Showing posts with label ജനിതകം. Show all posts
Showing posts with label ജനിതകം. Show all posts

ജീവന്റെ പുസ്തകം : ഭാഗം 2

ജനിതകവസ്തുവിന്റെ തന്മാത്രാ ശാസ്ത്രം തുടര്‍ച്ച

പ്രോട്ടീനുകളുടെ ലോകം


ഓരോ ഡി.എന്‍.ഏ നൂലിഴയിലും പ്രോട്ടീന്‍ നിര്‍മ്മിക്കാന്‍ വേണ്ടുന്ന കോഡ് (code) ഉണ്ടെന്നു നമ്മള്‍ കണ്ടു. എന്താണീ കോഡ് ?

ഒരു പ്രോട്ടീന്‍ എന്നത് ഒരു ഭീമന്‍ തന്മാത്രയാണ്. ഈ തന്മാത്രയെ ഇഴപിരിച്ചു നോക്കുമ്പോള്‍ അതിന്റെ അടിസ്ഥാനഘടകങ്ങളായി നമുക്കു കാണാന്‍ കഴിയുന്നത് അമിനോ അമ്ലങ്ങളെയാണ്. ഒരു അമിനോ അമ്ലത്തിന് ഒരു ആസിഡ് അംഗവും ( COOH) ഒരു അമീന്‍ അംഗവും (NH2), അവശ്യം ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള 20 അമിനോ അമ്ലങ്ങളാണ് ജന്തുലോകത്തിന് അവശ്യം വേണ്ടത്. ഈ 20 അമിനോ അമ്ലങ്ങള്‍ വ്യത്യസ്ഥ കോമ്പിനേഷനുകളില്‍ ഒന്നിനു പിറകില്‍ ഒന്നായി മാലയിലെ മുത്തുകള്‍ പോലെ കോര്‍ത്തു നില്‍ക്കുമ്പോഴാണ് ഒരു പ്രോട്ടീന്‍ ഉണ്ടാകുന്നത്. ഈ മാല പിന്നീട് മടങ്ങി ചുരുണ്ട് ഒരു പന്തുപോലെയോ ചവണപോലെയോ ഒക്കെ ആകുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തനക്ഷമമായ പ്രോട്ടീന്‍. ഈ പ്രോട്ടീനാണ് നാം നേരത്തേ കണ്ട കോശത്തിലെ തൊഴിലാളികള്‍ .

പ്രോട്ടീന്റെ അടിസ്ഥാനഘടന ഒരു മാലയുടേതാണെങ്കിലും ഓരോ പ്രോട്ടീനും എങ്ങനെയൊക്കെ ചുരുളുകയും മടങ്ങുകയും ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും അതു ചെയ്യുന്ന ജോലിയും. ഒരു പ്രോട്ടീന്‍മാലയുണ്ടാക്കണമെങ്കില്‍ ആദ്യം ആ പ്രോട്ടീന്‍ മാലയില്‍ ഏതൊക്കെ അമിനോ അമ്ളങ്ങള്‍ വേണമെന്നറിയണം. ഇവയെ തിരിച്ചറിയുന്നതെങ്ങനെ? അതിന് ആര്‍ .എന്‍.ഏ വേണം. ആര്‍ ‍.എന്‍.ഏ യാകട്ടെ ഡി.എന്‍.ഏയുടെ സഹായത്തോടെയേ ഉണ്ടാകൂ.

ഡി.എന്‍.ഏ ഇഴകള്‍ ഇരട്ടിക്കുന്ന വിദ്യ കഴിഞ്ഞ പോസ്റ്റിന്റെ അവസാനം ഓടിച്ചു പറഞ്ഞു.(കൂടുതല്‍ വിശദമായി അടുത്തലക്കങ്ങളില്‍ പറയാം) ഇതേ വിദ്യയിലാണ് ആര്‍ എന്‍.ഏയുമുണ്ടാകുന്നത്. ഡി.എന്‍.ഏ നൂലുകള്‍ ഇഴപിരിഞ്ഞു കഴിഞ്ഞാല്‍ വിവിധ തൊഴിലാളി പ്രോട്ടീനുകള്‍ വരുന്നു. ഇവ ആര്‍ ‍.എന്‍.ഏ നിര്‍മ്മിക്കാന്‍ വേണ്ടുന്ന ന്യൂക്ളിയോടൈഡുകളെയും, മറ്റു വസ്തുക്കളെയും കൊണ്ടുവരുന്നു. നേരത്തേ സൂചിപ്പിച്ചതു പോലെ ഡി.എന്‍.ഏ യില്‍ നിന്നും വ്യത്യസ്ഥമായി ആര്‍.എന്‍.ഏ യില്‍ തൈമീന്‍ വരേണ്ടിടത്ത് യുറാസില്‍ ആണുണ്ടാവുക. ഡി.എന്‍.ഏ നൂലില്‍ AATCTGAAG...എന്നാണ് സീക്വന്‍സ് എങ്കില്‍ ആര്‍.എന്‍.ഏയില്‍ അത് UUAGACUUC ...എന്നായിരിക്കുമെന്നര്‍ത്ഥം.

ഇത്തരത്തില്‍ ഉണ്ടാകുന്ന ആര്‍ .എന്‍.ഏ യുടെ കോഡാണ് പ്രോട്ടീന്‍ നിര്‍മ്മിതിക്കായി പരിഭാഷപ്പെടുത്തുന്നത്. ആര്‍ .എന്‍.ഏയില്‍ ഓരോ അമിനോ അമ്ലത്തിനും ഒരു കോഡുണ്ട്. അത് അടുത്തടുത്ത് വരുന്ന മൂന്ന് ന്യൂക്ലിയോടൈഡുകളുടെ ഒരു സീക്വന്‍സാണ്. ഉദാഹരണത്തിന്, മുകളില്‍ പറഞ്ഞ ആര്‍ ‍.എന്‍.ഏ ആയ UUAGACUUC... യിലെ ആദ്യ മൂന്നക്ഷരം UUA ആണ്. ഈ കോഡ് “ല്യൂസീന്‍ ” എന്നു പേരായ അമിനോ അമ്ലത്തിന്റേതാണ്. ആര്‍ .എന്‍.ഏയില്‍ ന്യൂക്ളിയോടൈഡുകളെ U-U-A എന്ന ക്രമത്തില്‍ ഒരുമിച്ചു കണ്ടാല്‍ ആ കോഡിന്റെ സ്ഥാനത്ത് ല്യൂസീന്‍ ആണ് വരേണ്ടത് എന്ന് കോശത്തിലെ പ്രോട്ടീന്‍ തൊഴിലാളികള്‍ക്കറിയാം. അടുത്ത മൂന്നക്ഷരമായ GAC എന്നത് “അസ്പാര്‍ട്ടിക് ആസിഡ് ”എന്ന അമിനോ അമ്ലത്തിന്റെ കോഡാണ് . UUC എന്നത് “ഫീനൈല്‍ അലാനിന്‍ ” എന്നതിന്റെയും. (ചിത്രം കാണുക)

ഡി.എന്‍.ഏയില്‍ നിന്നും കോഡുകളുടെ പകര്‍പ്പ് സ്വീകരിച്ച് കോശത്തിന്റെ ന്യൂക്ളിയസില്‍ നിന്നും പുറത്തുവരുന്ന ആര്‍ ‍.എന്‍.ഏയെ സന്ദേശവാഹകന്‍ അഥവാ മെസ്സഞ്ചര്‍ (messenger RNA or m-RNA) എന്നു വിളിക്കാം. ഈ ദൂതന്‍ കൊണ്ടുവരുന്ന കോഡ് വായിച്ചെടുക്കുന്ന വിദ്വാനാണ് തര്‍ജ്ജമക്കാരനായ (translator) ആര്‍ ‍.എന്‍.ഏ അഥവാ t-RNA. ഇതിന്റെ രൂപം പലതായി മടക്കിയ ഒരു മുത്തു മാലയടേതുപോലെയാണ്. അതിന്റെ ഒരു ഭാഗത്തായി messenger RNA യിലെ മൂന്നക്ഷരക്കോഡിന്റെ എതിര്‍കോഡ് ഉണ്ടാകും. ഉദാഹരണത്തിന് ല്യൂസീനു വേണ്ടുന്ന messenger RNA യില്‍ UUA ആണല്ലോ കോഡ്. അപ്പോള്‍ ല്യൂസീനെ കൊണ്ടുവരുന്ന t-RNA യ്ക്ക് AAU എന്ന എതിര്‍കോഡ് ആയിരിക്കും ഉണ്ടാകുക. 20 അമിനോ അമ്ലങ്ങള്‍ക്കും കൂടി തര്‍ജ്ജമക്കാരായ ഇരുപത് t-RNA കളും ഉണ്ടാകും.

