Showing posts with label വൈയക്തികം. Show all posts
Showing posts with label വൈയക്തികം. Show all posts

എന്നെ മരിക്കൂ..എന്നെ മരിക്കൂ*...!

“എന്നെ വിടടാ...കഴുവറട മക്കളേ..!!” അയാളുടെ അലര്‍ച്ച കാഷ്വാല്‍റ്റിയെ കിടുക്കി. നാലുപേര്‍ ചേര്‍ന്ന് കൈയ്യും കാലും പിടിച്ച് എമര്‍ജന്‍സി റൂമിന്റെ കട്ടിലിനോട് ചേര്‍ത്ത് കെട്ടിയിട്ടിട്ടും അയാളുടെ ‘വീര്യ’ത്തിനൊട്ടും കുറവുണ്ടായിരുന്നില്ല.
മണ്ണെണ്ണയുടെയും വാറ്റു ചാരായത്തിന്റെയും രൂക്ഷഗന്ധം കാരണം നെഴ്സുമാര്‍ മൂക്കുപൊത്തി ചുറ്റും നില്ക്കുകയാണ്.അയാള്‍ നാലാമതും ഛര്‍ദ്ദിച്ചു. ഇത്തവണ ഡ്രിപ്പിടാന്‍ പരിശ്രമിച്ചുകൊണ്ടിരുന്ന ലില്ലി സിസ്റ്ററുടെ വെള്ളക്കോട്ടിലേക്ക്.

ജപ്തി ഭീഷണിയാണ് ആത്മഹത്യാശ്രമത്തിനു പ്രേരണയെന്ന് കാഷ്വാല്‍റ്റി എയിഡ് പോസ്റ്റിലെ കോണ്‍സ്റ്റബിള്‍ ശങ്കരേട്ടന്‍ പറഞ്ഞു. റബ്ബര്‍ വെട്ട് തൊഴിലാളിയാണ് പേഷ്യന്റ്. ഭാര്യ കരഞ്ഞു തളര്‍ന്നു പുറത്ത് മതിലിനു ചേര്‍ന്ന് ഇരിപ്പാണ്. അവരുടെ നെഞ്ചു തടവിക്കൊണ്ട് ഒരു വല്യമൂമ്മ കൊന്തചൊല്ലുന്നു. ജനം മുഴുവന്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിലെ ആകാംക്ഷയോടെ....ഞങ്ങളെ നോക്കി നില്‍ക്കുന്നു.

“രാമകൃഷ്ണാ, ബഷീറേ.... വാ വാ ... ഈ തലയൊന്നു ശരിക്ക് പിടിച്ചോ. ലവാജ് വേണ്ടി വരും. ഫുറഡാന്‍ വിഷം തന്നെ.” ആന്റണി സാര്‍ കട്ടിലില്‍ കിടന്നു പുളയുന്ന ആ മനുഷ്യന്റെ താടി അനങ്ങാതെ പിടിച്ചു കൊണ്ട് കണ്ണിലേക്ക് ടോര്‍ച്ചടിച്ചുകൊണ്ട് പറഞ്ഞു. ഫോര്‍ത്ത് ഇയറുകാരിലൊരാളോട് ജിന്‍സി സിസ്റ്ററെ ഇവിടം വരെ വരാനേല്‍പ്പിച്ചിട്ട് മുക്കാലിഞ്ച് വണ്ണമുള്ള പച്ച നേസോ ഗ്യാസ്ട്രിക് റബര്‍ ട്യൂബെടുത്ത് വഴുവഴുക്കന്‍ ജെല്ലി തേച്ച് അയാളുടെ തൊണ്ടയിലേക്കു സ്പീഡില്‍ തള്ളിയിറക്കി.

“എനിക്ക് ചാകണം..മ് മ് മ് .....” അയാളുടെ പ്രതിഷേധം റബര്‍ ട്യൂബിന്റെ തള്ളിക്കയറ്റത്തില്‍ പെട്ട് ഞെരിഞ്ഞമര്‍ന്നു.

