(പുനര്‍ജ്ജന്മ ചികിത്സയും, ഒറ്റമൂലികളും, അത്ഭുതരോഗശാന്തിയും മുതല്‍ സംവരണവിരുദ്ധതയും, വര്‍ഗ്ഗീയതയും തീവ്രവാദവുംവരെയുള്ള പാഷാണമൊക്കെ പ്രചരിപ്പിക്കാനുള്ള സുന്ദരമായ വഴിയാണല്ലോ ഇപ്പോള്‍ ഇ-മെയിലുകള്‍. ഇന്റര്‍ നെറ്റ് യുഗമേ നന്ദി ! )

ഈ-മെയിലിന്റെ പ്രസക്തഭാഗങ്ങള്‍ക്ക് ഈ ചിത്രത്തില്‍ ക്ലിക്കൂ
കീലേഷന്‍ (chelation) എന്നത് ആധുനിക ശാസ്ത്രത്തില്‍ സാധാരണയായി ഉപയോഗിച്ചു വരുന്ന ഒരു രാസ പ്രക്രിയയാണ്. എന്നാല്‍ കീലേഷന്‍ തെറാപ്പി എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ചികിത്സാരീതി ശാസ്ത്രീയമായി തെളിയിക്കപ്പെട്ട അടിസ്ഥാനങ്ങളില്ലാത്ത ഒരു കപട ചികിത്സയാണ്. ഓള്‍ട്ടര്‍നേറ്റീവ് മെഡിസിന് (ആധുനിക വൈദ്യത്തിനു പുറത്തുള്ള ശാഖകള്‍ ) വിഭാഗത്തില്‍ ആണ് കീലേഷന്‍ തെറാപ്പിയേയും പരിഗണിച്ചു വരുന്നത്.
കീലേഷന്‍ ആധുനിക ശാസ്ത്രത്തില്‍
യഥാര്‍ത്ഥത്തില്‍ കീലേഷന്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഇ.ഡി.റ്റി.ഏ ( എത്ഥിലീന്‍ ഡൈ അമീന് ടെട്രാ അസെറ്റിക് ആസിഡ് എന്ന രാസ നാമത്തിന്റെ ചിരുക്കമാണ് EDTA) എന്ന രാസവസ്തുവിനെ ഉപയോഗിച്ച് ലോഹ ആറ്റങ്ങളെ ബന്ധിക്കുന്ന പ്രക്രിയയെ ആണ്. ഉദാഹരണത്തിനു രക്തത്തിലോ കുടിവെള്ളത്തിലോ അതുപോലുള്ള മറ്റു ലായനികളിലോ അലിഞ്ഞു ചേര്‍ന്ന ഇരുമ്പ്, മെര്‍ക്കുറി, ചെമ്പ്, തുടങ്ങി കൊബാള്‍ട്ടും കാത്സ്യവും മാങ്കനീസും വരെ ഈ EDTA ഉപയോഗിച്ച് ബന്ധിക്കാം. 'ബന്ധിക്കുക' എന്നുപറയുമ്പോള്‍ ചില അയോണീക രാസപ്രവര്‍ത്തനം വഴി ലായനിയില്‍ അലിഞ്ഞിരിക്കുന്ന ലോഹ കണികകളെ അലിയാന്‍ കഴിയാതാക്കുക എന്നാണര്‍ത്ഥം കേട്ടോ.
EDTA യുടെ പ്രധാന പ്രത്യേകതയെന്നത് പല അയോണിനോടും അതിനുള്ള 'ബന്ധന-ത്വര ' പല അളവിലാണെന്നതാണ്. ഉദാഹരണത്തിനു രക്തത്തില്‍ ചെമ്പ് (copper) ലോഹ തന്മാത്രയെ ബന്ധിക്കാനുള്ള EDTA യുടെ 'ആവേശം' കാത്സ്യം (calcium) തന്മാത്രയെ ബന്ധിക്കുമ്പോള്‍ കാണിക്കാറില്ല. കാത്സ്യത്തെ ബന്ധിക്കുന്നതിനു കാണിക്കുന്ന ആവേശം സോഡിയം (sodium) തന്മാത്രയെ ബന്ധിക്കുമ്പോള്‍ കാണാറുമില്ല :) ഇത് സത്യത്തില്‍ നമുക്കൊരു സൌകര്യമാണ് - രക്തത്തിലെ കാത്സ്യത്തെ ബന്ധിക്കാനാണ് EDTAയെ ഉപയോഗിക്കുന്നതെന്നിരിക്കട്ടെ. സോഡിയവുമായി ചേര്‍ന്ന EDTA തന്മാത്രയെ ആണ് നാം ഇവിടെ ഉപയോഗിക്കുക. കാത്സ്യത്തെ കാണുമ്പോള്‍ EDTA സോഡിയത്തെ കളഞ്ഞിട്ട് കാത്സ്യത്തെ കേറിപ്പിടിക്കും ! ഇനി ഈയം ആണ് നമുക്കു ബന്ധിച്ച് അരിച്ചു മാറ്റേണ്ടതെങ്കിലോ ? ഒരു കാത്സ്യവും രണ്ട് സോഡിയവും EDTA യുമായി ചേര്‍ന്ന ഒരു രാസമിശ്രിതം - ഡൈസോഡിയം കാത്സ്യം EDTA - ഉപയോഗിക്കാം. ഈയം തന്മാത്രയെക്കാണുന്നതോടെ EDTA ഇതിലെ കാത്സ്യത്തെയും സോഡിയത്തെയും കളഞ്ഞിട്ട് ഈയത്തില്‍ കേറി പിടിച്ചോളും :)
കീലേഷന്‍ കപട ചികിത്സയ്ക്കുള്ള ന്യായങ്ങള്‍
ഇത്രയും പറഞ്ഞത് കീലേഷന്‍ എന്ന പ്രക്രിയയുടെ ആധുനിക ശാസ്ത്രോപയോഗങ്ങള്‍. എന്നാല്‍ എന്താണ് ഈ കീലേഷന്‍ തെറാപ്പിയിലെ കീലേഷന്‍ ചെയ്യുന്നത് ? നോക്കാം :
കാത്സ്യമാണ് (calcium) പൊതുവേ രക്തക്കുഴലുകളിലെ ബ്ലോക്കുകള്‍ക്ക് - വിശേഷിച്ച് ഹൃദയത്തിനു രക്തം നല്കുന്ന കുഞ്ഞു കുഴലുകള്‍ക്കുള്ളില്‍ വരുന്ന ബ്ലോക്കുകള്‍ക്ക് - കാരണം എന്ന ധാരണ വന്നതിനെ തുടര്‍ന്നാണ് കീലേഷന്‍ തെറാപ്പി എന്ന വ്യാജ ചികിത്സ വ്യാപകമായത്.

ഇത് ഹൃദയത്തിലേക്കോ തലച്ചോറിലേക്കോ ഒക്കെ രക്തം കൊണ്ടു പോകുന്ന കുഞ്ഞു കുഴലുകളിലാണ് സംഭവിക്കുന്നതെങ്കില്‍ ഹൃദയാഘാതം, മസ്തിഷ്കാഘാതം (പക്ഷവാതം) എന്നിവയുണ്ടാകാം. കൈയ്യിലോ കാലിലൊ ഉള്ള കൊച്ചു രക്തക്കുഴലുകള്‍ അടഞ്ഞാല്‍ ആ ഭാഗം രക്തയോട്ടമില്ലാതെ 'ചീഞ്ഞു' പോകും. ഇതിനെയാണ് ഗാംഗ്രീന്‍ (gangrene) എന്നു വിളിക്കുന്നത്.
കീലേഷന്‍ തെറാപ്പി കൊണ്ട് അതെറോമാ പ്ലാക്കുകളിലെ കാത്സ്യത്തെ നീക്കി അതെറൊ സ്ക്ലീറോസിസ് മാറ്റി രക്തശുദ്ധീകരണം നടത്താമെന്നുമാണ് ഇതിന്റെ പ്രായോജകര്‍ വാദിക്കുന്നത് . കാത്സ്യം അടിഞ്ഞുകൂടി കട്ടിയാവുന്ന രക്തക്കുഴലുകളെ കീലേഷന്‍ വഴി മൃദുവാക്കാം എന്ന് അവര്‍ പറയുന്നു. കാലക്രമത്തില്‍ EDTA വച്ചുള്ള കീലേഷന്‍ തെറാപ്പിയില്‍ ഡ്രിപ്പായി EDTA കുത്തിവയ്ക്കുന്നതിനോടൊപ്പം വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി തുടങ്ങിയവയും കൊടുക്കുന്ന പരിപാടി വന്നു ചേര്‍ന്നു. ഇന്നിപ്പോള്‍ 20 മുതല്‍ 30 വരെ കുത്തിവയ്പ്പുകളാണ് സാധാരണ ഹൃദ്രോഗികള്‍ക്കായി കീലേഷന്‍ ചികിത്സക്കാര് നിര്‍ദ്ദേശിക്കുന്നത് . ഇത് 40-ഉം 50-ഉം വരെ പോകാറുണ്ട്. ചലവും ഒട്ടും മോശമല്ല.