തികച്ചും നൈസര്‍ഗ്ഗികമായ ചില രാസ പ്രതിപ്രവര്‍ത്തനങ്ങളാണ് ഇവയെയൊക്കെ തമ്മില്‍ ബന്ധിപ്പിക്കുന്നത് എന്നു വായനക്കാരെ വീണ്ടും ഓര്‍മ്മിപ്പിക്കട്ടെ. അതിഭൌതികവും അജൈവവുമായ ഒരു ദിവ്യശക്തിയും ഈ പ്രക്രിയകളിലെങ്ങും ഇടപ്പെടുന്നില്ല. ഇത്തരം ജനിതക ശാസ്ത്രവസ്തുതകള്‍ വിശദീകരിക്കുമ്പോള്‍ വായിക്കുന്നു, തര്‍ജ്ജമചെയ്യുന്നു, ചുമന്നുകൊണ്ടുവരുന്നു എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ വേണ്ടിവരുന്നത് അമിതമായ സങ്കീര്‍ണ്ണത ഒഴിവാക്കാന്‍ മാത്രമാണ്. ഉദാഹരണത്തിന് tRNA എങ്ങനെയാണ് mRNA യിലെ കോഡ് വായിക്കുക, അല്ലെങ്കില്‍ എങ്ങനെയാണ് കൃത്യമായി എതിര്‍കോഡുള്ള tRNA തന്നെ mRNA യുടെ നിശ്ചിത സ്ഥാനത്ത് വന്ന് കൊളുത്തി നില്‍ക്കുന്നത് എന്നിങ്ങനെയുള്ള സംശയങ്ങള്‍ നിങ്ങള്‍ക്കുണ്ടാവാം. കഴിഞ്ഞ പോസ്റ്റില്‍ നാം പരിചയപ്പെട്ട ഹൈഡ്രജന്‍ ബോണ്ടുകള്‍ പോലുള്ള നൈസര്‍ഗികമായ ചില ആകര്‍ക്ഷണങ്ങള്‍ ഓരോ ന്യൂക്ലിയോടൈഡുകള്‍ തമ്മിലുമുണ്ട്. ഈ ആകര്‍ക്ഷണങ്ങളാണ് കൃത്യമായും UUA എന്ന mRNA കോഡിനെതിരെ AAU എന്ന കോഡ് കൈവശമുള്ള tRNAയെത്തന്നെ കൊണ്ടു നിറുത്തുന്നത്. ഒരുതരത്തില്‍പ്പറഞ്ഞാല്‍ കാര്‍ബണിക തന്മാത്രകളുടെ ആ ആകര്‍ഷണ-വികര്‍ഷണങ്ങളാണ് ഭൂമിയിലെ ജീവന്റെ തന്നെ ആധാരം. സങ്കീര്‍ണ്ണമായ ഈ പ്രതിപ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ വിസ്താരഭയത്താല്‍ ഇവിടെ മുതിരുന്നില്ല. കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ക്ക് പിന്‍കുറിപ്പില്‍ നല്‍കിയിട്ടുള്ള ഗ്രന്ഥങ്ങള്‍ പരിശോധിക്കാം.
























ചിത്രം 4: റൈബോസോമുമായി ചേര്‍ന്ന് നില്‍ക്കുന്ന m-RNAയില്‍ നിന്നും തര്‍ജ്ജമക്കാരന്‍ t-RNA പ്രോട്ടീന്‍ നിര്‍മ്മിതിക്കുള്ള കോഡ് വായിച്ചെടുക്കുന്നു. ആദ്യ t-RNAയുടെ വാലറ്റത്ത് മെത്തിയോണിന്‍ എന്ന അമിനോഅമ്ലം കൊളുത്തിയിട്ടിരിക്കുന്നത് കാണാം. കൊടുത്തിരിക്കുന്ന m-RNAയുടെ രണ്ടാമത്തെ കോഡ് (UUA) അനുസരിച്ച് അവിടെ വരേണ്ടത് ല്യൂസീന്‍ എന്ന അമിനോ അമ്ലമാണ്. അതും പേറി വരുന്ന വേറൊരു t-RNAയേയും ചിത്രത്തില്‍ കാണാം.

എതിര്‍ കോഡ് കൈവശമുള്ള tRNAകള്‍ mRNAകള്‍ക്കു നേരെ വന്നു നിരന്നുകഴിഞ്ഞാല്‍ സൂക്ഷ്മ രാസപ്രതിപ്രവര്‍ത്തനങ്ങളുടെ ഒരു തുടര്‍ച്ച തന്നെ സംഭവിക്കുന്നു. പ്രവര്‍ത്തന ഫലമായി, റൈബോസോമുകള്‍ (ribosome) എന്നു വിളിക്കുന്ന മറ്റൊരു കൂട്ടം പ്രോട്ടീന്‍സഹായികളുടെ കൂടെ അമിനോ ആസിഡുകളെ ഒന്നിനു പിന്നില്‍ ഒന്നായി കൊരുത്തു ചേര്‍ക്കുന്നു. ഈ മാലയാണ് പ്രാഥമിക പ്രോട്ടീന് (primary protein)‍. ഇവയില്‍ നിന്നും വേണ്ട ഭാഗം മാത്രം വെട്ടിച്ചുരുക്കി എടുക്കുന്ന പ്രക്രിയകളും മറ്റും കഴിഞ്ഞ് പൂര്‍ണ്ണമായ പ്രോട്ടീന്‍ (spliced protein) പുറത്തിറങ്ങുന്നു. ഇവ പിന്നീട് നേരത്തെ പറഞ്ഞ മട്ടില്‍ ചുരുളുകയോ മടങ്ങുകയോ ചെയ്ത് അതിന്റെ പ്രവര്‍ത്തിക്കനുസൃതമായി ഒരു ഉചിതരൂപം (secondary or tertiary structures) കൈകൊള്ളുന്നു.




ചിത്രം 5: പ്രോട്ടീന്‍ മുത്തുമാല ചുരുണ്ടു മടങ്ങി പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ ഏകദേശരൂപം. ഇടത്തേയറ്റത്ത് കാണുന്നത് t-RNAകള്‍ കൊണ്ട് വന്ന അമിനോ അമ്ലങ്ങളെല്ലാം കൂടി കോര്‍ത്ത പ്രോട്ടീന്റെ പ്രാഥമികരൂപം. ഇതു കൂടുതല്‍ സാന്ദ്രീഭവിച്ചും മടങ്ങിയും ‘ദ്വിതീയ ഘടന’യുടെ അടുത്ത ഘട്ടമുണ്ടാകുന്നു. കൂടുതല്‍ സങ്കീര്‍ണ്ണമായ ആന്തരികപ്രതിപ്രവര്‍ത്തനം വഴി ത്രിതീയ ഘടനയും ചിലപ്പോഴൊക്കെ നാലാം ഘട്ടവും ഉണ്ടാവുന്നു.


ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന പ്രോട്ടീനുകളാണ് ജീവന്റെ നിലനില്‍പ്പിനുവേണ്ടുന്ന അടിസ്ഥാന ജോലികളൊക്കെ നിര്‍വഹിക്കുന്നത്.
ചില പ്രോട്ടീനുകള്‍ കോശത്തിന്റെ രൂപകല്‍പ്പനക്കാവശ്യമായവയാണ്. കെട്ടിടം പണിയില്‍ ഉപയോഗിക്കുന്ന ഇഷ്ടികകളേയും കമ്പിയേയും പോലെ. മറ്റ് ചിലത് നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നു. വേറെ ചിലത് ചുമട്ടു തൊഴില്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്നു. കോശത്തിന് പുറത്ത് എത്തിനില്‍ക്കുന്ന ഹോര്‍മോണ്‍ തന്മാത്രകളേയും, മരുന്നുകളുടെ തന്മാത്രകളെയും, ഉപ്പ് തരികളേയുമൊക്കെ കോശത്തിനുള്ളിലേക്ക് കടത്തികൊണ്ടുവരുന്നത് കോശത്തിന്റെ ഭിത്തിയില്‍ നില്‍ക്കുന്ന ഈ ചുമട്ടുതൊഴിലാളികളാണ്.

ഇവയുടെ പ്രവര്‍ത്തനത്തിന്റെ ചെറിയ ഒരു ഉദാഹരണത്തോടെ ചുരുളന്‍ കോണിയുടെ തലക്കുറി തല്‍ക്കാലം അവസാനിപ്പിക്കാം : നിങ്ങള്‍ അല്പം പഞ്ചസാര കൂടിയ ഒരു വസ്തു കഴിച്ചുവെന്നിരിക്കട്ടെ. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് ഉയരുന്നു. പഞ്ചസാരതന്മാത്ര (ഗ്ളൂക്കോസാണ് ഇതില്‍ മുഖ്യന്‍) രക്തത്തിലൂടെ വയറ്റിലെ ആഗ്നേയ ഗ്രന്ഥിയെന്ന (പാന്‍ക്രിയാസ്) അവയവത്തിലെ ലാംഗര്‍ഹാന്‍ കോശങ്ങളെ ചെന്ന് ‘മുട്ടി വിളിക്കുന്നു’. യഥാര്‍ത്ഥത്തില്‍ ചില രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി കോശത്തിന്റെ മതില്‍ക്കെട്ടിലുള്ള ചില പ്രോട്ടീനുകളുടെ ഘടനയെ മാറ്റുകയാണ് യഥാര്‍ത്ഥത്തില്‍ പഞ്ചസാര തന്മാത്ര ചെയ്യുന്നത്. ഇത് ആ പ്രോട്ടീനുകളുടെ ഉത്തേജനത്തിനിടയാക്കുന്നു. ഈ സിഗ്നല്‍ മറ്റ് ചില പ്രോട്ടീനുകളുടെ ഉത്തേജനത്തിനും കാരണമാകുന്നു. ഒരു ട്രെയിനിന്റെ ഒരു ബോഗി തള്ളിനീക്കിയാല്‍ മുന്നിലുള്ള ബോഗികള്‍ നീങ്ങുന്നതുപോലുള്ള ഒരു പ്രതിപ്രവര്‍ത്തന-ചങ്ങലയാണ് പിന്നെ.
ഇതിന്റെ അന്തിമഫലമായി കോശ കേന്ദ്രത്തിലെ ഡി.എന്‍.ഏ നൂലിഴകള്‍ ‘ഉണര്‍ത്തപ്പെടുന്നു‘. ഇന്‍സുലിന്‍ എന്ന പ്രോട്ടീനിന്റെ സൃഷ്ടിക്കാവശ്യമായ ഡി.എന്‍.ഏ യുടെ ഭാഗങ്ങള് ‍, പ്രവര്‍ത്തന സജ്ജമാകുന്നു. ഒരു പ്രോട്ടീനിനോ ഒരു കൂട്ടം പ്രോട്ടീനുകള്‍ക്കോ വേണ്ടിയുള്ള കോഡ് വഹിക്കുന്ന ഒരു കഷ്ണം ഡി.എന്‍.ഏ യെ ആണ് നാം ജീന്‍ എന്ന് വിളിക്കുന്നത്. അങ്ങനെ ഇന്‍സുലിന്റെ ജീന്‍ അതിവേഗം “തര്‍ജ്ജമ” ചെയ്യപ്പെടുന്നു.
m-RNA യും t-RNA യുമൊക്കെ താന്താങ്ങളുടെ ജോലികള്‍ നിര്‍വഹിച്ച് കഴിഞ്ഞാല്‍ ഒരു സമ്പൂര്‍ണ്ണ ഇന്‍സുലിന്‍ തന്മാത്ര സൃഷ്ടിക്കപ്പെടുന്നു. ഇതിനെ മറ്റു “പ്രോട്ടീന്‍-ചുമട്ടുകാര്‍ ” ചുമന്ന് കോശത്തിനു പുറത്തെത്തിക്കുന്നു. ഇന്‍സുലിന്റെ അളവ് അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവിന് ആനുപാതികമായി വര്‍ദ്ധിക്കുന്നു. ഈ ഇന്‍സുലിന്‍ തന്മാത്രകള്‍ നേരെ ചെല്ലുന്നത് പേശികളിലേക്കാണ്. ശരീരപേശികള്‍ക്ക് ഇന്‍സുലിന്റെ സഹായത്തോടെയേ പഞ്ചസാരയെ ഉള്ളിലേക്ക് സ്വീകരിക്കാനാവൂ . കാറിനും ബൈക്കിനും പെട്രോള്‍ എന്ന പോലെയാണ് ശരീരത്തിനു പഞ്ചസാര: ഊര്‍ജ്ജത്തിന്റെ ആധാരം. ചുമട്ടുതൊഴിലാളികളായ പ്രോട്ടീനുകളുടെ സഹായത്തോടെ ഇന്‍സുലിന്‍ പഞ്ചസാരയെ പേശികള്‍ക്കുള്ളിലേക്ക് കടത്തിവിടുന്നു. ഈ പഞ്ചസാരയെ പേശികള്‍ ഓക്സീകരണത്തിനു വിധേയമാക്കുകയും അതില്‍ നിന്നും പുറപ്പെടുന്ന ചൂട്, ഊര്‍ജ്ജമായി ഉപയോഗിക്കുകയും ചെയ്യുന്നു.
ഇന്‍സുലിന്‍ നിര്‍മ്മിക്കാനുള്ള കഴിവ് ആഗ്നേയഗ്രന്ഥിയിലെ ലാംഗര്‍ഹാന്‍ കോശങ്ങള്‍ക്കു ജന്മനാതന്നെ നഷ്ടപ്പെട്ടാല്‍ ഉണ്ടാകുന്ന രോഗത്തെ ഡയബീടിസ് /പ്രമേഹം എന്നു വിളിക്കുന്നു (Type-1 Diabetes). ഇത് മറ്റൊരുതരത്തിലും കാണാറുണ്ട്. ഇന്‍സുലിന്റെ സഹായത്തോടെ ഗ്ളൂക്കോസ് തന്മാത്രകളെ പേശികളിലേക്കു കടത്തിവിടുന്ന ഗ്ലൂക്കോസ് സംവാഹക പ്രോട്ടീനുകള്‍ക്ക് (ഗ്ലൂട്ട് എന്ന് ചുരുക്കപ്പേര്) നാശം സംഭവിക്കുകയോ, ഇന്‍സുലിനോട് അവ പ്രതികരിക്കാതിരിക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന പ്രമേഹം (Type-2 Diabetes). ഇത്തരക്കാരുടെ ശരീരം രോഗാരംഭത്തില്‍ സാധാരണയിലും കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാറുണ്ട്. കാരണം, കൂടുതല്‍ ഇന്‍സുലിന്‍ ഉണ്ടെങ്കില്‍ പേശികളിലേക്കു അല്പമെങ്കിലും ഗ്ളൂക്കോസ് കടക്കാനുള്ള സാധ്യത കൂടുതല്‍ ആണെന്നതുതന്നെ.എന്നാല്‍ ക്രമേണ കോശപ്രോട്ടീനുകള്‍ക്ക് ഇന്‍സുലിനോടുള്ള പ്രതികരണം കുറയുന്നതോടെ ഇന്‍സുലിന്റെ അളവും വീര്യവും കുറയുന്നതായി കാണാം.




