തവളകളുടെ കാര്‍ഡിയോഗ്രാം *

ഫാര്‍മക്കോളജി (മരുന്നുകളെ കുറിച്ച് പഠിക്കുന്ന) ലാബിലെ ക്ലാസ്.
മുപ്പതോളം രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സ്റ്റീല്‍ സ്റ്റൂളുകളില്‍ നിരന്നിരിക്കുന്നു.


അധ്യാപകന്‍ ഭാസ്കരന്‍ സാറിന്റെ ഗംഭീര സ്വരം :
"മേശപ്പുറത്തെ ബോട്ടിലുകളില്‍ ഇട്ടു വച്ചിരിക്കുന്ന തവളകള്‍ ആകെ മുപ്പത്തഞ്ചെണ്ണമേ ഉള്ളൂ. ഒരെണ്ണത്തിനു 15 രൂപയാ‍ണ് വില ! പാഴാക്കരുത് !"

ഞങ്ങള്‍ ഓരോരുത്തരായി ക്യൂ നിന്ന് ലാബ് അറ്റന്‍ഡര്‍ രാമകൃഷ്ണേട്ടന്റെ കൈയില്‍ നിന്നും ഓരോ കുപ്പി വീതം വാങ്ങുന്നു. ഓരോന്നിലും ഞങ്ങളെ വാത്സല്യത്തോടെ ചിലപ്പോള്‍ കൌതുകത്തോടെ (?) നോക്കിയിരിക്കുന്ന നല്ല തടിച്ച വഴുവഴുമ്പന്‍ പച്ചത്തവളകള്‍ . പണ്ടെങ്ങോ വയല്‍ വരമ്പത്തൊക്കെ ജൂണ്‍ ജൂലൈ മാസങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ജീവികള്‍.

രാമകൃഷ്ണേട്ടന്‍ ഓരോരുത്തരൊടെ കൈയ്യിലും screw driver പോലെ തോന്നിക്കുന്ന 'പിത്തിംഗ് നീഡില്‍'(ആണി പോലുള്ള വലിയ സൂചികള്‍) വച്ചു തരുന്നു.

അവരവര്‍ക്ക് കിട്ടിയ ഐറ്റങ്ങളുമായി സ്വന്തം ടെബിളിലെ ഇരിപ്പിടങ്ങളില്‍ ചെന്നു നിന്ന ഞങ്ങള്‍ക്ക് മുന്നില്‍ ഓരോ 'കൈമോഗ്രാഫ്' വച്ചിട്ടുണ്ട്. ഹൃദയത്തിന്റെ മിടിപ്പ് ഒരു ചിത്രത്തിന്റെ രൂപത്തില്‍ രേഖപ്പെടുത്തുന്ന യന്ത്രമാണ് കൈമോഗ്രാഫ്. മണ്ണെണ്ണ വിളക്കിന്റെ കരിപുരട്ടിയ ഒരു കടലാസുകൊണ്ട് പൊതിഞ്ഞ ഒരു സിലിണ്ടര്‍ ആണ് അതിന്റെ പ്രധാന ഭാഗം. സ്വിച്ചിട്ടാല്‍ അതു വട്ടം ചുറ്റും.

ഭാസ്കരന്‍ സാറിന്റെ ശബ്ദം മുഴങ്ങുന്നു : "കഴിഞ്ഞ ക്ലാസില്‍ പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടല്ലോ....അപ്പോള്‍ തുടങ്ങാം..?"

അടുത്തുനിന്ന രശ്മി ശശികുമാര്‍ തവളയെ ഇട്ട കുപ്പി അറപ്പോടെ നീക്കിവെച്ചുകൊണ്ട് : "സര്‍, ഗ്ലൌസ് ഇല്ലാതെ ഇതിനെ എടുക്കാമോ ?"
ആണ്‍കുട്ടികളുടെ കൂട്ടച്ചിരി...പെണ്‍കുട്ടികള്‍ പരിഭവം പറഞ്ഞു...

വൈദ്യന്മാര്‍ കുപ്പിയില്‍ കൈയ്യിട്ട് തവളകളെ എടുത്തു. കാലുകള്‍ അനക്കാന്‍ പറ്റാത്തവിധം കൂട്ടിപ്പിടിച്ചു. ചിലരുടെ പിടിത്തം മുറുകിയപ്പോള്‍ തവളകള്‍ കണ്ണുതുറിച്ചു. ചിലത് ക്രോം ക്രോം എന്ന് അതിപുരാതന പാട്ടു തുടങ്ങി .