“ഡേയ് ഒന്ന് ഓസ്കള്‍ട്ടേറ്റ് ചെയ്തേ” എന്നോട് സര്‍.

ഞാന്‍ സ്റ്റെതസ്കോപ്പെടുത്ത് അയാളുടെ വയറ്റില്‍ വച്ചു. ട്യൂബ് ശ്വാസക്കുഴലിലേക്കാണോ അന്നനാളത്തിലെക്കു തന്നെയാണോ ഇറങ്ങിയത് എന്നുറപ്പുവരുത്താന്‍. ആന്റണി സര്‍ ട്യൂബിന്റെ ബള്‍ബ് പമ്പ് ചെയ്തു. അയാളുടെ വയറ്റില്‍ കാറ്റടിക്കുന്ന ഗുളു ഗുളു ശബദം സ്റ്റെത്തിലൂടെ കേട്ട് തൃപ്തിയോടെ ഞാന്‍ പറഞ്ഞു “ സാറെ..ഓക്കെ!”

വലിയൊരു വച്ചൂറ്റി (funnel) എടുത്ത് അയാളുടെ ആമാശയത്തിലേക്കിറക്കിയ റബര്‍ ട്യൂബിന്റെ വായ് വട്ടത്തില്‍ പിടിപ്പിച്ചിട്ട് മഗ്ഗില്‍ വെള്ളമെടുത്ത് ഞാന്‍ കോരിയൊഴിച്ചു.നാലാമത്തെ മഗ് കഴിഞ്ഞപ്പോള്‍ ആന്റണി സര്‍ suction തുടങ്ങി.
ബീഫ് കഷ്ണങ്ങള്‍...പാതി ദഹിച്ച മരച്ചീനി തുണ്ടുകള്‍...കുറച്ചു വറ്റ് ചോറ്...ചെറു നീല തരികളായി ഫുറഡാന്‍ എന്ന രാസവളവും... അയാളുടെ വയറ്റില്‍ നിന്നും തലേ ദിവസം രാത്രി മുതലുള്ളതൊക്കെ പുറത്തുവരികയാണ് - കലങ്ങിയ നീല നിറത്തില്‍, ചാരായ ഗന്ധവും രാസവള വിഷത്തിന്റെ മണ്ണെണ്ണ മണവും കലര്‍ന്ന്.

“ബീ.പി ക്രാഷ് ചെയ്യുന്നു...” റഹ്മാന്‍ മാനോമീറ്റര്‍ നോക്കി വിളിച്ചു പറഞ്ഞുകൊണ്ട് ഡ്രിപ്പ് സ്റ്റാന്റില്‍ നിന്നും തുള്ളിത്തുള്ളിയായി അയാളുടെ സിരകളിലേക്ക് വീണു നിറഞ്ഞിരുന്ന ഉപ്പുവെള്ളത്തിന്റെ പ്ലാസ്റ്റിക് ബോട്ടിലെടുത്ത് ഞെക്കിപ്പിഴിഞ്ഞു. ഉപ്പുവെള്ളം അതിവേഗം കയറി അയാളുടെ സിരകള്‍ തിണര്‍ത്തു.

അരമണിക്കൂറിനുള്ളില്‍ വയറു കഴുകല്‍ മഹാമഹം പൂര്‍ത്തിയായി. റഹ്മാന്‍ കുത്തിവച്ച അഞ്ചാമത്തെ ഡോസ് അട്രോപ്പിന്‍ (atropine) തളര്‍ന്നുകൊണ്ടിരുന്ന അയാളുടെ ഹൃദയത്തെ കുലുക്കിയുണര്‍ത്തി. കണ്ണിലേക്ക് അടിച്ച പെന്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ കൃഷ്ണമണിയുടെ ‘ക്യാമറാ ഷട്ടര്‍’ വികസിക്കുന്നതു കാണായി. അയാളുടെ പതഞ്ഞുകൊണ്ടിരുന്ന വായ ഉണങ്ങുന്നു. ശ്വാസോച്ഛ്വാസം താളം വീണ്ടെടുക്കുന്നു... ജീവിതത്തിലേക്ക് തിരികെ വരുകയാണ് ഒരു മനുഷ്യന്‍.
ഞങ്ങള്‍ക്ക് സന്തോഷം.