ചിത്രം 6 : ഇന്‍സുലിന്‍ പ്രോട്ടീന്‍ തന്മാത്രയുടെ കമ്പ്യൂട്ടര്‍ ചിത്രം

ഇന്‍സുലിനെപ്പോലെ ഒട്ടനവധി രാസതന്മാത്രകള്‍ - ഹോര്‍മോണുകള്‍ ‍, കൊളസ്ട്രോള്‍ , അയണുകള്‍ എന്നിങ്ങനെ - കോശത്തെ ഉത്തേജിപ്പിച്ച് പ്രോട്ടിനുകള്‍ വഴി ശരീരത്തിനെ ഘടനാപരമായും പ്രവര്‍ത്തനപരമായും മാറ്റി മറിക്കുന്നുണ്ട്. വളര്‍ച്ച കൂട്ടുന്ന ഹോര്‍മോണായ ഗ്രോത്ത് ഹോര്‍മോണ്‍ (growth hormone), എല്ലുകളുടെ കാല്‍സ്യത്തിന്റെ അളവ് നിയന്ത്രിക്കുന്ന കാല്‍സിട്ടോണിനും, പാരാതോര്‍മോണും, ലൈംഗിക ത്വരകളേയും, ജനനേന്ദ്രിയങ്ങളേയും സ്വാധീനിക്കുന്ന ടെസ്റോസ്ററീറോണുകളും, ഈസ്ട്രജനുകളും, രക്തസമ്മര്‍ദ്ദത്തെയും മറ്റും നിയന്ത്രിക്കുന്ന അഡ്രീനലിന്‍, മനശ്ശാന്തിയും വേദനാരഹിതമായ അവസ്ഥയും പ്രദാനം ചെയ്യുന്ന എന്‍ഡോര്‍ഫിനുകള്‍, അലര്‍ജിയും ശ്വാസം മുട്ടലുമുണ്ടാക്കുന്ന ഹിസ്റ്റമീനുകള്‍ തുടങ്ങിയ തന്മാത്രകള്‍ അവയില്‍ ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രം... അടുത്ത ലക്കത്തില്‍ : മ്യൂട്ടേഷനുകളും ജീനുകളും


ജീവന്റെപുസ്തകം : ഭാഗം 1 ഇവിടെ

കൂടുതല്‍ വായനയ്ക്ക്:
The Way of the Cell : Dr. Franklin M Harold (വിശേഷിച്ച് നാലാം അധ്യായം)

ജീവന്റെ പുസ്തകം : ചില ‘ജനിതക’ ചിന്തകള്‍

മുന്നോടി

ജീനുകളെക്കുറിച്ചും പാരമ്പര്യമായി നമുക്കു ലഭിക്കുന്ന കഴിവുകളെക്കുറിച്ചും ജനിതകസാങ്കേതിക വിദ്യകളെക്കുറിച്ചും ജീനുകളില്‍ വരുന്ന മ്യൂട്ടേഷനുകള്‍, ക്യാന്‍സര്‍, വൈറസ് ബാധ തുടങ്ങിയവയെക്കുറിച്ചുമൊക്കെ വളരെയധികം തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ട് ഈ വിവരസാങ്കേതികയുഗത്തിലും. ജനിതകമായി കിട്ടുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കണമെങ്കില്‍ സംവരണ സമ്പ്രദായം നിര്‍ത്തലാക്കണമെന്നു പറയുന്നു ചിലര്‍. യുഗങ്ങളായി ഓരോ സമൂഹവും ആര്‍ജ്ജിച്ച അറിവുകള്‍ (aquired knowledge) - അതും പൂര്‍വ്വ ജന്മത്തില്‍ ആര്‍ജ്ജിച്ച അറിവുകള്‍ വരെ (!) ജനിതകവസ്തുവില്‍ ആലേഖനം ചെയ്യപ്പെടുന്നു എന്ന് മറ്റു ചില "അതിബുദ്ധിമാന്മാര്‍".
യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ജീനുകള്‍ ? എന്താണ് ക്രോമസോം ? എന്തൊക്കെ അറിവുകളും കഴിവുകളുമാണ് ജീനുകളില്‍ ആ‍റ്റിക്കുറുക്കിയിരിക്കുന്നത് ? നമുക്ക് ഈ വിഷയങ്ങളിലൂടെ ഒരു യാത്ര പോകാം. അറിവിലെ നെല്ലും പതിരും വേര്‍തിരിക്കാം, ശാസ്ത്രത്തെ അന്ധവിശ്വാസങ്ങളില്‍ നിന്നും....

ഗഹനമായ വിഷയമായതുകൊണ്ടും, ഓരോ ഭാഗവും നന്നായി മനസ്സിലാക്കിയിട്ടുമാത്രം അടുത്തഭാഗം തുടങ്ങണം എന്നതുകൊണ്ടും നാലോ അഞ്ചോ ലേഖനങ്ങളുടെ ഒരു പരമ്പരയായിട്ടാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. മല്ലു ബ്ലോഗിലെ ജനിതകശാസ്ത്രവിദഗ്ധരായ എല്ലാ ചേട്ടന്മാരില്‍ നിന്നും ചേച്ചിമാരില്‍ നിന്നും കൂട്ടിച്ചേര്‍ക്കലുകളും അനുബന്ധക്കുറിപ്പുകളും സവിനയം ക്ഷണിക്കുന്നു.


ജീവന്റെ പുസ്തകം : ഭാഗം 1
ജനിതകവസ്തുവിന്റെ തന്മാത്രാ ശാസ്ത്രം

ജനിതകവസ്തു അഥവാ ക്രോമസോമുകള്‍ നമ്മുടെ ഓരോ കോശത്തിന്റെയും കേന്ദ്രത്തില്‍ (ന്യൂക്ലിയസ്) ചെറു ചുരുളുകളായി കാണപ്പെടുന്ന ഡി.എന്‍.ഏ തന്മാത്രാമാലയുടെയും അനുബന്ധ പ്രോട്ടീനുകളുടെയും സാന്ദ്രീകൃത രൂപമാണ് . കുറേയേറെ തന്മാത്രകള്‍ മാലപോലെ കോര്‍ത്തുകിടക്കുന്ന നൂല്‍ ചുരുളുകളായി ഇവയെ സങ്കല്‍പ്പിക്കുന്നതാവും എളുപ്പം. ഇവയുടെ അതിസൂക്ഷ്മരൂപം നോക്കിയാല്‍ ഡി.എന്‍.ഏ അഥവാ ഡി ഓക്സി റൈബോന്യൂക്ലിക് ആസിഡ് എന്ന രാസവസ്തുവാണ് ഇതിന്റെ പ്രധാനഘടകമെന്നു മനസിലാവും. ഈ നേര്‍ത്തനാരുകള്‍ മറ്റുചില തന്മാത്രകളുമായി ചുറ്റിപ്പിണഞ്ഞ് കിടക്കുന്നതിനെ ന്യുക്ലിയോസോമുകള്‍ എന്ന് വിളിക്കാം. ഈ ന്യൂക്ലിയോസോം ചുരുളുകള്‍ വീണ്ടും സ്പ്രിങ്ങുപോലെ ചുരുണ്ട് ക്രൊമാറ്റിന്‍ എന്ന പേരില്‍ നൂല്‍ പോലെ കിടക്കുന്നു. സാങ്കേതികമായി പറഞ്ഞാല്‍ ചില്ലറ വ്യത്യാസങ്ങളുണ്ടെങ്കിലും ക്രൊമാറ്റിന്‍ ആണ് ആത്യന്തികമായി ചുരുണ്ട് കമ്പിളിനൂല്‍ പോലുള്ള ക്രോമസോമുകള്‍ ആയി കോശകേന്ദ്രത്തില്‍ കിടക്കുന്നത്. (ചിത്രം1 കാണുക)