രശ്മിയുടെയും റാഫിയയുടേയും സംഗീതിന്റെയും കൈയ്യിലിരുന്ന തവളകള്‍ ചാടിപ്പോയി. ലാബില്‍ വീണ്ടും കൂട്ടചിരി.
ഐസക്കിന്റെ തവള ടേബിളിനോടടുത്തുണ്ടായിരുന്ന ജനല്‍ വഴിചാടി അഞ്ചു നിലയും കഴിഞ്ഞ് കോണ്‍ക്രീറ്റ്നിലത്തു വീണ് കുമ്പളങ്ങ പോലെ ചിതറി.

ജയദേവന്‍ തവളയെ മുറുകെപ്പിടിച്ചു. അതിന്റെ കണ്ണുകള്‍ക്കിടയിലുള്ള, തലയുടെ പിന്‍ ഭാഗം മെല്ലെ ചൂണ്ടുവിരലാല്‍ തഴുകി...പതിയെ കഴുത്തിനുപിന്നിലെ ചെറിയ കുഴിയില് വിരല്‍ കൊണ്ട് ഒരു സാങ്കല്‍പ്പിക ബിന്ദു മാര്‍ക്ക് ചെയ്തിട്ട് പിത്തിംഗ് സൂചി കൈയ്യിലെടുത്തു.
ഒന്നുകൂടെ ആ പോയിന്റ് തൊട്ട് ഉറപ്പുവരുത്തി...സൂചിയുടെ കൂര്‍ത്തമുന തവളയുടെ തലച്ചോറിലേക്കാഴ്ന്നിറങ്ങും വരെ അമര്‍ത്തി ഒറ്റക്കുത്ത്. തലേദിവസം ട്യൂട്ടര്‍ കാണിച്ചുതന്ന ടെക്നിക്.സൂചിയുടെ അറ്റം മെല്ലെ തലച്ചോറിനുള്ളിലിട്ട് അങ്ങോട്ടുമിങ്ങോട്ടും തിരിച്ചതോടെ തവളയുടെ കാലുകള്‍ ചലന ശേഷി നഷ്ടപ്പെട്ട് വലിഞ്ഞ് മുറുകി.

മലര്‍ത്തിക്കിടത്തിയ തവളയുടെ വയറും നെഞ്ചും ചേരുന്നിടത്തെ ലോലമായ ചര്‍മ്മം ഒരു ചവണ കൊണ്ട് മെല്ലെയുയര്‍ത്തി, കത്രികകൊണ്ട് ചില കൈപ്പണികള്‍.... തവളയുടെ നെഞ്ചെല്ല് മുറിച്ചുമാറ്റുമ്പോള്‍ മിടിക്കുന്ന ഹൃദയം വെളിവായി.
ഒരേ താളത്തില്‍..ഒരേ ക്രമത്തില്‍.
ശ്വാസോച്ഛ്വാസവും അതേപോലെ...താളം തെറ്റാതെ.

കൈമോഗ്രാഫിന്റെ ഒരറ്റത്തു ഘടിപ്പിച്ചിട്ടുള്ള കമ്പികളിലെ ഒരു മൂര്‍ച്ചയുള്ള നേര്‍ത്ത കൊളുത്ത് ഹൃദയഭിത്തിയിലേക്ക് തുളച്ചിറങ്ങുന്നു. തുള്ളിരക്തം ചിന്താതെ. സ്വിച്ചിട്ടതോടെ കൈമോഗ്രാമിന്റെ സിലിണ്ടര്‍ കറങ്ങിത്തുടങ്ങി. ഹൃദയമിടിപ്പിനനുസരിച്ച് സൂചി മേലോട്ടും താഴോട്ടും ചലിക്കാനും.

നമ്മേക്കാള്‍ ഇരുപതു കോടി വര്‍ഷം പഴക്കമുള്ള ഒരു ജന്തുവിന്റെ ഹൃദയതാളം കറുത്തപേപ്പറിലെ വെളുത്തരേഖകളില്‍ തെളിയുകയായി.

