i. സ്വവര്‍ഗാഭിമുഖ്യവും സമൂഹവും
ii. സ്വവര്‍ഗാനുരാഗവും വൈദ്യലോകവും
iii. സ്വവര്‍ഗലൈംഗികതയുടെ ജൈവാടിത്തറകള്‍
iv. പരിണാമത്തിന്റെ നീണ്ട വിരലുകള്‍
v. ലൈംഗിക രോഗങ്ങളും സ്വവര്‍ഗരതിയും
vi. പിന് കുറിപ്പുകള്‍
ii. സ്വവര്‍ഗാനുരാഗവും വൈദ്യലോകവും
iii. സ്വവര്‍ഗലൈംഗികതയുടെ ജൈവാടിത്തറകള്‍
iv. പരിണാമത്തിന്റെ നീണ്ട വിരലുകള്‍
v. ലൈംഗിക രോഗങ്ങളും സ്വവര്‍ഗരതിയും
vi. പിന് കുറിപ്പുകള്‍
ഒരു രാജ്യത്തിന്റെ മഹത്വം അളക്കപ്പെടുന്നത് അത് കൂട്ടിവയ്ക്കുന്ന ഭൌതികസമ്പത്തിന്റെയോ സാംസ്കാരിക പൈതൃകത്തിന്റെയോ പേരിലല്ല, മറിച്ച് സമൂഹത്തിലെ അവശരെ അതെങ്ങനെ സംരക്ഷിക്കുന്നു എന്നതിലാണ് ...-ഇത് സാമൂഹികവൈദ്യപാഠപുസ്തകത്തില്‍ പൊതുജനാരോഗ്യത്തെ സംബന്ധിച്ച അധ്യായത്തിന്റെ തുടക്കത്തില്‍ കൊടുത്തിരുന്ന ഒരു വരിയാണ്. ആരെഴുതിയെന്നൊന്നും അറിയില്ല. പക്ഷേ ഉള്‍ക്കൊള്ളലിന്റെ ജനാധിപത്യരീതികളെ വാനോളം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ദില്ലി ഹൈക്കോടതി ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദീര്‍ഘകാലത്തെ പോരാട്ടത്തിന് നല്‍കിയ പച്ചക്കൊടി [1] ഈ തത്വത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.
ഇങ്ങനെയുള്ള അവസരങ്ങളില്‍ സ്വവര്‍ഗ്ഗാനുരാഗത്തെയും സ്വവര്‍ഗ്ഗ രതിയേയും സം

സ്വവര്‍ഗാഭിമുഖ്യവും സമൂഹവും
“അപരന്‍” (other) എന്നൊരു സങ്കല്പത്തിലൂന്നിയാണ് ആന്തരികവ്യക്തിത്വം മുതല്‍ സമൂഹവും രാഷ്ട്രവും വരെ ഉരുത്തിരിയുന്നത് എന്നിരിക്കെ സ്വന്തം കൂട്ടര്‍ പിന്‍പറ്റുന്ന ശീലങ്ങള്‍ normal-ഉം അതില്‍ നിന്ന് വ്യതിരിക്തമാവുന്നതെല്ലാം abnormal -ഉം ആവുന്നത് സ്വാഭാവികം. മതബദ്ധമായതും അല്ലാത്തതുമായ സാമൂഹിക നിയമസംഹിതകള്‍ ഉണ്ടാകുന്നത് ആത്യന്തികമായി ഈ അപരനെ(other) സ്വന്തത്തില്‍ (same) നിന്ന് വേര്‍തിരിക്കാനാണ്. ഭൂരിപക്ഷത്തിന്റെ അനുശീലനങ്ങള്‍ സ്വാഭാവികമെന്നും ന്യൂനപക്ഷത്തിന്റേത് അസ്വാഭാവികമെന്നും നോക്കിക്കാണുന്ന മനോനിലയും ഇതിന്റെ തുടര്‍ച്ചതന്നെ [2].
പരലൈംഗികരായ (heterosexuals) ഭൂരിപക്ഷമടങ്ങുന്ന സമൂഹം സ്വവര്‍ഗാനുരാഗികളെ എങ്ങനെ കാണുന്നു എന്നതിനെ സംബന്ധിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്.ഈ സാമൂഹികപ്രതികരണങ്ങളെ സംബന്ധിച്ചു പഠിച്ചഗവേഷകര്‍ അതിനെ മൂന്ന് ഘടകങ്ങളായി കാണുന്നു - ഒന്നാമത്തേത്, സ്വവര്‍ഗാനുരാഗം(homosexuality) എന്ന ആശയം എത്രമാത്രം “സദാചാരവിരുദ്ധ”മാണെന്ന ചിന്തയെ ആശ്രയിച്ചുള്ള പ്രതികരണം; രണ്ടാമത്, സ്വവര്‍ഗാനുരാഗി തനിക്കും തന്റെ ഉറ്റവര്‍ക്കും ഉണ്ടാക്കാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെ ഓര്‍ത്തുള്ള പ്രതികരണം; മൂന്നാമത്, സ്വവര്‍ഗാനുരാഗികളുടെ അവകാശസമരങ്ങളോടുള്ള പ്രതികരണം. പരലൈംഗികരായ പുരുഷന്മാര്‍ സ്വവര്‍ഗ്ഗാനുരാഗിയായ പുരുഷന്മാരോട് കാണിക്കുന്ന വെറുപ്പ് സ്ത്രീകളുടെ തത്തുല്യ പ്രതികരണത്തെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു [3]. എന്നാല്‍ സ്ത്രീസ്വവര്‍ഗാനുരാഗിക(Lesbians)ളോട് പരലൈംഗികരായ പുരുഷനും സ്ത്രീയും ഏതാണ്ടൊരുപോലെയാണ് പ്രതികരിക്കുന്നതും. ശ്രദ്ധേയമായ മറ്റൊരുകാര്യം ഒരു മനുഷ്യാവകാശപ്രശ്നമെന്ന നിലയിലേയ്ക്ക് വരുമ്പോള്‍ പ്രതികരണങ്ങള്‍ തണുക്കുകയും കൂടുതല്‍ ആളുകള്‍ - ആണ്‍ പെണ്‍ ഭേദമെന്യേ - സ്വവര്‍ഗാനുരാഗികളുടെ സമരങ്ങളോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ്. പുരുഷമേധാവിത്വം, കര്‍ശനമായ ആണ്‍ - പെണ്‍ വിവേചനങ്ങള്‍, പുരുഷത്വ ചിഹ്നങ്ങള്‍, മതാധിഷ്ഠിത സദാചാരബോധം തുടങ്ങിയവയോട് ആഭിമുഖ്യമുള്ളവരാണ് ഇത്തരം ഹോമഫോബിയ കൂടുതലും വച്ചുപുലര്‍ത്തുന്നതായി പഠനങ്ങളും ചൂണ്ടുന്നത്. സ്വവര്‍ഗാനുരാഗികളോടുള്ള അവജ്ഞയ്ക്ക് ജാതി-വര്‍ണ-ലിംഗവിവേചനവുമായുള്ള സാമ്യം യാദൃച്ഛികമല്ല. സമൂഹത്തിലെ മറ്റ് അവശ/അസംഘടിത ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും ഭയവും പോലെ ഹോമഫോബിയയും അധീശത്വ മനോഭാവത്തില്‍ വേരൂന്നിയാണ് വളരുന്നതെന്നാണ് സൂചനകള്‍ [3,4].
സ്വവര്‍ഗാനുരാഗി എന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും ആദ്യം മനസിലെത്തുന്ന ചിത്രം സ്ത്രൈണചേഷ്ടകളുള്ള നാണം കുണുങ്ങിയായ പുരുഷന്റെ(sissy boy)യാണ്, അല്ലെങ്കില്‍ സ്ത്രീവേഷം ധരിച്ച ഒരു നപുംസകരൂപത്തിന്റെ (transgender). എന്നാല്‍ സമൂഹം പ്രോട്ടോടൈപ്പുകളായി സങ്കല്പിച്ചുവച്ചിരിക്കുന്ന ഇവരൊക്കെ സ്വവര്‍ഗാനുരാഗികളിലെ ഒരു ചെറിയ ശതമാനം മാത്രമാണ് എന്നതാണ് സത്യം. കുട്ടിക്കാലത്ത് തീര്‍ച്ചമൂര്‍ച്ചയുള്ള ജെന്‍ഡര്‍ റോളുകള്‍ക്ക് വിധേയരാകാത്ത കുട്ടികള്‍ വളരുമ്പോള്‍ സ്വവര്‍ഗാനുരാഗിയാവാന്‍ സാധ്യത കൂടുതലാണെങ്കിലും ബഹുഭൂരിപക്ഷം വരുന്ന സ്വവര്‍ഗഭോഗികളും ലൈംഗികവിഷയത്തിലൊഴിച്ച് പരലൈംഗികാഭി

മറ്റൊരു പ്രധാന തെറ്റിദ്ധാരണയാണ് സ്വവര്‍ഗ്ഗരതിയും (homosexual act) സ്വവര്‍ഗ്ഗലൈംഗികാഭിമുഖ്യവും (homosexuality) ഒന്നായിക്കാണുന്നത്. സ്വവര്‍ഗ്ഗലൈംഗികാഭിമുഖ്യം അഥവാ homosexuality എന്നത് സ്വവര്‍ഗ്ഗത്തിലുള്ള വ്യക്തികളില്‍ നിന്ന് മാത്രം ലൈംഗികോത്തേജനം ലഭിക്കുന്ന മാനസികാവസ്ഥയാണ്. ഈ ആഭിമുഖ്യം പ്രണയമാകുമ്പോള്‍ സ്വവര്‍ഗ്ഗാനുരാഗമാകുന്നു.സ്വവര്‍ഗരതിരീതികളെ സ്വവര്‍ഗാനുരാഗത്തില്‍ നിന്ന് വേര്‍തിരിച്ചുകാണേണ്ടതുണ്ട് [5]. കുണ്ടന്‍ (fag) എന്ന പരിഹാസവിളി സ്വവര്‍ഗ്ഗാനുരാഗികളെ ഉദ്ദേശിച്ചുള്ളതാണെങ്കിലും സ്വവര്‍ഗ്ഗ സുരതരീതികളെന്ന്‍ പൊതുവേ കരുതപ്പെടുന്ന ഗുദഭോഗവും വദനസുരതവുമൊക്കെ സ്വവര്‍ഗ്ഗാഭിമുഖ്യമുള്ളവരില്‍ മാത്രമല്ല പരലൈംഗികാഭിമുഖ്യമുള്ളവരിലും (heterosexuals)വ്യാപകമാണ്.സ്വവര്‍ഗ്ഗാനുരാഗികളുടെ കേവലജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ പരലൈംഗികാഭിമുഖ്യമുള്ളവരിലെ ഗുദഭോഗവും വദനസുരതവും ഏഴോ എട്ടോ മടങ്ങ് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് [6] !
ഇതുപോലൊരു അസംബന്ധമാണ് ഇവര്‍ ബാലപീഡകരാണെന്ന് അടച്ചുള്ള ആക്ഷേപം. മുതിര്‍ന്ന ഒരു പുരുഷന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയുമായി ലൈംഗികബന്ധമുണ്ടായാല്‍ അതിനെ സ്വവര്‍ഗാനുരാഗമായി കാണാന്‍ പൊതുവേ എല്ലാവര്‍ക്കും താല്പര്യമാണ്. സ്വവര്‍ഗരതിവേഴ്ചയെ സ്വവര്‍ഗലൈംഗികാഭിമുഖ്യമായി തെറ്റിദ്ധരിക്കുന്നതിന്റെ പ്രശ്നമാവാമിത്. ബാലപീഡകരെ അവരുടെ ലൈംഗികാഭിമുഖ്യം വച്ചല്ല അളക്കേണ്ടത്. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പരലൈംഗികാഭിമുഖ്യമോ ദ്വിലൈംഗികാഭിമുഖ്യമോ ആണ് ബാലപീഡകരിലും കൂടുതല്‍ എന്നാണ് [7].പരലൈംഗികാഭിമുഖ്യമുള്ളവരിലും സ്വവര്‍ഗാഭിമുഖ്യമുള്ളവരിലും കുട്ടികളുടെ ചിത്രങ്ങള്‍ എത്രമാത്രം ലൈംഗികോത്തേജനം ഉണ്ടാക്കാമെന്ന് അന്വേഷിച്ച ഒരു പഠനത്തില്‍ വെളിവായത് ഈ രണ്ട് വിഭാഗങ്ങള്‍ തങ്ങളില്‍ ഇക്കാര്യത്തില്‍ വ്യത്യാസങ്ങളില്ലെന്നാണ്. കുറ്റവാസനയെ അളക്കുന്ന ചില പഠനങ്ങളാകട്ടെ സ്വവര്‍ഗലൈംഗികാഭിമുഖ്യമുള്ളവര്‍ മറുവിഭാഗത്തേക്കാള്‍ കുറ്റവാസനയും ആക്രമണ മനോഭാവവും കുറഞ്ഞ കൂട്ടരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത് [8].
സ്വവര്‍ഗാനുരാഗവും വൈദ്യലോകവും
മധ്യകാലഘട്ടത്തില്‍ നരകലബ്ധിക്ക് കാരണമായി പല സമൂഹങ്ങളും കണ്ടിരുന്ന സ്വവര്‍ഗ്ഗരതിയും സ്വവര്‍ഗ്ഗാനുരാഗവും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേയ്ക്കാണ് ഒരു രോഗാവസ്ഥയാണെന്ന് സംശയിക്കപ്പെട്ടുതുടങ്ങിയത്. ഒരുതരത്തില്‍ ഇതൊരു വഴിത്തിരിവാണ് - കുറ്റവാളിയെന്ന മുദ്രയേക്കാള്‍ ഭേദമാണല്ലോ “രോഗി” എന്ന മുദ്ര. 1860കളില്‍ ജര്‍മ്മന്‍ നിയമജ്ഞനായ കാള്‍ ഹൈന്‍-റിഷ് ഉള്‍ റിഖ് ആണ് സ്വവര്‍ഗാനുരാഗം ഒരു ജന്മവാസനയാകാമെന്ന സാധ്യത ആദ്യമായി മുന്നോട്ടുവച്ചത്. ഇദ്ദേഹം ഇന്ന് ലൈംഗികന്യൂനപക്ഷാവകാശ സമരങ്ങളുടെ പിതാവായി അറിയപ്പെടുന്നു. 1930കളില്‍ ഇന്‍ഡ്യാനാ യൂണിവേഴ്സിറ്റിയിലെ ഡോ: ആല്ഫ്രെഡ് കിന്‍സിയുടെ പഠനങ്ങളാണ് പുരുഷന്മാരിലെ സ്വവര്‍ഗ്ഗരതിയുടെ വ്യാപ്തിയെപ്പറ്റിയുള്ള ആദ്യ ചിത്രങ്ങള്‍ മുഖ്യധാരാ വൈദ്യശാസ്ത്രത്തിന്റെ മുന്നില്‍ക്കൊണ്ടുവന്നത് [9,10]. ആ പഠനങ്ങളനുസരിച്ച് ജനസംഖ്യയിലെ 10%ത്തോളം ആളുകള്‍ സ്വവര്‍ഗ്ഗരതിക്കാരാവാമെന്ന് അനുമാനിക്കപ്പെട്ടു. സൈക്കോ അനലിറ്റിക് രീതികള്‍ പ്രചാരം നേടിയ ഈ കാലത്തുതന്നെയാണ് സ്വവര്‍ഗ്ഗാനുരാഗത്തിന്റെ വിശദീകരണമായി ഫ്രോയ്ഡും കൂട്ടരും “ലൈംഗികമനോവികാസ മുരടിപ്പ്” സിദ്ധാന്തങ്ങള്‍ മുന്നോട്ടുവച്ചതും [11]. സൈക്കയാട്രിയും സൈക്കോളജിയും തമ്മിലുള്ള ആശയസമരം കൊടുമ്പിരികൊണ്ട ഈ കാലഘട്ടത്തില്‍ ഡോ: ജോര്‍ജ് ഹെന്രിയുടെ നേതൃത്വത്തില്‍ സ്വവര്‍ഗ്ഗാനുരാഗത്തെ സംബന്ധിച്ച തിയറികളെല്ലാം കൂടി യോജിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ നടന്നെങ്കിലും അതു വിജയിച്ചില്ല [12] .
1905 മുതല്‍ 1950 വരെയുള്ള കാലത്ത് ഫ്രോയ്ഡിന്റെയും പിന്നീടുവന്ന ഫ്രോയ്ഡിയന്‍ സൈദ്ധാന്തികരുടെയും ഭാവനാവിലാസത്തില്‍ സൈക്കോളജി എന്ന ശാസ്ത്രശാഖ ഞെങ്ങി ഞെരുങ്ങിയെങ്കിലും കടുത്ത ചികിത്സാവിധികളില്‍ നിന്ന് സൈക്കോ അനാലിസിസിന്റെ സൌമ്യസ്വഭാവത്തിലൂടെ സ്വവര്‍ഗ്ഗാനുരാഗികളെ രക്ഷിക്കാന്‍ ഫ്രോയ്ഡിനായി എന്നത് എടുത്തുപറയണം.

സ്വവര്‍ഗ്ഗാനുരാഗപഠനങ്ങളില്‍ അടുത്ത വഴിത്തിരിവുണ്ടാകുന്നത് സൈക്കോളജിസ്റ്റായ ഡോ: എവ്ലിന്‍ ഹുക്കറിലൂടെയാണ്. 1953 മുതല്‍ 1957 വരെ നീണ്ട ഡോ:ഹുക്കറുടെ പഠനങ്ങളാണ് ഒരു മാനസിക രോഗമെന്ന നിലയില്‍ നിന്ന് സ്വവര്‍ഗ്ഗാഭിമുഖ്യത്തെ ഒരു സാധാരണ ജന്മവാസനയെന്ന നിലയിലേയ്ക്ക് ഇറക്കിക്കൊണ്ടുവന്നത്. സ്വവര്‍ഗാനുരാഗികളെയും അങ്ങനെയല്ലാത്തവരെയും ഉള്‍പ്പെടുത്തി അവര്‍ നടത്തിയ പഠനത്തിന്റെ ഫലം സമകാലിക വൈദ്യശാസ്ത്രധാരണകളെ ഇടിച്ചുനിരത്തുന്നതായിരുന്നു [13]. പ്രാചീന ജനസമൂഹങ്ങളില്‍ സ്വവര്‍ഗരതി വ്യാപകമായിരുന്നുവെന്നും മിക്കപ്പോഴും സ്വവര്‍ഗരതിക്ക് മുഖ്യധാരയുടെ അംഗീകാരമുണ്ടായിരുന്നുവെന്നും വിശദമാക്കുന്ന പഠനങ്ങളും ഇതേ കാലത്തു തന്നെ പുറത്തുവന്നു. മൃഗങ്ങളിലെ സ്വവര്‍ഗരതിശീലങ്ങളുമായും താരതമ്യപഠനങ്ങള്‍ ഉണ്ടായതോടെ ഇതൊരു “രോഗ”മല്ല, ഒരു രതിശീലം മാത്രമാണെന്ന ധാരണ കൂടുതലുറച്ചു [14] . ഡോ:ഹുക്കറുടെ പഠനഫലങ്ങള്‍ പില്‍ക്കാലത്ത് പലരും ആവര്‍ത്തിക്കുകയും ലൈംഗികശീലത്തിലെ വ്യതിയാനത്തിനപ്പുറം സ്വവര്‍ഗാനുരാഗികളെ മാനസികരോഗികളായി മുദ്രകുത്താനുള്ള കാരണങ്ങളില്ലെന്ന് തെളിയിക്കപ്പെടുകയും ചെയ്തു [15]. ഒടുവില്‍ ചില്ലറ വാഗ്വാദങ്ങളും വോട്ടെടുപ്പുകള്‍ക്കും ശേഷം വൈദ്യരംഗത്ത് മറ്റൊരു ചരിത്രം കുറിച്ചുകൊണ്ട് അമേരിക്കന്‍ സൈക്കയാട്രിക് അസോസിയേഷന്‍ തങ്ങളുടെ രോഗലിസ്റ്റില്‍ (Diagnostic and Statistical Manual of Mental Disorders) നിന്ന് 1986ല്‍ സ്വവര്‍ഗാനുരാഗത്തെ ഒഴിവാക്കി.
പല ജനസംഖ്യാപഠനങ്ങളും സ്വവര്‍ഗരതിക്കാരെ സംബന്ധിച്ച് പല കണക്കുകളാണ് നല്‍കുന്നത്. 90കളിലും 2000ങ്ങളിലും പാശ്ചാത്യരാജ്യങ്ങളില്‍ നടന്ന പല പഠനങ്ങളും 2 - 20% വരെയാണ് സ്വവര്‍ഗ്ഗാനുരാഗികളുടെ ജനസംഖ്യയായി കണ്ടെത്തിയത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന കടുത്തവിവേചനവും എതിര്‍പ്പും മൂലം വികസിത സമൂഹങ്ങളില്‍പ്പോലും സ്വവര്‍ഗ്ഗാനുരാഗികള്‍ വെളിച്ചത്തുവരാതിരിക്കുന്ന അവസ്ഥയുണ്ട്. ഇക്കാരണത്താലാവാം കണക്കുകളില്‍ വരുന്ന വ്യതിയാനം. ജീവിതത്തിന്റെ വളരെ ചെറിയൊരു കാലത്തിനിടെ സ്വവര്‍ഗാഭിമുഖ്യത്തിലൂടെ കടന്നുപോകുന്നവര്‍ മുതല്‍ ആജീവനാന്തം അതുമായി ജീവിക്കുന്നവര്‍ വരെയുള്ള വലിയൊരു സ്പെക്ട്രമാണ് സ്വവര്‍ഗലൈംഗികാഭിരുചികളുടേത് [16]. പൊതുജീവിതത്തില്‍ തികച്ചും പരലൈംഗികാഭിമുഖരായി ജീവിക്കുന്നവരില്‍പ്പോലും ഏറിയും കുറഞ്ഞും സ്വവര്‍ഗരതിശീലവും സ്വവര്‍ഗ്ഗാഭിമുഖ്യവും കാണപ്പെടുന്നു എന്ന് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുണ്ട് (ചലനാത്മക ലൈംഗികത, അഥവാ fluidity of sexual orientation). സാമൂഹികവിലക്കുകളെ ഭയന്ന് അത്തരം വാഞ്ഛകള്‍ അടക്കുന്നവരാവാം ഏറിയകൂറും [17].