സാധാരണ നിലയിലുള്ള ഒരു കോശത്തിന്റെ ന്യൂക്ളിയസിനുള്ളില്‍ ജനിതകവസ്തു ക്രോമാറ്റിന്‍ രൂപത്തിലാണുണ്ടാവുക. കോശം വിഭജനത്തിനു തയ്യാറെടുക്കുമ്പോഴാണ് ഈ ക്രോമാറ്റിന്‍ നാരുകള്‍ കട്ടിയാര്‍ന്ന് ക്രോമസോമുകളാവുക.


ഡി.എന്‍.ഏ എന്ന രാസവസ്തുവിനെ വളരെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ അത് ഒരു ചുരുളന്‍ കോണിയുടെ രൂപത്തിലാണെന്നു കാണാം. ഇതിനു പ്രധാനമായും രണ്ടു ഘടകങ്ങളുണ്ട്: കൈവരികളും പടികളും. പഞ്ചസാര കണികകളോട് ബന്ധിപ്പിച്ചിരിക്കുന്ന ക്ഷാരഗുണമുള്ള (നൈട്രജന്‍ അടങ്ങിയ അമിനോ അംഗം ഉള്ള) രാസവസ്തുക്കളാണ് അഡനീന്‍, തൈമീന്‍, ഗ്വാനീന്‍, സൈറ്റോസിന്‍ എന്നിവ. ഇവയെ നൈട്രജന്‍ ബേയ്സുകള്‍ എന്നു വിളിക്കുന്നു. ഈ രാസവസ്തുക്കളുടെ ആദ്യാക്ഷരങ്ങളാണ് A, T, G, C എന്നത്. ആര്‍.എന്‍.ഏ എന്ന രണ്ടാം ജനിതകവസ്തുവിലാകട്ടെ തൈമീനു പകരം യുറാസില്‍ (U) ആണുള്ളത്. പഞ്ചസാരകണികകളുമായി ബന്ധിതമായ അഡനീനും, തൈമീനുമൊക്കെ ഫോസ്ഫോറിക് ആസിഡുമായി പ്രതിപ്രവത്തിക്കുമ്പോള്‍ ഇവയുടെ ഫോസ്ഫേറ്റുകള്‍ ഉണ്ടാകുന്നു. ഇവയാണ് ന്യൂക്ളിയോ ടൈഡുകള്‍. ഈ ചുരുളന്‍ കോണിയുടെ ‘പടി’ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് നൈട്രജന്‍ ബേയ്സുകള്‍ കൊണ്ടാണ്. അതേസമയം കൈവരികള്‍ ഫോസ്ഫേറ്റ്/പഞ്ചസാര സംയുക്ത ഭാഗം കൊണ്ടും. (ചിത്രം 2 കാണുക)



ഈ ഭീമന്‍ തന്മാത്രയുടെ ഫോസ്ഫേറ്റ് അംഗത്തില്‍ ഉള്ള OH (ഹൈഡ്രോക്സില്‍) അംഗം മറ്റൊരു ന്യൂക്ളിയോടൈഡുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഈ ഹൈഡോക്സില്‍ അംഗവും രണ്ടാമത്തെ ന്യൂക്ളിയോടൈഡിന്റെ പഞ്ചസാരയുടെ CH2 അംഗവും ചേരുന്നു. ഒരു H2O (ജലം) തന്മാത്ര ഉണ്ടാകുന്നതോടെ, ഈ രണ്ടു ന്യൂക്ളിയോടൈഡുകളും ബന്ധിതമാകുന്നു. ഇങ്ങനെ ഒരു ചങ്ങലപോലെ ന്യൂക്ളിയോടൈഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുമ്പോള്‍ ചുരുളന്‍ കോണിയുടെ ഒരു പകുതി കിട്ടുന്നു. ഇതേ രീതിയില്‍ത്തന്നെയാണ് മറുപകുതിയും ഉണ്ടാവുന്നത്. എന്നാല്‍ ചെറിയൊരു വ്യത്യാസമുണ്ട്. ഒരു അഡനീന്‍ തന്മാത്ര ഒരു തൈമീന്‍ കണികയുമായി മാത്രമേ ബന്ധം സ്ഥാപിക്കൂ. ആര്‍.എന്‍.ഏയിലാണെങ്കില്‍ തൈമീനില്ലാത്തതുകൊണ്ട് യുറാസിലുമായിട്ടാണ് ഈ ബന്ധം. ഒരു ഗ്വാനീന്‍ തന്മാത്രയാകട്ടെ ഒരു സൈറ്റോസിനുമായി മാത്രമേ ബന്ധപ്പെടൂ. ഹൈഡ്രജന്‍ ബോണ്ടുകള്‍ എന്നു വിളിക്കപ്പെടുന്ന തരം ബന്ധമാണ് ഇവയൊക്കെ തമ്മില്‍. (ചിത്രം 3 നോക്കുക)



അപ്പോള്‍ ഡി.എന്‍ ഏ കോണിയുടെ ഒരു പകുതിയുടെ ഒരറ്റത്തു നിന്നും മറ്റേ അറ്റംവരെ ന്യൂക്ളിയോടൈഡുകള്‍ AAG CTTGC...എന്നിങ്ങനെയാണ് അടുക്കിയിരിക്കുന്നതെങ്കില്‍ മറുപകുതിയില്‍ അക്ഷരങ്ങള്‍ TTCGAACG... എന്നപ്രകാരമായിരിക്കും. ഡി.എന്‍.ഏ കോണിയുടെ ഈ രണ്ട് കൈവരികള്‍ക്കും തങ്ങളില്‍ നിന്നും വേര്‍പ്പെട്ടുളള ഒരു സ്വതന്ത്രനിലനില്‍പ്പില്ല. ഇവ രണ്ടുപാമ്പുകള്‍ പിണഞ്ഞുകിടക്കുംപോലെ ഇഴചേര്‍ന്നു നില്‍ക്കുന്നു. ന്യൂക്ലിയോടൈഡുകള്‍ തമ്മിലുള്ള ഹൈഡ്രജന്‍ ബന്ധനങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട് - ഈ ബന്ധനങ്ങള്‍ക്ക് എളുപ്പത്തില്‍ ഇഴപിരിയാനും വേണ്ടപ്പോള്‍ ഇഴമുറുകാനും സാധിക്കും.