അറ്റന്‍ഡര്‍ രമണിച്ചേച്ചി ഫിനൈലും ബക്കറ്റും തുണിയുമായി ഓടിയെത്തി; കാഷ്വാല്‍റ്റിത്തറയിലെ ഛര്‍ദ്ദിലും വിയര്‍പ്പും വിസര്‍ജ്യങ്ങളും തുടച്ചെടുക്കാന്‍.

ചായയും പഴമ്പൊരിയും കിട്ടുന്ന ഹോസ്പിറ്റലിലെ കഫേറ്റീരിയയിലേക്ക് ഞങ്ങള്‍ നടക്കുമ്പോള്‍ ജിന്‍സി സിസ്റ്റര്‍ ഒര്‍മ്മിപ്പിച്ചു “കേസ് ഷീറ്റില്‍ ഓഡര്‍ എഴുതീട്ടില്ലേ..”
“ഇപ്പം വരാം സിസ്റ്ററേ...ഉച്ചയൂണോ മിസ്സായി...ഒരു ചായയെങ്കിലും വയറ്റിലോട്ട് ചെന്നില്ലെങ്കീ...” റഹ്മാന്‍ പോക്കറ്റില്‍ നിന്നും നാണയത്തുട്ടുകളെടുത്ത് കിലുക്കിക്കൊണ്ട് പറഞ്ഞു . പുറത്ത് പേഷ്യന്റിന്റെ ഭാര്യയേയും അമ്മയേയും ആന്റണി സാര്‍ എന്തോ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

* * * *
ഒരാഴ്ച കഴിഞ്ഞ് ഒരു ഉച്ചനേരത്ത് ക്യാന്റീനിലെ wash ഏരിയയില്‍ വച്ച് കണ്ടപ്പോള്‍ ജിന്‍സി സിസ്റ്റര്‍ പറഞ്ഞു “അന്നത്തെ ഫുറഡാന്‍ poisoning ല്ലേ... സൈക്കോസിസായിട്ട് സൈക്യാട്രി വാര്‍ഡിലേക്ക് മാറ്റിയിരുന്നു മിനിയാന്ന് .... ഇന്നലെ രാത്രി അയാള്‍ വാര്‍ഡിന്റെ ലോഞ്ചില്‍ നിന്നും ഗ്രൌണ്ട് ഫ്ലോറിലേക്കു ചാടി . സ്പോട്ടില്‍ തീ‍ര്‍ന്നു. ”




* തലക്കെട്ടിലെ പ്രയോഗത്തിനു കടപ്പാട് : കുഴൂര്‍ വിത്സന്‍

തവളകളുടെ കാര്‍ഡിയോഗ്രാം *

ഫാര്‍മക്കോളജി (മരുന്നുകളെ കുറിച്ച് പഠിക്കുന്ന) ലാബിലെ ക്ലാസ്.
മുപ്പതോളം രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സ്റ്റീല്‍ സ്റ്റൂളുകളില്‍ നിരന്നിരിക്കുന്നു.


അധ്യാപകന്‍ ഭാസ്കരന്‍ സാറിന്റെ ഗംഭീര സ്വരം :
"മേശപ്പുറത്തെ ബോട്ടിലുകളില്‍ ഇട്ടു വച്ചിരിക്കുന്ന തവളകള്‍ ആകെ മുപ്പത്തഞ്ചെണ്ണമേ ഉള്ളൂ. ഒരെണ്ണത്തിനു 15 രൂപയാ‍ണ് വില ! പാഴാക്കരുത് !"

ഞങ്ങള്‍ ഓരോരുത്തരായി ക്യൂ നിന്ന് ലാബ് അറ്റന്‍ഡര്‍ രാമകൃഷ്ണേട്ടന്റെ കൈയില്‍ നിന്നും ഓരോ കുപ്പി വീതം വാങ്ങുന്നു. ഓരോന്നിലും ഞങ്ങളെ വാത്സല്യത്തോടെ ചിലപ്പോള്‍ കൌതുകത്തോടെ (?) നോക്കിയിരിക്കുന്ന നല്ല തടിച്ച വഴുവഴുമ്പന്‍ പച്ചത്തവളകള്‍ . പണ്ടെങ്ങോ വയല്‍ വരമ്പത്തൊക്കെ ജൂണ്‍ ജൂലൈ മാസങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ജീവികള്‍.