അതിനാല്‍ത്തന്നെ ഇന്ത്യയെപ്പോലുള്ള ഒരു അടഞ്ഞ സമൂഹത്തില്‍ അമിതസ്ത്രൈണഭാവമുള്ള അപൂര്‍വ്വം പുരുഷന്മാരും ഹിജഡകളുമാണ് തങ്ങളുടെ മറച്ചുവയ്ക്കാനാവാത്ത ലൈംഗികസ്വത്വം വെളിപ്പെടുത്തി മുന്നോട്ടുവരുന്നതില്‍ കൂടുതലും. സ്വവര്‍ഗാനുരാഗം “ചികിത്സിച്ചു ഭേദമാക്കി”യെന്നും അങ്ങനെയുള്ള ചിലര്‍ കുടുംബമായി കഴിയുന്നുണ്ടെന്നുമുള്ള സാക്ഷ്യങ്ങളുടെ പൊള്ളത്തരവും ഇവിടെത്തന്നെയാണ്.
മുന്‍ ധാരണകളെ അട്ടിമറിക്കുന്ന ഗവേഷണങ്ങളിലൂടെ വൈദ്യസമൂഹം വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നുവെങ്കിലും ഇന്നും ഒരു ചെറിയ വിഭാഗം മനോരോഗചികിത്സകര്‍ സ്വവര്‍ഗാനുരാഗത്തെ ഒരു രോഗമായി കണ്ട് ചികിത്സിച്ച് ഭേദപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട് എന്നത് ദു:ഖകരമാണ്. ചെറുപ്പക്കാരില്‍ ഇത്തരം ചികിത്സകളുണ്ടാക്കാവുന്ന മാനസിക പ്രശ്നങ്ങള്‍ ചില്ലറയല്ല. മുന്‍ കാലങ്ങളില്‍ ലിംഗത്തില്‍ വൈദ്യുതാഘാതമേല്‍പ്പിച്ചും സ്വയംപീഡനത്തിന് രോഗിയെ പ്രേരിപ്പിച്ചുമൊക്കെയാണ് “ചികിത്സ” കൊടുത്തിരുന്നതെങ്കില്‍ ഇന്ന് അല്പം കൂടി മയപ്പെട്ടിട്ടുണ്ട് കാര്യങ്ങള്‍ എന്നുമാത്രമാണ് ഒരാശ്വാസം. സ്വവര്‍ഗ്ഗരതി ചികിത്സിച്ചുമാറ്റാമെന്ന് വിശ്വസിക്കുന്ന മനശാസ്ത്രചികിത്സകരില്‍ നടന്ന പഠനങ്ങള്‍ ചൂണ്ടുന്നത് അവരില്‍ നല്ലൊരുപങ്കും സ്വന്തം സദാചാരബോധം ചികിത്സയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്നാണ്. പലരിലും തെളിവധിഷ്ഠിത വൈദ്യരീതികളെപ്പറ്റി കാര്യമായ അജ്ഞതയും കണ്ടെത്തുകയുണ്ടായി. സ്വവര്‍ഗരതിയെ എയിഡ്സ് ഭീതിയുമായി ബന്ധപ്പെടുത്തി കാണുന്നതും മതസദാചാരത്തിനു വിരുദ്ധമാണതെന്നുമൊക്കെയുള്ള തെറ്റിദ്ധാരണകളും ഈ ചികിത്സകര്‍ക്കിടയില്‍ അത്ഭുതപ്പെടുത്തും വണ്ണം വ്യാപകമാണ്. [18,19]
സ്വവര്‍ഗലൈംഗികതയുടെ ജൈവാടിത്തറകള്‍
മനുഷ്യസ്വഭാവങ്ങളെ ശ്ലീലവും അശ്ലീലവും എന്നിങ്ങനെ മുറിക്കാനല്ല മറിച്ച് പല വൈശേഷ്യങ്ങളുടെ ഒരു തുടര്‍ച്ച(continuum)യായി കാണാനാണ് ആധുനിക വൈജ്ഞാനികവെളിപാടുകള്‍ നമ്മെ പ്രേരിപ്പിക്കുന്നത് . ആ അര്‍ത്ഥത്തില്‍ സ്വവര്‍ഗ്ഗാഭിമുഖ്യം സാമാന്യനിയമങ്ങളുടെ ഒരു അപഭ്രംശമല്ല മറിച്ച്, തികച്ചും ജൈവികമായ അനേകം സ്വഭാവവിശേഷങ്ങളിലൊന്നു മാത്രമാണെന്ന് പ്രാഥമിക പഠനങ്ങള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
നൈസര്‍ഗികമായ ഒരു സ്വഭാവവിശേഷമാണ് ലൈംഗികത എന്നംഗീകരിക്കുന്നവര്‍ തന്നെ മുഖ്യമായും രണ്ടുവാദങ്ങളാണ് സ്വവര്‍ഗലൈംഗികാഭിമുഖ്യത്തിന്റെ കാരണമായി മുന്നോട്ടുവയ്ക്കുന്നത് : 1. ഇതൊരു ജനിതകവാസനയാണ് 2. വളര്‍ച്ചയുടെ പല ഘട്ടങ്ങളിലുണ്ടാകുന്ന പാരിസ്ഥിതികസ്വാധീനങ്ങളുടെ ഫലമാണ്. ഇതിലെ ആദ്യത്തെ സിദ്ധാന്തപ്രകാരം ജന്മനാ തന്നെ ഒരു സ്വവര്‍ഗരതിക്കാരന്‍ ആ പ്രകൃതമാര്‍ജ്ജിക്കുന്നു. അതില്‍ നിന്ന് അയാളെ/അവളെ മാറ്റുക അസാധ്യമോ അനാവശ്യമോ ആണ് എന്നുവരുന്നു. രണ്ടാമത്തെ സിദ്ധാന്തം ചുരുക്കത്തില്‍ ഇങ്ങനെയാണ് : ഗര്‍ഭാവസ്ഥമുതല്‍ക്കുള്ള സ്വാധീനങ്ങള്‍ , ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയ ജനിതകേതര സ്വാധീനങ്ങളാല്‍ സ്വവര്‍ഗാഭിമുഖ്യം നിര്‍ണയിക്കപ്പെടുന്നു. യാഥാര്‍ത്ഥ്യം ഇവയ്ക്കു രണ്ടിനുമിടയിലെവിടെയോ ആണെന്ന് മസ്തിഷ്ക/മനശാസ്ത്രജ്ഞര്‍ കരുതുന്നു.
കുട്ടിക്കാലത്തെ സംഘം ചേരലുകളില്‍ സ്വന്തം ലൈംഗികസ്വത്വത്തെ ആണ്‍ - പെണ്‍ ദ്വന്ദ്വങ്ങളില്‍ ഒതുക്കാന്‍ തങ്ങള്‍ ബുദ്ധിമുട്ടിയിരുന്നു എന്ന്‍ സ്വവര്‍ഗാനുരാഗികളില്‍ നല്ലൊരു വിഭാഗം റിപ്പോര്‍ട്ട് ചെയ്യാറുണ്ട് [20,21]. കൌമാരത്തിനപ്പുറം ഈ സന്ദിഗ്ധത അധികം പേരെയും അലട്ടാറില്ല എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വവര്‍ഗാഭിമുഖ്യം പ്രകടിപ്പിക്കുന്നവരിലെ ഒരു ചെറിയ വിഭാഗം വ്യക്തികള്‍ ഉഭയലിംഗമുള്ളവരോ ലിംഗസംബന്ധിയായ ജന്മവൈകല്യങ്ങളുള്ളവരോ ആണ് (ambiguous genitals). മൂന്നാം ലിംഗമെന്ന് വിളിക്കാവുന്ന നപുംസകങ്ങളും ഭ്രൂണാവസ്ഥയിലെ ചില ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ മൂലം ലിംഗവും പ്രജനനാവയവങ്ങളും കൃത്യമായി ഉരുവപ്പെടാത്തവരുമൊക്കെ ഈ വിഭാഗത്തില്‍ വരുന്നവരാണ്. എന്നാല്‍ ഒരു വിഭാഗത്തില്‍ മാത്രം നിരീക്ഷിക്കപ്പെട്ടിട്ടുള്ള ഹോര്‍മോണ്‍ വ്യതിയാന പ്രതിഭാസം സ്വവര്‍ഗാഭിമുഖ്യങ്ങളുടെയാകെ ജൈവാടിസ്ഥാനത്തെ വിശദീകരിക്കാനുപയോഗിക്കാനാവില്ല. വിശേഷിച്ച് സ്വവര്‍ഗാനുരാഗികളായ ഇരട്ടകളില്‍ നടന്ന ജനിതക പഠനങ്ങളും പുരുഷ ഹോര്‍മോണ്‍ സ്വീകരിണികളെ സംബന്ധിച്ച ജൈവകണികാ പഠനങ്ങളും “ഹോര്‍മോണ്‍” സിദ്ധാന്തത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നില്ല എന്നിരിക്കെ [22] .
ഗര്‍ഭകാലത്ത് ആണ്‍ ഭ്രൂണങ്ങളില്‍ നിന്നു അമ്മയുടെ രക്തത്തിലേയ്ക്ക് കടക്കുന്ന ചില ജൈവ ഘടകങ്ങള്‍ക്കെതിരേ അമ്മയില്‍ ജൈവപ്രതിരോധം (immune reaction) ഉണ്ടാകുമെന്നും പിന്നീട് വരുന്ന ആണ്‍ കുഞ്ഞുങ്ങളിലെ പുരുഷത്വം നിര്‍ണയിക്കുന്ന Y-ക്രോമസോമിന്റെ ഭാഗങ്ങളെ ഈ ജൈവപ്രതിരോധകണികകള്‍ ‘ആക്രമിക്കു’മെന്നും ഒരു കണ്ടെത്തലുണ്ട് [23]. മൂത്തകുട്ടികളില്‍ ആണുങ്ങള്‍ കൂടുന്നതനുസരിച്ച ഇളയ ആണ്‍ കുട്ടി സ്വവര്‍ഗാഭിമുഖ്യം കൂടുതല്‍ കാണിക്കാം എന്ന യു.എസ്-കനേഡിയന്‍ പഠന നിരീക്ഷണത്തില്‍ നിന്നാണ് ഈ സിദ്ധാന്തം രൂപപ്പെട്ടത് [24]. ബ്ലാങ്കാഡിന്റെയും കൂട്ടരുടെയും ഈ കണക്കുകൂട്ടലനുസരിച്ച് ഓരോ മൂത്ത ചേട്ടന്റെയും സാന്നിധ്യത്തില്‍ ഇളയ ആണ്‍കുട്ടിയെ സ്വവര്‍ഗാഭിമുഖ്യമുള്ളയാളാകാനുള്ള സാധ്യത 33% വച്ച് കൂടുന്നുവത്രെ. എലികളില്‍ നടന്ന പരീക്ഷണങ്ങള്‍ കാണിക്കുന്നത് Y-ക്രോമസോമിനെതിരേ ഉണ്ടാവുന്ന ഈ പ്രതിരോധവ്യൂഹത്തിന്റെ ആക്രമണം പിന്നീടുണ്ടാവുന്ന ആണ്‍ കുട്ടിയുടെ പ്രജനനശേഷിയെ ബാധിക്കാമെന്നാണ് [25].
ബൌദ്ധികമായോ മാനസിക ഘടനയിലോ പൊതുസമൂഹവുമായി ഗണനീയ വ്യത്യാസങ്ങളൊന്നും ഇല്ലെങ്കിലും ചില്ലറ ഘടനാപരമായ വ്യതിയാനങ്ങള്‍ സ്വവര്‍ഗാനുരാഗികളിലെ മസ്തിഷ്കങ്ങളില്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കുരങ്ങുകളിലും ആടുകളിലും നടന്ന പഠനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലൈംഗികഹോര്‍മോണുകള്‍ക്ക് ഈ ഘടനാവ്യതിയാനത്തില്‍ പങ്കുണ്ടോ എന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു [26]. ഈ വ്യതിയാനങ്ങള്‍ പില്‍ക്കാലത്തെ വളര്‍ച്ചയുടെയും മാനസികവികാസത്തിന്റെയും ഫലമല്ല മറിച്ച് ജനനസമയത്തുതന്നെ ഉള്ളവയാണ് എന്നും ഏറെക്കുറേ സ്ഥിരീകരിച്ചിട്ടുണ്ട് [27]. ഒരുപക്ഷേ ജനിതകവ്യതിയാനങ്ങളുടെ ഒരു ശാരീരിക ഫലമാവാം മസ്തിഷ്കത്തിലെ ഈ വ്യത്യാസങ്ങള്‍.
പാരിസ്ഥിതിക സ്വാധീനത്തെ ന്യായീകരിക്കുന്ന സിദ്ധാന്തങ്ങള്‍ ഇങ്ങനെ ഒരു വഴിക്ക് അന്വേഷണം തുടരുമ്പോള്‍ ഏറ്റവും ശക്തമായ തെളിവുകളുമായി ജനിതക സ്വാധീനപഠനങ്ങളും വരുന്നുണ്ട്. ഒരേ ജനിതക ഘടനയുള്ള കാരണത്താല്‍ ഇക്കാര്യത്തില്‍ പ്രകൃതിയിലെ മികച്ച പാഠപുസ്തകങ്ങളാണ് ഒരേ സിക്താണ്ഡം പിളര്‍ന്നുണ്ടാകുന്ന ഇരട്ടക്കുട്ടികള്‍ (monozygotic twins) . ഇരട്ടകളിലെ പഠനങ്ങള്‍ ഒരുകാര്യം അസന്ദിഗ്ധമായി സ്ഥാപിച്ചുകഴിഞ്ഞു - സ്വവര്‍ഗാനുരാഗത്തിന്റെ കാര്യത്തില്‍ ഇരട്ടകള്‍ 48% മുതല്‍ 66% വരെ പൊരുത്തം കാണിക്കുന്നുണ്ട്; അതായത് ജനിതകമായ സ്വാധീനം ഇക്കാര്യത്തില്‍ ശക്തമാണ്, എന്നാല്‍ ഇതു പൂര്‍ണമായും ജനിതകമല്ല താനും [28].
സ്വവര്‍ഗാഭിമുഖ്യമുള്ളവരുടെ കുടുംബങ്ങളിലെ ജനിതക പാറ്റേണുകള്‍ പരിശോധിച്ചതില്‍ നിന്ന് മറ്റൊരു കാര്യം നിരീക്ഷിക്കപ്പെട്ടത്, അമ്മയില്‍ നിന്ന് ജനിതകമായ ചില ഘടകങ്ങള്‍ കുട്ടിയിലേയ്ക്ക് കൈമാറാനുള്ള സാധ്യതയാണ്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സ്വവര്‍ഗാനുരാഗികളായ സഹോദരന്മാരില്‍ വളരെയേറെ സാമ്യമുള്ള ചില കഷ്ണങ്ങള്‍ X ക്രോമസോമിന്റെ ഒരു ഭാഗത്ത് കണ്ടു [29]. ആണ്‍കുട്ടികള്‍ക്ക് X ക്രോമസോം അമ്മയില്‍ നിന്നേ കിട്ടാറുള്ളൂ. സ്വവര്‍ഗാനുരാഗിയായ പുരുഷന്റെ അമ്മയുടെ ബന്ധുക്കള്‍ക്കിടയില്‍ സ്വവര്‍ഗാനുരാഗം കൂടുതലായി കണ്ടത് ഇതിന്റെ കൌതുകമുയര്‍ത്തുന്നു. “Xq28” എന്ന പേരില്‍ ഡീന്‍ ഹെയ്മര്‍ വിളിച്ച ക്രോമസോമിന്റെ ഈ ഭാഗം 1990-കളുടെ തുടക്കത്തില്‍ വന്‍ കൊടുങ്കാറ്റാണുയര്‍ത്തിയത് . ഈ ഭാഗത്തായിരിക്കണം സ്വവര്‍ഗാനുരാഗത്തെ നിര്‍ണയിക്കുന്ന ജീനുകള്‍ ഇരിക്കുന്നത് എന്ന് പലയിടത്തും പ്രസ്താവിക്കപ്പെട്ടു. സ്വവര്‍ഗാനുരാഗം ജനിതകത്തില്‍ ആലേഖനം ചെയ്യപ്പെട്ട വാസനയാണെന്നതിനു പൂര്‍ണ്ണതെളിവാണിതെന്ന്‍ ആശ്വസിച്ച സ്വവര്‍ഗപ്രണയികള്‍ ഇതാഘോഷിച്ചത് “Xq28 - Thanks Mom” എന്നാലേഖനം ചെയ്ത ടീ-ഷര്‍ട്ടുകള്‍ വരെ ഇറക്കിയാണ് [30] ! എന്നാല്‍ പിന്നീട് വന്ന പഠനങ്ങള്‍ക്ക് പലതിനും ഹെയ്മറുടെ ഫലങ്ങള്‍ അതേ തോതില്‍ ആവര്‍ത്തിക്കാനായില്ലെന്നു വന്നതോടെ ആവേശം കെട്ടടങ്ങി - ഇതൊരു യാദൃച്ഛിക പൊരുത്തമാവാമെന്ന്‍ പലരും അഭിപ്രായം തിരുത്തുകയും ചെയ്തു [31]. എങ്കിലും സ്വവര്‍ഗപ്രണയത്തിന് കാരണമാകാന്‍ ജീനുകള്‍ക്കാകും എന്ന് തെളിയിക്കാന്‍ അനുബന്ധപഠനങ്ങള്‍ക്ക് കഴിഞ്ഞതിനാല്‍ അന്വേഷണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
പരിണാമത്തിന്റെ നീണ്ട വിരലുകള്‍
പ്രാക്തനസമൂഹങ്ങളില്‍ കുടുംബ/വ്യക്തി ബന്ധങ്ങളിലും സപത്നീസമ്പ്രദായത്തിനുള്ളിലും ഗുരുശിഷ്യബന്ധങ്ങളിലും യോദ്ധാക്കള്‍ക്കിടയിലെ സൌഹൃദങ്ങളിലും ഒക്കെ സമലൈംഗികതയും സ്വവര്‍ഗരതിയും പല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നതിനു നരവംശപഠനങ്ങള്‍ ഒട്ടേറെ തെളിവുകള്‍ തരുന്നുണ്ട്. സ്വവര്‍ഗരതിയ്ക്ക് സമൂഹത്തില്‍ അംഗീകാരവും ഉന്നതസ്ഥാനവും നല്‍കിയിരുന്ന സംസ്കാരങ്ങളില്‍ ഏറ്റവും പ്രശസ്തം പുരാതന ഗ്രീക്കുകാരുടേതാണ് [32,33]. ഗ്രീക്ക് സംസ്കാരം മാത്രമല്ല ഇക്കാര്യത്തില്‍ മുന്നില്‍ . അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ കോളനീകരണപൂര്‍വ്വ സംസ്കാരങ്ങളില്‍ (ഉദാ: മായന്‍ ഗോത്രവര്‍ഗ്ഗക്കാരുടെയിടയില്‍ ) പുരുഷ സ്വവര്‍ഗാനുരാഗം വ്യാപകമായിരുന്നു. ബഹുഭാര്യാത്വം വ്യാപകമായ ആഫ്രിക്കന്‍ ഗോത്രങ്ങളില്‍ സപത്നീ സമ്പ്രദായത്തില്‍ സ്ത്രീ സ്വവര്‍ഗാനുരാഗം അനുവദനീയമായിരുന്നു. വടക്കേ അമേരിക്കയിലെ ആദിമഗോത്രവംശജര്‍ക്കിടയില്‍ സ്വവര്‍ഗബന്ധങ്ങള്‍ നിലനിന്നിരുന്നതിനു 18 ാം നൂറ്റാണ്ടിലെ മിഷണറിമാരുടെ കുറിപ്പുകള്‍ തെളിവുതരുന്നു. ഓസ്ട്രേലിയയ്ക്ക് വടക്കുകിഴക്കായി കിടക്കുന്ന ചെറുദ്വീപസമൂഹങ്ങളിലെ പിതാവ്/രക്ഷിതാവ്-പുത്രന്‍/അടിമ ജനുസില്‍ പെടുത്താവുന്ന “ഉടമ-അടിമ” ബന്ധങ്ങളില്‍ സ്വവര്‍ഗരതി അംഗീകൃതമായിരുന്നു [34]. താഹിതി, ഹവായി എന്നിവിടങ്ങളിലും ഇത്തരം ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഇതിലെ ‘ഇടപാടുകാര്‍ക്ക്’ സമൂഹത്തില്‍ വലിയ സ്ഥാനവും നല്‍കിയിരുന്നു [35]. സാംബിയ, നൈജീരിയ, ബ്രസീല്‍, കൊളമ്പിയ, അഫ്ഘാനിസ്ഥാന്‍ തുടങ്ങി ആദിമ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്നും കാണുന്ന അതിപുരാതന സംസ്കാരങ്ങളിലൊക്കെയും സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ്ഗ ബന്ധങ്ങളും പലപ്പോഴും ഉന്നത സാമൂഹികപദവി നേടിയിരുന്നു എന്നതിനു തെളിവുണ്ട്. ക്രീറ്റിലെ ജനങ്ങള്‍ക്കിടയിലും, എന്തിന്, ജപ്പാനിലെ സമുറായ്മാരില്‍പ്പോലും ഇത് വ്യാപകമായിരുന്നു. [36]
ജനിതകമായ പ്രത്യേകതകള്‍ അടുത്ത തലമുറയിലേയ്ക്ക് പോകണമെങ്കില്‍ കുട്ടികള്‍ വേണം. സ്വവര്‍ഗരതിയിലൂടെ കുട്ടികളുണ്ടാവില്ല താനും. പ്രകൃതി അപ്പോള്‍ ആരംഭത്തിലേ നുള്ളിക്കളയേണ്ടതായിരുന്നില്ലേ ജനിതകത്തില്‍ ആലേഖനം ചെയ്യപ്പെട്ട ഈ ലൈംഗികശീലത്തെ ? ഇതു “പ്രകൃതിക്കു വിരുദ്ധ”മാണെങ്കില്‍ ഇതിത്രയേറെ വ്യാപകവും നൈസര്‍ഗികവുമാവുന്നതെങ്ങനെ ?