1956 ക്ലാര്‍ക്ക്, മോഷര്‍ എന്നിവര്‍ ബ്ലോക്കുമൂലം കാലുകളിലേക്കുള്ള രക്തയോട്ടം കുറഞ്ഞ ചില രോഗികളില്‍ ഈ രീതി പരീക്ഷിക്കുകയും ആ രോഗികള്‍ക്ക് അല്പം ആശ്വാസം ഉണ്ടാകുകയും ചെയ്തതായി റിപ്പോര്‍ട്ട് വന്നു. '60 കളില്‍ മെല്‍റ്റ്സറുടെ പഠനം ഹൃദ്രോഗികളില്‍ കീലേഷന്‍ തെറാപ്പി ഫലം ചെയ്യുന്നു എന്നു അവകാശപ്പെട്ടെങ്കിലും ആ പഠനത്തെ അപഗ്രഥിച്ച പില്ക്കാല ഗവേഷകര്‍ അതിന്റെ സാധുതയെ തള്ളിക്കളഞ്ഞു.
കീലേഷന്റെ ശാസ്ത്രീയോപയോഗങ്ങള്‍
ആധുനിക വൈദ്യശാസ്ത്രത്തില്‍ മുഖ്യമായും രണ്ടുപയോഗമാണ് EDTA വച്ചുള്ള കീലേഷന്‍ പ്രക്രിയയ്ക്ക് ഉള്ളത് - ഒന്ന് രക്തബാങ്കുകളില്‍ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാനാണ്. EDTA കലര്‍ത്തിയ പ്രത്യേക പ്ലാസ്റ്റിക് ബാഗുകളില്‍ രക്തം സൂക്ഷിച്ചാല്‍ രക്തത്തിലെ കാത്സ്യത്തെ (calcium) അതു ബന്ധിച്ചോളും. കാത്സ്യം രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രധാന കണികയാണ്. കാത്സ്യത്തെ ബന്ധിക്കുന്നതോടെ രക്തം കട്ടപിടിക്കാതെയാവും. ഇതാണ് രക്ത ബാങ്കുകളിലിത് ഉപയോഗിക്കാനുള്ള കാരണം.
രണ്ടാമത്തെ ഉപയോഗം അബദ്ധത്തില്‍ ശരീരത്തില്‍ ചെല്ലുന്ന വിഷമയമായ ലോഹങ്ങളെ - ഈയം പൊലുള്ളവയെ - ബന്ധിച്ച് രക്തശുദ്ധീകരണം നടത്തുക എന്നതാണ്. ഇതിനു നാം നേരത്തേ പറഞ്ഞ ഡൈസോഡിയം കാത്സ്യം EDTA ആണ് രോഗിയുടെ രക്തത്തിലേക്ക് ഇഞ്ചക്ട് ചെയ്യുക. EDTA യുമായി ബന്ധിക്കപ്പെട്ട ലോഹ തന്മാത്രകള്ക്ക് രക്തത്തില്‍ വീണ്ടും ലയിച്ചുചേരാനാവില്ല. അങ്ങനെ 'ബന്ധനസ്ഥ'രാക്കപ്പെട്ട ലോഹതന്മാത്രകള്‍ വൃക്കകള്‍ വഴി മൂത്രത്തിലൂടെ ശരീരം പുറംതള്ളുന്നു.
വെള്ളത്തിലും മറ്റും അലിഞ്ഞുചേര്‍ന്ന പല ലോഹങ്ങളെയും വേര്‍തിരിക്കാനും EDTA വച്ചുള്ള കീലേഷന്‍ ഉപയോഗിക്കാറുണ്ട്. ലോഹ പാത്രങ്ങളില്‍ അടച്ച ആഹാരപദാര്‍ത്ഥങ്ങളില്‍ (canned foods) അലിഞ്ഞു ചേരാന്‍ സാധ്യതയുള്ള ലോഹാംശത്തെ ബന്ധിച്ച് ആഹാരത്തെ സംരക്ഷിക്കാനും EDTA ഉപയോഗിക്കുന്നുണ്ട്.
കീലേഷന്‍ തെറാപ്പിക്കാരുടെ തിയറികള്‍
എന്നാല്‍ കീലേഷന്‍ തെറാപ്പി എങ്ങനെയാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുക എന്നതിന് പല കാലങ്ങളിലായി ഈ ചികിത്സകര്‍ മുന്നോട്ടു വച്ചിട്ടുള്ള തിയറികളൊക്കെയും തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ലൈനിലുള്ള ചില ഉഗാണ്ടന്‍ തിയറികളും അവയെ സംബന്ധിച്ചുള്ള യഥാര്‍ത്ഥ ശാസ്ത്രവസ്തുതകളും ഇതാ :
കീലേഷന്‍ കപട ചികിത്സക്കാര് ആദ്യകാലത്ത് അവകാശപ്പെട്ടിരുന്നത് അതെറോമാ പ്ലാക്കിനെ (atheroma plaque) രക്തക്കുഴലിന്റെ ഉള്‍വശത്ത് ഉറപ്പിച്ചു നിര്‍ത്തുന്ന ആണിയെ പോലെയാണ് കാത്സ്യം പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു. സ്വാഭാവികമായും കാത്സ്യത്തെ കീലേറ്റ് ചെയ്ത് വേര്‍പെടുത്തിയാല്‍ പ്ലാക്കും ഇളകും എന്നായിരുന്നു അവകാശവാദം.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ രക്തക്കുഴലിനുള്ളില്‍ അതെറൊ സ്ക്ലീറോസിസ് വഴി പ്ലാക്ക് ഉണ്ടാകുന്ന പ്രക്രിയയില്‍ കാത്സ്യം രംഗത്തു വരുന്നത് വളരെ താമസിച്ചാണ്. കൊഴുപ്പിന്റെ പല രൂപങ്ങളിലൊന്നായ LDL കൊളസ്ട്രോള്‍ ആണ് പ്ലാക്കിലെ മുഖ്യ വില്ലന്‍. രക്തക്കുഴലിന്റെ ഉള്‍വശത്തെ നേര്‍ത്ത കോശാവരണത്തില്‍ (sub-endothelial layer-ല്‍) ഉണ്ടാകുന്ന കൊച്ചു കൊച്ചു മുറിവുകളും തുളകളും വഴി ഈ LDL കൊളസ്ട്രോള്‍ കണികകള്‍ രക്തക്കുഴലിന്റെ ഭിത്തിക്കുള്ളില്‍ പ്രവേശിച്ച് കെട്ടി കിടക്കുന്നു. ഈ കൊഴുപ്പിനെ വിഴുങ്ങി അവിടം 'വൃത്തിയാക്കാ'നെത്തുന്ന വെളുത്ത രക്ത കോശങ്ങള്‍ കാലക്രമേണ അവിടെ അടിഞ്ഞു കൂടി ചീര്‍ത്തു വരുന്നു. ഇത് രക്തക്കുഴലിന്റെ മിനുസമുള്ള ഉള്‍വശത്തെ പരുപരുത്തതാക്കുന്നു. ഇതിന്റെ പ്രതലത്തിലൂടെ ഒഴുകുന്ന രക്തത്തിലെ പ്ലേറ്റ്ലെറ്റ് കോശങ്ങള്‍ ഈ പരുപരുത്ത പ്രതലത്തില്‍ തട്ടി ചിതറുന്നു. രക്തം കട്ടപിടിക്കാനുള്ള ചില രാസവസ്തുക്കള്‍ ഇങ്ങനെ അടിയുന്ന പ്ലേറ്റ്ലെറ്റുകളില്‍ നിന്നും വിസര്‍ജ്ജിക്കുന്നു. ഒപ്പം ധമനിയുടെ ഉള്‍ഭാഗത്തെ മുറിവ് അടയ്ക്കുന്നതിനുള്ള രാസ സിഗ്നലുകളും ഉത്സര്‍ജിക്കപ്പെടുന്നു. അതോടെ രക്തക്കുഴലിനുള്‍വശത്തെ പേശികള്‍ കൂടി വളര്‍ന്നു തിടം വയ്ക്കുന്നു. ഇങ്ങനെയാണ് അതെറോമ എന്ന് വിളിക്കുന്ന സാധനം ഉണ്ടാകുന്നത്. ഈ അവസ്ഥയിലെത്തുമ്പോഴാണ് മിക്കപ്പോഴും കാത്സ്യം അതെറോമയില്‍ വന്നടിയുന്നതു തന്നെ. ഈ കാത്സ്യത്തെ കീലേറ്റ് ചെയ്ത് 'രക്തശുദ്ധി' വരുത്തിയാലൊന്നും ഉണ്ടായ ബ്ലോക്ക് മാറില്ല. മാത്രവുമല്ല, ശരീരത്ത്തില് കുത്തിവയ്ക്കപ്പെടുന്ന EDTAയ്ക്ക് ഇതു പ്ലാക്കിലെ കാത്സ്യമാണെന്നോ, മറ്റേത് രക്തത്തില്‍ അലിഞ്ഞ കാത്സ്യമാണെന്നോ, അപ്പുറത്തുള്ളത് മറ്റേതെങ്കിലും രൂപത്തിലെ കാത്സ്യമാണെന്നോ ഒന്നുമുള്ള വിവേചന ശേഷിയില്ല. അതു കൊണ്ടുതന്നെ അതെറോമാ പ്ലാക്കിലെ കാത്സ്യത്തെ മാത്രമായി തെരഞ്ഞുപിടിച്ച് അരിക്കാനുമാവില്ല.