ഭാസ്കരന്‍ സാറിന്റെ കമന്ററി പിന്നില്‍ ഉയര്‍ന്നു : " ഇതാണ് കുട്ട്യോളെ കൈമോഗ്രാഫ് - കാര്‍ഡിയോഗ്രാഫിന്റെ, ഈ.സീ.ജീടെയൊക്കെ ആദ്യ രൂപം "

രശ്മി ശശികുമാര്‍ സ്വന്തം തവളയെ നോക്കി നെടുവീര്‍പ്പിടുന്നതു കണ്ട് ഐസക്ക് ഉപദേശിച്ചു : "ഡേയ്, അണ്ണനോട് ഇത്തിരി ക്ലോറോഫോം ചോദീര്. പിത്ത് ചെയ്യാന്‍ വയ്യെങ്കി പിന്നെ ക്ലോറൊഫോമാ നല്ലത് "

"എടാ ജയാ, എന്റെ തവളയ്ക്ക് പണ്ടൊരു അറ്റാക്കു വന്നതാണോന്ന് ഡൌട്ട്. ഇതിന്റെ ബീറ്റിന് ഒരു പവറില്ല ! " നിഷാന്ത് ചിരിച്ചുകൊണ്ട് പിറുപിറുത്തു.

"ങാ, ഇനിയെല്ലാരും ഫില്ലറില്‍ Atropine അളന്നെടുത്തോ...ഓവര്‍ ഡോസാകരുത്.", ഭാസ്കരന്‍ സാര്‍ ആജ്ഞാപിച്ചു.

ഹബീബിന്റെ തവള ഒന്നു പിടഞ്ഞു. അതോടെ കൈമോഗ്രാഫിന്റെ സൂചിക്കൊളുത്തുമായുള്ള അതിന്റെ ഹൃദയബന്ധം മുറിഞ്ഞു...പിന്നെ.. ബ്ലീഡിംഗ് . ഹബീബ് രാമകൃഷ്ണേട്ടനെ വിളിച്ചോണ്ടോടി, ഒരു spare തവളയ്ക്കായി.

"ഇത് എങ്ങനെയെഡേയ് റെക്കാഡ് ബുക്കില് ഈ സുനാപ്പി ഒട്ടിക്കണത് ?" സുരേഷിന് വെള്ളക്കോട്ടില്‍ മുഴുവനും കൈമോഗ്രാഫിലെ കരിയായതിന്റെ കലി.

രശ്മിയുടെ ക്ലോറൊഫോം ശ്വസിച്ച് കുഴഞ്ഞ തവളയുടെ ഹൃദയത്തിലേക്ക് ഭാസ്കരന്‍ സാര്‍ ഫില്ലറില്‍ അളന്നെടുത്ത atropine ലായനി തുള്ളിത്തുള്ളിയായി ഒഴിച്ചു.
ഹൃദയമിടിപ്പ് വേഗത്തിലായി.
കാര്‍ഡിയോഗ്രാമിലെ രേഖകള്‍ക്ക് വീതി കുറഞ്ഞു കുറഞ്ഞു വന്നു.

അപ്പുറത്തെ ടേബിളിലെ റാഫിയ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.

ഭാസ്കരന്‍ സാറിന്റെ ഗംഭീരശബ്ദം വീ‍ണ്ടും ലാബില്‍ മുഴങ്ങി :"കുട്ടികളേ, ഹാര്‍ട്ട് ബീറ്റ് കൂടുന്നതു കണ്ടോ ? ഇതാണ് ടാക്കികാര്‍ഡിയാ......അട്രോപ്പിന്റെ ആക്ഷന്‍ ഇനി നിങ്ങള്‍ മറക്കില്ലല്ലോ അല്ലേ? "

"ഇല്ലേയില്ല ! ഒരിക്കലുമില്ല !": മുപ്പത്തിനാലു തവളകളും ടേബിളില്‍ കിടന്നകിടപ്പില്‍ തലയാട്ടിക്കൊണ്ട് കോറസ് ആയി പറഞ്ഞു.










കൈമോഗ്രാഫിന്റെ കരിപുരട്ടിയ സിലിണ്ടറും അതില്‍ ഹൃദയമിടിപ്പ് രേഖപ്പെടുത്തിയിരിക്കുന്നതും ഇടതുവശത്ത്. ഹൃദയമിടിപ്പ് കൂടിക്കൂടിവരുന്നത് നോക്കുക. അഡ്രിനാലിന്‍ പോലുള്ള ഏതോ മരുന്നിന്റെ ആക്ഷനാണ് ഈ ചിത്രത്തില്‍. (ചിത്രം: കടപ്പാട് - മണിപ്പാല്‍ യൂണിവേഴ്സിറ്റി വെബ് സൈറ്റ്)

* വെള്ളെഴുത്തിന്റെ കരിങ്കല്ലുകളുടെ കാര്‍ഡിയോഗ്രാം എന്ന പഴയൊരു ലേഖനത്തിന്റെ തലക്കെട്ടിനോട് കടപ്പാട്.