കോശത്തിനകത്ത് ന്യൂക്ളിയസ് എന്ന് വിളിക്കുന്ന കോശകേന്ദ്രത്തിലാണ് ഡി.എന്‍.ഏ പോലുള്ള ജനിതകവസ്തുക്കള്‍ കാണുക. കോശം വിഭജിക്കേണ്ടി വരുമ്പോള്‍, അല്ലെങ്കില്‍ വളരുമ്പോള്‍, ഈ കോശകേന്ദ്രവും രണ്ടാകും. അതിനു മുന്നോടിയായി ഡി.എന്‍.ഏ.യുടെ ഇരട്ടിക്കലും നടക്കും. ഈ ഇരട്ടിക്കല്‍, അഥവാ ഡി.എന്‍.ഏയുടെ പകര്‍പ്പ് എടുക്കലാണ് ‘റെപ്ളിക്കേഷന്‍ ’. പിരിയന്‍ കോണിയുടെ കൈവരികള്‍ പിരിയുന്നത് ഈ അവസരത്തിലാണ്. ഇഴപിരിഞ്ഞു കഴിഞ്ഞാല്‍ രണ്ട് വ്യത്യസ്ഥ നൂലുകള്‍ പോലെ ഇവ നില്‍ക്കുന്നു. ഈ 'നൂലുക'ളിലോരോന്നിന്റെയും പകര്‍പ്പെടുക്കുന്നു പകര്‍പ്പുകളും ഇതുപോലെ പിരിയന്‍ കോണികള്‍ ആയിത്തീരും. പകര്‍പ്പെടുത്തു കഴിഞ്ഞാലുടന്‍ പിരിഞ്ഞു നിന്ന കൈവരികള്‍ വീണ്ടും പിണയും. ഈ ആവശ്യങ്ങള്‍ക്കു വേണ്ടി ആയിരക്കണക്കിനു പ്രോട്ടീന്‍ തന്മാത്രകള്‍ കോശത്തിനകത്തു പണിയെടുക്കുന്നുണ്ട്. ഒരു ഫാക്ടറിയിലെ തൊഴിലാളികളെന്നപോലെ. ഈ പ്രോട്ടീനുകളില്‍ വാഹനങ്ങളുണ്ട് -ട്രാന്‍സ്പോര്‍ട്ടര്‍ പ്രോട്ടീനുകള്‍. മറ്റു തന്മാത്രകളെ ചുമന്നുകൊണ്ടു പോകുക എന്നതാണിവയുടെ ജോലി. ഇവയുടെയിടയില്‍ എന്‍സൈമുകള്‍ എന്നു വിളിക്കപ്പെടുന്ന രാസത്വരക പ്രോട്ടീനുകളും (catalyst) ഉണ്ട്. രാസപ്രതിപ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കാനും, ഇഴപിരിഞ്ഞു നില്‍ക്കുന്ന ഡി.എന്‍.ഏ യെ വീണ്ടും ഇഴചേര്‍ക്കാനും, പുതിയ ഡി.എന്‍.ഏ തന്മാത്ര നിര്‍മ്മിക്കാനാവശ്യമായ ന്യൂക്ളിയോടൈഡ് കണികകള്‍ കൊണ്ടുവരുവാനും ഫോസ്ഫേറ്റ് അംഗവും പഞ്ചസാര തന്മാത്രയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം വഴി അവ തമമില്‍ ഒട്ടിച്ചു ചേര്‍ക്കാനുമൊക്കെ പ്രോട്ടീനുകള്‍ അദ്ധ്വാനിക്കുന്നു. ഈ അര്‍ത്ഥത്തില്‍ പ്രോട്ടീനുകളാണ് ജീവന്റെ അടിസ്ഥാനമായ തന്മാത്രകള്‍ എന്നു പറയുന്നതില്‍ തെറ്റില്ല. നമ്മുടെ ഏതൊരു ജൈവ/അജൈവ പ്രവര്‍ത്തനവും പ്രോട്ടീനുകളുടെ സഹായത്തോടെയേ നടക്കൂ. ഈ പ്രോട്ടീനുകളെ നിര്‍മ്മിക്കുന്നതിനാവശ്യമായ കോഡുകളാണ് ഡി.എന്‍.ഏ യില്‍ നാം കണ്ട A യും T യും C യും എല്ലാം....
അതേക്കുറിച്ചൊക്കെ വിശദമായി അടുത്ത ഭാഗങ്ങളില്‍ പറയാം.

ചിത്രങ്ങള്‍ താഴെപ്പറയുന്നവയില്‍ നിന്നും അടിച്ചുമാറ്റി രൂപാന്തരപ്പെടുത്തിയതാണ് :
1 & 3. ദില്ലി ഐ.ഐ.റ്റിയുടെ Bioinformatics & Computational Biology വെബ് സൈറ്റ്.
2. അമേരിക്കന്‍ നാഷ്നല്‍ ലൈബ്രറി ഒഫ് മെഡിസിന്‍.

ബുദ്ധിശക്തിയും പാരമ്പര്യവും

നവംബര്‍ മാസം എന്റെ ആംഗലേയബ്ലോഗില്‍ എഴുതിയ ഈ കുറിപ്പ് ഇപ്പോള്‍ സയന്റിഫിക് അമേരിക്കനിലെ പുതിയ ലേഖനം വായിച്ചപ്പോള്‍ ഇവിടെ പോസ്റ്റാമെന്നു തോന്നി.



ബുദ്ധിശക്തിയുടെ വര്‍ഗ്ഗപരമായ വ്യത്യാസങ്ങളെക്കുറിച്ച് നിരുത്തരവാദപരമായി കമന്റിയതിന് ജനിതക ശാസ്ത്രകാരന്‍ ജെയിംസ് വാട്ട്സണ്‍ പഴികേട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ജൂതന്മാരുടെ വര്‍ഗ്ഗം ബുദ്ധിപരമായി മറ്റു ജാതികളില്‍നിന്നും വേറിട്ടു നില്‍ക്കുന്നതെങ്ങനെയെന്ന വിശകലനങ്ങളുമായി ചാള്‍സ് മുറെ മുന്നോട്ടുവന്നത്. ഡോ.മുറെ 19994ല്‍ റിചാര്‍ഡ് ഹേണ്‍സ്റ്റീനുമായി ചേര്‍ന്നു രചിച്ച The Bell Curve അതിന്റെ ‘വര്‍ഗ്ഗീയ‘പരാമര്‍ശങ്ങളുടെ പേരില്‍ വലിയൊച്ചപ്പാടുണ്ടാക്കിയിരുന്നു. അതുകൊണ്ടുതന്നെ മുറേയുടെ പുതിയ വാദങ്ങള്‍ സൈക്കോളജി/ജനിതക ശാസ്ത്രരംഗത്തെ താപനിലയുയര്‍ത്താന്‍ പോന്നതുമായിരുന്നു. ജോണ്‍ എന്റൈന്‍ രചിച്ച Abraham's Children: Race, Identity and the DNA of the Chosen People എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കി അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസേര്‍ച്ച് സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ചാള്‍സ് മുറെ തന്റെ വാദഗതികള്‍ നിരത്തിയത്. ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന പുസ്തകത്തില്‍ എന്റൈന്‍, ജൂതര്‍ എന്നു വിളിക്കപ്പെടുന്ന വര്‍ഗ്ഗം എങ്ങനെ ജനിതകമായി മറ്റു സെമിറ്റിക് മതാനുയായികളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നുവെന്നും അവരുടെ കേള്‍വികേട്ട ‘ബുദ്ധിശക്തി’യുടെ ജനിതക ഉറവിടങ്ങളേതെന്നും അത് അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ജനിതകരോഗങ്ങളെന്തൊക്കെയെന്നും ചര്‍ച്ചചെയ്യുന്നു. മറ്റു വിഷയങ്ങളുണ്ടെങ്കിലും പുസ്തകത്തെ വിവാദമാക്കിയത് ജൂതന്മാര്‍ ജനിതകപരമായിത്തന്നെ ബുദ്ധിശാലികളായ വര്‍ഗ്ഗമാണെന്നതരത്തിലുള്ള പ്രസ്താവനകളായിരുന്നു.