ഈ തിയറി തെറ്റാണെന്ന് തെളിഞ്ഞപ്പോള്‍ പുതിയൊരു വാദം വന്നു: കാത്സ്യത്തെ ബന്ധിച്ച് ശരീരത്തില്‍ നിന്നും മാറ്റുമ്പോള്‍ രക്തത്തിലെ കാത്സ്യത്തിന്റെ അളവു താഴുമെന്നും അത് നമ്മുടെ കഴുത്തിലെ പാരാതൈറോയിഡ് ഗ്രന്ഥിയെ ഉത്തേജിപ്പിച്ച് പാരാതോര്‍മോണ്‍ (Parathyroid hormone എന്നതിന്റെ ചെല്ലപ്പേര് ) എന്ന ഹോര്‍മോണിന്റെ അളവു കൂട്ടുമെന്നുമായിരുന്നു അവകാശവാദം. പാരാതോര്‍മോണിന്റെ പണി രക്തത്തില്‍ കാത്സ്യത്തിന്റെ അളവു താഴുമ്പോള്‍ ഉടന്‍ അസ്ഥികളിലെ കാത്സ്യത്തെ കുറേശ്ശെയായി ദ്രവിപ്പിച്ച് രക്തത്തിലേക്ക് ഒഴുക്കി വിടുക എന്നതാണ്. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ പൂര്‍വ്വ സ്ഥിതിയിലാക്കാനാണ് പാരാതോര്‍മോണ്‍ ഇതു ചെയ്യുന്നത്.
ഇങ്ങനെ അസ്ഥിയിലെ കാത്സ്യത്തെ എടുക്കുന്ന കൂട്ടത്തില്‍ പാരാതൊര്‍മോണ്‍ ചെന്ന് അതെറോമാ പ്ലാക്കിലെ കാത്സ്യത്തെയും കൂടി ഇളക്കി രക്തത്തില്‍ ലയിപ്പിച്ച് വിടും എന്നായിരുന്നു കീലേഷന്‍ ചികിത്സകര്‍ പുതുതായി അവകാശപ്പെട്ടത്. എന്നാല്‍ പാരാതോര്‍മോണിന് ഇങ്ങനെ കൃത്യമായി രക്തക്കുഴലിലെ അതെറോമാ പ്ലാക്കില്‍ നിന്ന് കാത്സ്യത്തെ തെരഞ്ഞുപിടിച്ച് ഇളക്കിമാറ്റാനുള്ള കഴിവില്ല. പാരാതോര്‍മോണിന്റെ പ്രവര്‍ത്തനം അതിന്റെ സ്വീകരിണികള്‍ (receptor) ധാരാളമുള്ള അസ്ഥി കോശങ്ങളിലും പിന്നെ വൃക്കകളിലുമാണ് പ്രധാനമായും നടക്കുക. അസ്ഥിയെ നേരിയ തോതില്‍ ദ്രവിപ്പിച്ച് കാത്സ്യത്തെ മോചിപ്പിച്ച് രക്തത്തില്‍ കാത്സ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതോടൊപ്പം വൃക്കയിലൂടെ മൂത്രം വഴി നഷ്ടപ്പെടാവുന്ന കാത്സ്യത്തെ തിരികെ രക്തത്തിലെക്ക് ശേഖരിക്കുകയും ചെയ്യുന്നതാണ് പാരാതോര്‍മോണിന്റെ ധര്‍മ്മം. ഈ സന്തുലനത്തെ പാരാതോര്‍മോണ്‍ മാത്രമല്ല, കാത്സിറ്റോണിന്‍ (Calcitonin) എന്ന ഹോര്‍മോണും, ജീവകം - ഡി യും (Vitamin D) പിന്നെ രക്തത്തിലെ ഫോസ്ഫേറ്റു(phosphate)മൊക്കെ നിയന്ത്രിക്കുന്നുണ്ട്.
ഇങ്ങനെ പാരാതോര്‍മോണ്‍ തിയറിയും പൊട്ടിയപ്പോള്‍ ഫ്രീ റാഡിക്കല്‍ (free radicals) തിയറി ഇറങ്ങി. അതെറോമാ പ്ലാക്ക് മുതല്‍ ക്യാന്‍സര്‍ വരെയുള്ള പല പ്രശ്നങ്ങള്‍ക്കും പുറകില്‍ ഈ സ്വതന്ത്ര റാഡിക്കലുകള്‍ ഉണ്ട് എന്ന കണ്ടെത്തല്‍ ആണ് ഈ പുതിയ തിയറിക്ക് അടിസ്ഥാനം.
ഇതനുസരിച്ച് നമ്മുടെ ശരീരത്തിലെത്തുന്ന (വിഷമയമായതും അല്ലാത്തതുമായ) ലോഹ തന്മാത്രകള് പലതരം രാസപ്രക്രിയകളിലൂടെ കടന്നു പോകുമ്പോള്‍ സ്വതന്ത്ര റാഡിക്കലുകള്‍ ഉണ്ടാക്കുന്നുണ്ട്. ഈ സ്വതന്ത്ര റാഡിക്കലുകള്‍ ഉണ്ടാക്കുന്നതിനു പിറകില്‍ ശരീരത്തില്‍ ധാരാളമായുള്ള ഇരുമ്പും ചെമ്പുമാണെന്നും ഈ ഇരുമ്പിനെയും ചെമ്പിനെയുമൊക്കെ ബന്ധിച്ച് സ്വതന്ത്രറാഡിക്കലുകള്‍ ഉണ്ടാക്കാനാവാത്തവിധത്തില്‍ ‘നിര്‍വീര്യ’മാക്കാന് EDTA ഉപയോഗിച്ച് കീലേഷന്‍ നടത്തിയാല്‍ മതിയെന്നുമാണ് പുതിയ വാദം.