രാമകൃഷ്ണേട്ടന്‍ ഓരോരുത്തരൊടെ കൈയ്യിലും screw driver പോലെ തോന്നിക്കുന്ന 'പിത്തിംഗ് നീഡില്‍'(ആണി പോലുള്ള വലിയ സൂചികള്‍) വച്ചു തരുന്നു.

അവരവര്‍ക്ക് കിട്ടിയ ഐറ്റങ്ങളുമായി സ്വന്തം ടെബിളിലെ ഇരിപ്പിടങ്ങളില്‍ ചെന്നു നിന്ന ഞങ്ങള്‍ക്ക് മുന്നില്‍ ഓരോ 'കൈമോഗ്രാഫ്' വച്ചിട്ടുണ്ട്. ഹൃദയത്തിന്റെ മിടിപ്പ് ഒരു ചിത്രത്തിന്റെ രൂപത്തില്‍ രേഖപ്പെടുത്തുന്ന യന്ത്രമാണ് കൈമോഗ്രാഫ്. മണ്ണെണ്ണ വിളക്കിന്റെ കരിപുരട്ടിയ ഒരു കടലാസുകൊണ്ട് പൊതിഞ്ഞ ഒരു സിലിണ്ടര്‍ ആണ് അതിന്റെ പ്രധാന ഭാഗം. സ്വിച്ചിട്ടാല്‍ അതു വട്ടം ചുറ്റും.

ഭാസ്കരന്‍ സാറിന്റെ ശബ്ദം മുഴങ്ങുന്നു : "കഴിഞ്ഞ ക്ലാസില്‍ പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടല്ലോ....അപ്പോള്‍ തുടങ്ങാം..?"

അടുത്തുനിന്ന രശ്മി ശശികുമാര്‍ തവളയെ ഇട്ട കുപ്പി അറപ്പോടെ നീക്കിവെച്ചുകൊണ്ട് : "സര്‍, ഗ്ലൌസ് ഇല്ലാതെ ഇതിനെ എടുക്കാമോ ?"
ആണ്‍കുട്ടികളുടെ കൂട്ടച്ചിരി...പെണ്‍കുട്ടികള്‍ പരിഭവം പറഞ്ഞു...

വൈദ്യന്മാര്‍ കുപ്പിയില്‍ കൈയ്യിട്ട് തവളകളെ എടുത്തു. കാലുകള്‍ അനക്കാന്‍ പറ്റാത്തവിധം കൂട്ടിപ്പിടിച്ചു. ചിലരുടെ പിടിത്തം മുറുകിയപ്പോള്‍ തവളകള്‍ കണ്ണുതുറിച്ചു. ചിലത് ക്രോം ക്രോം എന്ന് അതിപുരാതന പാട്ടു തുടങ്ങി .

രശ്മിയുടെയും റാഫിയയുടേയും സംഗീതിന്റെയും കൈയ്യിലിരുന്ന തവളകള്‍ ചാടിപ്പോയി. ലാബില്‍ വീണ്ടും കൂട്ടചിരി.
ഐസക്കിന്റെ തവള ടേബിളിനോടടുത്തുണ്ടായിരുന്ന ജനല്‍ വഴിചാടി അഞ്ചു നിലയും കഴിഞ്ഞ് കോണ്‍ക്രീറ്റ്നിലത്തു വീണ് കുമ്പളങ്ങ പോലെ ചിതറി.