47 comments:

  1. medicine @ boolokam: New Post

    ഭാസ്കരന്‍ സാറിന്റെ ഗംഭീരശബ്ദം വീ‍ണ്ടും ലാബില്‍ മുഴങ്ങി :"കുട്ടികളേ, ഹാര്‍ട്ട് ബീറ്റ് കൂടുന്നതു കണ്ടോ ? ഇതാണ് ടാക്കികാര്‍ഡിയാ......അട്രോപ്പിന്റെ ആക്ഷന്‍ ഇനി നിങ്ങള്‍ മറക്കില്ലല്ലോ അല്ലേ? "

    ReplyDelete
  2. മുപ്പത്തിനാലു തവളകളും ടേബിളില്‍ കിടന്നകിടപ്പില്‍ തലയാട്ടിക്കൊണ്ട് കോറസ് ആയി പറഞ്ഞു....
    തവളകള്‍ എങ്ങനെ മറക്കാന്‍...

    ക്രൂരതയല്ലേ എന്നു തോന്നും..നമ്മുടെയൊക്കെ ആരോഗ്യത്തിനും ആയുര്‍ദൈര്‍ഘ്യത്തിനും നാം തവളകളോടും ഗിനിപ്പന്നികളോടുമൊക്കെ കടപ്പെട്ടിരിക്കുന്നു...

    കമ്പ്യൂട്ടര്‍ സിമുലേഷനൊക്കെ വന്നാല്‍ ഭാവി തവളകളൊക്കെ രക്ഷപ്പെട്ടേക്കും അല്ലേ സൂരജേ?

    ReplyDelete
  3. കാര്‍ഡിയോഗ്രാമിലെ രേഖകള്‍ക്ക് വീതി കുറഞ്ഞു കുറഞ്ഞു വന്നു.
    ഈ വരി എന്നെ ഭീതി പെടുത്തുന്നു. ഈശ്വരാ...
    മെഡിക്കല്‍ കോളേജിലോ അത് പോലെ ഒരു ഒരു പ്രൊഫഷണല്‍ പഠിപ്പും ഇല്ലാണ്ടെ ഇങ്ങനെ കറങ്ങി തിരിഞ് നടക്കണ എനിക്ക് ഇതൊക്കെ സൂരജ് എഴുതി ഒരു തമാശ സ്ക്രിപ്റ്റ് പോലെ വായിയ്ക്കാന്‍ കിട്ടുന്നതിനു എത്രയോ ഭാഗ്യം ചെയ്തിരിയ്ക്കണം. മാര്‍വലസ് !

    (അനന്തരവളൊക്കെ മെഡിസിനെന്നും പറഞ് നടക്കുമ്പോ ഇനി ഇതീന്ന് എന്തെങ്കിലും ഒക്കെ ഒരു വാക്ക് അവളോട് ചോദിച്ച് നോക്കാലോ.. )

    ReplyDelete
  4. ചാത്തനേറ്: പ്ലസ്റ്റൂനു തവളേ കീറീതു ഓര്‍മ്മ വരുന്നു. .. അതൊക്കെ ഒരു സംഭവം തന്നെയിഷ്ടാ..

    ReplyDelete
  5. അപ്പോള്‍ ഇറച്ചിക്കട തന്നെ, ഹൈടെക് ആണെന്നു മാത്രം. പ്ലസ് ടുവിനു പഠിക്കുന്ന ഒരു കുട്ടി പാറ്റയ്ക്കുവേണ്ടി അന്വേഷിക്കുന്നതു കണ്ടു. ഉപദ്രവ ജീവിയാണെങ്കിലും സൂവോളജി പ്രാക്ടിക്കലില്‍ അതിനെ എന്തു ചെയ്യാന്‍ പോകുന്നു എന്നു പറഞ്ഞപ്പോള്‍ എന്തോ ഒരു വല്ലായ്ക. അടിച്ചുകൊല്ലാം. സൂചിയൊക്കെ കുത്തിക്കയറ്റി, കിണ്ടി അവയവങ്ങൊളൊക്കെ എടുത്തു നോക്കുകയെന്നു പറയുമ്പോള്‍.....പിന്നെതിന് എവിടുന്നോ പാറ്റയെ കിട്ടി. രണ്ടു ദിവസം കഴിഞ്ഞ് പ്രാക്ടിക്കലിന്റെ വിശേഷം ചോദിച്ചപ്പോള്‍, ‘അതിന്റെ അകത്തൊന്നും ഉണ്ടായിരുന്നില്ല’എന്ന് തമാശ പറഞ്ഞു. സൂവോളജി സാറ് പറഞ്ഞത്രേ, അഴുകിയ പഴമോ മറ്റോ കൊടുത്ത് സൂക്ഷിക്കേണ്ടതായിരുന്നു എന്ന്. അപ്പോള്‍ പാറ്റയ്ക്കും വിശപ്പുണ്ട്, അതും മെലിയും! സ്വാഭാവികമല്ലാത്ത മരണത്തിനു മുന്‍പ് എത്ര മരണങ്ങള്‍..
    അങ്ങനെയെങ്കില്‍ ഈ പാവം തവളകള്‍.. !