സ്വതന്ത്ര റാഡിക്കലുകള്‍ എന്നുപറഞ്ഞാല്‍ കൈയ്യില്‍ അധിക ഇലക്ട്രോണുകളുമായി നടക്കുന്ന ഒറ്റയാന് തന്മാത്രകളാണ്. പലപ്പോഴും ഓക്സിജന്‍ തന്മാത്രകള് ചില ഘടനാവ്യതിയാനം വന്നാണ് ശരീരത്തിനു ഹാനികരമാകാവുന്ന ഫ്രീ റാഡിക്കലുകള്‍ ആകുക. ഒറ്റപ്പെട്ട ഇലക്ട്രോണുകളേയും കൊണ്ടു നടക്കുന്നതുകൊണ്ട് ഇവറ്റകള് മറ്റു തന്മാത്രകളുമായി വേഗം രാസപ്രതിപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അവയെ ഓക്സീകരണ/നിരോക്സീകരണ പ്രക്രിയകള്‍ക്കു വിധേയമാക്കുകയും ചെയ്യും; ഇങ്ങനെ ഓക്സീകരിക്കപ്പെടുമ്പോള്‍ നമ്മുടെ കോശങ്ങളുടെ പുറം ഭിത്തിയിലെ പല തന്മാത്രകള്‍ക്കും സ്വാഭാവിക ഘടന നഷ്ടമാകുന്നുണ്ട്. നിരന്തരമായ ഇത്തരം ഓക്സീകരണമാണ് പ്രായമാകുമ്പോഴുള്ള ശാരീരിക മാറ്റങ്ങള്‍ക്കും, രക്തക്കുഴലുകളിലെ അതെറോസ്ക്ലീറോസിസ് മുതല്‍ പലതരം ക്യാന്‍സര്‍ വരെയുള്ള (ദീര്‍ഘകാലം കൊണ്ടുരുത്തിരിയുന്ന) പല രോഗാവസ്ഥകള്‍ക്കുമുള്ള പല കാരണങ്ങളിലൊന്ന് എന്ന് ഇന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇരുമ്പിനെയൊ ചെമ്പിനെയോ ഒക്കെ തെരഞ്ഞു പിടിച്ച് ‘ബന്ധിച്ചതു’കൊണ്ടൊന്നും ഫ്രീ റാഡിക്കല്‍ ഉണ്ടാകുന്നതു തടയാന്‍ പറ്റില്ല എന്ന് ശാരീരിക രാസ പ്രക്രിയകളുടെ പഠനം വ്യക്തമാക്കിയിട്ടുണ്ട്.
കീലേഷന്റെ പാര്‍ശ്വഫലങ്ങള്‍
EDTAയോട് ചില രോഗികള്‍ക്ക് ചില അവസരങ്ങളില്‍ അലര്‍ജിയുണ്ടാവാറുണ്ട്. മാത്രവുമല്ല വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാവുന്ന മരുന്നാണ് EDTA. ഏറ്റവും പ്രധാന പ്രശ്നം ഇതു കുത്തിവയ്ക്കൂമ്പോള്‍ പെട്ടെന്ന് രക്തത്തിലെ കാത്സ്യത്തെ ബന്ധിക്കുന്നതു മൂലമുണ്ടാകാവുന്ന ‘കാത്സ്യം അസന്തുലിതാവസ്ഥ’യാണ്. ഇതു പേശീ തളര്‍ച്ചയും ഹൃദയാഘാതവും വരെയുണ്ടാക്കാം. രക്തത്തിലെ പഞ്ചസാരയുടെ നില ക്രമത്തിലേറേ താഴ്ന്നുപോകുക, രക്തം കട്ടപിടിക്കാതാകുക തുടങ്ങിയ പ്രശ്നങ്ങളുമുണ്ട്. നിരന്തരമായ EDTA ഇഞ്ചക്ഷനുകള്‍ മൂലം രക്തക്കുറവുംവിളര്‍ച്ചയുമാണ്ടാകുന്നതും സാധാരണയാണ്. EDTA മുഖ്യധാരാ വൈദ്യത്തില്‍ അപൂര്‍വ്വമായി - ലോഹവിഷബാധ പോലുള്ള പ്രശ്നങ്ങളില്‍ - മാത്രമേ ഉപയോഗിക്കാറുള്ളൂ എന്നോര്‍ക്കണം; അതും പാര്‍ശ്വഫലങ്ങള്‍ക്കെതിരേ മുന്‍ കരുതലുകളൊക്കെയെടുത്തിട്ടാണ്.
ചുരുക്കത്തില്‍ പറഞ്ഞാല്‍...
കീലേഷന്‍ തെറാപ്പി എന്ന ചികിത്സാരീതി ശരീരത്തില്‍ പ്രവര്‍ത്തിക്കുമെന്നതിനു നിരത്തുന്ന തിയറികളൊന്നും ശാസ്ത്ര വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. അതിനടിസ്ഥാനമായി പടച്ചുണ്ടാക്കിയിട്ടുള്ള തിയറികളൊക്കെ നിലവിലുള്ള ശാസ്ത്രവസ്തുതകളെ വളച്ചൊടിച്ചും ചില പ്രതിഭാസങ്ങളെ മാത്രമായി തെരഞ്ഞെടുത്ത് അസ്ഥാനത്ത് ഒട്ടിച്ചുമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതു ഫലപ്രദമാണെന്ന് അവകാശപ്പെട്ടുകൊണ്ടു രോഗികളില്‍ നടത്തിയ പഠനങ്ങള്‍ ഭുരിഭാഗവും ഗുണനിലവാരമില്ലാത്തവയോ രീതിശാസ്ത്രപരമായി തെറ്റുകളുള്ളവയോ ആണ്. ശ്രദ്ധാപൂര്‍വം രൂപം നല്കി രോഗികളില്‍ നടത്തപ്പെട്ട ഒട്ടേറെ പഠനങ്ങള്‍ ഈ ചികിത്സാരീതി ഒരു പൊള്ള ചികിത്സയാണെന്ന് കാണിച്ചിട്ടുമുണ്ട്.
ഇതൊക്കെയാണെങ്കിലും ഇത്തരം കള്‍ട്ടുകളിലും കപട ചികിത്സാ അവകാശവാദങ്ങളിലും ചെന്നു ചാടുന്ന ആളുകള്‍ ലോകത്ത് നല്ലൊരു സംഖ്യയുണ്ട് എന്നതു കൊണ്ടും, അവരുടെ കൂടി നികുതിപ്പണം കൊണ്ടാണ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററുകളും മറ്റുമൊക്കെ നടന്നു പോകുന്നതെന്നതുകൊണ്ടും ശാസ്ത്രലോകം ബഹുമാനിക്കുന്ന പല സ്ഥാപനങ്ങളും “സമാന്തര വൈദ്യരീതികള്‍ “ എന്ന വിഭാഗത്തില്‍ കീലെഷന്‍ തെറാപ്പിയെയും പരിഗണിച്ചു വരുന്നു. അതുകൊണ്ടുതന്നെ പല reputed വെബ് സൈറ്റുകളിലും ഇവയെക്കുറിച്ചുള്ള ലേഖനങ്ങളും പഠനങ്ങളും കാണാം.
പിന് വിളി
പാര്‍ശ്വഫലങ്ങളില്ല എന്നവകാശപ്പെടുന്ന ഇത്തരം സമാന്തരചികിത്സകളുടെ പ്രധാന പ്രശ്നം അറിയപ്പെടാത്തതോ ജനങ്ങളില്‍ നിന്നും മറച്ചുപിടിക്കുന്നതോ ആയ സൈഡ് ഇഫകറ്റുകള്‍ മാത്രമല്ല. പലപ്പോഴും ശാസ്ത്രീയ ചികിത്സാ ഉപാധികള്‍ ഒഴിവാക്കി ഇത്തരം തട്ടിപ്പുകള്‍ക്കുപുറകേ പോകുമ്പോള്‍ രോഗിക്ക് പണവും ആരോഗ്യവും നഷ്ടപ്പെടുന്നു. കൃത്യസമയത്ത് ആഞ്ചിയൊപ്ലാസ്റ്റിയോ ശസ്ത്രക്രിയയോ ചെയ്താല്‍ രക്ഷിക്കപ്പെടാവുന്ന രോഗിയാവും ഇത്തരം തട്ടിപ്പിനിരയായി രോഗം മൂര്‍ച്ഛിക്കുകയോ മരിക്കുകയോ ചെയ്യുക.
കീലേഷന്‍ തെറാപ്പി: മറ്റൊരു കപടചികിത്സ
ReplyDelete....പാര്‍ശ്വഫലങ്ങളില്ല എന്നവകാശപ്പെടുന്ന ഇത്തരം സമാന്തരചികിത്സകളുടെ പ്രധാന പ്രശ്നം അറിയപ്പെടാത്തതോ ജനങ്ങളില്‍ നിന്നും മറച്ചുപിടിക്കുന്നതോ ആയ സൈഡ് ഇഫകറ്റുകള്‍ മാത്രമല്ല. പലപ്പോഴും ശാസ്ത്രീയ ചികിത്സാ ഉപാധികള്‍ ഒഴിവാക്കി ഇത്തരം തട്ടിപ്പുകള്‍ക്കുപുറകേ പോകുമ്പോള്‍ രോഗിക്ക് പണവും ആരോഗ്യവും നഷ്ടപ്പെടുന്നു...