പഴയീച്ചകള്‍ മുതല്‍ ആനയും തിമിംഗിലവും വരെയുള്ള ജന്തുവര്‍ഗ്ഗങ്ങളിലെ ഏതാണ്ട് ആയിരത്തിയഞ്ഞൂറോളം സ്പീഷീസുകളില്‍ സ്വവര്‍ഗരതി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രാചീന ലളിതശരീരികളായ ജീവികളില്‍ കാണുന്ന പ്രജനനപരമായ, ഹെര്‍മാഫ്രൊഡൈറ്റിസം പോലുള്ള, ഉഭയലൈംഗികതയല്ല ഇത്. പല ജന്തുവര്‍ഗ്ഗങ്ങളിലും യാദൃച്ഛികമോ താല്‍ക്കാലികമോ ആയ സ്വവര്‍ഗരതി (casual homosexuality) അല്ല, മറിച്ച് സമലിംഗത്തിലുള്ള ജോഡികള്‍ തന്നെ ഉണ്ട്. സ്വവര്‍ഗ രതിയെ സഹായിക്കുന്ന ജൈവരീതികളും പ്രകൃതിയില്‍ സുലഭമാണ്‍. സ്വവര്‍ഗ രതിയിലേര്‍പ്പെടുന്ന ഒറാങ് ഉട്ടാന് തന്റെ ലിംഗം ഉള്ളിലേയ്ക്ക് വലിച്ച് തത്സ്ഥാനത്ത് ഒരു കുഴിയുണ്ടാക്കി സ്വീകര്‍ത്താവാകാന്‍ പറ്റും. ഡോള്‍ഫിനുകളില്‍ തലയിലെ വെള്ളം ചീറ്റുന്ന തുളയില്‍ ലിംഗം തിരുകിയുള്ള സ്വവര്‍ഗ്ഗഭോഗവും സാധാരണയാണ്. കഴുത്തുകള്‍ ഉരുമ്മിയും അക്ഷരാര്‍ത്ഥത്തില്‍ ഉമ്മവച്ചും ആണ്‍ ജിറാഫുകള്‍ ലിംഗസംയോഗത്തിന് മുന്‍പുള്ള രതിപൂര്‍വ്വലീലകളിലേര്‍പ്പെടുന്നു. റീസസ് കുരങ്ങുകള്‍ക്കിടയിലൊക്കെ ആണുങ്ങള്‍ തമ്മില്‍ സമലിംഗ ഇണകള്‍ക്കായി മത്സരം വരെയുണ്ടാവുന്നു. ആണ്‍ ഡോള്‍ഫിനുകള്‍ക്കിടയില്‍ കൌമാരത്തില്‍ തുടങ്ങി പ്രജനനത്തിനു സജ്ജമാകുന്നതു വരെയുള്ള പത്തുപതിനഞ്ചു കൊല്ലക്കാലം സ്വവര്‍ഗജോഡികളായി ജീവിക്കുന്ന രീതി വ്യാപകമാണ്. കുപ്പിമൂക്കന്‍ ഡോള്‍ഫിനുകളില്‍ കുഞ്ഞുങ്ങളുണ്ടാവുന്ന ഒരു ചെറിയകാലത്തേയ്ക്ക് ഇവ പരലൈംഗികാഭിമുഖ്യം കാണിക്കുമെങ്കിലും രണ്ട് പുരുഷനും ഒരു സ്ത്രീയുമടങ്ങുന്ന മൂന്നംഗ കുടുംബങ്ങള്‍ രൂപീകരിക്കപ്പെടുക സ്വാഭാവികമാണ്. പ്രജനനത്തിനു ശേഷവും പുരുഷ ജോഡി വേര്‍പിരിയാതെ നില്‍ക്കുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കറുത്ത അരയന്നങ്ങളില്‍ ഇത്തരം സ്വവര്‍ഗ്ഗ പുരുഷ ജോഡികള്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ചുമതലയേറ്റെടുക്കുക മാത്രമല്ല, അതില്‍ തലയിടുന്ന പെണ്‍ ഇണയെ കൊത്തിയോടിക്കുക വരെ ചെയ്യാം [37] !
ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും പെണ്‍ സമലിംഗ ജോഡികളും ഉണ്ട് ജന്തുക്കള്‍ക്കിടയില്‍. ജാപ്പനീസ് മക്കാക് കുരങ്ങുകളിലെ പെണ്ണുങ്ങള്‍ ആണ്‍കുരങ്ങിന്റെ പുറത്തേയ്ക്ക് പിന്‍രതിയുടെ (anal sex) പൊസിഷനില്‍ കയറുന്നതും തുടര്‍ന്ന് പെണ്‍ കുരങ്ങിന് ലൈംഗികോത്തേജനമുണ്ടാവുന്നതും മസ്തിഷ്ക സ്കാനിങ്ങുകളിലൂടെ വിശദമായ പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് [38].
അപ്പോള്‍ പാരിണാമികമായ എന്തൊക്കെയോ ആനുകൂല്യങ്ങള്‍ സ്വവര്‍ഗ ലൈംഗികാഭിമുഖ്യത്തിനും അതിന്റെയുപോല്പന്നമായ സ്വവര്‍ഗരതിക്കും ലഭിക്കുന്നുണ്ടെന്നതില്‍ സംശയമേതുമില്ല. പക്ഷേ പ്രജനനത്തിനു സഹായിക്കാത്ത രതിശീലത്തെ പ്രകൃതി വച്ചുപൊറുപ്പിക്കുന്നതെങ്ങനെ ?
ലൈംഗികതയെ വിശകലനം ചെയ്യുമ്പോള്‍ ചെന്നുപെടാവുന്ന സ്ഥിരം ചതിക്കുഴികളിലൊന്നാണ് പ്രകൃതി അത് പ്രജനനത്തിനായി മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണെന്ന ധാരണ [39]. നേരിട്ട് അനുഭവവേദ്യമല്ലാത്ത സൂക്ഷ്മമായ അനവധി ഘടകങ്ങള്‍ ജന്തുക്കളിലെ ലൈംഗികാകര്‍ഷണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട് (ശരീര ഗന്ധം, സ്പര്‍ശം, ആകാരത്തിന്റെ സിമെട്രികത, ശരീരക്കൊഴുപ്പ് തുടങ്ങിയവ ഉദാഹരണങ്ങളാണ്). മറ്റ് മൃഗങ്ങളില്‍ ഇവ മിക്കപ്പോഴും ഇത്ര സൂക്ഷ്മമല്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം ലൈംഗികസംതൃപ്തിയുടെ പാരമ്യം ലിംഗയോനീസംയോഗത്തിലാണ്. എന്നാല്‍ പ്രത്യക്ഷത്തില്‍ ലൈംഗികമെന്ന് തോന്നാത്ത, സ്പര്‍ശവും ശബ്ദവും അടക്കമുള്ള നൂറുകണക്കിന് സംഗതികള്‍ മൃഗങ്ങളിലെ ലൈംഗികസംതൃപ്തിയില്‍ പ്രധാനകണ്ണികളായി വര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ രതികേന്ദ്രിത വികാരങ്ങള്‍ ജന്തുലോകത്തെ ഏതാണ്ടെല്ലാ കൊടുക്കല്‍ വാങ്ങലുകളിലും പ്രതിഫലിക്കുന്നുമുണ്ട്. അതായത് അക്ഷരാര്‍ത്ഥത്തിലുള്ള ലിംഗയോനീസംയോഗമില്ലാതെ തന്നെ ലൈംഗികാഭിനിവേശങ്ങളെ പൂര്‍ത്തീകരിക്കാന്‍ സജ്ജമാണ് മൃഗശരീരമെന്നര്‍ത്ഥം. ഈ തിരണയില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍ സ്വവര്‍ഗാഭിമുഖ്യം ഗോത്രങ്ങള്‍ക്കുള്ളിലെ വ്യക്തിബന്ധങ്ങളെ വിളക്കിച്ചേര്‍ക്കുന്ന ശക്തമായ ഒരു കണ്ണിയാകാനുള്ള സാധ്യതയുണ്ടെന്ന് കാണാം.
രണ്ടാമത്തെ അബദ്ധധാരണ സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ പ്രജനനസാധ്യതകള്‍ കുറവാണെന്നതാണ്. പരലൈംഗികാഭിമുഖ്യമുള്ളവരുടെ (heterosexuals) ഭൂരിപക്ഷ സമൂഹവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവായിരിക്കാം, പക്ഷേ പഠനങ്ങള്‍ ചൂണ്ടുന്നത് സ്വവര്‍ഗാനുരാഗികളും സ്വവര്‍ഗരതിശീലമുള്ളവരും പൊതുവേ കരുതുന്നതിനേക്കാള്‍ വ്യാപകമായി പരലൈംഗികബന്ധം വഴി പ്രത്യുല്പാദനം നടത്തുന്നു എന്നുതന്നെയാണ് [40]. സ്ത്രീകളിലെ ദ്വിലൈംഗികത(bisexuality)യെപ്പറ്റി നടന്ന ഗവേഷണങ്ങള്‍ മുന്‍പ് പറഞ്ഞ “ലൈംഗികാഭിമുഖ്യത്തിന്റെ സ്പെക്ട്ര”ത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ നല്‍കുന്നതോടൊപ്പം സ്വവര്‍ഗപ്രണയികളിലെ ഗണനീയമായ ഒരു വിഭാഗം പരലൈംഗികബന്ധങ്ങളിലൂടെ പ്രത്യുല്പാദനം നടത്താനുള്ള സാധ്യതയെയും വെളിവാക്കുന്നുണ്ട് [41]. ചുരുക്കിപ്പറഞ്ഞാല്‍ സ്വവര്‍ഗാനുരാഗപ്രവണതയ്ക്ക് ജനിതകമായ സ്വാധീനങ്ങളുണ്ടെങ്കില്‍ അവ അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള സാധ്യതകള്‍ ഇത്തരം ലൈംഗിക ചലനാത്മകത തുറന്നുവയ്ക്കുന്നു.
മനുഷ്യനില്‍ അത്ര വ്യക്തമല്ലെങ്കിലും മൃഗലോകത്ത് പ്രജനന കാലം (mating season) വലിയൊരളവില്‍ ചാക്രികമാണ്. ഈ പരിതോവസ്ഥയില്‍ പ്രജനനേതര കാലങ്ങളില്‍ പുരുഷവര്‍ഗ്ഗം ലൈംഗികദാരിദ്ര്യമനുഭവിക്കുന്നുവെന്നും അതില്‍ നിന്നും ഒരു രക്ഷനേടലാണ് സ്വവര്‍ഗരതിയെന്നും ഒരു വിശദീകരണമുണ്ട്. പ്രജനനസാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള പ്രകൃതിയുടെ ഒരു ഉപായമാണ് ജന്മവാസനയായി മൃഗലോകത്ത് കാണാറുള്ള ‘അമിതലൈംഗികപ്രവണത’. ഇതിന്റെ ഉപോല്‍പ്പന്നം കൂടിയാവാം സ്വവര്‍ഗരതിശീലങ്ങള്‍ .ആണുങ്ങളിലാണ് കൂടുതലെങ്കിലും സ്ത്രീകളിലും ഇത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മൃഗങ്ങളിലെ എല്ലാത്തരം സ്വവര്‍ഗാഭിമുഖ്യങ്ങളെയും സ്വവര്‍ഗ ജോഡിരൂപീകരണങ്ങളെയും വിശദീകരിക്കാന്‍ ഈ സിദ്ധാന്തത്തിനാവില്ലെങ്കിലും ഗണ്യമായ ഒരു കൂട്ടം നിരീക്ഷണങ്ങള്‍ ഈ തിയറിയെ സാധൂകരിക്കുന്നുണ്ട് [42] . സാമൂഹ്യജീവിതം നയിക്കുന്ന ജന്തുഗോത്രങ്ങളില്‍ മേല്‍ക്കോയ്മ സ്ഥാപിക്കലിന്റെ ഒരു രീതിയാണ് ലൈംഗികാധികാരം പ്രകടമാക്കല്‍ . പ്രായം കുറഞ്ഞ ഗോത്രാംഗങ്ങളെ ‘ബലാത്സംഗ’ത്തോളം പോകാവുന്ന സ്വവര്‍ഗരതിയിലൂടെ കീഴൊതുക്കുന്ന രീതി മലയാട്‍, റീസസ് കുരങ്ങ്, ആള്‍ക്കുരങ്ങ് തുടങ്ങിയവയില്‍ വ്യാപകമാണ് [43].
സ്വവര്‍ഗരതിയില്‍ നിന്നും സാങ്കേതികമായി വ്യത്യസ്തമാണ് സ്വവര്‍ഗാനുരാഗപ്രവണത എന്ന് മുന്നേ പറഞ്ഞല്ലോ. ഇതിനെ സംബന്ധിച്ച് ഇന്നുള്ള ഏറ്റവും ശക്തമായ വിശദീകരണം പരസ്പരം ഇഴചേര്‍ന്നിരിക്കുന്ന നാലു സിദ്ധാന്തങ്ങളിലാണുള്ളത്. പരിണാമ നിയമങ്ങളുടെ ഭാഗമായിക്കഴിഞ്ഞ “കിന്‍ സെലക്ഷന്‍ തിയറി”(kin selection)യാണ് ഒന്ന്. ലളിതമായി പറഞ്ഞാല്‍, ജൈവികമായ പരക്ഷേമകാംക്ഷ (altruism) മൂലം സ്വവര്‍ഗാനുരാഗികള്‍ പരലൈംഗികപ്രജനനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേട്ടയാടല്‍, ആഹാരശേഖരണം, ശിശുപരിപാലനം, വിജ്ഞാനാര്‍ജ്ജനം, പ്രബോധനം, പ്രേഷിതപ്രവര്‍ത്തനം ആദിയായവയിലൂടെ കുടുംബത്തിന്റെയും ഗോത്രത്തിന്റെയും സമുദായത്തിന്റെയാകെയും സഹായിയായി മാറുന്നു [44]. അങ്ങനെ സ്വന്തം ജീനുകള്‍ക്ക് നേരിട്ട് അടുത്ത തലമുറയിലേയ്ക്ക് കൈമാറുന്നില്ലെങ്കിലും സ്വന്തം ജനിതകവുമായി ഏറ്റവുമടുത്ത സാമ്യമുള്ള ബന്ധുക്കളെ ഇവര്‍ പ്രജനനത്തിനു സഹായിക്കുന്നു. അങ്ങനെ, നേരിട്ട് പ്രത്യുല്പാദനപ്രക്രിയയില്‍ ഭാഗമാകാതെയാണെങ്കിലും സ്വവര്‍ഗാഭിമുഖ്യത്തിനനുകൂലമായ ജനിതകഘടകങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. [45]. സ്വവര്‍ഗാനുരാഗികള്‍ക്ക് പല പ്രാക്തനസമൂഹങ്ങളിലും ഉണ്ടായിരുന്ന സ്ഥാനവും അങ്ങനെയുള്ളവര്‍ അനുഷ്ഠിച്ചിരുന്ന ധര്‍മ്മവും ഈ സിദ്ധാന്തത്തെ സാധൂകരിക്കുന്നുണ്ട്. ഇത് കേവലസ്വവര്‍ഗാഭിമുഖ്യത്തിന്റെ മാത്രം പ്രത്യേകതയല്ല, മറിച്ച് നിര്‍ബന്ധിതമോ അല്ലാത്തതോ ആയ ബ്രഹ്മചര്യത്തിലൂടെ പ്രജനനത്തില്‍ നിന്നും മാറിനില്‍ക്കുന്ന വ്യക്തികള്‍ക്ക് സമൂഹങ്ങള്‍ നല്‍കുന്ന സ്ഥാനത്തിന്റെകൂടി പ്രത്യേകതയാണെന്ന കൂട്ടിച്ചേര്‍ക്കലുകള്‍ പില്‍ക്കാലത്ത് “കിന്‍ സെലക്ഷന്‍” വിശകലനത്തിനുണ്ടായിട്ടുണ്ട് [46]. പ്രാചീനവും അര്‍വ്വാചീനവുമായ മിക്ക സമൂഹങ്ങളിലും കുട്ടികളെ രതിയില്‍ നിന്നും വലിയൊരു കാലയളവിലേക്ക് നിര്‍ബന്ധപൂര്‍വ്വം മാറ്റിനിര്‍ത്തുന്ന പ്രവണതയും സ്വവര്‍ഗരതിക്കും സ്വവര്‍ഗാഭിമുഖ്യത്തിനും അനുകൂലമാകുന്നു എന്നതാണ് രണ്ടാം സിദ്ധാന്തം [47].
പല നിരീക്ഷണങ്ങളെയും വിശദീകരിക്കുന്നുണ്ടെങ്കിലും ഈ രണ്ട് സിദ്ധാന്തങ്ങള്‍ക്കും വിരുദ്ധമെന്ന് പറയാവുന്ന പല വ്യതിയാനങ്ങളും കണ്ടിട്ടുണ്ട്. മൂന്നാം സിദ്ധാന്തത്തിന്റെ പ്രസക്തി ഇവിടെയാണ്. വേട്ടയാടല്‍, കൂട്ടം ചേര്‍ന്നുള്ള ആക്രമണങ്ങള്‍, യുദ്ധം എന്നിങ്ങനെ ചരിത്രാതീത കാലം മുതല്‍ക്കേ ശക്തമായ വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സ്വവര്‍ഗാഭിമുഖ്യം ഉപകരിച്ചിരുന്നുവെന്നതിന് സാമൂഹ്യശാസ്ത്രപഠനങ്ങള്‍ തെളിവുതരുന്നു (മുകളില്‍ നോക്കുക) . അപ്പോള്‍ അടിസ്ഥാനപരമായി സ്വവര്‍ഗാഭിമുഖ്യത്തിന്റെ ലക്ഷ്യം പരസ്പരസഹായമാണെന്ന്‍ കാണാം. അതായത്, സ്വവര്‍ഗാഭിമുഖ്യമെന്നത് ഒരു ലൈംഗികതയെയോ പ്രജനനസാധ്യതയെയോ നേരിട്ട് സഹായിക്കുന്ന ഉപായമല്ല മറിച്ച് സമൂഹത്തിലെ അംഗങ്ങളുടെ അതിജീവനത്തിന് സഹായിക്കുന്ന ഒരു പ്രകൃതിനിര്‍ധാരണ വിദ്യയാണെന്ന് സാരം [48]. മനുഷ്യനുള്‍പ്പടെയുള്ള മൃഗകുലത്തിലെ ഏതാണ്ടെല്ലാ സ്വവര്‍ഗരത്യനുശീലനത്തെയും ഇത് വിശാലമായൊരു ക്യാന്‍വാസില്‍ വിശദീകരിക്കുന്നു.
ആത്യന്തികമായി ഒരുപക്ഷേ സ്വവര്‍ഗലൈംഗികശീലങ്ങള്‍ക്ക് ഒറ്റ അടിസ്ഥാന വിശദീകരണം എന്നൊന്നില്ല എന്നു വരാം. അങ്ങനെയെങ്കില്‍ ഈ സിദ്ധാന്തങ്ങളെല്ലാം താന്താങ്ങളുടെ മേഖലകളില്‍ ശരിയാണെന്ന് കൂട്ടേണ്ടിവരും. ഇവയ്ക്കൊക്കെ പുറത്തൊരു സാധ്യതയുണ്ട് : ഒരുപക്ഷേ സ്വവര്‍ഗാഭിമുഖ്യത്തെ ജന്മവാസനയായി വഹിക്കുന്ന ജീനുകള്‍ക്ക് മറ്റേതെങ്കിലും ഗുണം കൂടി വ്യക്തിക്ക് നല്‍കാന്‍ കഴിവുണ്ടെങ്കിലോ ? ആ വിശേഷഗുണം ആ ജീനുകളുടെ പ്രാഥമികധര്‍മ്മവും സ്വവര്‍ഗാഭിമുഖ്യം അതിന്റെ ഉപോല്‍പ്പന്നമോ ദ്വൈതഗുണമോ ആണെങ്കിലോ [49] ? ഈ സാധ്യത 1959ലേ മുന്നോട്ടുവച്ച സിദ്ധാന്തമാണ് ഹച്ചിന്‍സണിന്റെ “ബാലന്‍സ്ഡ് പോളിമോര്‍ഫിസം” [50] . ഹച്ചിന്‍സണ്‍ ഈ “പ്രാഥമിക ഗുണ”മെന്തായിരിക്കാമെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും പില്‍ക്കാലത്തു വന്ന ഹെയ്മറുടെ വിവാദമായ Xq28 ജനിതകകഷ്ണം ഒരു സാധ്യത മുന്നോട്ടുവയ്ക്കുന്നുണ്ട്. പ്രകൃതിയില്‍ ഒരു പ്രാഥമികോദ്ദേശ്യം വച്ചോ മറ്റേതെങ്കിലും ജൈവപ്രക്രിയയുടെ (ദ്വിതീയ) ഉപോല്‍പ്പന്നമായോ ഉരുത്തിരിഞ്ഞ ഒരു ജന്മവാസന സ്പീഷീസുകള്‍ വേര്‍പിരിയുന്നതിനനുസരിച്ച് അതാത് ഗോത്രങ്ങളില്‍ പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഉപായമായി പരിണമിച്ചു എന്നതാവാം സ്വവര്‍ഗരതിയെ സംബന്ധിച്ച നാളത്തെ ജീവശാസ്ത്രത്തിന്റെ “ബൃഹദ് ഏകീകരണ സിദ്ധാന്തം”.