    ReplyDelete
  6. ആഹാ..അവസാനം വളരെ നന്ന്.

    ReplyDelete
  7. ജന്തുശാസ്ത്രം പഠിച്ചിട്ടില്ലാത്തതു കൊണ്ടുള്ള കാര്യമേ...
    :)

    നല്ല അനുഭവങ്ങള്‍.
    ഉപാസന

    ReplyDelete
  8. ഒരു തവള അതിന്റെ ആത്മകഥ ബ്ലോഗിലെഴുതുന്നുണ്ട് എന്ന് കേട്ടു! അതു വരട്ടെ അപ്പോള്‍ അറിയാം നിങ്ങളുടെ പീഠനകഥകളുടെ ഭീകരത!

    ReplyDelete
  9. ഹ ഹ ഹ പണ്ടു പ്ലസ് ടു വിനു പടിച്ചപ്പോള്‍ തവളേയെയും പാറ്റയെയും അറപ്പോടും വെറുപ്പോടും കൂടെ ഡിസക്ഷന്‍ ചെയ്തതു ഓര്‍മ വന്നു... നല്ല പോസ്റ്റ്..

    ReplyDelete
  10. ഒരു അക്കാഡമിക് ഇന്ററസ്റ്റിന്റെ പേരില്‍ കൈമോഗ്രാഫിന്റെയും അതില്‍ ഹൃദയമിടിപ്പ് രേഖപ്പെടുത്തിയിരിക്കുന്നതിന്റെയും ഒരു ചിത്രം കൂടി പോസ്റ്റില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട് (!)

    ഈ ലാബ് എക്സ്പെരിമെന്റ് ചെയ്യുന്നതില്‍ നിന്നും ഉളവാകുന്ന നിസംഗതയാണ് ഒരു ഡോക്ടറുടെ പില്‍ക്കാല ജീവിതത്തില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന/നില്‍ക്കേണ്ട നിര്‍മ്മമത തുടങ്ങുന്നത് എന്നുവേണമെങ്കില്‍ പറയാം. തവളയിലും മുയലിലും തുടങ്ങി ചിമ്പാന്‍സിയിലും ചിലപ്പോഴൊക്കെ മനുഷ്യരിലും വരെ ക്രൂരമായതെന്നു തോന്നാവുന്ന പരീക്ഷണങ്ങളിലൂടെയാണ് പിന്നീട് ദശലക്ഷക്കണക്കിനാളുകള്‍ക്ക് ആശ്വാസമാകുന്ന മരുന്നുകളുടേയും സര്‍ജ്ജറി രീതികളുടെയുമൊക്കെ കണ്ടുപിടിത്തം. വൈദ്യശാസ്ത്രപഠനത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ ശാസ്ത്രത്തിന്റെ ആ മഹാതത്വം ഉറപ്പിക്കുന്നതിനാവാം ഒരുപക്ഷേ ഈ പരീക്ഷണം സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
    (മനേകാ ഗാന്ധിയെപ്പോലുള്ളവരുടെ നിര്‍ബന്‍ഷത്തെതുടര്‍ന്ന് പ്ലസ് ടൂ ലെവലില്‍ ഇപ്പോള്‍ ഈ ഡിസക്ഷന്‍ എടുത്തുകളഞ്ഞിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ ഇപ്പോഴും നടപ്പിലുള്ള പരിപാടിതന്നെ.)

    വിദേശരാജ്യങ്ങളില്‍ കമ്പ്യൂട്ടര്‍ സിമുലേഷന്‍ വഴിയാണ് സ്കൂളുകളില്‍ ഇതിപ്പോള്‍ പഠിപ്പിക്കുന്നതെന്നു കേട്ടിട്ടുണ്ട്. അതിനു പറ്റിയ സോഫ്റ്റ് വേയറുകളും ലഭ്യമാണ്. എന്നാല്‍ ശരിക്കുള്ള എക്സ്പീരിയന്‍സിനോളം വരില്ല അതൊന്നും..:)

    അനാട്ടമിയില്‍ ശവം കീറല്‍ കഴിഞ്ഞാല്‍ നമ്മെ ഇത്രയും ഫിലോസഫിക്കലാക്കുന്ന ഒരു പരിപാടിയില്ല വേറേ...ഹ ഹ ഹ!(ഹോ ദുഷ്ടന്‍..!)