നന്ദി സൂരജ്
ReplyDeleteവായിച്ചു സൂരജേ , ഗര്‍ഭധാരണം മുതല്‍ മരണം വരെ മോഡേണ്‍ മെഡിസിന്റെ ആനുകൂല്യങ്ങള്‍ കൊണ്ട് ജീവിയ്ക്കുകയും നിലനില്ക്കുകയും ചെയ്യുകയും , അതേ സമയം സമൂഹവും സര്‍ക്കാറും ഒന്നടങ്കം സോ കോള്‍ഡ് ഓള്‍ട്ടര്‍നേറ്റീവ് മെഡിസിന്റെ പ്രചാരകരാവുകയും ചെയ്യുന്ന വിരോധാഭാസമാണ് കാണാന്‍ കഴിയുന്നത് . ഹാ കഷ്ടം എന്ന് വിലപിക്കുകയല്ലാതെ എന്ത് ചെയ്യാന്‍ !
ReplyDeleteവളരെ നന്ദി സൂരജ്, aritcle was very clear and thanks very much to keep us away frm such fraud. now i will think twice before advise someone based on such fraud emails. thanks once again.
ReplyDeleteപ്രിയ സൂരജ്,
ReplyDeleteകുറേക്കാലത്തിനു ശേഷം ഒരു പോസ്റ്റ് കണ്ടതില്‍ സന്തോഷം. ഇപ്പറയുന്ന മെയില്‍ ഞാന്‍ കണ്ടിട്ടില്ല എങ്കിലും ഇമ്മാതിരി അവകാശവാദങ്ങള്‍ കാണുമ്പോഴെല്ലാം മനസ്സിലോര്‍ക്കുന്ന ഒരു വാചകമുണ്ട്, ഡോ. നീല്‍ പിന്കിനിയുടേത്- "ഇഫ് എനിതിങ്ങ് സൗണ്ട്സ് റ്റൂ ഗുഡ് ടു ബീ ട്രൂ, ഇറ്റ് യൂഷ്വലി ഈസ്."
സംശയം ചോദിച്ച സുഹൃത്ത് യൂ ഏ ഈയില്‍ നിന്നായതുകൊണ്ട് ഈ ഡി റ്റീ ഏ ഇന്‍ഫ്യൂസ് ചെയ്യുന്ന കീലേഷന്‍ ഹെവി മെറ്റല്‍ പോയിസണിങ്ങ് പോലെ അല്ലാതെ ഹൃദയധമനീരോഗത്തിനോ ഓട്ടിസത്തിനോ ഈ ഡി റ്റീ ഏ ചികിത്സ അംഗീകൃത രീതിയല്ല, അതിനാല്‍ ലഭിക്കുമെന്നും തോന്നുന്നില്ല.
ഇന്റര്‍നെറ്റില്‍ കറങ്ങി നടക്കുന്ന മറ്റൊരു തരം കീലേഷനാണ് "ഓറല്‍ കീലേഷന്‍". ഈ ഡി റ്റീ ഏ പോലെ സ്ഥാപിത കീലേറ്റിങ്ങ് ഏജന്റുകളൊന്നും ഇതിലില്ല, മാത്രമല്ല, ഓവര്‍ ദി കൗണ്ടര്‍ കിട്ടുന്ന ഈ സാധനം എടുത്തു കുടിച്ചാല്‍ മതി പോലും, ഐ വി വേണ്ട. ആഞ്ജ്ജിയോ... , കാര്‍ഡിയോ.... , എന്നൊക്കെ പേരില്‍ വാങ്ങാന്‍ കിട്ടും.
മരുന്നിലെ ആക്റ്റീവ് ഇന്‍ഗ്രീഡിയന്റ്സ് Caysine, Lysine, Cystine എന്നീ അമിനോ ആസിഡുകളാണത്രേ, ഈഡിറ്റിയേയും മറ്റ് അംഗീകൃത കീലേറ്റിങ്ങ് ഏജന്റുകളും നഹി ഹേ. മറ്റു അത്ഭുതശാന്തി മരുന്നുകള്‍ പോലെ തന്നെ ക്ലിനിക്കല്‍ ട്രയലുകളൊന്നുമില്ലാത്ത, ഗസ്റ്റുബുക്കിലെ എന്റപ്പന്റെ രോഗം മാറി , യോഹന്നാന് തിരുവല്ല, എന്റേയും, നിക്കോളാസ് സൈബീരിയ എന്നൊക്കെയുള്ള എണ്ട്രികളുടെ പുറത്തു വില്‍ക്കുന്ന ഈ സാധനം അഭ്യസ്ഥവിദ്യനായ എന്റെ ഒരു സുഹൃത്ത് കഴിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ആളെ നേരേ കട്ടന്‍ചായയ്ക്കു വിളിച്ചു.
"എന്റെ സുഹൃത്താണ് ഈ അതിശയിപ്പിക്കുന്ന മരുന്ന് എനിക്കു പരിചയപ്പെടുത്തിയത്. ഒരു ബൈപ്പാസ് കഴിഞ്ഞ് മൂന്നു വര്‍ഷത്തിനു ശേഷം ടി എം ടി ഫെയില്‍ ആയ ഞാന്‍ ആശയറ്റ് ഇരിക്കുകയായിരുന്നു. ഏറെ താമസിയാതെ നടക്കുമ്പോള്‍ നെഞ്ചു വേദനയും തുടങ്ങി. ആ സമയത്താണ് ..... , കഴിക്കാന്‍ തുടങ്ങിയത്. ഒരാഴ്ചകൊണ്ട് ആയാസമില്ലാതെ നടക്കാന്‍ ആയി, ഞാന്‍ ഈ വര്‍ഷം ട്രെഡ്മില്ലിലും വേരിയേഷന്‍ കാണിച്ചില്ല. അറിയാവുന്നവര്‍ക്കൊക്കെ ഇപ്പോള്‍ ഇതു പറഞ്ഞു കൊടുക്കും, എത്ര ജീവനാ ഡോക്റ്റര്‍മാര്‍ വെറുതേ തുലയ്ക്കുന്നത്...."
"ആശാനേ സത്യം പറ, തനിക്കു കമ്മീഷന് കിട്ടുന്നുണ്ടോ?"
"എടോ അനാവശ്യം പറയരുത്, എന്റെ അനുഭവം ഞാന്‍ പറഞ്ഞിട്ട് വിശ്വാസമില്ലേ?"
വലഞ്ഞല്ലോ.
ഇതെന്താണു സാധനമെന്നും എങ്ങനെ വര്‍ക്ക് ചെയ്യുന്നെന്നും അയാള്‍ക്ക് അറിയില്ല, കാത്സ്യം, ഹോര്‍മോണ്‍, ഫ്രീ റാഡിക്കല്‍ എന്നൊക്കെ ബന്ധമില്ലാതെ പുലമ്പുന്നു. ഒടുക്കം ഈ മരുന്ന് എത്ര ഡോസില്‍ എത്ര കാലം കഴിക്കണം എന്നു ചോദിച്ചു.
"വളരെ ചീപ്പ് ആണ്. കഴിയുന്നതും മുടങ്ങാതെ കഴിക്കണം, മരുന്നു കഴിക്കുമ്പോള്‍ ഇറച്ചി, മുട്ട, പാല്, എണ്ണ എന്നിവ പാടില്ല. ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്താലേ മരുന്ന് ദേഹത്തു പിടിക്കൂ."
എങ്ങനെ ഉണ്ട് മരുന്ന്? ആളിനെക്കൊണ്ട് 180 ഡിഗ്രീ ലൈഫ് സ്റ്റൈല്‍ മാറ്റിച്ചിട്ട് അത് മരുന്നിന്റെ ദിവ്യശക്തി ആക്കിക്കളഞ്ഞു കാലന്മാര് . ആത്മീയത്തട്ടിപ്പുകാര് മാറിനില്‍ക്കുന്ന കൗശലം.
പ്രിയ ഡോ:സൂരജ് ഇടയ്ക്കിങ്ങനെ വരണം ബൂലോക പൂരപ്പറമ്പിലെ ബഹളങ്ങള്‍ക്കിടയ്ക്ക് പാണ്ടി കൊട്ടല്ല വെടിക്കെട്ടുതന്നെയാണു കേമം എന്നോര്‍മ്മപ്പെടുത്താന്‍.ചെണ്ട കൊട്ടിന്റെ ബഹളബാഹുല്യത്തില് സ്വയം മറന്നു പോവുന്നവരുടെ പ്രജ്ഞയെ ഒരു ഞെട്ടലോടെ തിരിച്ചു സാമാന്യ ബോധത്തിലേയ്ക്കു തിരികെ കൊണ്ടുവരാന്‍ ഇത്തരം വെടിക്കെട്ടുകളുടെ ശബ്ദത്തിനും വെളിച്ചത്തിനും കഴിയും .