ലൈംഗിക രോഗങ്ങളും സ്വവര്‍ഗരതിയും
എയിഡ്സിന്റെ ആദ്യകാല കേസുകള്‍ ഭൂരിഭാഗവും സ്വവര്‍ഗരതിശീലം ഉള്ളവരിലായിരുന്നു എന്നതിനാല്‍ '80കളില്‍ ഇത് സ്വവര്‍ഗലൈംഗികതയുടെ രോഗമായി കാണുന്ന പ്രവണത ശക്തമായിരുന്നു. ഈ തെറ്റിദ്ധാരണ തിടം വച്ച് ഇപ്പോള്‍ സ്വവര്‍ഗരതിശീലം നിയമവിധേയമാക്കുന്നതിനെതിരേ ശക്തമായ ഒരു വാദമായി മാറിയിട്ടുണ്ട്. എന്നാല്‍ സത്യമെന്താണ് ?
ഗുദഭാഗത്തെ ചര്‍മ്മത്തിനുള്ള രണ്ട് പ്രത്യേകതകളാണ് HIV പകരാനുള്ള സാധ്യതയേറ്റുന്നത്: ഒന്ന്, ചര്‍മ്മം വളരെ ലോലമായതുകാരണം എളുപ്പം മുറിവുണ്ടാകാനുള്ള സാധ്യത. രണ്ട്, യോ

ഇന്ന് ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന എയിഡ്സ് പകര്‍ച്ചവ്യാധിയുടെ 90%വും HIV വൈറസിന്റെ ടൈപ്-1 എന്ന വകഭേദം കാരണമാണുണ്ടാവുന്നത്. ടൈപ്-1 HIVയെ ഒന്‍പതു അവാന്തര ജനിതകവിഭാഗങ്ങളായി വര്‍ഗീകരിച്ചിട്ടുണ്ട് (subtype കള്‍ ). അമേരിക്ക, യൂറൊപ്പ്, ഓസ്ട്രേയ്ലിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ ഏറ്റവുമധികം കാണപ്പെടുന്നത് subtype Bയില്‍പ്പെട്ട HIV-1 വൈറസുകളാണ്. ഇവയാകട്ടെ സ്വവര്‍ഗരതിരീതികളിലൂടെ പകരാന്‍ സാധ്യത കൂടുതലാണെന്ന് ചില പഠനങ്ങളെങ്കിലും സൂചിപ്പിക്കുന്നു [52] . ജനിതക അവാന്തരവിഭാഗത്തിലെ Subtype A ആണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൂടുതല്‍ വ്യാപകം. ഇതാകട്ടെ പരലൈംഗികബന്ധത്തിലൂടെയാണു പകരാന്‍ കൂടുതല്‍ സാധ്യതയെന്നും പഠനങ്ങളെ മുന്‍ നിര്‍ത്തി അനുമാനിക്കപ്പെടുന്നു. ഇങ്ങനെ നോക്കുമ്പോള്‍ സ്വവര്‍ഗഭോഗികളും പരലിംഗഭോഗികളും ഒരുപോലെ എയിഡ്സ് എന്ന മഹാമാരിയുടെ ഇരകളാണ്.
“എനിക്കീ രോഗമില്ല” എന്ന് സ്വയം തെറ്റിദ്ധരിക്കുകയാണ് ഒരു രോഗിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ വിഡ്ഢിത്തം ! HIV ഒരു യാഥാര്‍ത്ഥ്യമാണ്. അതിനെതിരെ പോരാടുമ്പോള്‍ ബുദ്ധിയുള്ള സമൂഹം ആദ്യം ചെയ്യേണ്ടത് അതിനെ സംബന്ധിച്ച വസ്തുനിഷ്ഠമായി പഠിക്കുകയും, തങ്ങളുടെ ജനങ്ങള്‍ക്കിടയില്‍ നിന്ന് കഴിയാവുന്നത്ര വിവരം ശേഖരിക്കുകയുമാണ്. പ്രകൃതിവിരുദ്ധരെന്ന് വിളിച്ച് മാറ്റിനിര്‍ത്താതെ, പൊതുസമൂഹത്തിലേയ്ക്ക് എല്ലാ ജനവിഭാഗങ്ങളെയും കൊണ്ടുവരുന്നതിലൂടെയേ ഇതു സാധിക്കൂ. സ്വവര്‍ഗരത്യനുശീലനമുള്ളവര്‍ പൊതുവേ ലൈംഗികരോഗങ്ങള്‍ക്ക് ചികിത്സ തേടാന്‍ വൈമുഖ്യമുള്ളവരാണ് - തങ്ങള്‍ ‘പിടിക്കപ്പെട്ടാ’ലുണ്ടാകുന്ന അവഹേളനം ഇന്നത്തെ സമൂഹത്തില്‍ ചില്ലറയല്ലല്ലോ. മുന്‍പ് സൂചിപ്പിച്ചതുപോലെ സ്വയം സ്വവര്‍ഗാനുരാഗിയാണെന്ന് തിരിച്ചറിഞ്ഞവരേക്കാള്‍ പതിന്മടങ്ങ് വലുതാണ് പരലൈംഗികാഭിമുഖികളായി സമൂഹത്തില്‍ കഴിയുകയും സ്വവര്‍ഗരതിശീലം വച്ചുപുലര്‍ത്തുകയും ചെയ്യുന്നവരുടെ എണ്ണം. ഇങ്ങനെ ലൈംഗികാഭിമുഖ്യ ചാലകത്വം (fluid sexual orientation) പ്രകടിപ്പിക്കുന്ന മഹാഭൂരിപക്ഷം, സ്വവര്‍ഗഭോഗികളും പരലിംഗഭോഗികളും തമ്മിലൊരു പാലമായി വര്‍ത്തിക്കുന്നു [53]. ഗുദഭോഗത്തെ ‘പ്രകൃതിവിരുദ്ധ’മെന്ന് വിളിച്ച് സദാചാരവാളുമായി നില്‍ക്കുന്ന സമൂഹം സത്യത്തില്‍ ചെയ്യുന്നത് കണ്ണടച്ചിരുട്ടാക്കുകയാണ്. സമൂഹത്തിന്റെ പുറന്തള്ളല്‍ മൂലം സ്വവര്‍ഗാനുരാഗികളെപ്പറ്റിയുള്ള കൃത്യമായ കണക്കുകള്‍ പോലും പല സമൂഹങ്ങളിലും ലഭ്യമല്ല. ഇത് ആരോഗ്യനയ രൂപീകരണത്തെ എങ്ങനെ ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഇത്തരക്കാരിലെ രോഗങ്ങളെ തിരിച്ചറിയാനും ചികിത്സിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലും ട്രെയിനിംഗ് നല്‍കാന്‍ കഴിയാത്ത അവസ്ഥയുണ്ട് പലയിടത്തും [54]. എയിഡ്സ് നിവാരണയജ്ഞം ശക്തമായ രാജ്യങ്ങളില്‍ പോലും 40%ത്തിനും താഴെ കവറേജ് മാത്രമേ സ്വവര്‍ഗരതിക്കാരില്‍ എത്തുന്നുള്ളൂ എന്നാണ് ലോകാരോഗ്യസംഘടനാ കണക്കുകള്‍ പറയുന്നത് .
സ്വവര്‍ഗരതി ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിക്കുകയും സ്വവര്‍ഗാനുരാഗം കുറ്റമായി കാണുന്ന പ്രവണതയില്ലാതാവുകയും ചെയ്യുന്ന സമൂഹങ്ങളില്‍ സ്വവര്‍ഗാനുരാഗികള്‍ ചികിത്സതേടാനും ആരോഗ്യസംരക്ഷണത്തെ സംബന്ധിച്ച മുന്‍കരുതലുകളെടുക്കാനും പ്രോത്സാഹിപ്പിക്കപ്പെടുന്നതായി ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. എയിഡ്സ് പ്രതിരോധത്തിന്റെ ഏറ്റവും ഫലപ്രദമായ മാര്‍ഗം അപകടസാധ്യത കൂടുതലുള്ള (high risk) സമൂഹങ്ങളെ തിരിച്ചറിയുകയും അവര്‍ക്കിടയിലെ പീയര്‍ ഗ്രൂപ്പുകള്‍ വഴിയുള്ള ലൈംഗികബോധവല്‍ക്കരണവുമാണ്. സ്വവര്‍ഗരതിയെ അംഗീകരിക്കുന്ന സമൂഹങ്ങളില്‍ അത്തരക്കാരെ സംഘടിപ്പിക്കാനും പീയര്‍ ഗ്രൂപ്പുകളുണ്ടാക്കാനും എളുപ്പമാവുന്നു. ഗുദഭോഗവേളയില്‍ കൂടുതല്‍ ല്യൂബ്രിക്കന്റുകള്‍ ഉപയോഗിക്കാനും, ഉറ നിര്‍ബന്ധമായി ധരിക്കാനും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാര്യമായ മാറ്റങ്ങള്‍ വരുന്നുണ്ട്. ഗുദഭോഗം ഒഴിവാക്കി വദനസുരതമോ, തുടകള്‍ക്കിടയില്‍ ലിംഗം വച്ചുള്ള ഭോഗരീതിയോ സ്വീകരിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട് [55]. ഇങ്ങനെ ലൈംഗികതയെ അപഗൂഢവല്‍ക്കരിക്കുകയും അത് ശരീരത്തിന്റെ സ്വാഭാവികമായ ഒരാവശ്യമാണെന്ന ബോധ്യമുണ്ടാക്കുകയും ചെയ്യുകവഴിയേ ഈ യുദ്ധം ജയിക്കാനാവൂ.
ഓരോന്നിങ്ങനെ ചിന്തിച്ചാല്‍...
രതിയെ സംബന്ധിച്ച ഇന്നത്തെ മതങ്ങളുടെ ചിട്ടകള്‍ ഏതാണ്ട് ഒരുപോലെയാണ് ലോകമെമ്പാടും : പ്രത്യുല്പാദനത്തിനു മാത്രം ലൈംഗികവൃത്തി, ഒരു തുള്ളി ശുക്ലം പതിനായിരം തുള്ളി രക്തത്തിനു സമം, ശുക്ലം പാഴാക്കുന്നത് പാപം, സ്വയം ഭോഗം നരകശിക്ഷയ്ക്കര്‍ഹം, കന്യാചര്‍മ്മം പരിപാവനം: ഇങ്ങനെ പോകുന്നു ലൈംഗികതയെ സംബന്ധിച്ച ധാരണകള്‍ . ഇവയെ മത നിഷ്കര്‍ഷകളെന്നതിനേക്കാള്‍ പ്രാചീനസമൂഹങ്ങളുടെ നിയമങ്ങളായി കരുതാം. എന്നാല്‍ സമൂഹങ്ങള്‍ വികസിക്കുകയും പുരോഗമിക്കുകയും ചെയ്യുന്നതനുസരിച്ച് നിയമങ്ങളും മാറുന്നു. ഏകഭാര്യാ/ഏകഭര്‍തൃവ്രതം നിഷ്കര്‍ഷിച്ച സമൂഹങ്ങള്‍ തന്നെ പില്‍ക്കാലത്ത് ബഹുഭാര്യാത്വവും ബഹുഭര്‍തൃത്വവും അംഗീകരിച്ച ചരിത്രങ്ങള്‍ നമുക്കു മുന്നിലുണ്ട്. സുരതത്തെ ഒരു നിഗൂഢ/സ്വകാര്യവിഷയം എന്നതില്‍ നിന്നും ഒരു സാമൂഹിക യാഥാര്‍ത്ഥ്യവും ആസ്വാദ്യമായ ഒരു ജൈവക്രിയയും കലയും ആക്കി ഉയര്‍ത്തിയവരുമുണ്ട് നമ്മുടെ മുന്‍തലമുറകളില്‍ . സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗിക കേളികളില്‍ ഭോഗരീതികളെ സംബന്ധിച്ച നിഷ്കര്‍ഷകളൊന്നുമില്ലാത്ത മതങ്ങള്‍ പോലും സ്വവര്‍ഗ്ഗാനുരാഗത്തെ തീവ്രമായി എതിര്‍ക്കുന്നു എന്നത് കൌതുകകരമാണ്. ഭാരതത്തില്‍ ഇന്ന് നിലനില്‍ക്കുന്ന സദാചാരബോധവും ലൈംഗികതയെ സംബന്ധിച്ച പാപബോധവും അധിനിവേശകാലത്തിന്റെ അവശിഷ്ടങ്ങളാണെന്ന് വാദിക്കാറുള്ള ആര്‍ഷഭാരതസംസ്കൃതിക്കാര്‍ ആ വിക്റ്റോറിയന്‍ സദാചാരമൂല്യത്തിന്റെ ബാക്കിപത്രമായ ഒരു നിയമത്തെ മാറ്റുന്നതിന് ഭരണകൂടവും കോടതിയും മുന്‍ കൈയെടുക്കുമ്പോള്‍ ഓറിയന്റലിസത്തിന്റെ വാളുമായി ഇറങ്ങുന്നത് തമാശയ്ക്ക് വകയുണ്ട് !
പൊതു അവലംബങ്ങള്‍ :
1.Textbook of Homosexuality and Mental Health - R. P Cabaj, T. S Stein (Editors)
2. Diagnostic and Statistical Manual of Mental Disorders (DSM) - IV Text Revision (4th Ed)
3. UNAIDS Report on the global AIDS epidemic: 2008
ടിപ്പണി
(ഇവിടെയുദ്ധരിച്ചിട്ടുള്ള പഠനങ്ങളുടേത് സമഗ്രമായ പട്ടികയല്ല; അതാതുരംഗത്തെ ഗവേഷണങ്ങള്‍ക്ക് ഉദാഹരണം എന്നനിലയ്ക്കാണ് ചിലത് കൊടുത്തിട്ടുള്ളത്.)
1. Naz Foundation Versus Government of NCT of Delhi and Others WP(C) No.7455/2001
2. Intolerance and Psychopathology:Toward a General Diagnosis for Racism, Sexism, and Homophobia - Mary Guindon, Alan Green, and Fred Hanna, American Journal of Orthopsychiatry (2003)
3. Various studies by Herek (1988); Other similar studies by Agnew, Thompson, Smith, Gramzow and Currey (1993); Meta-analysis published in Personality and Social Psychology Bulletin by Mary Kite & Bernard Whitley Jr. (1996, reviews in 1998 and 2001); Michelle Davies (2004)
4. Stigma, Prejudice, and Violence Against Lesbians and Gay Men - Gregory M. Herek (Homosexuality: Research implications for public policy)
5. On Human Nature - E.O Wilson (1978)
6. 2002ലെ United States Advance Data from Vital and Health Statistics no: 362 അനുസരിച്ച് 18നും 44നും വയസ്സിനിടയ്ക്കുള്ള ഹെറ്ററോസെക്ഷ്വലുകളില്‍ 36.7 % പുരുഷന്മാരും 32.6% സ്ത്രീകളും ഒരിക്കലെങ്കിലും ഗുദഭോഗം ചെയ്തവരാണ്. ഈ പ്രായപരിധിയിലെ 87% ആണുങ്ങളും 86% പെണ്ണുങ്ങളും ഒരിക്കലെങ്കിലും വദനസുരതത്തിലും ഏര്‍പ്പെട്ടിട്ടുണ്ടത്രെ. വര്‍ഷാവര്‍ഷം ഈ സംഖ്യ വര്‍ധിച്ചാണു വരുന്നതും.
7. Freund et al., (1989); A comparison of neuroendocrine abnormalities and genetic factors in homosexuality and in pedophilia - Langevin R A, Annals of Sex Research(1993); Jenny et al., (1994);
8. Aggression, empathy and sexual orientation in males - Sergeant, Dickens, Davies & Griffiths, Personality and Individual Differences (2006)
9. Sexual Behavior in the Human Male : Kinsey, Pomeroy and Martin.(1948)
10. The Kinsey Data: Marginal tabulations of the 1938 -1963 interviews conducted by the Institute for Sex Research – Gebhard and Johnson.
11. Three Essays on the Theory of Sexuality: Sigmund Freud (1905)
12. Sex Variants: A Study of Homosexual Patterns - George W. Henry
13. The Adjustment of the Male Overt Homosexual. Evelyn Hooker; Journal of Projective Techniques.
14. Patterns of Sexual Behavior : Clellan Ford, Frank Beach
15. Freedman (1971),Hart, McKee et al (1978), Gonsiorek (1982)
16. Understanding Gay Relatives and Friends - Clinton R. Jones (1978)
17. The development of sexual orientation in women - Peplau et al.; Annual Review of Sex Research (1999)
18. Treating homosexuality as a sickness - Birte Twisselmann; BMJ (2004)
19. The response of mental health professionals to clients seeking help to change or redirect same-sex sexual orientation - Annie Bartlett, Glenn Smith,Michael King; Biomed Central Psychiatry (2009)
20. The “Sissy Boy Syndrome” and the Development of Homosexuality - R. Green (1987)
21. Is early effeminate behavior in boys early homosexuality? - B. Zuger, Comprehensive Psychiatry (1988)
22. Sequence Variation in the Androgen Receptor Gene is not a Common Determinant of Male Sexual Orientation - J.P Macke et. al, American Journal of Human Genetics (1993); M.F. Small (1993, 1995)
23. H-y antigen and homosexuality in men - Ray Blanchard, P. Klassen, Journal of Theoretical Biology (1997)
24. Homosexuality in men and number of older brothers - R. Blanchard, A. F. Bogaert, American Journal of Psychiatry (1996);The relation of birth order to sexual orientation in men and women - Blanchard, Zucker et al., Journal of Biosocial Science (1998);
25. Fraternal birth order and the maternal immune hypothesis of male homosexuality - R. Blanchard, Hormones and Behaviour (2001)
26. Roselli CE, Larkin K, Schrunk JM, Stormshak (2004)
27. A Difference in Hypothalamic Structure Between Heterosexual and Homosexual Men - Simon LeVay, Science(1991); Gender and sexual orientation in relation to hypothalamic structures - D.F. Swaab et al., Hormone Research (1992); Sexual Orientation and the Size of the Anterior Commissure in the Human Brain - Laura S. Allen,R. Gorski, Procedings of the National Academy of Science (1992)
28. Bailey et al. (1993); Whitam, Diamond, and Martin (1993); Bailey and Pillard (1991); Buhrich, Bailey, and Martin (1991)
29. D.Hamer, S. Hu et al (1993); Xq28ന്റെ കഥ Dean Hamer, Peter Copeland എന്നിവര്‍ ചേര്‍ന്നെഴുതിയ The Science of Desire-ല്‍ വിശദമായി പറഞ്ഞിട്ടുണ്ട്
30. Genome: The Autobiography of a Species in 23 Chapters - Matt Ridley (1999)
31. Risch, Squires-Wheeler, Keats (1993); Byne (1995); A Family History Study of Male Sexual Orientation Using Three Independent Samples - Bailey, pillard, Trivedi et al.,Behaviour Genetics (1999)
32. Out in Theory: The Emergence of Lesbian and Gay Anthropology - Ellen Lewin, William Leap (Eds.)
33: Chapters on Greek and Indo European Pedarasty in "From Sappho to De Sade: Moments in the History of Sexuality" - Jan N Bremmer
34. Ritualized Homosexuality in Melanesia: Gilbert Herdt
35. What Ever Happened to Ritualized Homosexuality? Modern Sexual Subjects in Melanesia and Elsewhere : Bruce M Knauft; Annual Review of Sex Research.
36. Homosexuality in the Ancient World : Wayne R. Dynes & Stephen Donaldson.
37. മൃഗങ്ങളിലെ സ്വവര്‍ഗരതിശീലങ്ങളെപ്പറ്റിയുള്ള വിശദമായ വിവരണങ്ങള്‍ക്ക് കനേഡിയന്‍ ജീവശാസ്ത്രകാരനായ Bruce Bagemihlന്റെ "Biological Exuberance: Animal Homosexuality and Natural Diversity" (1999) എന്ന പുസ്തകം കാണുക. പുസ്തകത്തിലെ വസ്തുതകളും അവതരണരീതിയും നിസ്തുലമാണെങ്കിലും നിരീക്ഷണങ്ങളുടെ വ്യാഖ്യാനങ്ങളില്‍ ചിലത് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയവയാണ്.
38. Paul Vasey, Nadine Duckworth (1995 - 2007 കാലത്തിനിടയ്ക്കുള്ള വിവിധ പഠനങ്ങള്‍ )
39. Walter L. Williams (comment on Kirkpatrick's paper: Evolution of Human Homosexual Behavior)
40. Homosexuality/ Heterosexuality: Concepts of Sexual Orientation - McWhirter, Sanders, Reinisch (Eds); 1990
41. Lisa M Diamond (1998 മുതല്‍ 2008വരെ Developmental Psychology,Journal of Personality and Social Psychology, Psychological Review, Journal of Psychology and Human Sexuality എന്നീ ജേണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട വിവിധ പഠനങ്ങള്‍ )
42. Homosexuality Re-examined - West (1977); Sexuality and Aggressivity: Development in the Human Primate - Green. R (1978);
43. Ambisexuality in Animals - Denniston(1980); Functional Analysis of Social Staring Behavior in an All-male Group of Mountain Gorillas - Yamagiwa (1992).
44. Reproductive Strategies and Gender Construction: An Evolutionary View of Homosexualities : Dickemann, M.
45. E.O Wilson (1975), James D. Weinrich (1987)
46. The inclusive fitness hypothesis of sociobiology re-examined - Dickemann; Journal of Homosexuality (1995)
47. The evolution of social behavior - R.D. Alexander, Annual Review of Ecology and Systematics (1974) ; The evolution of reciprocal altruism - R.L. Trivers, Quarterly Review of Biology (1971); Parent-offspring conflict. R.L Trivers, American Zoologist (1974)
48.The evolution of homoerotic behavior in humans - F. Muscarella, Journal of Homosexuality (1999); The Evolution of Human Homosexual Behavior- Kirkpatrick, Current Anthropology (2000).