    ReplyDelete
  11. ക്ലാസിലിരുന്നതുപോലെ തന്നെ ഫീലുന്നു.

    ഇടവപ്പാതിയിലെ ഓര്‍ക്കസ്റ്റ്ട്ര പാടുമ്പോള്‍ മാക്രികളുടെ ആരോഹണത്തിലെ ടാക്കിക്കാര്‍ഡിയയും അവരോഹണത്തിലെ ബ്രാഡിക്കാര്‍ഡിയയും ഈ യന്ത്രമൊന്നുമില്ലാതെ ശ്രദ്ധിച്ചാല്‍ അറിയാം:)

    ഓഫ്: യന്ത്രങ്ങള്‍ പുരോഗമിച്ചതോടെ പലതും ശരീരത്തിന്റെ ഭാഗമായി. കഴിഞ്ഞാഴ്ച്ച ഒരു ചെറ്യേ മീറ്റിങ്ങിനു വരുമോ എന്ന് ചോദിച്ചപ്പോള്‍ ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞത് “സോറി, ഓഫീസില്‍ തന്നെ ഇരിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്, ഇന്ന് ഞാന്‍ ഹോള്‍ട്ടര്‍ മോണിറ്റര്‍ ധരിച്ചു വന്നിരിക്കുകയാണ്, മുഴച്ചു നില്‍ക്കുന്നത് കണ്ടാല്‍ ആളുകള്‍ ചുമ്മാ ഓരോന്ന് ചോദിക്കും...” എന്നാണ്.

    ReplyDelete
  12. സൂരജേ,

    ജീവനുള്ള തവളയേയും ചത്ത മനുഷ്യനേയും കീറിമുറിച്ച് സ്വന്തം ഹൃദയത്തിന് ബ്രാഡികാര്‍ഡിയ ബാധിക്കലാണ് വൈദ്യനാവുന്നതിന്റെ ആദ്യത്തെ ലക്ഷണം, അല്ലേ?

    മോര്‍ഗിലെ ഓട്ടോപ്സി ടേബിളില്‍ അറുത്തുകൊണ്ടിരിക്കുന്ന ശവത്തിനടുത്ത് നിന്ന് പ്രാതല്‍ കഴിക്കുന്ന ഫോറെന്‍സിക് പത്തോളജിസ്റ്റുകള്‍ ഉണ്ട് ഇവിടെ. അവര്‍ക്കത് പതിവായിരിക്കാം. പക്ഷേ വല്ലപ്പോഴും കാണുന്നവന് ജീവിതത്തിലെ ഏറ്റവും ബീഭത്സമായ അനുഭവം ആ കാഴ്ചയാണ്. അതും കഴിഞ്ഞ് തിരിച്ച് റോഡിലിറങ്ങുമ്പോള്‍ കാണാം അഞ്ചാം നിലയില്‍ നിന്നും കുതിയ്ക്കുന്ന തവളകളെപ്പോലെത്തന്നെ ലക്കും ലഗാനും നോക്കാതെ ഫെറാറിയും ഓടിച്ചുനടക്കുന്ന മനുഷ്യകീടങ്ങളെ.

    അവയ്ക്കിടയിലെവിടെയോ ഒക്കെ നമ്മുടെയെല്ലാം ഹൃദയസ്പന്ദനങ്ങള്‍ കരിപ്പാടുകള്‍ വരയുന്നു...

    എന്നിട്ടും, ഇത്ര ക്രൂരമായിട്ടും, ഈ എഴുത്ത് വളരെ രസമായിട്ടുണ്ട്, ജീവിതം പോലെത്തന്നെ.

    ReplyDelete
  13. ഡോക്ടര്‍ സാര്‍, വെരി ഇന്ററസ്റ്റിംഗ്.
    മെഡിക്കല്‍ കോളജിലെ പ്രാക്റ്റിക്കല്‍ ലാബില്‍ ചെന്നിരുന്ന അനുഭവം വായിച്ചുകഴിഞ്ഞപ്പോള്‍. പണ്ട് സുവോളജി ലാബില്‍ ഇതുപോലെ ഈ പാവങ്ങളെ കീറിയതോര്‍മ്മ വന്നു. പക്ഷേ ഈ പിത്തിംഗ് ടെക്നിക്ക് അവിടെയൊന്നും ആര്‍ക്കും അറിയില്ലായിരുന്നു എന്നുതോന്നുന്നു. തവളകളുടെ നാലുകാലിലും മുട്ടുസൂചി അടിച്ചു ഒരു പലകക്കഷണവുമായിബന്ധിപ്പിച്ചായിരുന്നു അന്നത്തെ ഡിസക്ഷന്‍.