ReplyDeleteവിശ്വസിക്കുക എന്നതു ചിന്തിക്കുന്നതിനേക്കാള്‍ എളുപ്പമല്ലെങ്കില്‍ ഇതു പോലെയുള്ള തട്ടിപ്പുകള്‍ വിജയിക്കുമായിരുന്നില്ല.
പണ്ട് കീമോതെറാപ്പി കഴിഞ്ഞിരുന്ന എന്റെയൊരു ബോസ് മലേഷ്യന്‍ കൂണ്‍ചികിത്സ ചെയ്തു രണ്ടു കാലിലും നീരുവന്ന് പിന്നെ വേറെ ചികിത്സ ചെയ്യേണ്ടിവന്നത് ഓര്‍ത്തു പോകുന്നു.
നല്ല വിവരണരീതി അഭിനന്ദനങ്ങള്‍.......
സൂരജേ,
ReplyDeleteഅസൂയ തോന്നുന്നു, ഈ എഴുത്തു കണ്ടിട്ട്. ഗഹനമായ ഇത്തരം വിഷയങ്ങള്‍ ലളിതമായും സരസമായും വിവരിക്കാനുളള ആ കഴിവിനു മുന്നില്‍ ഒരുപിടി ഫ്രീ റാഡിക്കലുകള്‍.
ഹൃദ്രോഗത്തിനുപയോഗിക്കുന്ന ചികിത്സാ മാര്‍ഗം തന്നെ ഹൃദയാഘാതത്തിന് കാരണമായേക്കാം എന്ന ഓര്‍മ്മപ്പെടുത്തല്‍ അസലായി.
വന്നതിനും അഭിപ്രായങ്ങളറിയിച്ചതിനും എല്ലാവര്ക്കും നന്ദി.
ReplyDeleteറിയാസ് ഭായിക്ക് ഒരിക്കല്‍ കൂടി നന്ദി, മടിപിടിച്ചിരുന്ന എന്നെ എഴുതാന്‍ ആ മെയില്‍ അയച്ച് പ്രകോപിപ്പിച്ചതിന് ;)
ദേവന് ജീ,
കീലേഷന്റെ പ്രയോഗത്തിനെക്കുറിച്ച് വിശദമായി ഒരു ഖണ്ഡിക എഴുതിവച്ചിരുന്നു. അതില്‍ ഓറല്‍ കീലേഷനെക്കുറിച്ചും ഇഞ്ചക്ടിബിള് ഇ.ഡി.റ്റി.ഏയെ കുറിച്ചുമൊക്കെ ഡോസ് സഹിതം ഉണ്ടായിരുന്നു. പിന്നെ പോസ്റ്റിന്റെ നീളം ഉദ്ദേശിച്ചതിലും വളരെ കൂടിയപ്പോള്‍ മുറിച്ചു മാറ്റി. അല്ലെങ്കിലും അശാസ്ത്രീയമെന്ന് അറിഞ്ഞുകൊണ്ട് അതെന്തിന് എഴുതണമെന്ന് കരുതി ;) മെറിലാന്റ് യൂണിവേഴ്സിറ്റിയുടെ സൈറ്റിലേക്ക് ലിങ്ക് കൊടുത്താല്‍ മതിയെന്നു കരുതി.
ഏതായാലും ദേവേട്ടന്റെ ആ കൂട്ടിച്ചേര്‍ക്കല്‍ ഉചിതമായി.
പിക്നിക്ക് ഒരു ‘കീ ജയ്’ കൂടി. Extraordinary claims demand extraordinary proof എന്ന (കട: മാര്‍സെലോ ട്രൂറ്റ്സി) ലോക സ്കെപ്റ്റിക്കുകളുടെ വേദവാക്യവും ഇവിടെ സ്മരണീയം.
മൂര്‍ത്തീ ജി, സുകുമാഷ്, കാവലാന്‍ ജീ, മാരീചന് ജീ, ആശീര്‍വാദങ്ങള്‍ക്കും പ്രോത്സാഹനത്തിനും നന്ദി. അണ്ണാന് കുഞ്ഞും തന്നാലായത് എന്നേയുള്ളൂ :)
പ്രിയ സൂരജ്,
ReplyDeleteദീര്‍ഘമായ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം. അതും മറ്റൊരു സജീവ വിഷയവുമായി. താങ്കളെപ്പോലുള്ളവര്‍ ഇല്ലാതിരുന്നെങ്കില്‍ മലയാളം ബ്ലോഗുകള്‍ എത്ര തരികിടകളുടെ കേളീരംഗമായേനെ.
ഇപ്പോള്‍ എനിക്ക് താങ്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഒരു വിഷയം ഉണ്ടായിരിക്കുന്നു. IMA മാസികയുടെ യുടെ ഏപ്രില്‍ ലക്കത്തില്‍ വേരിക്കോസ് വെയിന്‍ ചികിത്സിച്ച് ഭേദമാക്കാന്‍ ഒരു നൂതന മാര്‍ഗം ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു ഡോ.ശ്രീകുമാര്‍ എഴുതിയിരുന്നു. അതിന് പ്രകാരം എന്റെ ഒരു സ്നേഹിതന് അയാളുടെ ഭാര്യയെ അദ്ദേഹത്തെ കൊണ്ട് ചെന്ന് കാണിച്ചു. ചികിത്സാരീതിയെക്കുറിച്ച് അന്വേഷിക്കാനാണ് അവര്‍ ചെന്നതെങ്കിലും അപ്പോള്‍ തന്നെ ചികിത്സ എടുക്കാന്‍ നിര്ബ്ബന്ധിക്കുകയാണുണ്ടായത്. പെരുന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം വരെയുള്ള ഒരു യാത്ര ഒഴിവാക്കാമല്ലോ എന്നു വിചാരിച്ചും മണിക്കൂറുകള്‍ക്കകം ചികിത്സ കഴിണ്ജ് പോകാമെന്നു ഡോക്ടര്‍ പറഞ്ഞതു കൊണ്ടും അവര്‍ സമ്മതിച്ചു. വിദേശത്ത് നിന്ന് വരുത്തിയ ഏതോ ഒരു മരുന്ന് കുത്തിവച്ചു. പക്ഷെ രണ്ട് മണിക്കൂറിനു ശേഷം രോഗിയെ ഐ.സി യിലേക്ക് മാറ്റി. രക്തക്കുഴലുകള്‍ വിര്‍ത്ത് പൊട്ടി എന്നാണു ഡോക്ടര്‍ പറഞ്ഞത്. സമയം പോകുന്തോറും പേഷ്യന്റിന്റെ നില വഷളായിക്കൊണ്ടിരുന്നു. രാത്രി 2 മണിയോടടുപ്പിച്ച് മരിക്കുകയും ചെയ്തു. മൂന്ന് കൊച്ചു കുട്ടികളുടെ അമ്മയായിരുന്നു അവള്. പിറ്റേദൈവസം തന്നെ ഡോക്ടറുടെ ചെലവില്‍ ശവം നാട്ടില്‍ എത്തിച്ചു. മരണസര്‍ട്ടിഫിക്കറ്റും കിട്ടി. ഇതാണു ഞങള്‍ക്ക് സംശയം ഉണ്ടാക്കിയത്. പിന്നീട് അതെക്കുറിച്ച് അന്വേഷിച്ച ഒരു പത്ര ലേഖകന്‍ അതില്‍ കൂടുതല്‍ ഇടപെടെന്ടാ എന്ന ഉപദേശമാണു നല്‍കിയത്. എന്താണു സംഭവിച്ചതെന്ന് ഡോ.സൂരജിനു പറയാന്‍ കഴിയുമോ? ആധുനിക ചികിത്സകള്‍ എടുക്കുമ്പോള്‍ അതിന്റെ റിസ്ക് കൂടി എടുക്കണമെന്ന് സമ്മതിക്കാം. പക്ഷെ ഡോക്ടറുടേയും സഹപ്രവര്‍ത്തകരുടേയും പെരുമാറ്റമാണ് സംശയാസ്പദം. ഇതേക്കുറിച്ച് ഐ.എം.ഏ ജേണല്‍ നോക്കിയിട്ട് ഒരു കുറിപ്പെഴുതിയാല്‍ നന്നായിരുന്നു.