49. Futuyma and Risch (1984); Abramson and Pinkerton(1995); Vasey (1995, 2000)
50. A speculative consideration of certain possible forms of sexual selection in man - Hutchinson, American Naturalist (1959)
51. San Francisco cohort studies1984-1989 - Samuel et al., Journal of Acquired Immune Deficiency Syndromes (1993)
52. Essex M (1996); Bhoopat L, Eiangleng L, Rugpao S et al (2001)
53. Bisexualities and AIDS - edited by Aggleton P (1996); Schifter J, Parker R.G(1996); Gibson D R, Han L, Guo Y (2004); United States NCHS Statistics (2004)
54. Sexuality and Eroticism among Males in Moslem Societies - Schmitt and Sofer (1992); Love in a Different Climate: Men Who Have Sex with Men in India - Seabrook (1999); HIV and Men who have Sex with Men in Asia and the Pacific - UNAIDS Best Practices: UNAIDS/06.25E
55. Herbst J H et al. (2005); Shimada K. et al. (2006); Jones K et al (2006).
* * *
ദില്ലി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വന്ന ബ്ലോഗ് പോസ്റ്റുകള്‍ : ദില്ലി പോസ്റ്റ് , പ്രശാന്ത് കൃഷ്ണ, കിഷോര്‍ , കൂതറ തിരുമേനി , സന്തോഷ്, ചിന്തകന്‍ . അനുബന്ധവിഷയങ്ങളിലെ കൃഷ്ണതൃഷ്ണയുടെ ചില പോസ്റ്റുകള്‍: പുരുഷപ്രണയങ്ങളുടെ ചരിത്രകഥകള്‍ , പീനല്‍ കോഡിലെ 377നെപ്പറ്റി , മൂന്നാം ലിംഗ ന്യൂനപക്ഷങ്ങളെപ്പറ്റി . വികട ശിരോമണിയുടെ പോസ്റ്റ്: അനുരാഗം പാപമോ ?
Many thanks to Shaji Mullookkaran for his advise on hyperlinking the sub sections.
നന്ദി സൂരജ്, ഈ ലേഖനത്തിന്. കൂടുതല്‍ ആളുകള്‍ വായിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു.
ReplyDeleteനന്നായി സൂരജ്
ReplyDeleteനന്നായിട്ടുണ്ട്....
ReplyDeleteWay to go!
ReplyDeleteമനുഷ്യത്വം അകന്നു പോയ മതപ്രഭുക്കന്മാർ വായിച്ച് പഠിക്കട്ടെ...
മനുഷ്യസ്വഭാവങ്ങളെ ശ്ലീലവും അശ്ലീലവും എന്നിങ്ങനെ മുറിക്കാനല്ല മറിച്ച് പല വൈശേഷ്യങ്ങളുടെ ഒരു തുടര്‍ച്ച(continuum)യായി കാണാനാണ് ആധുനിക വൈജ്ഞാനികവെളിപാടുകള്‍ നമ്മെ പ്രേരിപ്പിക്കുന്നത് ...
ReplyDeleteഈ ഒരൊറ്റ വാചകത്തിന്റെ യുക്തി തന്നെ ധാരാളം മതി, ഈ നീണ്ട ലേഖനത്തിന്റെ അന്തസ്സത്തയെ സംഗ്രഹിക്കാനും, ലേഖനത്തിലെ വാദങ്ങള്‍ക്ക് ബലമേകാനും.
ബാഹ്യസാഹചര്യങ്ങളും സ്വവര്‍ഗ്ഗാനുരാഗത്തിനു ഒരു പരിധിവരെ കാരണമാകുന്നില്ലേ സൂരജ്? അതിനെക്കുറിച്ചുകൂടി സൂചിപ്പിക്കാമായിരുന്നു എന്നു തോന്നുന്നു.
അഭിവാദ്യങ്ങളോടെ
സന്ദര്‍ഭോചിതമായ ഈ ലേഖനത്തിന് നന്ദി.
ReplyDeleteഇത്തരം വിഷയങ്ങള്‍ ശാസ്ത്രീയമായിമായി തന്നെ വിശദീകരിച്ചാലേ നൂറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതപ്പെട്ട മതഗ്രന്ഥങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ ഇവയെ എതിര്‍ക്കുന്നവര്‍ക്ക് മറുപടിയാവൂ.
ഒരു സംശയം, നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള റഫറന്‍സുകള്‍ ഇല്ലേ?
This comment has been removed by the author.
ReplyDeletea different way of approaching current subjects.
ReplyDeletewell done!
well said
ReplyDeleteആശംസകള്‍ ഡോക്ടര്‍. നന്നായി എഴുതിയിരിക്കുന്നു.
ReplyDeleteമതാനുയായികളുടെ സ്വവര്‍ഗ്ഗരതിയെക്കുറിച്ചുള്ള എല്ലാ വികലധാരണകളേയും തച്ചുടക്കുന്ന പോസ്റ്റ്. ഇതില്‍കൂടുതല്‍ ഈ വിഷയത്തില്‍ ഒന്നും പറയാനില്ല. ഇന്നോളം പറഞ്ഞവാരാരും ഇത്രകണ്ടു പറഞ്ഞിട്ടുമില്ല.
ReplyDeleteമതാദര്‍ശങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേടിനെ ശാസ്ത്രീയമായി വിശദീകരിക്കുന്ന, സമൂഹത്തിന്റെ സ്പന്ദനം കൂടി അറിയുന്ന ഡോകടര്‍ സൂരജിന്റെ ഈ ലേഖനം സ്വവര്‍ഗ്ഗലൈംഗികതക്കെതിരെ മതത്തിന്റെ കൊടിപിടിക്കുന്നവരുടെ ഹൃദയങ്ങള്‍ വിമലീകരിക്കട്ടെ.
tracking
ReplyDeletenice work doc...:)
ReplyDeleteസൂരജ്, നന്നായിരിക്കുന്നു. വിഷയത്തെ നന്നയി അപഗ്രഥിച്ച ലേഖനം.
ReplyDeleteപിന്നെ മലയാളീകരിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ചില വാക്കുകള്‍ ലാളിത്യത്തെ നഷ്ടപ്പെടുത്തുന്നു. അത് ചെറിയ ഒരു പ്രശ്നം മാത്രം..
“എനിക്കീ രോഗമില്ല” എന്ന് സ്വയം തെറ്റിദ്ധരിക്കുകയാണ് ഒരു രോഗിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ വിഡ്ഢിത്തം ! HIV ഒരു യാഥാര്‍ത്ഥ്യമാണ്. അതിനെതിരെ പോരാടുമ്പോള്‍ ബുദ്ധിയുള്ള സമൂഹം ആദ്യം ചെയ്യേണ്ടത് അതിനെ സംബന്ധിച്ച വസ്തുനിഷ്ഠമായി പഠിക്കുകയും, തങ്ങളുടെ ജനങ്ങള്‍ക്കിടയില്‍ നിന്ന് കഴിയാവുന്നത്ര വിവരം ശേഖരിക്കുകയുമാണ്.
ReplyDelete-സന്ദർഭോചിതമായ, പഠനാർഹമായ,ലക്ഷ്യബോധമുള്ള ലേഖനം; അഭിവാദ്യങ്ങൾ, ഡോക്റ്റർ.
നല്ല ലേഖനം... വെൽ ഡൺ ഡോക്ടർ!
ReplyDeleteസൂരജ്....
ReplyDeleteനല്ല ലേഖനം...
വിശദമായി എഴുതിയിരിക്കുന്നു..
നന്ദി....
1.“ജനിതകമായ പ്രത്യേകതകള്‍ അടുത്ത തലമുറയിലേയ്ക്ക് പോകണമെങ്കില്‍ കുട്ടികള്‍ വേണം. സ്വവര്‍ഗരതിയിലൂടെ കുട്ടികളുണ്ടാവില്ല താനും. പ്രകൃതി അപ്പോള്‍ ആരംഭത്തിലേ നുള്ളിക്കളയേണ്ടതായിരുന്നില്ലേ ജനിതകത്തില്‍ ആലേഖനം ചെയ്യപ്പെട്ട ഈ ലൈംഗികശീലത്തെ ? ഇതു “പ്രകൃതിക്കു വിരുദ്ധ”മാണെങ്കില്‍ ഇതിത്രയേറെ വ്യാപകവും നൈസര്‍ഗികവുമാവുന്നതെങ്ങനെ“
2.“ലൈംഗികതയെ വിശകലനം ചെയ്യുമ്പോള്‍ ചെന്നുപെടാവുന്ന സ്ഥിരം ചതിക്കുഴികളിലൊന്നാണ് പ്രകൃതി അത് പ്രജനനത്തിനായി മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണെന്ന ധാരണ [39].
സൂരജ് ചില ചര്‍ച്ചനടത്തുന്നുവെന്നേ ഉള്ളൂ..
ഒരു വിദഗ്ദ്ന്റെ അഭിപ്രായമായി തെറ്റിദ്ധരിക്കേണ്ട.
രണ്ടു ചോദ്യങ്ങള്‍ എനിക്ക് അടിസ്ഥാനപരമായി തോന്നി. അതാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
അതില്‍ രണ്ടാം ചോദ്യത്തിന്റെ വിശദീകരണം ശരിയായില്ല എന്നു തോനുന്നു..
ക്ഷമിക്കണേ കറന്റു പോയി.
വൈകീട്ട് കമന്റ് പൂര്‍ത്തിയാക്കാം
കുഴപ്പമില്ല കറന്റു വന്നു.
ReplyDelete“പ്രകൃതിവിരുദ്ധത“ എന്ന് സ്വവര്‍ഗ്ഗ ലൈഗികതയെ കുറിച്ച് പറയുന്നതിന്റെ ഒരു പ്രശ്നം അത് കുട്ടികളെ ഉത്പാദിപ്പിക്കാനാവാത്ത ഒരു ലൈഗിക ഇടപാടാണ് എന്നതിനാലാണ്. ഈ പ്രകൃതി വിരുദ്ധതാ ഭീഷണി സത്യത്തില്‍ന്‍ സ്വവര്‍ഗ്ഗികല്‍ക്കെതിരെ മാത്രം ഊന്നുന്ന ഒരു വാളല്ല. കുട്ടികള്‍ ഉല്‍പ്പാദിപ്പിക്കപ്പെടാത്ത എല്ലാ ലൈഗികരീതികള്‍ക്കെതിരെയും ഉന്നയിക്കപ്പെടുന്നുണ്ട്. ആ അര്‍ത്ഥത്തില്‍
വീണ്ടും കരണ്ടുപോയി രാത്രി പൂര്‍ത്തിയാക്കാം
ബാബൂ പോള്‍ പോലെ ടീംസുവരെ സ്വവര്‍ഗ്ഗലൈഗീഗതയെക്കുറിച്ചു അബദ്ധധാരണകള്‍ വച്ചു പുലര്‍ത്തുമ്പോള്‍ സാധാരണക്കരന്റെ കാര്യം പറയാനൊക്കുമോ. സത്യത്തില്‍ ഈ വിഷയത്തെ മനസ്സിലാക്കാനും തെറ്റിദ്ധാരണകളകറ്റാനും, ദില്ലി കോടതിയുടെ ഈ വിധിക്കുള്ള പങ്ക് നിസ്സാരമല്ല, അതുകൊണ്ടുതന്നെ ചരിത്രപ്രാധാന്യമുള്ള വിധിതന്നെയാണിത്. ഇന്നലെ വരെ ഇതൊരു മനോരോഗമാണെന്നും ചികിത്സിച്ചു ഭേദമാക്കാമെന്നും ധരിച്ചു വച്ചിരുന്നവര്‍ക്ക് യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കും, എങ്കിലും പലയിടങ്ങളില്‍ നിന്നുമുള്ള സൂചനകള്‍ ആശാവഹമാണു, തെറ്റിദ്ധാരണകളെ തച്ചുടയ്ക്കാന്‍ വലിയൊരു വിഭാഗം ജനങ്ങളും തയ്യാറാകുന്നുണ്ടെന്നുള്ളത് ആശയ്ക്കു വക നല്‍കിന്നു.
ReplyDeleteഇതു പോലുള്ള അപഗ്രഥനങ്ങള്‍ നമ്മുടെ സംസ്കാരത്തെ മുന്നോട്ടു നയിക്കാന്‍ സഹായിക്കട്ടെ. ആശംസകളോടെ.
നല്ല ലേഖനം. കോടതി വിധി സ്വാഗതാര്‍ഹം തന്നെ. പക്ഷെ സ്വവര്‍ഗ അനുരാഗികള്‍ക്ക് സോഷ്യല്‍ അക്സെപ്ടന്‍സ് കിട്ടാന്‍ സമൂഹം ഇനിയും ഒരുപാടു മാറേണ്ടിയിരിക്കുന്നു.
ReplyDeleteസൂരജ്
ReplyDeleteതാങ്കളുടെ പോസ്റ്റിനുള്ള എന്റെ ചില നിരീക്ഷണങ്ങളുടെ കമന്റ് അത്പം ദീര്‍ഘിച്ചു പോയത് കൊണ്ട്
ഇവിടെ ഒരു പോസ്റ്റായി ഇടുന്നു
നന്നായി സൂരജ്.നന്ദി.
ReplyDeletegreat. thanks.
ReplyDeleteThis comment has been removed by the author.
ReplyDeleteഒരു രാജ്യത്തിന്റെ മഹത്വം അളക്കപ്പെടുന്നത് അത് കൂട്ടിവയ്ക്കുന്ന ഭൌതികസമ്പത്തിന്റെയോ സാംസ്കാരിക പൈതൃകത്തിന്റെയോ പേരിലല്ല, മറിച്ച് സമൂഹത്തിലെ അവശരെ അതെങ്ങനെ സംരക്ഷിക്കുന്നു എന്നതിലാണ് ...
ReplyDeleteലൈംഗിക ന്യൂനപക്ഷങ്ങള്‍ അവശരാണോ?
http://kaalidaasan-currentaffairs.blogspot.com/2009/07/blog-post_3601.html
Dear Mr. Suraj,
ReplyDeleteThanks for this effort. Fantastic post. One of the best I've seen in the internet regarding this issue. I can see the extensive work which gone behind referencing for this. Truly remarkable. You've covered almost all aspects and especially the 'Genetic' part of it.
If there is a translated version, am sure it would be an eye opener for a wider audience.
സൂരജ് കോടതി വിധിയെ സമീപിക്കുന്നത് യാധാസ്ഥിതിക മത വിശ്വാസത്തിന്റെ നേരെ വിപരീത ദിശയില്‍ നിന്നാണ്. ചിന്തകന്‍ തീവ്രമതവിശ്വസത്തിന്റെ ഭാഗത്തു നിന്നും. അതു കൊണ്ട് അത് രണ്ടും രണ്ടു ദിശയിലേ പോകൂ. ചിന്തകന്‍ ഇസ്ലാം മത വിശ്വാസ്ത്തിന്റെ പരിപ്രേക്ഷ്യത്തില്‍ നിന്നു മാത്രമാണിതിനെ സമീപിക്കുന്നത്. രണ്ടിനും എന്റെ വീക്ഷണത്തില്‍ ചില പോരായ്മകളുണ്ട്.
ReplyDeleteസസ്യാഹാരവുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ സൂരജ് ശാസ്ത്ര സത്യങ്ങളെന്നു പറഞ്ഞ ചില കാര്യങ്ങളെ ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിച്ച്, എന്റെ പോസ്റ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. അന്ന് ചില സസ്യാഹാരികള്‍ മനുഷ്യന്റെ കുടലിന്റെ ഘടന സസ്യാഹരത്തിനു യോചിച്ചതാണെന്നു പറഞ്ഞപ്പോള്‍, അത് വെറും പരിണാമത്തിലെ ആവശ്യമില്ലാത്ത ഒരു ഘടകമാണെന്നു പറഞ്ഞു പുച്ഛിക്കുകയും ചെയ്തു. ഇന്നിപ്പോള്‍ പരിണാമത്തിന്റെ താഴ്ന്ന ശ്രേണിയിലുള്ള ജീവികള്‍ സ്വവര്‍ഗ സംഭോഗികളാണെന്നു പറഞ്ഞ്, മനുഷ്യരിലെ സ്വവര്‍ഗാനുരാഗത്തെ ന്യായീകരിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു.
സൂരജിന്റെ പോസ്റ്റ് ഏത് വിഷയത്തെ അഭിസംബോധന ചെയ്യുന്നു എന്ന് മനസിലാക്കാന്‍ പ്രയാസമാണ്. കോടതി വിധിയെ ആണോ, ലൈംഗികതയെയാണൊ, സ്വവര്‍ഗ്ഗലൈംഗികതയെ അണോ അതോ എയി ഡ്സിനെ ആണോ എന്നു വേര്‍ തിരിച്ചെടുക്കാന്‍ പ്രയാസവുമാണ്.
വൈദ്യശാസ്ത്ര രംഗത്ത് നിരീക്ഷണങ്ങളിലൂടെ മനസിലാക്കുന്നതെല്ലാം പരമമായ സത്യങ്ങളാണെന്നു കരുതുന്നത് വിഡ്ഡിത്തമല്ലേ? അഞ്ചു പതിറ്റാണ്ടു മുമ്പ് വൈദ്യശാസ്ത്രം സത്യങ്ങളാണെന്നു വിശ്വസിച്ചിരുന്നവ മണ്ടത്തരങ്ങളും തെറ്റുമാണെന്ന്, തെളിയുന്നത് സാധാരണമാണ്. വൈദ്യശാസ്ത്രത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ പല രസകരമായ സംഗതികളും മനസിലാക്കാം . ഏറ്റവും അനുയോജ്യമെന്നു പണ്ട് വിശ്വസിച്ചിരുന്ന ചികിത്സാരീതികള്‍ ഇന്ന് ഉപയോഗിച്ചാല്‍ ഒരു പക്ഷെ ജയില്‍ ശിക്ഷ വരെ കിട്ടാന്‍ സാധ്യതയുണ്ട്.
അതാണു പല ശാസ്ത്ര സത്യങ്ങളുടെയും അവസ്ഥ.
സ്വവര്‍ഗ്ഗരതി എയിഡ്സ് വ്യാപിപ്പിക്കുമോ എന്ന ചോദ്യത്തിനു സൂരജ് തരുന്ന ഉത്തരം പരസ്പര വിരുദ്ധമാണ്.
ReplyDeleteഎയിഡ്സിന്റെ ആദ്യകാല കേസുകള്‍ ഭൂരിഭാഗവും സ്വവര്‍ഗരതിശീലം ഉള്ളവരിലായിരുന്നു എന്നതിനാല്‍ '80കളില്‍ ഇത് സ്വവര്‍ഗലൈംഗികതയുടെ രോഗമായി കാണുന്ന പ്രവണത ശക്തമായിരുന്നു. ഈ തെറ്റിദ്ധാരണ തിടം വച്ച് ഇപ്പോള്‍ സ്വവര്‍ഗരതിശീലം നിയമവിധേയമാക്കുന്നതിനെതിരേ ശക്തമായ ഒരു വാദമായി മാറിയിട്ടുണ്ട്. എന്നാല്‍ സത്യമെന്താണ് ?
ഗുദഭാഗത്തെ ചര്‍മ്മത്തിനുള്ള രണ്ട് പ്രത്യേകതകളാണ് HIV പകരാനുള്ള സാധ്യതയേറ്റുന്നത്: ഒന്ന്, ചര്‍മ്മം വളരെ ലോലമായതുകാരണം എളുപ്പം മുറിവുണ്ടാകാനുള്ള സാധ്യത. രണ്ട്, യോനിയെ അപേക്ഷിച്ച് ഗുദത്തിലെ ചര്‍മ്മത്തിനും മലസഞ്ചിയിലെ ശ്ലേഷ്മസ്തരത്തിനും (mucosa) വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള ശേഷി കുറവാണ്. HIVപകരുന്നതിനുള്ള ഒന്നാമത്തെ അപകടസാധ്യത ഗുദഭോഗത്തിനാണെന്നു പറയുന്നതിനു കാരണം ഇതാണ്.
സ്വവര്‍ഗാനുരാഗികള്‍ താരതമ്യേന കൂടുതല്‍ ഗുദഭോഗം ചെയ്യുന്നു, ഇത് HIVപകരാനുള്ള അപകടസാധ്യതയേറുന്നു എന്നുമാത്രം.
എത്ര ലാഘവത്തോടെയാണ്, അവസാന വാചകം എഴുതിയിരുന്നതെന്ന് നോക്കു. സ്വവര്‍ഗ്ഗാനുരാഗികള്‍ കൂടുതല്‍ ഗുദഭോഗം ചെയ്യുന്നു എന്ന് സൂരജിനറിയാം. ഗുദഭാഗത്ത് മുറിവുണ്ടായാല്‍ എച് ഐ വി പകരാനുള്ള സാധ്യത ഏറുന്നു എന്നും സൂരജിനറിയാം. പക്ഷെ ഇത് രണ്ടും കൂട്ടി യോജിപ്പിക്കാന്‍ അറിയില്ല. അത് പരിതാപകരമല്ലേ?
വേറൊരു വിരോധാഭാസം കൂടി ഈ പരാമര്‍ശത്തിലുണ്ട്. വേറൊരിടത്ത് സൂരജ് എഴുതി സ്വവര്‍ഗ്ഗരതിയും സ്വവര്‍ഗ്ഗാനുരാഗവും വ്യത്യസ്ഥമാണെന്ന്.
പാശ്ചാത്യ ലോകത്തു നടത്തിയ ചില കണക്കെടുപ്പുകളില്‍ ഈ സത്യം പ്രതിഫലിക്കാത്തതു കൊണ്ട്, സൂരജത് വിശ്വസിക്കുന്നില്ല. പാശ്ചാത്യ ലോകത്തു നടക്കുന്ന സംഭവങ്ങള്‍ അതേപടി ഇന്‍ഡ്യയിലും ആവര്‍ത്തിക്കുമെന്ന് കരുതുന്നത് വിചിത്രമല്ലേ? പാശ്ചാത്യ ലോകത്ത് സ്ത്രീപുരുഷ ലൈംഗിക ബന്ധത്തില്‍ ഗുദസുരതം സാധരണമാണെന്നു പറയുന്ന സൂരജ്, ഇന്‍ഡ്യയില്‍ അത് സാധാരണമെന്നൊക്കെ പറയുന്നത് മഹാ വിഡ്ഡിത്തമല്ലേ? സൂരജ് പറയുന്നതിനെ സാധൂകരിക്കാന്‍ എന്താണു തെളിവ്? ഇന്‍ഡ്യയില്‍ ഇതു സംബന്ധിച്ച് ഒരു പഠനം നടന്നിട്ടുണ്ടോ?