ജയദേവന്‍ തവളയെ മുറുകെപ്പിടിച്ചു. അതിന്റെ കണ്ണുകള്‍ക്കിടയിലുള്ള, തലയുടെ പിന്‍ ഭാഗം മെല്ലെ ചൂണ്ടുവിരലാല്‍ തഴുകി...പതിയെ കഴുത്തിനുപിന്നിലെ ചെറിയ കുഴിയില് വിരല്‍ കൊണ്ട് ഒരു സാങ്കല്‍പ്പിക ബിന്ദു മാര്‍ക്ക് ചെയ്തിട്ട് പിത്തിംഗ് സൂചി കൈയ്യിലെടുത്തു.
ഒന്നുകൂടെ ആ പോയിന്റ് തൊട്ട് ഉറപ്പുവരുത്തി...സൂചിയുടെ കൂര്‍ത്തമുന തവളയുടെ തലച്ചോറിലേക്കാഴ്ന്നിറങ്ങും വരെ അമര്‍ത്തി ഒറ്റക്കുത്ത്. തലേദിവസം ട്യൂട്ടര്‍ കാണിച്ചുതന്ന ടെക്നിക്.സൂചിയുടെ അറ്റം മെല്ലെ തലച്ചോറിനുള്ളിലിട്ട് അങ്ങോട്ടുമിങ്ങോട്ടും തിരിച്ചതോടെ തവളയുടെ കാലുകള്‍ ചലന ശേഷി നഷ്ടപ്പെട്ട് വലിഞ്ഞ് മുറുകി.

മലര്‍ത്തിക്കിടത്തിയ തവളയുടെ വയറും നെഞ്ചും ചേരുന്നിടത്തെ ലോലമായ ചര്‍മ്മം ഒരു ചവണ കൊണ്ട് മെല്ലെയുയര്‍ത്തി, കത്രികകൊണ്ട് ചില കൈപ്പണികള്‍.... തവളയുടെ നെഞ്ചെല്ല് മുറിച്ചുമാറ്റുമ്പോള്‍ മിടിക്കുന്ന ഹൃദയം വെളിവായി.
ഒരേ താളത്തില്‍..ഒരേ ക്രമത്തില്‍.
ശ്വാസോച്ഛ്വാസവും അതേപോലെ...താളം തെറ്റാതെ.

കൈമോഗ്രാഫിന്റെ ഒരറ്റത്തു ഘടിപ്പിച്ചിട്ടുള്ള കമ്പികളിലെ ഒരു മൂര്‍ച്ചയുള്ള നേര്‍ത്ത കൊളുത്ത് ഹൃദയഭിത്തിയിലേക്ക് തുളച്ചിറങ്ങുന്നു. തുള്ളിരക്തം ചിന്താതെ. സ്വിച്ചിട്ടതോടെ കൈമോഗ്രാമിന്റെ സിലിണ്ടര്‍ കറങ്ങിത്തുടങ്ങി. ഹൃദയമിടിപ്പിനനുസരിച്ച് സൂചി മേലോട്ടും താഴോട്ടും ചലിക്കാനും.

നമ്മേക്കാള്‍ ഇരുപതു കോടി വര്‍ഷം പഴക്കമുള്ള ഒരു ജന്തുവിന്റെ ഹൃദയതാളം കറുത്തപേപ്പറിലെ വെളുത്തരേഖകളില്‍ തെളിയുകയായി.

ഭാസ്കരന്‍ സാറിന്റെ കമന്ററി പിന്നില്‍ ഉയര്‍ന്നു : " ഇതാണ് കുട്ട്യോളെ കൈമോഗ്രാഫ് - കാര്‍ഡിയോഗ്രാഫിന്റെ, ഈ.സീ.ജീടെയൊക്കെ ആദ്യ രൂപം "

രശ്മി ശശികുമാര്‍ സ്വന്തം തവളയെ നോക്കി നെടുവീര്‍പ്പിടുന്നതു കണ്ട് ഐസക്ക് ഉപദേശിച്ചു : "ഡേയ്, അണ്ണനോട് ഇത്തിരി ക്ലോറോഫോം ചോദീര്. പിത്ത് ചെയ്യാന്‍ വയ്യെങ്കി പിന്നെ ക്ലോറൊഫോമാ നല്ലത് "

"എടാ ജയാ, എന്റെ തവളയ്ക്ക് പണ്ടൊരു അറ്റാക്കു വന്നതാണോന്ന് ഡൌട്ട്. ഇതിന്റെ ബീറ്റിന് ഒരു പവറില്ല ! " നിഷാന്ത് ചിരിച്ചുകൊണ്ട് പിറുപിറുത്തു.