നന്ദി സൂരജ്. നല്ല ലേഖനം :-)
ReplyDeleteപ്രിയ രാജേഷ് ജീ,
ReplyDeleteതാങ്കളുടെ അവസാന കമന്റ് കണ്ടിരുന്നെങ്കിലും ചില തിരക്കുകള്‍ മൂലം അതേപ്പറ്റി അന്വേഷിക്കാനായില്ല. ക്ഷമിക്കുക.
ലേസര്‍ സര്‍ജ്ജറിയാണ് ആ നിര്ഭാഗ്യവതിയായ സ്ത്രീയില്‍ പ്രയോഗിച്ചത് എന്നു കരുതുന്നു. അതു സാധാരണഗതിയില്‍ വളരെ സുരക്ഷിതവും ‘ക്ഷിപ്ര’ചികിത്സാ രീതികളിലൊന്നുമാണ്. എന്താണ് പിന്നെ ഈ കേസില്‍ സംഭവിച്ചിട്ടുണ്ടാകുക എന്ന് അറിയില്ല. ശ്രമിക്കാം.
നല്ല പോസ്റ്റ്!
ReplyDeleteഇനിയും പ്രധീക്ഷിക്കുന്നു.
ലൈവ് മലയാളം
സുഹൃത്തായ സയന്‍സ് സുഹൃത്തായ സയന്‍സ് അധ്യാപകന്റെ നിര്ബന്തത്തിനു വഴങ്ങി ഞ്ഞചാന്‍ ഇന്നലെ മറ്റൊരു കീലേഷാന് തെറാപ്പി നടത്തേന്ടി വന്നു.കൈക്കുമ് വയറിനും വയറുകള്‍ ഘടീപ്പിച്ചു കാലു ര്ന്ഡമ് ഒരു പാത്രത്തിലെ വെള്ളത്തില്‍ വെച്ചു .വെള്ളത്തിലും ഒരു വയറും ചെറിയൊരു യന്ത്രവും ഉന്ദായിരുന്നു.നെബുലൈസെര് പോലൊരു യന്ത്രത്തില്‍ നിന്നാണ് ഈ വയറുകള്‍ വരുന്നഥു.അര മണിക്കൂറാണ് സമയം. അല്പം കഴിഞ്ഞപ്പോള്‍ വെള്ളത്തിന്റെ നിറം മാറാന്‍ തുടങ്ങി.തവിട്ടു നിറം,പച്ച ,കറുപ്പ്എന്നിന്ഗനെ.കരളില്നിന്നിറങ്ങുന്ന വിഷവസ്തുക്കള്‍ പച്ച നിരഥില്.ഒരൊ അവയാവത്തിലെ വിഷത്ിനും ഓരോ നിറം,കൂടാതെ ഒരു ഗന്ധവുമ്.കാഥൊഡ്,ആനൊഡ്,ഇവയാണ് ശരീരത്തില്‍ ഘദിപ്പിചഥ്.അപ്പൊല് ശരീരത്തിലെ വിഷവസ്തുക്കള്‍ ആയാണീകരിച്ചു ജലത്തില്‍ എത്തുന്നു എന്നാണ് ചികില്സകാന് പരന്ജഥ്.അവസാനമ് ഒരു സ്കാനുമ്.ഒരു തൂക്ക മിഷീനില്‍ കയറി നില്ക്കുക.അപ്പൊള്‍ ഫ്ാറ്റ്,മസില് മാസ്സ്,ബോഡി വാടര്‍,ബോണ്‍ മാസ്,തുടങ്ങിയവ ലഭിക്കുന്നു. ന്യുട്റീഷന് കഴിക്കാന്‍ വിധിക്കുന്നു.
ReplyDeleteഅവ ആംവേ ഉല്പന്നന്ഗലാനു.അതുകഴിഞ്ഞു സെര്‍ച്ച് ചെയ്തപ്പോഴാണ് ഈ ബ്ലോഗ് കന്ദഥ്.ഇതില്‍ വല്ല സയന്‍സും ഉണ്ടോ സര്?
@ Musthafa O P
ReplyDeleteസുഹൃത്തേ, താങ്കളെ ആരോ നന്നായി 'വടിയാക്കി' എന്ന് മാത്രം പറയട്ടെ.
ഒന്നാമത് താങ്കൾ വിശദീകരിച്ച രീതി കീലേഷൻ തെറാപ്പിയുടേതല്ല. ഇനി ആണെങ്കിൽ പോലും അടിസ്ഥാന ബയോളജിയെ കൊഞ്ഞനം കുത്തുന്ന എന്തൊക്കെയോ ആണു അവർ താങ്കളുടെ ശരീരത്തോട് കാണിച്ചത്.
ശരീരത്തിനെ മൊത്തത്തിലായി കാഥോഡ് / ആനോഡ് പോയിന്റുകളിൽ ഘടിപ്പിച്ചുവെന്നൊക്കെ അവർ താങ്കളെ വിശ്വസിപ്പിച്ചെങ്കിൽ ശുദ്ധ പോക്രിത്തരമായിപ്പോയി. ഈ പറഞ്ഞ പ്രക്രിയയിലൂടെയൊന്നും ഒരു "അശുദ്ധിയും" "വിഷ"വസ്തുവും ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയില്ല. പാദത്തിനടിയിലെ ചർമ്മത്തിലൂടെ കരളിൽ നിന്ന് വരെ "വിഷം" വലിച്ചെടുക്കാൻ ഈ ഫ്രാഡ് വിദ്യക്ക് കഴിയും എന്ന് താങ്കളെ അവർ വിശ്വസിപ്പിച്ചിരിക്കുന്നു ! എന്റെ സഹതാപമല്ലാതെ മറ്റൊന്നും തരാനില്ല ;))
ജാപ്പനീസ് കിനോകി ചികിത്സ എന്ന പേരിൽ കാലിനടിയിൽ ഒട്ടിച്ചു വയ്ക്കാവുന്ന "വിഷം ആകർഷിച്ച് പുറത്തേക്ക് വലിച്ചെടുക്കുന്ന" foot toxin pads എന്നറിയപ്പെടുന്ന ഒരു ഫ്രാഡ് ചികിത്സാരീതിയുണ്ട്. ഇതിന്റെ മറ്റൊരു തട്ടിപ്പ് വകഭേദമാണു താങ്കളിൽ ഈ കള്ളന്മാർ പ്രയോഗിച്ചത്. വിനാഗിരിയുടെ ഒരു പ്രത്യേക മിശ്രിതം ചേർത്തുണ്ടാക്കുന്ന, കാലിൽ ഒട്ടിച്ചുവയ്ക്കാവുന്ന pad കാലിലെ വിയർപ്പുമായി ചേരുമ്പോൾ ബ്രൗൺ നിറമുള്ളതാവുന്നു. കാലത്തെഴുന്നേറ്റ് കാലിലെ pad നോക്കുന്ന മണ്ടനായ രോഗി കരുതുന്നത് ഇത് മുഴുവൻ തന്റെ തൊലിയിലൂടെ പാഡ് വലിച്ചെടുത്ത "വിഷം" ആണെന്നാണു. ചില്ലറ രാസവസ്തുക്കൾ ചേർത്താൽ ഈ ബ്രൗൺ നിറത്തിനു പകരം പച്ചയോ ചുവപ്പോ ഒക്കെ കാണിച്ച് ആളെപ്പറ്റിക്കാനാവും.
താങ്കൾക്ക് സംശയമുണ്ടെങ്കിൽ ഇതെല്ലാം ഗൂഗിളിൽ തന്നെ സെർച്ച് ചെയ്ത് നോക്കാവുന്നതാണ്. ഒപ്പം ഏതെങ്കിലും കൊള്ളാവുന്ന ഏജൻസികൾ (ഉദാ: ബ്രിട്ടന്റെ NHS, അമേരിക്കയുടെ FDA തുടങ്ങിയവ) ഇത്തരമൊരു ചികിത്സ ഫലപ്രദമാണെന്ന് പറഞ്ഞിട്ടുണ്ടോ എന്നും നോക്കാവുന്നതാണു.
നെബുലൈസർ എന്ന് താങ്കൾ പറയുന്ന യന്ത്രം ഈ വിവരിച്ചതൊന്നുമല്ല. Nebulizer എന്ന് ഗൂഗിളിൽ താങ്കൾക്ക് തന്നെ സെർച്ച് ചെയ്തുനോക്കാവുന്നതാണ്. ഗൂഗിൾ ഇമേജസിൽ സെർച്ച് ചെയ്താൽ ചിത്രവും കിട്ടും.