The Bell Curve ലും മറ്റു പലയിടത്തുമായി വിവിധപഠനങ്ങളെ അടിസ്ഥാനമാക്കി സ്ഥാപനവല്‍ക്കരിച്ചിരിക്കുന്ന ചില ‘വസ്തുത‘കളുണ്ട് ഐ.ക്യൂ അഥവാ ഇന്റലിജന്‍സ് കോഷ്യന്റിനെപ്പറ്റി. അവയില്‍ പ്രധാനം ഐ.ക്യൂവിന്റെ ജാതീയമായ വ്യത്യാസം തന്നെ. ഇതു പ്രകാരം ആഷ്കെനാസി ജൂതന്മാര്‍ ലോകത്തിലേക്കും ഏറ്റവും വല്യ ബുദ്ധിമാന്മാരത്രെ (ശരാശരി ഐ.ക്യു: 115). പിന്നാലെയുണ്ട് മംഗളോയിഡ് വര്‍ഗ്ഗക്കാരായ ചൈന/ജപ്പാന്‍/സിംഗപ്പൂര്‍/മലേഷ്യാ ജനത (ശരാശരി ഐക്യു: 105). പിന്നെ അമേരിക്കന്‍/യൂറോപ്പ്യന്‍ വെള്ളക്കാരുടെ വര്‍ഗ്ഗമായ കോക്കേഷ്യനുകള്‍ (100). പിന്നെ റെഡ് ഇന്‍ഡ്യനുകള്‍, ലാറ്റിനമേരിക്കനുകള്‍....ഏറ്റവും പുറകിലായി ദക്ഷിണേഷ്യയിലെ നമ്മളും പിന്നെ നമ്മളുമായി ഏറ്റവുമധികം ജനിതകസാമ്യം ഉള്ള ആഫ്രിക്കന്മാരും (ശരാശരി ഐ.ക്യൂ : 80-70). ആഗോളതലത്തിലെ സാംസ്കാരിക ചരിത്രം, രാജ്യങ്ങളുടെയും ജനതകളുടെയും സമ്പന്നത, ശരാശരി അക്കാദമിക നിലവാരം എന്നിവ കൂടി ഈ ഐ.ക്യൂ കണക്കുകള്‍ക്ക് ഉപോല്‍ബലകമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്റലിജന്‍സ് കോഷ്യന്റിന്റെ സത്യാവസ്ഥ

ഐ.ക്യൂ ടെസ്റ്റുകള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യമനസ്സിന്റെ ഏത് വിശേഷത്തെയാണ് അളക്കുന്നത് ? സത്യത്തില്‍ ഐ.ക്യൂ ടെസ്റ്റ് എന്നതു ബുദ്ധിശക്തിയുടെ അളവ്കോലാണോ ? ഏറ്റവും വലിയ മെറ്റാ അനാലിസിസുകള്‍ ഈ കാര്യങ്ങളെപ്പറ്റി നമ്മോടു പറയുന്നതെന്തെന്നു നോക്കാം:

  • ഐ.ക്യൂ പരീക്ഷകള്‍ മനുഷ്യ മനസ്സിന്റെ 4 പ്രധാന കഴിവുകളെയാണ് അളക്കാന്‍ ശ്രമിക്കുന്നത് : ആശയവിനിമയം, സ്ഥല/ദൃശ്യപരമായ ധാരണകള്‍, ചിന്തയുടെ വേഗത, ഓര്‍മ്മശക്തി എന്നിവയാണ് ആ നാലു കഴിവുകള്‍.

  • ഈ നാലു കഴിവുകളില്‍ ഏതെങ്കിലുമൊന്നില്‍ നിപുണനായൊരാള്‍ സാധാരണ നാലിലും മിടുക്കനായിരിക്കും.

  • സാംസ്കാരിക, സാമൂഹിക, ഭാഷാപര, സാന്ദര്‍ഭിക ചായ്‌വുകള്‍ ഏതാണ്ടെല്ലാ ഐക്യൂ പരീക്ഷകളിലും ഉണ്ട്. ഇത് ഐ ക്യൂ പരീക്ഷകളുടെ സാര്‍വ്വലൌകികമായ ഉപയോഗത്തിനു വിഘാതമാകാം.

  • സൃഷ്ടിപരത, വ്യക്തിത്വം, പ്രായോഗികബുദ്ധി, നേതൃഗുണം, പരോപകാരപ്രവണത, സാമൂഹികപ്രതിബദ്ധത തുടങ്ങിയ ഒരു കാര്യവും അളക്കാന്‍ ഐ.ക്യൂ ടെസ്റ്റുകള്‍ക്ക് സാധിക്കില്ല.

  • ഐ.ക്യൂ പരീക്ഷയിലെ സ്കോറുകള്‍ വളരെ ഉയര്‍ന്നതോ (120നൊക്കെ മുകളില്‍) തീരെ താഴ്ന്നതോ (70 ലും താഴെ) ആകുമ്പോള്‍ മാത്രമേ നമുക്കു വളരെ കൃത്യവും വസ്തുനിഷ്ഠവുമായ വിലയിരുത്തലുകള്‍ ഒരാളുടെ ബിദ്ധിശക്തിയെക്കുറിച്ചു നടത്താനാവൂ.

  • ജെനറല്‍ ഇന്റലിജന്‍സ് അഥവാ പൊതുവായ ബുദ്ധിശാലിത്വം എന്നത് തലച്ചോറിന്റെ പ്രത്യേകതയെന്നു പറയുന്നതിനേക്കാള്‍ മാനസിക നിലയുടെ പ്രത്യേകത എന്നു പറയുന്നതാവും ശാസ്ത്രീയാര്‍ഥത്തില്‍ ശരി.

  • ഐ.ക്യൂ ടെസ്റ്റുകളിലെ മാര്‍ക്ക് ഇരട്ട സഹോദരങ്ങളിലും രക്തബന്ധമുള്ളവരിലും സാമ്യങ്ങള്‍ കാണിക്കുന്നു. അതിനാല്‍ ഐ.ക്യൂ ടെസ്റ്റുകളില്‍ അളക്കപ്പെടുന്ന കഴിവുകള്‍ ജനിതകമായി ഓരോ വ്യക്തിക്കും ലഭിക്കുന്നവയാവാനാണു സാധ്യത.

  • ഐ.ക്യൂ ടെസ്റ്റുകളില്‍ ലഭിക്കുന്ന സ്കോറുകളിന്മേല്‍ ഒരു വ്യക്തിയുടെ കുടുംബ/സാമൂഹിക പശ്ചാത്തലം ചെലുത്തുന്ന സ്വാധീനം ആ വ്യക്തിയുടെ പ്രായമേറി വരുംതോറും കുറഞ്ഞു കുറഞ്ഞു വരും. അതായത് ഒരു ഏഴു വയസ്സുകാരന്റെ ഐ.ക്യൂ ടെസ്റ്റ് സ്കോറ് അവന്റെ ചുറ്റുപാടുകളുടെ സ്വാധിനത്താല്‍ മാറാന്‍ സാധ്യതയുണ്ടെങ്കിലും ഒരു 30 വയസ്സുകാരന്റെ മേല്‍ അത്തരം സ്വാധീനങ്ങള്‍ തീര്‍ത്തും ഇല്ലാതാകുന്നതായി കാണാം. പ്രായമേറുംതോറും പാരമ്പര്യമായി (ജീനുകളിലൂടെ) കിട്ടിയ കഴിവുകളാണ് കൂടുതല്‍ തെളിഞ്ഞു വരിക.