    ലേഖനം വായിച്ചപ്പോള്‍ തോന്നിയ ഒന്നു രണ്ടു ചോദ്യങ്ങള്‍
    (1)) രശ്മി ചോദിച്ചതുപോലെ ഇത്തരം സാഹചര്യങ്ങളില്‍ ഗ്ലൌസ് നല്‍കേണ്ടതല്ലേ? നമ്മുടെ മെഡിക്കല്‍ കോളജുകളില്‍ ആവശ്യത്തിനു ഗ്ലൌസുകളില്ലാത്തതിനാലാണോ അങ്ങനെ നല്‍കാത്തത്? വിദേശരാജ്യങ്ങളിലൊക്കെ എല്ലാ ലാബിലും ഗ്ലൌസുകള്‍ ഉപയോഗിക്കാറുണ്ടല്ലോ.

    (2) കൈമോഗ്രാഫ് എന്ന ഈ പുരാതന്‍ ഉപകരണത്തെപ്പറ്റി തിയറി ക്ലാസില്‍ പറയുന്നത് ഓക്കെ. പക്ഷേ എന്തിനാണത് പ്രാക്റ്റിക്കലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്? ആധുനിക ഉപകരണങ്ങളായ ഈ.സി.ജി യോ മറ്റോ പോരേ ഇന്നത്തെ പ്രാക്റ്റിക്കലിന്?

    ഏതായാലും ലേഖനം വളരെ നന്നായി. ഒരു കൊച്ചു ഡോക്ടറെ ഈ ബൂലോകത്ത് കിട്ടിയതില്‍ വളരെ സന്തോഷം തോന്നുന്നു. (ഇനി കാണാന്‍ ധൈര്യമുള്ളവര്‍ക്കായി ഒരു മനുഷ്യ അനാട്ടമി ഫോട്ടോസഹിതം പ്രതീക്ഷിക്കാമോ?, പ്രത്യേകിച്ച് സിഗററ്റു വലിക്കാരുടെ ശ്വാസകോശവും, കുടിയന്മാരുടെ കരളും എങ്ങനെയിരിക്കും എന്നു കാണാന്‍ ആഗ്രഹമുണ്ട്)

    ReplyDelete
  14. മെഡിസിന്‌ പടിക്കാന്‍ പോയ ഒന്നാംതരം കഥയെഴുത്തുകാരനാണ്‌ സൂരജെന്ന ഈ കൊച്ചനിയന്‍.
    നേരിട്ട്‌ കാണുന്നത്‌ പോലെ ഒരനുഭൂതി ഉളവാക്കുന്നു ഈ എഴുത്ത്‌. അതും ആദ്യമായി ഡിസെക്ഷന്‍ ബോക്സ്‌ കയ്യിലെടുക്കുന്ന ചംകിടിപ്പോടേയും, സാര്‍സ്യത്തോടേയും അനുഭവിപ്പിക്കുന്നു.
    പല പോസ്റ്റുകള്‍ക്കും അനുബന്ധമായി ഇയാളെഴുതുന്നത്‌ വായിക്കുമ്പോള്‍ ചുളുവില്‍ നമുക്ക്‌ അറിവ്‌ പകര്‍ന്നുകിട്ടുന്നു. ഈ ജെനുസ്സില്‍ പെട്ട ബ്ലോഗിലെ ഒരേ ഒരാള്‍ ദേവന്‍. ദേവന്‌ ശേഷം ഇതാ വേറൊരു സൂര്യന്‍ സൂരജ്‌.

    സൂരജിന്റെ കരണകിരണ വര്‍ണ്ണ രേണുക്കള്‍ കുറേക്കാലത്തെക്ക്‌ ബൂലോഗമാകെയും ദിനരാത്രങ്ങളും, ചന്ദ്രികയും, ജീവനുമുളവാക്കട്ടെ.

    ബൂലോഗത്തിന്റെ അനാട്ടമിയില്‍ വിജ്ഞാനത്തിന്റെ ജീവനുള്ള ശരീരങ്ങളുടെ
    ശസ്ത്രാനാച്ഛാദനങ്ങള്‍ ഏറെയുണ്ടാവട്ടെ.