പിന്നെ, ഫാറ്റ്, ബോൺ മാസ്, ബോഡി വാട്ടർ എന്നിങ്ങനെ വെവ്വേറേ അളന്ന് കാണിക്കുന്ന തൂക്ക മെഷീൻ എന്ന് പറഞ്ഞ് താങ്കളെ കാണിച്ചത് മിക്കവാറും bio electric impedance analyzer എന്ന് പേരുകേട്ട വെയിംഗ് മെഷീൻ ആവണം.അവരുടെ website ഇതാ: http://www.tanita.com/en/ ഇത് ശരീരത്തിലൂടെ ചെറിയൊരു വൈദ്യുതി പ്രവഹിപ്പിച്ച് അതിന്റെ പ്രതിരോധം അളന്നശേഷം ശരീരത്തിന്റെ പേശീഘനം, കൊഴുപ്പ് എന്നിവ indirect ആയി predict ചെയ്യുന്ന യന്ത്രമാണു. ഈ യന്ത്രത്തിന്റെ അളവു പറച്ചിൽ തീരെ കൃത്യതയുള്ളതെല്ല. അതുകൊണ്ടുതന്നെ ഒരു ഏകദേശക്കണക്ക് എന്ന നിലയ്ക്കു മാത്രമേ ഇതിനെ സ്വീകരിക്കാനാവൂ .
ഇനിയെങ്കിലും ഇമ്മാതിരി കളിപ്പീരിൽ ചെന്ന് വീഴാതിരിക്കാൻ, ആദ്യം ഇങ്ങനെ ഓരോ ഉഡായ്പ്പും കൊണ്ട് വരുന്ന ആളോട് സംഗതിയുടെ പേരെന്താണെന്നും, ഇത് നടത്തുന്ന കമ്പനി ഏതാണെന്നും അന്വേഷിക്കുക. എന്നിട്ട് ആ പേരുകളും അവർ പറയുന്ന ടെക്നീകുകളും ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കുക. വ്യക്തമായ ശാസ്ത്രീയാടിസ്ഥാനമാണോ ഇതെന്ന് അറിയാൻ പറ്റുമെങ്കിൽ ഒരു മോഡേൺ മെഡിസിൻ ഡോക്ടറെ തന്നെ കണ്ട് അന്വേഷിക്കുക.
K-Link, Amway തുടങ്ങിയ കുറെയേറേ കമ്പനികൾ ഇങ്ങനെ പൊള്ളചികിത്സാരീതികൾ ഓഫർ ചെയ്ത് ജനത്ത്തെ തെറ്റിദ്ധരിപ്പിക്കുന്നു. താങ്കൾ ഇപ്പറയുന്ന ഏജൻസിയുടെ വിശദാംശങ്ങൾ എനിക്ക് മെയിൽ ആയി അയച്ചുതരാമെങ്കിൽ ഉപകാരമായിരിക്കും. ഇത്തരം കള്ളടീമുകളുടെ ഒരു സമഗ്രമായ ഡേയ്റ്റ ബെയ്സ് ഉണ്ടാക്കുന്ന ഒരു പദ്ധതി ഞാൻ ചെയ്യുന്നുണ്ട്.
- സൂരജ്
മെയിൽ : dr.surajrajan@gmail.com
Appreciated.
ReplyDeletethanks!
ReplyDeleteസൂരജേട്ടാ വൈദ്യശാസ്ത്രരംഗത്തെ തട്ടിപ്പുകള്‍ വെളിച്ചം കാണിക്കുന്ന താങ്കളുടെ ബ്ലോഗ് ബൂലോകത്തെ വ്യത്യസ്തമായ ബ്ലോഗുകളില്‍ ഒന്നാണ്. ഇനിയും ഇത്തരം നല്ല പോസ്റ്റുകളുമായി വരുക.
ReplyDeleteഒരു ചെറിയ തിരുത്ത്,
"യഥാര്‍ത്ഥത്തില്‍ കീലേഷന്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഇ.ഡി.റ്റി.ഏ ( എത്ഥിലീന്‍ ഡൈ അമീന് ടെട്രാ അസെറ്റിക് ആസിഡ് എന്ന രാസ നാമത്തിന്റെ ചിരുക്കമാണ് EDTA) എന്ന രാസവസ്തുവിനെ ഉപയോഗിച്ച് ലോഹ ആറ്റങ്ങളെ ബന്ധിക്കുന്ന പ്രക്രിയയെ ആണ്"
ഇത് തെറ്റല്ലേ ? കീലേഷന്‍ കഴിവ് ഉള്ള പോളിഡെന്റേറ്റ് തന്മാത്രകളില് ഒന്നുമാത്രമാണ് EDTA, സമാന കഴിവുള്ള വേറേയും തന്മാത്രകള് ഉണ്ട്. ഒരുപക്ഷെ ഏറ്റവും പ്രധാനപ്പെട്ടത് EDTA ആയിരിക്കാം.
track
ReplyDelete@ ഓലപ്പടക്കം,
ReplyDeleteഅഭിനന്ദനത്തിനു നന്ദി.
കീലേഷന്‍ എല്ലാം EDTA കൊണ്ടുമാത്രമേ നടക്കൂ എന്നൊരര്‍ത്ഥം ആ വാചകത്തില്‍ ഉദ്ദേശിച്ചിട്ടില്ല.
കീലേഷന്‍ തെറാപ്പിയുടെ ഈ കോണ്ടെക്സ്റ്റില് കീലേഷന്‍ എന്നതുകൊണ്ട് ഇഡിറ്റിഏ ഉപയോഗിച്ചുള്ള ബന്ധനം ആണ് എന്നാണു വാചകത്തിന്റെ വ്യംഗ്യം.
ആളുകളെ പറ്റിക്കുന്ന ബാബയും കോടാങ്കിശാസ്ത്രവും ആധുനിക ശാസ്ത്രത്തിന്റെ പ്രായോജകരുടെ ഏഴയലത്തു വരില്ല എന്ന് മനസ്സിലാക്കിതന്നതിന് നമോവാകം. കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികളെ ഉണ്ടാക്കിക്കൊടുക്കുന്ന സ്ഥാപനങ്ങൾ തട്ടുന്നത് ലക്ഷക്കണക്കിന് രൂപയാണ്. ഗായിക ചിത്രയ്ക്ക് കുട്ടി ജനിച്ചത് 15 വർഷത്തിനു ശേഷം. ആ കുട്ടിയും മരിച്ചു. ബുദ്ധിമാന്ദ്യം ഉള്ള കുട്ടിയെ കൂടാതെ വേറൊരു കുട്ടിയെ അവർ ആഗ്രഹിച്ചിരിക്കാൻ സാധ്യതയില്ലെ. എന്തുകൊണ്ട് അവർ ആധുനിക ചികിത്സ തേടിയില്ല എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്.
ReplyDeletethank u sir.I will send mail
ReplyDeleteകീലേഷന്‍ തെറാപ്പിക്ക് ഒരു രക്തസാക്ഷികൂടി_ചെങ്ങന്നൂര്‍ അഡീഷണല്‍ ജില്ലാ ട്രഷറി ഓഫീസര്‍ ജോണ്‍ ജോയല്‍ (ജനുവരി,പടിഞ്ഞാറെനട,മാവേലിക്കര,690101.)ഏകദേശം ഒന്നര മാസം മുന്‍പ് ഹൃദയത്തില്‍ 3 ലേറെ ബ്ളോക്കൂണ്ട് അടിയന്തിരമായി ബൈപ്പാസ് ചെയ്യണം എന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ശാസ്താംകോട്ട പത്മാവതി ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റ്റില്‍ നിന്നും വിദഗ്ദോപദേശം ലഭിച്ചിട്ടും ബൈപ്പാസ് ചെയ്യാതെ കോട്ടയം മണര്‍കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യജ ചികില്‍സാകേന്ദ്രത്തില്‍,അവരുടെ പരസ്യത്തില്ക്കുടുങ്ങി, കീലേഷന്‍ തെറാപ്പിക്ക് വിധേയനയിക്കൊണ്ടിരുന്ന ശ്രീ ജോണ്‍ ജോയല്‍ ഇന്നലെ (28/10/2011) ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും മരിച്ചുവെന്ന് വിധിയെഴുതപ്പെടുകയും ചെയ്തു.
ReplyDeleteഡോ. സൂരജിനെ അഭിനന്ദിക്കുന്നു! ഒപ്പം തട്ടിപ്പില്‍ വീണ നിര്ഭാഗ്യരെയോര്ത്ത് വിഷമവും തോന്നുന്നു..
ReplyDelete