  • തലച്ചോറിന്റെ വലിപ്പവുമായോ, ഏതെങ്കിലും ഭാഗവുമായോ, ഏതെങ്കിലുമൊരു ജീനുമായോ ഐ.ക്യൂ റ്റെസ്റ്റുകളിലെ സ്കോറുകള്‍ക്കു ബന്ധമുണ്ടെന്ന് ഇന്നേവരെ വസ്തുനിഷ്ഠമായ തെളിവുകള്‍ ഒന്നുമില്ല. (എന്നിട്ടും ബുദ്ധിശക്തിക്കു ബന്ധമുണ്ടെന്നു സംശയിക്കപ്പെടുന്ന ഏതെങ്കിലുമൊരു ജീനിന്റെ കഥയില്ലാതെ ഇന്ന് ഒറ്റ ശാസ്ത്രവാരികയും പുറത്തിറങ്ങുന്നില്ല എന്നത്, ഇക്കാര്യത്തില്‍ ആളുകള്‍ക്കുള്ള ‘രാഷ്ട്രീയ/സാമൂഹിക’ താല്പര്യങ്ങളെയാണു കാണിക്കുന്നത്).

  • ഐ.ക്യൂ ടെസ്റ്റിലെ സ്കോറുകള്‍ നിരന്തരമായ പരിശീലനം വഴി നല്ലൊരു പരിധി വരെ ഉയര്‍ത്താനാവും.
ബുദ്ധിയുടെ ജനിതക പാരമ്പര്യം

മനുഷ്യനടക്കമുള്ള ഏതൊരു ജന്തുവിന്റെയും തലച്ചോറ് ഒരു ഹാര്‍ഡ് വെയര്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതിലെ ദശലക്ഷക്കണക്കിനുവരുന്ന ന്യൂറോണുകള്‍ (നാഡീ കോശങ്ങള്‍) തങ്ങളില്‍ കൈമാറുന്ന ശതകോടി സിഗ്നലുകള്‍ ചേര്‍ന്നാണ് മനസ്സ് എന്ന എറെക്കുറേ അതീന്ദ്രീയമെന്നു തന്നെ വിളിക്കാവുന്ന പ്രതിഭാസം ഉണ്ടായിത്തീരുന്നത്. തലച്ചോറിന്റെ അവസ്ഥാന്തരങ്ങള്‍ മനസ്സിനേയും മനസ്സിന്റെ അവസ്ഥകള്‍ തിരിച്ചു തലച്ചോറിനേയും തിര്‍ച്ചയായും ബാധിക്കുന്നു. എന്നാല്‍ അതുകൊണ്ടുമാത്രം ഒരു വ്യക്തിയുടെ ഓരോ ചേഷ്ടക്കും തലച്ചോറില്‍ ഒരു ഇരിപ്പിടമുണ്ടെന്നു വാദിക്കുന്നവര്‍ ന്യൂറോസയന്‍സിനെ തലകീഴായി നിര്‍ത്തുകയാണു ചെയ്യുന്നത്. കാരണം ഫങ്ഷണല്‍ എം.ആര്‍.ഐ സ്കാനും പെറ്റ് സ്കാനുമടക്കമുള്ള സകല അത്യന്താധുനിക സങ്കേതങ്ങളുപയോഗിച്ചാലും “മനസ്സിനെ” യല്ല മസ്തിഷ്കത്തെയെ കാണാനും പഠിക്കാനുമാവൂ.

ഐ.ക്യൂ എന്നതു ഭാഗികമായെങ്കിലും ജനിതകമായി നിര്‍ണ്ണയിക്കപ്പെടാൻ സാധ്യതയുണ്ടെന്നതില്‍ തര്‍ക്കമില്ല. പക്ഷേ അതുകൊണ്ട് ബുദ്ധിശക്തി മുഴുവനും ജനിതകമാണെന്നു പരത്തി പറയാനാവില്ല. കാരണം, നേരത്തേ പറഞ്ഞതു പോലെ, ഐ.ക്യൂ കൊണ്ട് അളക്കാനാവാത്ത പലതും “ബുദ്ധിശക്തി” യില്‍ ഉണ്ട് എന്നതു തന്നെ.

ഓരോ ജീനിനും ഒരു പരമാവധി ‘പൊട്ടന്‍ഷ്യല്‍’ ഉണ്ട്. അതിനുതക്ക പോഷണവും വളവും ലഭിക്കുമ്പോള്‍ ആ ജീനുകള്‍ പരമാവധി ഫലവും തരുന്നു. ഇതിനു മികച്ച ഉദാഹരണമാണു മനുഷ്യജാതികളില്‍ പല തലമുറകളിലായി വര്‍ദ്ധിച്ചു വരുന്ന പൊക്കം. നല്ല ആഹാരവും അനുകൂല പരിതസ്ഥിതിയും ലഭ്യമാകുമ്പോള്‍ ജീനുകള്‍ അവയുടെ പരമാവധി ‘പൊട്ടന്‍ഷ്യ’ലിലേക്കുയരുന്നു. നമുക്കു ചുറ്റുമുള്ള പല സംസ്കാരങ്ങളിലും ശ്രദ്ധിച്ചാല്‍ കാണാവുന്ന ഒന്നാണ് കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുന്ന സമുദായങ്ങള്‍ക്കുണ്ടാകുന്ന വളര്‍ച്ച. ഒരുപക്ഷേ ജൂതരുടെ ഈ “ബുദ്ധിശാലിത്വവും” പിന്‍ തലമുറകള്‍ക്ക് മേല്‍ നിഷ്കര്‍ഷിക്കപ്പെടുന്ന അക്കാദമിക മികവിനായുള്ള നിര്‍ബന്ധങ്ങളുടെ ഫലമാവും.

ബുദ്ധിശാലിത്വവും ജന്തുകുലങ്ങളുടെ പരിണാമവും

ബൌദ്ധികമായ ഉയര്‍ച്ചയും നേട്ടങ്ങളും യഥാര്‍ത്ഥത്തില്‍ പരിണാമപരമായ നേട്ടമൊന്നും മനുഷ്യനോ മറ്റു ജന്തുക്കള്‍ക്കോ വലുതായി നല്‍കിയിട്ടില്ല എന്നു ജീവികുലങ്ങളുടെ ഭൂമിയിലെ പരിണാമത്തിന്റെ ചരിത്രമെടുത്താല്‍ കാണാം. കൂടുതല്‍ ബൌദ്ധികനേട്ടങ്ങള്‍ കൈവരിക്കുമ്പോഴും മനുഷ്യന് ഒരു ജന്തുജാതിയെന്നനിലയ്ക്ക് പ്രകൃതിയോടും പരിതസ്ഥിതിയോടും ഇണങ്ങാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മനുഷ്യന്റെ ശരാശരി ആയുസ്സ് 35-ഓ 45-ഓ വയസ്സായിരുന്നത് ഇന്ന് 60ഉം 70ഉമൊക്കെ എത്തിയങ്കില്‍ അത് മനുഷ്യന്‍ ഒരു വിധത്തിലുമുള്ള രോഗപ്രതിരോധശേഷിയും നേടിയിട്ടല്ലല്ലോ. ഭുകമ്പം, അണുവികിരണം, സുനാമി, കടുത്ത കാലാവസ്ഥാമാറ്റങ്ങള്‍, മഹാരോഗങ്ങള്‍ എന്നിവയ്ക്കെതിരേ ജനിതകമായ യാതൊരു പാരിണാമിക കഴിവും നാം ഇക്കണ്ട കാലത്തിനിടയ്ക്കു നേടിയിട്ടില്ല.

പാര്‍ട്ടിക്കിള്‍ ആക്സലറേറ്ററുകള്‍ നിര്‍മ്മിച്ച് ക്വാര്‍ക്കുകളുടെ സാധുതപരീക്ഷിക്കാനും മാത്രം വളര്‍ന്ന മനുഷ്യന്‍ പക്ഷേ ജലദോഷവൈറസ്സിനു മുന്‍പില്‍ ഇന്നും മുട്ടുകുത്തുന്നില്ലേ ?