ലൈംഗിക വിദ്യാഭ്യാസവും, സ്വവര്‍ഗാനുരാഗികളുടെ ഇടയില്‍ ബോധവത്കരണവും വളരെ നല്ലരീതിയില്‍ നടക്കുന്ന പാശ്ചത്യ ലോകത്ത് സുരക്ഷിതമായ ഗുദസുരതം ഒരളവു വരെ സാധ്യമായേക്കാം. പക്ഷെ യാതൊരു വിധ ബോധവത്കരണവും നടക്കാത്ത, നടക്കാന്‍ വിദൂര സാധ്യത പോലുമില്ലാത്ത ഇന്‍ഡ്യയില്‍, ഗുദസുരതം എത്രത്തോളം സുരക്ഷിതമായിരിക്കും ?
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ സ്വവര്‍ഗ്ഗരതിക്കാരെ വളരെ വെറുപ്പോടെ കണ്ടിരുന്ന ഒരാളായിരുന്നു ഞാന്‍. എന്നാല്‍ അത് ആ ശീലത്തിനോടുള്ള അറപ്പില്‍നിന്നും ഉണ്ടായതാണെന്നും യഥാര്‍ത്ഥത്തില്‍ അതും ഒരും പ്രകൃതം ആണെന്നും തിരിച്ചറിയാന്‍ സഹായിച്ച ചില ലേഖനങ്ങള്‍ വായിക്കാനിടയായി. സൂരജിന്റെ ഈ ലേഖനം എന്തെങ്കിലും സന്ദേഹങ്ങളുണ്ടെങ്കില്‍ അതും മാറ്റിത്തരുന്നു.
ReplyDeleteകത്തൊലിക്കര്‍ ബഹുഭൂരിപക്ഷമായ ചില രാജ്യങ്ങളിലെങ്കിലും സ്വവര്‍ഗ്ഗരതി നിയമാനുസൃതമാണ്. അതെന്തുതന്നെയായാലും ഇന്ത്യയിലെ മതമേലാളന്മാരുടെ കണ്ണു തുറപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.
വായിച്ചവര്‍ക്കും വായിക്കുന്നവര്‍ക്കും വായിക്കാനിരിക്കുന്നവര്‍ക്കും നന്ദി.
ReplyDelete@ ബാബുരാജ് ഭഗവതി,
കമന്റ് പൂര്‍ത്തിയാക്കിയില്ലാന്ന് തോന്നുന്നു. ബാക്കികൂടി എഴുതൂ, വായിച്ചിട്ട് അഭിപ്രായം പറയാം.
@ ചിന്തകന്‍,
താങ്കള്‍ നില്ക്കുന്ന പ്ലാറ്റ്ഫോമും ഞാന്‍ നില്‍ക്കുന്ന പ്ലാറ്റ്ഫോമും സമാന്തരമാണ്. കൂട്ടിമുട്ടാല്‍ ഒരു ചാന്‍സും ഞാന്‍ കാണുന്നില്ല. അതുകൊണ്ടുതന്നെ താങ്കളുടെ കമന്റ്-പോസ്റ്റ് ഒരു അഭിപ്രായമായി സ്വീകരിക്കുന്നു, പക്ഷേ മറുപടിയില്ല. അതിനു സമയമില്ല.
@ കാളിദാസന്‍,
സസ്യാഹാരവും കുടലിന്റെ ഘടനയും സംബന്ധിച്ച് “പരിണാമത്തിന്റെ ആവശ്യമില്ലാത്ത” ഘടകമെന്നൊക്കെ ഞാന്‍ പറഞ്ഞെന്ന് താങ്കള്‍ പറയുന്നത് ശുദ്ധ അസംബന്ധമാണ്. ആ പോസ്റ്റും, ഞാന്‍ പറഞ്ഞെന്ന് പറയുന്ന കമന്റും ഈ ബ്ലോഗില്‍ തന്നെയുണ്ട്. വേണ്ടവര്‍ക്ക് കാര്യം മനസിലാകാന്‍ അതു നോക്കിയാല്‍ മതി.
താങ്കളുടെ കമന്റ് ഡിലീറ്റാനുള്ള കാരണം ഞാന്‍ അവിടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.അങ്കിളിന്റെ ബ്ലോഗില്‍ മുതല്‍ ഞാന്‍ കാണുന്നതാണ് താങ്കളുടെ വിതണ്ഡതാ വാദശൈലി. അത് ചുമ്മാ ടൈം വേയ്സ്റ്റിനപ്പുറം വായിക്കുന്നവനോ മറുപടി കൊടുക്കുന്നവനോ ഒരു പ്രയോജനവും ചെയ്യുന്നതല്ല. അതുകൊണ്ടു തന്നെ ആ ലൈനില്‍ താല്പര്യവുമില്ല.
ഒരു പോസ്റ്റ് ഏതു വിഷയത്തെ അഭിസംബോധന ചെയ്യണം എന്ന് ഒരു ഠ വട്ടം വരച്ചുവച്ചിട്ടല്ല ഞാന്‍ തുടങ്ങാറ്. ഈ പോസ്റ്റിന്റെ കാര്യത്തിലാണെങ്കില്‍ ഇതിന്റെ തലവാചകത്തില്‍ പറയുന്നതു തന്നെയാണ് അതിന്റെ ഫോക്കസ്.
സ്വവര്‍ഗ്ഗരത്യനുശീലത്തെ പറ്റിയുള്ള കണക്കുകള്‍ താങ്കള്‍ പറഞ്ഞപോലെ പാശ്ചാത്യ ലോകത്തു നിന്നാണ്. സംശയമില്ല. അതിന്റെ ഉത്തരം ഈ പോസ്റ്റില്‍ തന്നെയുണ്ട്. കണ്ടില്ലെങ്കില്‍ “ലൈംഗിക രോഗങ്ങളും സ്വവര്‍ഗരതിയും” എന്ന തലക്കെട്ടിനു കീഴിലുള്ള നാലാം ഖണ്ഡിക മുതല്‍ വായിക്കുക.
താങ്കള്‍ പറയുന്ന കാര്യങ്ങള്‍ക്ക് പോസ്റ്റില്‍ തന്നെ മറുപടിയുണ്ട്, വായിക്കുന്ന കണ്ണടയനുസരിച്ചിരിക്കും അത് ബോധ്യപ്പെടുന്നതും. ഓരോന്നും ഉദ്ധരിച്ച് ബ്ലോഗിലെ കമന്റു യുദ്ധം വഴി വിവരക്കേടുകള്‍ മാറ്റാനൊന്നും തല്‍ക്കാലം സമയമില്ല. അതുകൊണ്ട് അതിനൊന്നും മറുപടിയില്ല.
@ ലിയോ,
ഈ പോസ്റ്റ് ട്രാന്‍സ്ലേറ്റ് ചെയ്യാന്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും സഹകരിക്കാം. സമയക്കുറവുണ്ട്.
ആശംസകള്‍ ഡോക്ടര്‍. നന്നായി എഴുതിയിരിക്കുന്നു.
ReplyDeleteതാങ്കളുടെ കമന്റ് ഡിലീറ്റാനുള്ള കാരണം ഞാന്‍ അവിടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.അങ്കിളിന്റെ ബ്ലോഗില്‍ മുതല്‍ ഞാന്‍ കാണുന്നതാണ് താങ്കളുടെ വിതണ്ഡതാ വാദശൈലി.
ReplyDeleteസസ്യാഹാരം കൊണ്ടുള്ള ഗുണങ്ങള്‍ ഇന്ന് ആധുനിക വൈദ്യശാസ്ത്രം അം ഗീകരിക്കുന്നതാണ്. അതിനെ സധൂകരിക്കുന്ന പഠന റിപ്പോര്‍ ട്ടുകളായിരുന്നു ഞാന്‍ ആ ബ്ളോഗില്‍ പകര്‍ ത്തി എഴുതിയത്. അതിനാണോ വിതണ്ഡതാ വാദശൈലി എന്നു പറയുന്നത്?. യാധാര്‍ ത്ഥ്യം അം ഗീകരികാനുള്ള മടിയെന്നാണതിനെ വിശേഷിപ്പിക്കാന്‍ കഴിയുക. അങ്കിളിന്റെ പോസ്റ്റിലും സൂരജിന്റെ വാദങ്ങള്‍ തെറ്റാണെനു സമര്‍ ദ്ധിച്ചാണു ഞാന്‍ എഴുതിയത്. സ്വന്തം അഭിപ്രായം ഖണ്ഠികപ്പെടുമ്പോള്‍ അതിനെ വിതണ്ഡതാ വാദശൈലി എന്നു വിളിക്കുനത് അല്‍ പത്തമല്ലേ?
This comment has been removed by a blog administrator.
ReplyDeleteഇപ്രകാരമാണ്.
ReplyDeleteSexuality
Sexuality refers to a core dimension of being human which includes sex, gender, sexual and gender identity, sexual orientation, eroticism, emotional attachment/love, and reproduction. It is experienced or expressed in thoughts, fantasies, desires, beliefs, attitudes, values, activities, practices, roles, relationships. Sexuality is a result of the interplay of biological, psychological, socio-economic, cultural, ethical and religious/spiritual factors.
ലൈംഗികത ഇപ്പറഞ്ഞ എല്ലാ ഘടകങ്ങളും ഉള്‍പ്പെട്ടതാകാം. പക്ഷെ എല്ലായിപ്പോഴും ഇതെല്ലാം ഒരേ അളവില്‍ ഉള്‍പ്പെടണമെന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍, നമ്മുടെ ലൈംഗികത എന്നു പറയുന്നത് നമ്മള്‍ അനുഭവിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ്. കുറച്ചു കൂടെ വ്യക്തമാക്കിയാല്‍ നമ്മള്‍ എന്താണ്, നമ്മള്‍ എന്തനുഭവിക്കുന്നു, നമ്മള്‍ എന്തു ചിന്തിക്കുന്നു, നമ്മള്‍ എന്തു ചെയ്യുന്നു. ഇതെല്ലാമാണ്.
This comment has been removed by a blog administrator.
ReplyDeleteമനുഷ്യരുടെ ലൈംഗിക ആഭിമുഖ്യത്തേക്കുറിച്ച് നടന്നിട്ടുള്ള ശ്രദ്ധേയമായ പഠനങ്ങള്‍
ReplyDeleteMajor Theorists on the Origin of Sexual Orientation
എന്ന പേരില്‍ ലഭ്യമാണ്.
പല പഠന റിപ്പോര്‍ട്ടുകളേക്കുറിച്ചുള്ള ഒരു ലേഖനം
Homosexuality: Nature or Nurture
എന്ന പേരില്‍ ഇവിടെ വായിക്കാം.
ലൈംഗികത ജനിതകമാണൊ അല്ലയോ എന്നതിനേക്കുറിച്ചുള്ള സംവാദരൂപത്തിലുള്ള ഒരു താരതമ്യം
Is sexual orientation determined at birth?
എന്ന പേരില്‍ ഇവിടെ വായിക്കാം
"എത്ര ആലോചിച്ചിട്ടും ഈ വിധി എങ്ങനെ ഇന്‍ഡ്യയിലെ അവശരെ സംരക്ഷിക്കുന്നതാകുമെന്ന് എനിക്ക് ഒട്ടും മനസിലായില്ല.
ReplyDeleteലൈംഗിക ന്യൂനപക്ഷങ്ങള്‍ അവശരാണെന്നുള്ള കണ്ടുപിടുത്തത്തിന് ഒരു നല്ല നമസ്കാരം പറയാതെ വയ്യ. സൂരജ് മഹത്വവത്കരിച്ച ലൈംഗിക ന്യൂനപക്ഷത്തിന്റെ അവശത എന്താണെന്നു മന്സിലാവുന്നില്ല.
ലൈംഗിക തൊഴിലാളികളുടെ അവശത ആയിരിക്കാം സൂരജ് ഉദ്ദേശിച്ചത്. പരവര്‍ഗ്ഗ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ അവശത പരിഹരിച്ചു കഴിഞ്ഞെങ്കിലല്ലേ, സ്വവര്‍ഗ്ഗ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ അവശത പരിഹരിക്കേണ്ടതിനേക്കുറിച്ച് ആലോചിക്കേണ്ടതുള്ളു."
കാളിദാസന്‍ പോസ്റ്റൊക്കെ വായിച്ചു മനസ്സിലാക്കിയിട്ടു കമന്റുന്നതല്ലെ ഉചിതം, മനസ്സിലാവാത്ത കാര്യങ്ങള്‍ ചോദിക്കുന്നതില്‍ തെറ്റില്ല. മനസ്സിലാവാത്ത കാര്യങ്ങളെ തോന്നിയ പോലെ സ്വന്തം സൗകര്യം വച്ചു വലിച്ചു നീട്ടി എഴുതിക്കൂട്ടുന്നത് അനാവശ്യ വാചാടോപങ്ങള്‍ക്കേ ഉപകരിക്കൂ, പോസ്റ്റുമായി ബന്ധപ്പെടുത്താനാവില്ല.
This comment has been removed by a blog administrator.
ReplyDeletesuraj..
ReplyDeleteamazing article..
congrats...
This comment has been removed by the author.
ReplyDeleteനളന്‍,
ReplyDeleteകാളിദാസന്‍ പോസ്റ്റൊക്കെ വായിച്ചു മനസ്സിലാക്കിയിട്ടു കമന്റുന്നതല്ലെ ഉചിതം, മനസ്സിലാവാത്ത കാര്യങ്ങള്‍ ചോദിക്കുന്നതില്‍ തെറ്റില്ല. മനസ്സിലാവാത്ത കാര്യങ്ങളെ തോന്നിയ പോലെ സ്വന്തം സൗകര്യം വച്ചു വലിച്ചു നീട്ടി എഴുതിക്കൂട്ടുന്നത് അനാവശ്യ വാചാടോപങ്ങള്‍ക്കേ ഉപകരിക്കൂ, പോസ്റ്റുമായി ബന്ധപ്പെടുത്താനാവില്ല.
പോസ്റ്റ് മനസിലാക്കിയിട്ടു തന്നെയാണു കമന്റിയത്
സൂരജ് എഴുതി
ഈ പോസ്റ്റിന്റെ കാര്യത്തിലാണെങ്കില്‍ ഇതിന്റെ തലവാചകത്തില്‍ പറയുന്നതു തന്നെയാണ് അതിന്റെ ഫോക്കസ്.
ഇതാണു തലവാചകം
ഒരു രാജ്യത്തിന്റെ മഹത്വം അളക്കപ്പെടുന്നത് അത് കൂട്ടിവയ്ക്കുന്ന ഭൌതികസമ്പത്തിന്റെയോ സാംസ്കാരിക പൈതൃകത്തിന്റെയോ പേരിലല്ല, മറിച്ച് സമൂഹത്തിലെ അവശരെ അതെങ്ങനെ സംരക്ഷിക്കുന്നു എന്നതിലാണ് ...
ഇത് സാമൂഹികവൈദ്യപാഠപുസ്തകത്തില്‍ പൊതുജനാരോഗ്യത്തെ സംബന്ധിച്ച അധ്യായത്തിന്റെ തുടക്കത്തില്‍ കൊടുത്തിരുന്ന ഒരു വരിയാണ്. ആരെഴുതിയെന്നൊന്നും അറിയില്ല. പക്ഷേ ഉള്‍ക്കൊള്ളലിന്റെ ജനാധിപത്യരീതികളെ വാനോളം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ദില്ലി ഹൈക്കോടതി ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദീര്‍ഘകാലത്തെ പോരാട്ടത്തിന് നല്‍കിയ പച്ചക്കൊടി [1] ഈ തത്വത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.
ഇതേ തലവാചകത്തെ അടിസ്ഥാനമാക്കിയാണ്, ഞാന്‍ ഈ ചോദ്യം ചോദിച്ചതും.
പോസ്റ്റിലെ ആമുഖമായി പറഞ്ഞ കാര്യം പോസ്റ്റുമായി ബന്ധപ്പെട്ടതാണെന്നു സൂരജ് പറഞ്ഞു കഴിഞ്ഞു.
മനസ്സിലാവാത്ത കാര്യങ്ങള്‍ ചോദിച്ചറിയണമെന്നാണു ഞാന്‍ പഠിച്ചിരിക്കുന്നത്. അത് ചോദിക്കുന്നത്, തോന്നിയ പോലെ സ്വന്തം സൗകര്യം വച്ചു വലിച്ചു നീട്ടി എഴുതിക്കൂട്ടുന്നതാണെന്നു പറയുന്നതല്ലെ, അനാവശ്യ വാചാടോപം ?
ഇനി നളന്‍ പറയൂ. സ്വവര്‍ഗ്ഗ രതി കുറ്റകരമല്ല എന്ന ഹൈക്കോടതി വിധി എങ്ങനെയാണ്, സമൂഹത്തിലെ അവശരെ സംരക്ഷിക്കുന്നു എന്ന തത്വത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്? ഏത് അവശ ന്യൂനപക്ഷത്തെയാണ്, ഈ വിധി സഹായിക്കുക? എനിക്ക് മനസിലായില്ല. നളനേപ്പോലെയുള്ളവര്‍ വിശദീകരിച്ചാല്‍ ഉപകാരമായിരുന്നു.
ഇഷ്ടം പോലെ ആരുമായും ലൈംഗിക ബന്ധം നടത്തണമെന്ന് ശഠിക്കുന്നവരെ ഒരു അവശന്യൂനപക്ഷമായി എനിക്ക് കാണാന്‍ വയ്യ. പിന്നെ ഹിജഡകളാണ്, അവശന്യൂനപക്ഷം എന്ന് വാദിക്കുകയാണെങ്കില്‍, ഈ വിധി ഇവരെ വേശ്യകള്‍ എന്ന ലേബലില്‍ തളച്ചിടാനേ ഉപകരിക്കൂ. നളനും സൂരജും ഇതാണാഗ്രഹിക്കുന്നതെങ്കില്‍, ഹാ കഷ്ടം എന്നേ എനിക്ക് പറയുവാനുള്ളു.
ഈ വിധി ഇന്‍ഡ്യയിലെ മധ്യവര്‍ഗ്ഗ സുന്ദര കുട്ടപ്പന്‍മാര്‍ക്കും, കുട്ടപ്പികള്‍ക്കും മാത്രമേ ഉപകരിക്കൂ. അവര്‍ക്ക് പൊതു വഴികളിലും പാര്‍ക്കുകളിലും മറ്റും അര്‍മ്മാദിക്കാന്‍ ആരേയും പേടിക്കാതെ അവസരം കിട്ടും . അവര്‍ അവശതയനുഭവിക്കുന്ന ലൈംഗിക ന്യൂനപക്ഷമാണെന്നൊക്കെ കെ ഇ എന്‍ കുഞ്ഞഹമ്മദിനേപ്പോലുള്ള പുരാതന ജീവികള്‍ വിശ്വസിച്ചേക്കാം. അതിലപ്പുറം ഈ വിധിക്ക് ഒരു മാറ്റവും സമൂഹത്തില്‍ ഉണ്ടാക്കാന്‍ കഴിയില്ല. സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പ്പെട്ടു എന്നും പറഞ്ഞ്, എത്ര പേര്‍ക്കെതിരെ ഇന്‍ഡ്യയില്‍ കേസുണ്ടായിട്ടുണ്ട്? ഇതു പോലെ പ്രയോഗികമാക്കാത്ത കാലഹരണപ്പെട്ട എത്രയോ നിയമങ്ങള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഉണ്ട്. അതിനു ഇന്നത്തെ സമൂഹത്തില്‍ ഒരു പ്രസക്തിയുമില്ല. ആ നിയമങ്ങള്‍ പീനല്‍ കോഡില്‍ ഉണ്ടായാലും, ഇല്ലെങ്കിലും അത് പൊതു സമൂഹത്തെ ബാധിക്കില്ല. ഇന്ന് സ്വവര്‍ഗ്ഗ രതികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ഈ നിയമം എടുത്തു കളഞ്ഞാലും ഇല്ലെങ്കിലും, അത് ചെയ്തു കൊണ്ടിരിക്കും .
സ്വവര്‍ഗ്ഗ വിവാഹവും സ്വവര്‍ഗ്ഗരതിയും തമ്മില്‍ വളരെയേറെ അന്തരമുണ്ട്. നളനേപ്പോലുള്ളവര്‍ കരുതുന്നത് രണ്ടും ഒന്നാണെന്നാണ്.
എന്റെ ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. സമൂഹത്തിലെ ഏത് അവശരെയാണ്, ഈ വിധി സഹായിക്കുക?
ഹിജഡകളെ ഈ വൃത്തികെട്ട തൊഴിലില്‍ നിന്നും രക്ഷപ്പെടുത്തി അവരെ പുനരധിവസിപ്പിച്ച് സംരക്ഷിച്ചാല്‍, രാജ്യത്തിന്റെ മഹത്വം അളക്കപ്പെടുമെന്നു പറയുവാന്‍ സാധിക്കും. അവരെ സ്വവര്‍ഗ്ഗരതിയില്‍ നിലനില്‍ക്കാന്‍ സഹായിക്കുന്നത് രാജ്യത്തിന്റെ മഹത്വം അളക്കപ്പെടുന്നതാണെന്ന് ബുദ്ധി ഭ്രമം ബാധിച്ചവരേ പറയൂ?
ഞാന്‍ സ്വവര്‍ഗ്ഗ രതി ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ ഈ വിധി എന്റെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാക്കില്ല.