"ങാ, ഇനിയെല്ലാരും ഫില്ലറില്‍ Atropine അളന്നെടുത്തോ...ഓവര്‍ ഡോസാകരുത്.", ഭാസ്കരന്‍ സാര്‍ ആജ്ഞാപിച്ചു.

ഹബീബിന്റെ തവള ഒന്നു പിടഞ്ഞു. അതോടെ കൈമോഗ്രാഫിന്റെ സൂചിക്കൊളുത്തുമായുള്ള അതിന്റെ ഹൃദയബന്ധം മുറിഞ്ഞു...പിന്നെ.. ബ്ലീഡിംഗ് . ഹബീബ് രാമകൃഷ്ണേട്ടനെ വിളിച്ചോണ്ടോടി, ഒരു spare തവളയ്ക്കായി.

"ഇത് എങ്ങനെയെഡേയ് റെക്കാഡ് ബുക്കില് ഈ സുനാപ്പി ഒട്ടിക്കണത് ?" സുരേഷിന് വെള്ളക്കോട്ടില്‍ മുഴുവനും കൈമോഗ്രാഫിലെ കരിയായതിന്റെ കലി.

രശ്മിയുടെ ക്ലോറൊഫോം ശ്വസിച്ച് കുഴഞ്ഞ തവളയുടെ ഹൃദയത്തിലേക്ക് ഭാസ്കരന്‍ സാര്‍ ഫില്ലറില്‍ അളന്നെടുത്ത atropine ലായനി തുള്ളിത്തുള്ളിയായി ഒഴിച്ചു.
ഹൃദയമിടിപ്പ് വേഗത്തിലായി.
കാര്‍ഡിയോഗ്രാമിലെ രേഖകള്‍ക്ക് വീതി കുറഞ്ഞു കുറഞ്ഞു വന്നു.

അപ്പുറത്തെ ടേബിളിലെ റാഫിയ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.

ഭാസ്കരന്‍ സാറിന്റെ ഗംഭീരശബ്ദം വീ‍ണ്ടും ലാബില്‍ മുഴങ്ങി :"കുട്ടികളേ, ഹാര്‍ട്ട് ബീറ്റ് കൂടുന്നതു കണ്ടോ ? ഇതാണ് ടാക്കികാര്‍ഡിയാ......അട്രോപ്പിന്റെ ആക്ഷന്‍ ഇനി നിങ്ങള്‍ മറക്കില്ലല്ലോ അല്ലേ? "

"ഇല്ലേയില്ല ! ഒരിക്കലുമില്ല !": മുപ്പത്തിനാലു തവളകളും ടേബിളില്‍ കിടന്നകിടപ്പില്‍ തലയാട്ടിക്കൊണ്ട് കോറസ് ആയി പറഞ്ഞു.










കൈമോഗ്രാഫിന്റെ കരിപുരട്ടിയ സിലിണ്ടറും അതില്‍ ഹൃദയമിടിപ്പ് രേഖപ്പെടുത്തിയിരിക്കുന്നതും ഇടതുവശത്ത്. ഹൃദയമിടിപ്പ് കൂടിക്കൂടിവരുന്നത് നോക്കുക. അഡ്രിനാലിന്‍ പോലുള്ള ഏതോ മരുന്നിന്റെ ആക്ഷനാണ് ഈ ചിത്രത്തില്‍. (ചിത്രം: കടപ്പാട് - മണിപ്പാല്‍ യൂണിവേഴ്സിറ്റി വെബ് സൈറ്റ്)

* വെള്ളെഴുത്തിന്റെ കരിങ്കല്ലുകളുടെ കാര്‍ഡിയോഗ്രാം എന്ന പഴയൊരു ലേഖനത്തിന്റെ തലക്കെട്ടിനോട് കടപ്പാട്.