ലേഖനം വളരെ നന്നായിരിക്കുന്നു, ആശംസകൾ ഒരു സംശയം ചോദിക്കുന്നതിൽ വിരോധമില്ലല്ലോ, അതായത് സ്വയംഭോഗം, സ്വവർഗ്ഗരതി, സ്വവർഗ്ഗാനുരാഗം തുടങ്ങിയവ ലൈംഗികവളർച്ചയുടെ ഭാഗമാണ് എന്ന് എവിടെയോ വായിച്ചിരുന്നു, ലൈംഗിക വളർച്ച എത്തുമ്പോൾ, മനുഷ്യർ ഇത്തരം പ്രവണതകളിൽ നിന്നും വിമുക്തമാകും എന്നും, വളരെ ന്യൂനപക്ഷമായ ഒരു വിഭാഗം ഇത് തുടരും ഇത്തരം ആൾക്കാർ ജനിതകമോ, മാനസ്സികമോ ആയ വികലതയാണ് അടിസ്ഥാന കാരണം എന്നും കണ്ടു, താങ്കളുടെ പോസ്റ്റിൽ ഇത് ജനിതക വൈകല്ല്യമായണ് കാണുന്നത്. മാനസ്സിക വ്യവഹാരങ്ങൾക്ക് ഇതിൽ സ്ഥാനമില്ല എന്നത് തന്നെയാവും ശരി അല്ലെ.
ReplyDeleteസ്വവര്‍ഗ്ഗ രതി കുറ്റകരമല്ല എന്ന ഹൈക്കോടതി വിധി എങ്ങനെയാണ്, സമൂഹത്തിലെ അവശരെ സംരക്ഷിക്കുന്നു എന്ന തത്വത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്? ഏത് അവശ ന്യൂനപക്ഷത്തെയാണ്, ഈ വിധി സഹായിക്കുക? എനിക്ക് മനസിലായില്ല. നളനേപ്പോലെയുള്ളവര്‍ വിശദീകരിച്ചാല്‍ ഉപകാരമായിരുന്നു.
ReplyDeleteഇഷ്ടം പോലെ ആരുമായും ലൈംഗിക ബന്ധം നടത്തണമെന്ന് ശഠിക്കുന്നവരെ ഒരു അവശന്യൂനപക്ഷമായി എനിക്ക് കാണാന്‍ വയ്യ. പിന്നെ ഹിജഡകളാണ്, അവശന്യൂനപക്ഷം എന്ന് വാദിക്കുകയാണെങ്കില്‍, ഈ വിധി ഇവരെ വേശ്യകള്‍ എന്ന ലേബലില്‍ തളച്ചിടാനേ ഉപകരിക്കൂ
ഈ പോസ്റ്റ് വായിച്ചിട്ട് ഇതു ഹിജഡകളെ മാത്രമാണുദ്ദേശിച്ചതെന്നാണു താങ്കള്‍ മനസ്സിലാക്കിയതെങ്കില്‍, നിങ്ങള്‍ പോസ്റ്റു വായിച്ചുവെന്നു പറയുന്നത് നുണയാണെന്നു പറയേണ്ടിവരും.
സ്വവര്‍ഗ്ഗരതി ഹിജഡകള്‍ മാത്രമാണോ നടത്തുന്നത്? അങ്ങിനെയാണു കരുതിയിരിക്കുന്നതെങ്കില്‍ നിങ്ങളീ പോസ്റ്റില്‍ വന്നു അഭിപ്രായം പറയാതിരിക്കുന്നതാണു വിവേകം.
ഒരേ വര്‍ഗ്ഗത്തിലുള്ളവര്‍ ഉഭയസമേതം (താങ്കള്‍ പറഞ്ഞ പോലെ ആരുമായും അല്ല) നടത്തുന്നത് - ഹിജഡകളെപ്പറ്റിയല്ല. ഹിജഡകളെപ്പറ്റി ഇവിടെ നിന്നും വായിച്ചു മനസ്സിലക്കൂ
ഭൂരിപക്ഷം വരുന്ന പരലൈംഗീകരെ വച്ചു നോക്കുമ്പോള്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ ന്യൂനപക്ഷമാണെന്നൊക്കെ ആവര്‍ത്തിക്കുന്നത് ഈ പോസ്റ്റിനോടു ചെയ്യുന്ന നീതിയായിരിക്കില്ല. അവര്‍ക്കു പരിഷ്കൃത സമൂഹം നല്‍കുന്ന അംഗീകാരമാണു ഈ വിധി, അതിനു ചരിത്രപ്രാധാന്യമുണ്ടുതാനും. ഇതു വരെ അവരെ അംഗീകരിക്കാതിരുന്നതെന്തിന്റെ പേരിലായാലും നമുക്ക് പച്ഛാത്തപിക്കാം. സമൂഹത്തില്‍ പലരുടേയും കണ്ണുതുറപ്പിക്കാന്‍ ഈ വിധിക്കു കഴിഞ്ഞുവെന്നത ആശാവഹമാണു, ബ്ലോഗിലും മറ്റു മീഡിയയിലും കണ്ടുവരുന്ന പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന അതാണു.
സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പ്പെട്ടു എന്നും പറഞ്ഞ്, എത്ര പേര്‍ക്കെതിരെ ഇന്‍ഡ്യയില്‍ കേസുണ്ടായിട്ടുണ്ട്?
കേസുണ്ടായിട്ടുണ്ടോ അല്ലയോ എന്നതല്ല പ്രസക്തം, അവര്‍ക്കുള്ള നിയമപരമായ അംഗീകാരമാണു (അതിനിയും ഉണ്ടായിട്ടില്ല, ദില്ലി കോടതിമാത്രമാണു അംഗീകരിച്ചത്, നിയമനിര്‍മ്മാണം ഇനിയും വന്നിട്ടില്ല) ഈ അംഗീ സുപ്രധാനമായ ഒരു നാഴികക്കല്ലായിരിക്കും ഈ ന്യൂനപക്ഷത്തെ സംബന്ധിച്ചിടത്തോളം, വര്‍ഷങ്ങളോളം നടത്തിയ പോരാട്ടത്തിന്റെ അംഗീകാരം.
ആട്ടെ ദില്ലി കോടതി വിധി ശരിയോ ? തെറ്റോ ? പ്രയോജമെന്തെന്നല്ല.
സ്വവര്‍ഗ്ഗ വിവാഹവും സ്വവര്‍ഗ്ഗരതിയും തമ്മില്‍ വളരെയേറെ അന്തരമുണ്ട്. നളനേപ്പോലുള്ളവര്‍ കരുതുന്നത് രണ്ടും ഒന്നാണെന്നാണ്.
ഞാന്‍ കരുതുന്നതെന്താണെന്നു ഊഹിക്കാനുള്ള അവകാശം താങ്കള്‍ക്കുണ്ട്, ഭൂമി പരന്നതാണെന്നു ഊഹിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. രണ്ടിനും ഞാനുത്തരവാദിയല്ല
കാളിദാസന്‍ നോണ്‍സ്റ്റോപ്പായി മണ്ടത്തരം വിളമ്പുന്നത് കാണുമ്പോള്‍ സഹതാപം വരുന്നു. കുറച്ചുകാലമായി സാറ് എന്നെ മെഡിസിന്‍ പഠിപ്പിക്കാന്‍ നോക്കുന്നു. ഫ്രോയ്ഡിന്റെ കാര്യം ഇനി സാറ് ഇനി എന്നെ പഠിപ്പിക്കേണ്ട കാര്യമില്ല. സാറിന് മെഡിസിനും സൈക്കയാട്രിയും അതിന്റെ ചരിത്രവും പഠിപ്പിച്ചുതരാന്‍ ഞാന്‍ ക്ലാസെടുക്കാനും പോകുന്നില്ല.
ReplyDeleteഈ വക വിഡ്ഢിത്തങ്ങള്‍ സ്വന്തം ബ്ലോഗില്‍ എഴുതി നിറയ്ക്കുക. ഇവിടെ എഴുതി വിരലു വേദനിപ്പിക്കണമെന്നില്ല. ഞാന്‍ ഡിലീറ്റും. വെരി സോറി.
@ വി.കെ ബാല,
ReplyDeleteആശംസകള്‍ക്ക് നന്ദി.
ഫ്രോയ്ഡാണ് മാനസികവളര്‍ച്ചയെ ലൈംഗികമനോവികാസവുമായി ബന്ധപ്പെടുത്തി പല സ്റ്റേജുകളിലായി വിവരിച്ചത്.
ഫ്രോയ്ഡിയന്‍ ചിന്താപദ്ധതിയനുസരിച്ച് sexualityയുടെ വികാസം libidoയുടെ 5 സ്റ്റേജുകളിലെ വികാസമാണ് (Psychosexual Stages) : Oral, Anal, Phallic, Latency, Genitality.ഇതിലെ ഏതെങ്കിലും ഒരു സ്റ്റേജില്‍ വച്ച് നിന്നു പോകുന്നതാണ് പലവിധ മനോരോഗങ്ങളുടെയും മൂലമെന്നാണ് ഫ്രോയ്ഡിന്റെ ഉപപത്തി.ഇതില്‍ നിന്നും വികസിപ്പിച്ച നാലു തിയറികളാണ് ഫ്രോയ്ഡ് Homosexualityയ്ക്ക് വിശദീകരണമായി മുന്നോട്ടുവയ്ക്കുന്നത്. അവയുടെ മുഖ്യ കണ്‍സെപ്റ്റ് ബാല സൂചിപ്പിച്ചതു പോലെ Anal stage-ല്‍ ലൈംഗിക മനോവികാസം ഫിക്സേറ്റ് ചെയ്യപ്പെടുന്നു എന്നതാണ്.
മനോഹരമായ ഒരു ഭാവനാത്മക മോഡല്‍ എന്നതിലപ്പുറം ഫ്രോയ്ഡിയന്‍ സിദ്ധാന്തങ്ങള്‍ തരിമ്പും വസ്തുനിഷ്ഠമല്ല. ഇങ്ങനുള്ള സ്റ്റേജുകള്‍ ചില സംഗതികള്‍ വിശദീകരിക്കാന്‍ ഉപയോഗിക്കാമെന്നല്ലാതെ testable predictions-ഓ falsifiable ആയ experimental model-കളോ ഇതുവച്ച് ഉണ്ടാക്കാനാവില്ല. അതുതന്നെയാണ് ഇതിന്റെ ശാസ്ത്രീയതയെ സംബന്ധിച്ച ഏറ്റവും വലിയ തിരിച്ചടിയും.
ജനിതകതലത്തിലെ മാത്രമല്ല സാധാരണ ക്ലിനിക്കല്‍ പഠനങ്ങളിലും ഫ്രോയ്ഡിയന്‍ സിദ്ധാന്തങ്ങള്‍ നിഗേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ആധുനിക സൈക്കയാട്രി ഫ്രോയ്ഡിയന്‍ ചിന്താരീതിക്ക് ആര്‍കൈവല്‍ പ്രാധാന്യമേ നല്‍കുന്നുള്ളൂ.
ഇത്രയും പറയുമ്പോള്‍ തന്നെ ഒരുകാര്യം കൂടി വ്യക്തമാക്കട്ടെ, ഹോമോസെക്ഷ്വാലിറ്റി പൂര്‍ണമായും ജനിതകമാണ് എന്ന് ഈ പോസ്റ്റില്‍ ഉദ്ദേശിച്ചിട്ടില്ല. സ്വവര്‍ഗലൈംഗികതയുടെ ജൈവാടിത്തറകള്‍ എന്ന തലക്കെട്ടിനു താഴെയുള്ള ഖണ്ഡികകളുടെ സാരാംശം പോസ്റ്റില്‍ പറയുമ്പോലെ : ജനിതകമായ സ്വാധീനം ഇക്കാര്യത്തില്‍ ശക്തമാണ്, എന്നാല്‍ ഇതു പൂര്‍ണമായും ജനിതകമല്ല താനും
വളരെ നന്നായിട്ടുണ്ട് , സാറിന്‍റെ ഈ ബ്ലോഗ് വായിച്ചപ്പോള്‍ സ്വര്‍ഗരതിയെ കുറിച്ച് മനസ്സില്‍ ഉണ്ടായിരുന്ന പല തെറ്റുധാരനകളും മാറ്റാന്‍ കഴിഞ്ഞു.
ReplyDeleterenjith
q8
This comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteഅപ്പോ കാളിദാസന്‍ പോസ്റ്റു മാത്രമല്ല കമന്റു വായിക്കാറില്ല :) മോണോലോഗ് തുടര്‍ന്നോളൂ, എനിക്കു താല്‍പര്യമില്ല.
ReplyDeleteThis comment has been removed by the author.
ReplyDeleteനേരായ സമയത്ത് എഴുതിയ നല്ല ലേഖനം. നന്ദി സൂരജ്.
ReplyDeleteഇങ്ങനെ സജീവമായി തുടര്‍ച്ചയായുള്ള ഇടപെടലുകളിലൂടേ മാത്രമേ നമ്മുടേ സമൂഹത്തിന്റെ മുകളിലുള്ള അന്ധവിശ്വാസങ്ങളുടേയും അസഹിഷ്ണുതയുടേയും നിഴലുകളെ മായ്ക്കാന്‍ കഴിയൂ.
എതിര്‍ത്തെഴുതിയിരിയ്ക്കുന്ന ചില കമന്റുകള്‍ കാണുമ്പോള്‍ “ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം” എന്നേ ഓര്‍മ്മ വരുന്നുള്ളൂ. ഈ പോസ്റ്റിനെ പറ്റി വന്ന മറ്റു ചില പോസ്റ്റുകളും കണ്ടിട്ടു കൂടിയാണ്.
നേരു നേരായി കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ നഷ്ടം അവനവനു തന്നെ. ഒന്നും വകവയ്ക്കേണ്ട സൂരജ്.ഇനിയും ഈ ത്രെഡില്‍ വിശദീകരിയ്ക്കുന്നത് നമ്മുടെ സമയം കൂടി കളയാനേ ഉപകരിയ്ക്കൂ.
ഈ പോസ്റ്റ് ഇനിയും ആള്‍ക്കാര്‍ വായിക്കേണ്ടിയിരിയ്ക്കുന്നു.
കാളിദാസനോട് അവസാന വാക്ക് :
ReplyDeleteതാങ്കള്‍ക്ക് പറയാനുള്ളതെല്ലാം സ്വന്തം ബ്ലോഗിലെഴുതുക. ഇവിടെയാരെയെങ്കിലും അത് അറിയിക്കണമെന്നുണ്ടെങ്കില്‍ ആ പോസ്റ്റിന്റെയോ കമന്റിന്റെയോ ലിങ്ക് ഇവിടെ ഇടുന്നതില്‍ വിരോധമില്ല. അല്ലാതെ എഴുതുന്നത് ഡിലീറ്റും. സോറി, താങ്കളുടെ ചര്‍വ്വിതചര്‍വ്വണവും ചെറിപ്പിക്ക്ഡ് ന്യൂസ് ലിങ്കുകളും മിസ്ക്വോട്ടിങും സഹിക്കാന്‍ തല്‍ക്കാലം ആവില്ല. സമയവുമില്ല.
പിന്നെ,
1.തലവാചകം എന്നുവച്ചാല്‍ പോസ്റ്റിലെ ആദ്യം കാണുന്ന വാചകമല്ല, ടൈറ്റിലാണ്.
2.പോസ്റ്റില്‍ ക്വോട്ടിയ ആദ്യ വാചകം പാര്‍ക്ക് ആന്റ് പാര്‍ക്ക് എന്ന സാമൂഹ്യവൈദ്യ ടെക്സ്റ്റ് ബുക്കില്‍ വായിച്ചതാണ്. അതു ആരുടേതാണെന്ന് അറിയില്ല എന്ന് പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്. (എവടെ, അതിന് പോസ്റ്റു വായിച്ചാലല്ലേ!?)
പൊതു അറിയിപ്പ്:
ReplyDeleteഅദ്വൈതസിദ്ധാന്തത്തില്‍ ക്വാണ്ടം ഫീല്‍ഡ് തിയറിയും എവല്യൂഷനുമൊക്കെ കണ്ടുപിടിച്ച ഒരു ത്രികാലജ്ഞാനിക്ക് പ്രജനനകാലവും ആര്‍ത്തവകാലവും തമ്മില്‍ വലിയ കണ്‍ഫ്യൂഷന്‍! മാന്യദേഹം ഇവിടെ പോസ്റ്റും കമന്റുമൊക്കെയിടുന്നുണ്ട്.
ചെന്ന് വായിച്ചപ്പോള്‍ അത്രയും ത്രികാലജ്ഞാനമുള്ളവര്‍ക്ക് സംശയം മൂത്തുമൂത്ത് കുരുപൊട്ടി ബ്ലീഡിംഗ് തുടങ്ങണ്ട എന്ന് കരുതി "പ്രജനനകാലം" എന്നതിന് ബ്രാക്കറ്റില്‍ (mating season) എന്ന് ചേര്‍ത്തിട്ടുണ്ട് :))
ആനഹൈം, കാലിഫോണിയ. ജൂലൈ 15: സ്വവര്‍ഗാനുരാഗികളായ ബിഷപ്പുമാരെ നിയമിക്കുന്നതിനെതിരേ മൂന്നു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച മോറട്ടോറിയം എടുത്തുകളഞ്ഞുകൊണ്ട് ആംഗ്ലിക്കന്‍ കമ്യൂണിയനു കീഴിലെ എപ്പിസ്കോപ്പല്‍ ചര്‍ച്ച് കഴിഞ്ഞ ദിവസം ചരിത്രം സൃഷ്ടിച്ചു. ആറുവര്‍ഷം മുന്‍പ് ഇതേ സഭയുടെ ന്യൂ ഹാംഷയര്‍ ഡയോസീസ് പ്രഖ്യാപിത സ്വവര്‍ഗാനുരാഗിയായ ജീന്‍ റോബിന്‍സണെ ബിഷപ്പായി തെരഞ്ഞെടുത്തത് വിവാദമായിരുന്നു.
ReplyDeleteവിവിധ രൂപതകളിലെ ആരാധനാലയങ്ങളില്‍ ഇപ്പോള്‍ തന്നെ സ്വവര്‍ഗാനുരാഗികളുടെ വിവാഹം ഔദ്യോഗികാനുമതിയില്ലാതെ നടക്കുന്നുണ്ട്, ഇതിനായി വിവാഹമംഗള പ്രാര്‍ത്ഥനാക്രമത്തില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള ഔദ്യോഗിക നടപടികള്‍ ഉടനുണ്ടാവുമെന്നും എപ്പിസ്കോപ്പല്‍ അധികാരികള്‍ പറഞ്ഞു. കൂടുതല്‍ വായിക്കാന്‍ :ന്യൂ യോര്‍ക് ടൈംസ് വാര്‍ത്ത
കമന്റ് ഒന്നും വായിച്ചില്ല, ആരെങ്കിലും നേരത്തേ പറഞ്ഞുവോ എന്നും അറിയില്ല. മെഡിക്കൽ സയൻസും രാഷ്ട്രീയവും കൂട്ടിക്കെട്ടുമ്പോൾ some major things fall in between those knots എന്നൊരു തോന്നൽ ശക്തമായി വരുന്നതുകൊണ്ടാണ് പ്രശ്നം. ഏതോ ഒരു മാംസാഹാര പോസ്റ്റിലും ഇങ്ങിനെ ഒരു പ്രശ്നം കണ്ടതുകൊണ്ടാണ് പറയുന്നത്.
ReplyDeleteIf you read the UN Report and also the current data, it is said AIDS is increasing at an alarming rate among homosexuals. This one cannot deny. As AIDS started showing its ugly teeth, the first affected community were the homosexuals and they buried a lot of their partners during those times. The new gen have forgotten that and again it is creeping up, some reports I read shows a 90%(!) increase. Except for Africa, I think even Middle east is getting into this horrific data along with Europe, U.S and Australia. So maybe in Africa, it is a culture problem.
As you said in your article, that alone is not the reason and a heterosexual involved in similar unsafe sex is equally vulnerable for the disease, one cannot overlook the fact that homosexuals are indeed practicing unsafe sex more and this is trouble big time.
Personally, I kind of feel quite uneasy when this important information is downplayed. I do understand the politics behind it, but the statistics shouldn't be downplayed as it is again getting out of control especially among men who belong to minority communities. This can be used by the religious groups for their own politics.
My 2 cents!
Inji,
ReplyDeleteThanks for the "2 cents" :)
I don't know how effectively I drive home my points, but i certainly don't believe i've been easy on the importance of "the HIV association" in this post.
Nevertheless, let me reiterate:
As mentioned in the opening lines of the section on STDs and homosexual practices, the stress is on the preposterous use of HIV as an argument against Homosexuality.
Men having sex with men (MSMs) are at the top of the "at-risk" chart, no doubt. But the problem the medical community faces is in getting these closeted sections to come out and seek help. Alienating them with homophobic laws and moral policing has only made things worse.
Given the biological factors (elucidated in the above-said section of the post), it should come as no surprise that there are regions where HIV infection among practising homosexuals reach 90%. What is more intriguing is that there are also regions with prevalences comparable to the general heterosexual population. As argued in the 4th and 5th paragraphs under the same subheading, any sensible society needs to begin with a comprehensive epidemiological approach to identify and educate such "risk" groups. And there is more than enough evidence to suggest that this would bring down the incidence as well as hold the prevalence rates in check.
ഒരു ലേഖനത്തിന്റെ ശീര്‍ഷകം എന്നാണുദ്ദേശിച്ചതെങ്കില്‍, അതിനു സാധാരണ ഉപയോഗിക്കുന്ന പേര്, തലക്കെട്ട് എന്നാണ്. തലക്കെട്ട് തല വാചകം ആയ കാര്യം ഞാന്‍ അറിഞ്ഞില്ല.
ReplyDeleteതലക്കെട്ട് തല വാചകം ആയ കാര്യം ഞാന്‍ അറിഞ്ഞില്ല
ReplyDeleteഅറിഞ്ഞില്ലെങ്കില്‍ അത് താങ്കളുടെ വിവരക്കേട്. അതിങ്ങോട്ട് എഴുന്നള്ളിക്കാതെ നല്ല നിഘണ്ടു വല്ലതും തപ്പി നോക്കുക.
This comment has been removed by a blog administrator.
ReplyDeleteജബ്ബാര്‍ മാഷിന്റെ ഡ്യൂപ്ലിക്കേയ്റ്റേ, ഈപ്പണി വേണോ ?
ReplyDeleteനന്നായിട്ടുണ്ട്. ഇത്രയും വിശദമായി വിജ്ഞാനപ്രദമായ ഒരു പോസ്റ്റിട്ടതിനു നന്ദി!
ReplyDeleteഇതിനെ വെറുമൊരു പോസ്റ്റെന്നു പറഞ്ഞുകൂട.
ReplyDeleteഒരു സമഗ്ര ലേഖനം തന്നെയായിരിക്കുന്നു.
സ്വവര്‍ഗ്ഗ ലൈംഗീകതയെക്കുറിച്ച് മാനുഷികവും,ആധുനികവും,ശാസ്ത്രീയവുമായ
കാഴ്ച്ചപ്പാട് വ്യക്തതയോടെ ലഭിക്കാന്‍ സൂരജിന്റെ
ലേഖനം സഹായിക്കുന്നു. വളരെ നന്ദി.
സമൂഹത്തില്‍ വിവേചനവും അപമാനവും അനുഭവിക്കേണ്ടിവരുന്നവര്‍ എത്ര ചെറിയ ന്യൂനപക്ഷമാണെങ്കിലും ആ വിവേചനത്തിനെതിരായ
ഏതു നീക്കവും സമൂഹത്തെ ഒന്നാകെ ശുദ്ധീകരിക്കുന്നതും കൂടുതല്‍ സ്വതന്ത്രാഭിമുഖ്യമുള്ളവരാക്കുന്നതുമായ പ്രവര്‍ത്തിയാണെന്നതിനാല്‍ അതിപ്രധാന സാംസ്കാരിക നവീകരണ പ്രവര്‍ത്തനമാണ്.
അതിലേക്കുള്ള അകമഴിഞ്ഞ ഒരു സംഭാവനയായിരിക്കുന്നു സൂരജിന്റെ ലേഖനം.
ഇതു പത്ര-വാരികകളിലും പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നു.
ആശംസകള്‍ !!!
സ്വവര്‍ഗ്ഗ രതി സ്വാഭാവികമാണെന്നു തെളിയിക്കാന്‍ മൃഗങ്ങളുടെയും മറ്റു ജീവികളുടെയും ചരിത്രം പഠിക്കേണ്ട അവശ്യമില്ല. മനുഷ്യരുടെ ചരിത്രം പഠിച്ചാല്‍ മതി.
ReplyDeleteഅവശ വിഭാഗം എന്ന വാക്കുകൊണ്ടു സാമാന്യമായി ഉദ്ദേശിക്കുന്ന ഒരര്‍ത്ഥമുണ്ട്. അത് സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുന്നവര്‍ എന്നാണ്. അതുകൊണ്ടാണ്, ആദിവാസികള്‍, ദളിതര്‍, ചില ഭാഷാന്യൂനപക്ഷങ്ങള്‍, ചില മത ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരെ അവശവിഭാഗങ്ങളായി കണക്കാക്കുന്നതും. സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിപ്പെടാന്‍ കഷ്ടപ്പെടുന്ന ഒരു വിഭഗമായി ലൈംഗിക ന്യൂനപക്ഷത്തെ കണക്കാക്കാമെന്ന് എനിക്ക് അഭിപ്രായമില്ല.
സ്വവര്‍ഗ്ഗ രതിക്കാര്‍ മാത്രമല്ല ലൈംഗിക ന്യൂനപക്ഷത്തുള്ളത്. സ്വവര്‍ഗ്ഗരതിക്കുള്ള ജനിതക കാരണങ്ങള്‍ തന്നെയാണ്, ബാല പീഢകരിലും,മൃഗങ്ങളുമായി ലൈംഗിക ബന്ധം നടത്തുന്നവര്‍ക്കും ഉള്ളത്. ചില കുറ്റവാസനകളും ജനിതകമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.
സ്വവര്‍ഗ്ഗ രതിയുടെതുപോലെ പാരിണാമികവും, ജനിതകവും, പാരിസ്തിതികവുമായ കാര്യങ്ങള്‍ മറ്റു പല പ്രശ്നങ്ങളിലും സ്വധീനം ചെലുത്തുനതിനേക്കുറിച്ച് നൂറുകണകിനു പഠനങ്ങളുണ്ട്.അതുപോലെ ഉള്ള രണ്ടെണ്ണമാണു ചുവടെ.
Genetic and Environmental Influences on Criminal Behavior.
Criminal behavior has always been a focus for psychologists due to the age old debate between nature and nurture. Is it the responsibility of an individual's genetic makeup that makes them a criminal or is it the environment in which they are raised that determines their outcome? Research has been conducted regarding this debate which has resulted in a conclusion that both genes and environment do play a role in the criminality of an individual. This evidence has been generated from a number of twin, family, and adoption studies as well as laboratory experiments. Furthermore, the research has stated that it is more often an interaction between genes and the environment that predicts criminal behavior.
For Adolescent Crime Victims, Genetic Factors Play Lead Role.
ScienceDaily (May 20, 2009) — Genes trump environment as the primary reason that some adolescents are more likely than others to be victimized by crime, according to groundbreaking research led by distinguished criminologist Kevin M. Beaver of The Florida State University.
The study is believed to be the first to probe the genetic basis of victimization.
"Victimization can appear to be a purely environmental phenomenon, in which people are randomly victimized for reasons that have nothing to do with their genes," said Beaver, an assistant professor in FSU's nationally top-10-ranked College of Criminology and Criminal Justice. "However, because we know that genetically influenced traits such as low self control affect delinquent behavior, and delinquents, particularly violent ones, tend to associate with antisocial peers, I had reasons to suspect that genetic factors could influence the odds of someone becoming a victim of crime, and these formed the basis of our study."
ഇതിന്റെ ബലത്തില്‍ ക്രിമിനല്‍ റ്റെന്‍ഡന്‍സി ജനിതകമാണെന്നു വാദിക്കാം. അതു കൊണ്ട് ക്രിമിനലുകളെയും അവശത അനുഭവിക്കുന്ന ന്യൂനപക്ഷമായി കണ്ടുകൂടെ?
കാളിദാസനു്,
ReplyDeleteസ്വവര്‍ഗ്ഗരതിയും സ്വവര്‍ഗ്ഗരത്യാനുശീലവും രണ്ടാണു്. കുറ്റവും കുറ്റവാസനയും പോലെ. സ്വവര്‍ഗ്ഗരതിയോ സ്വവര്‍ഗ്ഗരത്യാനുശീലമോ അതില്‍ ബന്ധപ്പെടുന്നവരുടെ മാത്രം കാര്യമാണു്. അതേ സമയം കുറ്റകൃത്യം അങ്ങനല്ല. ഞാനും കാളിദാസനും സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെട്ടാല്‍ സൂരജിനു് അതുമൂലം പ്രശ്നമൊന്നുമുണ്ടാവില്ല. അതേ സമയം സംഘടിത കുറ്റകൃത്യങ്ങളില്‍ ഇങ്ങനെയല്ല സ്ഥിതി. അവിടെ ഒരു അതിക്രമം നടക്കുന്നുണ്ടു്. അതു് ജനിതകമായ കാരണങ്ങളാലാണെങ്കില്‍ പോലും സമൂഹത്തിനെ ബാധിക്കുന്ന കാര്യമാണു്. അതുകൊണ്ടു് അതിനോടു് കണ്ണടയ്ക്കാന്‍ ആവില്ല. പിന്നെ സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്നവരെല്ലാം സ്വവര്‍ഗ്ഗാനുരാഗികളല്ലാത്തതുപോലെ. കുറ്റവാളികളില്എല്ലാവരും ജനിതകമായ കുറ്റവാസന പേറുന്നവരല്ലല്ലോ.
സ്വവര്‍ഗ്ഗാനുരാഗവും സ്വര്‍ഗ്ഗരതിയും പ്രകൃതിവിരുദ്ധമോ, പ്രകൃതിവിധേയമാണോ എന്നുള്ളതിനേക്കാള്‍ പ്രാധാന്യമാണതിന്റെ മനുഷ്യാവകാശ തലം. അതാണതിന്റെ രാഷ്ട്രീയവും. പ്രകൃതിവിരുദ്ധമോ, പ്രകൃതിവിധേയമോ എന്തേലും ആയിക്കോട്ടെ, അതു ഉഭയസമേതം ചെയ്യുന്ന പ്രവര്‍ത്തിയായതിനാല്‍, അതില്‍ ഇടപെടാന്‍ സര്‍ക്കാരിനോ മതങ്ങള്‍ക്കോ അവകാശമില്ല. പോയി പണി നോക്കാന്‍ പറയണം, അത്രേയൊള്ളൂ
ReplyDeleteസെബിന്‍,
ReplyDeleteസ്വവര്‍ഗ്ഗരത്യാനുശീല മെന്താണെന്നെനിക്ക് മനസിലായില്ല.
അനുരാഗശീലമാണ് ഉദ്ദേശിച്ചതെങ്കില് സെബിന്റെ വീക്ഷണത്തോട് എനിക്ക് യോജിക്കാനാവില്ല. പ്രയോഗത്തിലുള്ള വ്യത്യാസമൊഴിച്ചാല്, രണ്ടിനും പിന്നിലുള്ള വികാരം അല്ലെങ്കില്‍ ചോദന ഒന്ന് തന്നെ. ലൈംഗിക ആകര്ഷണമില്ലാതെ ഇതിനു രണ്ടിനും പ്രസക്തിയില്ല.
ലൈംഗിക ആകര്ഷണത്തിന്റെ ജനിതകവും പാരിസ്ഥിതികവുമായ കാരണങ്ങളാണ്, സൂരജ് പ്രതിപാദിച്ചത്. മൃഗങ്ങളില്‍ സ്വവര്‍ഗ്ഗ രതി കണ്ടിട്ടുണ്ട്, അതുകൊണ്ട് അതിനു പാരിണാമികമായ ഒരു സാധുകരണം കൂടി ഉണ്ടെന്നും പറഞ്ഞു. മൃഗങ്ങളിലും കുറ്റവാസന ഉള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കുറ്റവാസനക്കും പാരിണാമികവും ജനിതകവും പാരിസ്ഥിതികവുമായ കാരണങ്ങളണ്ട് എന്ന് വരുന്നു.
സംഘടിത കുറ്റകൃത്യങ്ങളക്കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞില്ല. കുറ്റകൃത്യങ്ങളുടെ ജനിതകവും പാരിസ്ഥിതികവും പാരിണാമികവുമായ വശത്തെക്കുറിച്ചാണ്. അത് പറഞ്ഞത് ഈ വശങ്ങളല്ല, സ്വവര്‍ഗ്ഗ രതി വിഷയത്തില്‍ കണക്കിലെടുക്കേണ്ടത് എന്നു സുചിപ്പിക്കാനാണ്.
സ്വവര്‍ഗ്ഗ രതിയുടെ ശാസ്ത്രീയ അടിത്തറ യേക്കുറിച്ച് സുരാജ് പറഞ്ഞതിനോടാണ് ഞാന്‍ പ്രതികരിച്ചത്. അവശത അനുഭവിക്കുനവരാണ്, ലിം ഗികന്യൂനപക്ഷം എന്ന നിലപാടിനോടിനെയാണ് ഞാന്‍ വിമര്ശിച്ചതും.
എന്റെ അഭിപ്രായത്തില്‍ സ്വവര്‍ഗ രതി ഒരു സാമുഹിക പ്രശ്നമായിട്ടാണ് കാണേണ്ടത്. അല്ലാതെ അവശത അനുഭവിക്കുന്നവര്ക്ക് ആശ്വാസം നല്കലായിട്ടല്ല.
സ്വവര്‍ഗ രതി സമൂഹത്തില് പ്രശ്നങ്ങളുണ്ടാക്കില്ല എന്ന് ഉറപ്പിച്ചു പറയുവാന്‍ കഴിയുമോ ?
See what Ram Jethmalani says on this issue
ReplyDeletehttp://www.ramjethmalani.com/blog/?p=57
സൂരജ്,
ReplyDeleteതിരക്കുകൾ കാരണം ഇന്നാണ് ഈ പോസ്റ്റ് മുഴുവൻ വായിക്കാനായത്.സമഗ്രവും വസ്തുനിഷ്ഠവുമായ ലേഖനം.ഇവിടെ ഒരഭിനന്ദനമറിയിക്കാതെ കടന്നു പോകാൻ ആവുന്നില്ല.അതുകൊണ്ടുമാത്രം എഴുതിയതാണ്.
വെറുതെ..വെറുതെ ഇത് വഴിവന്നെന്നുമാത്രം.കമന്റിടൽ അടുത്തപോസ്റ്റിലാവാം..
ReplyDeleteഭോഗിയുടെ വേദപുസ്തകത്തില്‍
ReplyDeleteഭോഗം വേദവാക്യമാകുന്നു....
ഭോഗിയുടെ വേദ വാക്യം ഇവിടെ ബ്ളോഗ് പോസ്റ്റായും വരും....
ഈയൊരു കോടതി വിധിയോടെ നാട്ടിലെ ലിംഗങ്ങള്‍ക്കെല്ലാം തുള മാറിപ്പോവും എന്ന് കരുതുന്ന മന്ദബുദ്ധികളില്‍ ഒരെണ്ണം കൂടി !
ReplyDeleteപ്രിയ ഡോക്റ്റർ, താങ്കളുടെ ഈ ലേഖനം ഞാൻ ‘മലയാള’ത്തിലും വായിച്ചു.ഈ ലക്കം ‘പ്രബോധനം’ വാരികയിൽ വി എ എം അശ്റഫ് എഴുതിയ ‘സ്വവർഗരതി പ്രചാരണവും യാഥാർഥ്യങ്ങളും’ എന്ന ലേഖനം താങ്കൾ വായിക്കണമെന്നും അതിനോടു പ്രതികരിക്കണമെന്നും അപേക്ഷിക്കുന്നു.
ReplyDeleteസത്യാന്വേഷീ, കമന്റിനും വായനയ്ക്കും നന്ദി.
ReplyDeleteപുറകേ നടന്ന് വാദിച്ചു ജയിക്കാന്‍ ഇത് ചാനലുകളുടെ അന്തിച്ചര്‍ച്ചയല്ലല്ലോ,ശാസ്ത്ര വിഷയമല്ലേ. ഈയൊരു കോടതി വിധിയോടെ നാട്ടിലെ ലിംഗങ്ങള്‍ക്കെല്ലാം തുളമാറിപ്പോവുമെന്ന് കരുതുന്ന മന്ദബുദ്ധികളോട് തര്‍ക്കിച്ച് സമയമെന്തിന് കളയണം ;) ?
അശ്റഫിന്റെ ലേഖനം എന്തായാലും താങ്കള്‍ വായിക്കണമെന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ഥിക്കുന്നു
ReplyDeleteനിര്‍ദ്ദേശത്തിനു ഒരിക്കല്‍ കൂടി നന്ദി. പ്രബോധനമൊന്നും കിട്ടുന്ന സ്ഥലത്തല്ല ഞാനിരിക്കുന്നത്. ഇവിടെ ഇന്‍ഡ്യന്‍ കടയില്‍ പോയാല്‍ ഒന്നുരണ്ട് മാസം പഴകിയ വനിത മാത്രം കിട്ടും;))
ReplyDeleteസത്യാന്വേഷി പറഞ്ഞ ലേഖനം മെയിലിലേക്ക് ഫോര്‍വേഡാമെങ്കില്‍ വളരെ നന്ദി. മെയിലഡ്രസ് പ്രൊഫൈലിലുണ്ട്. പറ്റില്ലെങ്കില്‍ ബ്ലോഗിലോ എവിടെയെങ്കിലും അപ്ലോഡ് ചെയ്തിട്ട് ഇവിടെ ലിങ്കിട്ടാലും വിരോധമില്ല.
പ്രബോധനം നെറ്റിലുണ്ട്. പക്ഷേ ഈ ലക്കം വന്നിട്ടില്ല. വിലാസം www.prabodhanam.net
ReplyDeleteലേഖനത്തിന്റെ ആദ്യഭാഗം മാത്രമാണ് ഈ ലക്കത്തിൽ വന്നിട്ടുള്ളത്. അടുത്ത ലക്കത്തിലും ഉണ്ടാകും. സാധാരണ മതമൌലികവാദികൾ എഴുതുന്ന മാതിരിയുള്ള ഒന്നല്ല. മികച്ച റഫറൻസോടെ ചിന്തനീയമായ വാദങ്ങൾ നിരത്തി എഴുതിയിരിക്കുന്നു. അതുകൊണ്ടാണു വായിക്കണമെന്നു നിർദേശിച്ചത്.
വളരെ നല്ല ലേഖനം. തികച്ചും പുതിയതും ആധികാരികവുമായ വിവരങ്ങള്‍ ലഭിച്ചു. ഈ പോസ്റ്റിനു വളരെ നന്ദിയുണ്ട് സുഹൃത്തേ...ഇപ്പോഴും കണ്ണും തലച്ചോറും തുറക്കാത്ത സങ്കുചിതര്‍ക്ക് ഇതൊരു വെളിച്ചമായെങ്കില്‍ നന്നായിരുന്നു.
ReplyDelete""സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗിക കേളികളില്‍ ഭോഗരീതികളെ സംബന്ധിച്ച നിഷ്കര്‍ഷകളൊന്നുമില്ലാത്ത മതങ്ങള്‍ പോലും സ്വവര്‍ഗ്ഗാനുരാഗത്തെ തീവ്രമായി എതിര്‍ക്കുന്നു എന്നത് കൌതുകകരമാണ്.""
ReplyDeleteഎന്റെ പ്രിയ കൂട്ടുകാരാ... അറിയാത്ത കാര്യങ്ങളെ കുറിച്ച് ഇങ്ങനെ ആധികാരികമായി സംസാരിക്കല്ലേ .... പ്ലീസ് ....
നിങ്ങളോട് ആര് പറഞ്ഞു.." സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗിക കേളികളില്‍ ഭോഗരീതികളെ സംബന്ധിച്ച മതങ്ങള്‍ക്ക് നിഷ്കര്‍ഷകളൊന്നുമില്ല" എന്ന്....
എല്ലാ അടിസ്ഥാന മത വിശ്വാസങ്ങളിലും വളരെ വ്യക്തമായി സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗിക ഭോഗരീതികളെ ചര്‍ച്ച ചെതിട്ടുണ്ട്. ..
നിങ്ങള്ക്ക് അറിയുന്ന കാര്യങ്ങളെ കുറിച്ച് ഭാഷണം നടത്തൂ ... ഞാന്‍ കേള്‍ക്കാം ..
സമിറേ,
ReplyDelete"എല്ലാ അടിസ്ഥാന മത വിശ്വാസങ്ങളിലും വളരെ വ്യക്തമായി സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗിക ഭോഗരീതികളെ ചര്‍ച്ച ചെതിട്ടുണ്ട്."
ഓ, ശരി ഏതൊക്കെയാണാ അടിസ്ഥാന മതങ്ങള് ?
എവിടെ എന്താണ് ഈ "വ്യക്ത്മായി" ചര്‍ച്ച ചെയ്ത ഭോഗരീതികള്‍ എന്നു കുടി പറയ്.
പിന്നെ ഞാനെന്തെഴുതമെന്ന് ക്ലാസെടുക്കാന്‍ വരല്ലേ. സമീറിന്റെ പൈസ വാങ്ങി എഴുതുന്ന കാലത്ത് അങ്ങനെ നീട്ടോല തന്നാല്‍ കൈപ്പറ്റിക്കോളാം.
സത്യാന്വേഷി പറയുന്നത് വിക്കിയില്‍ ഡില്ലീറ്റാന്‍ വച്ചേക്കുന്ന ഈ ലേഖനമാണോ ?
ReplyDeleteഅശ്റഫിന്റെ ലേഖനം ഇതാ
ReplyDeleteഓഫ്: ഡോക്ടര്‍, സമയം ഉണ്ടെങ്കില്‍ പന്നി പനിയെ പറ്റി ഓര്‍ പോസ്റ്റ് ഇടൂ. ധാരാളം തെറ്റിധാരണകള്‍ ഉണ്ട് ആളുകളുടെ ഇടയില്‍
ReplyDeleteസൂരജിന്റെ ലേഖനങ്ങള്‍ ഒന്നിനൊന്നു മെച്ചം ആകുന്നുണ്ട്.. അഭിനന്ദനങ്ങള്‍ ! സ്റ്റെം സെല്‍ ചികിത്സയെ കുറിച്ച് ഒന്ന് പറയുമോ.. Xcell-Centre (www.xcell-center.com) എന്ന സ്ഥാപനം ഡയബിറ്റിസ് ചികിത്സയില്‍ കൈ വരിച്ചു എന്ന് പറയുന്ന അവകാശവാദത്തിനു എന്തെങ്കിലും അടിസ്ഥാനമുണ്ടോ.. !?
ReplyDeleteഡോക്ടര്‍ നന്ദി... ഈ രീതിയില്‍ ഏറെ അറിവുകള്‍ നല്‍കുന്ന പോസ്റ്റുകള്‍ക്ക്... പലരുടെയും വാദഗതികള്‍ , ചര്‍ച്ചകള്‍ ഒക്കെ നോക്കിക്കാണുകയായിരുന്നു. അതാണ് കമന്റ് ഇടാന്‍ താമസിച്ചത്. സമഗ്രമായി പഠിച്ച് എഴുതുന്ന ഇത്തരം പോസ്റ്റുകള്‍ പലര്‍ക്കും ഏറെ ഉപകരിക്കും എന്ന് ഉറപ്പ്...
ReplyDeleteആശംസകളോടെ മുള്ളൂക്കാരന്‍..
സ്വവർഗ്ഗരതി കുറ്റമാണോ ഇസ്ലാമിൽ?
ReplyDeleteസ്വവർഗ്ഗരതിയും ഇസ്ലാമും.
http://sandehiyudeislam.blogspot.com/
great effort. വളരെ നല്ല ലേഖനം സൂരജ്.
ReplyDeletevalare nannayi Dr. Suraj
ReplyDeletewell done doctor
ReplyDeleteGood article. But you have compromised the truth . Homosexuals has increased transmission rate of HIV. This is due to the peculiarity of anal mucosa, as mentioned in the post. But there is another factor which increases transmission among homos. It is known from various studies that the practice of "protected sex" is much lower in homos that heteros. So homosexuality is a riskfactor for hiv transmission.
ReplyDeleteഇത്തരം ലേഖനങ്ങള്‍ അച്ചടിച്ച് വരേണ്ടത് കൂടിയാണ്.
ReplyDelete