    ReplyDelete
  15. "പ്രത്യേകിച്ച് സിഗററ്റു വലിക്കാരുടെ ശ്വാസകോശവും, കുടിയന്മാരുടെ കരളും എങ്ങനെയിരിക്കും എന്നു കാണാന്‍ ആഗ്രഹമുണ്ട്"

    മേല്‍പ്പറഞ്ഞത്‌ കാണാന്‍ എനിക്കും ആഗ്രഹമുണ്ട്‌. പ്രത്ര്യേകിച്ച്‌ ഒ.സി.ആര്‍., ഒ.സി.ആര്‍ എന്ന്‌ നിലവിളിച്ചോണ്ട്‌ ഒരാള്‍ ബൂലോഗത്തിലുണ്ടല്ലോ? അദ്ദേഹത്തിന്റെ കരളെങ്ങനെയിരിക്കും എന്നൊന്നു സങ്കല്‍പ്പിച്ചു നോക്കാന്‍.

    ReplyDelete
  16. ജനിമൃതികളുടെ ആവര്‍ത്തനങ്ങളിലൊരിക്കലെങ്കിലും ഒരു പരീക്ഷണമൃഗമായി ജനിച്ചുപോകരുതേ എന്നാണു പ്രാര്‍ത്ഥന. സങ്കല്‍പ്പമനുസരിച്ച് മനുഷ്യനാകുംമുമ്പ് ഞാനിനി എത്ര ജന്മങ്ങള്‍ കടന്നുപോകേണ്ടിയിരിക്കുന്നു.

    കുറേക്കാലം മുമ്പ് സിഡ്നി ഷെല്‍ഡണ്‍ന്റെ ഒരു സമയംകൊല്ലി നോവല്‍ വായിച്ചിരുന്നു. (സാഹിത്യഭംഗി നോക്കിയല്ല, ത്രില്ലറുകള്‍ വായിക്കുന്നത് എന്നു വെറുതെ പറഞ്ഞോട്ടെ! വെട്ടുകിളിക്ക് ത്രില്ലടിക്കാന്‍ ഇഷ്ടമാണ്.) ഒരു വലിയ ബഹുരാഷ്ട്ര മരുന്നുകമ്പനിയുടെ ഉടമസ്ഥത വഹിക്കുന്ന കുടുംബത്തിന്റെ കഥയായിരുന്നു, അത്. അതില്‍ പലയിടത്തും മരുന്നുപരീക്ഷണങ്ങളുടെ ഭീതിതഗന്ധം നിറഞ്ഞുനിന്നിരുന്നു. അതുമായി നോക്കുമ്പോള്‍ തവളകളുടെ ഡിസക്‍ഷന് ഭീകരത കുറവാണെന്നു തോന്നും.

    ഈ വെട്ടുകിളി ജീവിതം എത്രഭേദം.

    ReplyDelete
  17. പണ്‍ടാറടങ്ങാനായിട്ട് ഹൊ!....ഭീബത്സം ഭീകരം....
    തവളേമുറിക്കാനിത്രപാടില്ല,സൂരജിന്റെ വിവരണവും ചിലകമന്റുകളും വായിച്ചപ്പോള്‍ ഉള്ളിലൂടെ എന്തോ ഇളംചൂടുള്ള വഴുവഴുപ്പ് ഒഴുകിനടക്കുന്നപോലെ. കൊള്ളാം വളരെ നല്ല വിവരണം.

    ഇന്നത്തെ വലന്റൈന്‍സ് ഡേയുടെ മൂഡെല്ലാം പോവുമെന്ന് ധാരണയുള്ളതിനാല്‍ സൂരജിന്റേയും,കെ സി ബാബുവിന്റേയും പോസ്റ്റുകള്‍ ഏറ്റവും അവസാനം വായിക്കാന്‍ മാറ്റിവച്ചിരിക്കയായിരുന്നു.അതൊത്തു.
    ഓടോ;
    അല്ല ഈ പ്രണയം എന്നു പറയുന്നതിന്റെ
    ---- കാര്‍ഡിയാ സുനോവള്‍ട്ടി എടുക്കാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോ?

    ReplyDelete
  18. hi suraj,
    well written!memories of "kariyology" lab still haunts.i thot they had stopped this.just cant forget the difficulties in getting a perfect graph.and there were these clever ones who would just draw one with a needle and yes,score better marks.

    ReplyDelete
  19. 1...പതിയെ കഴുത്തിനുപിന്നിലെ ചെറിയ കുഴിയില് വിരല്‍ കൊണ്ട് ഒരു സാങ്കല്‍പ്പിക ബിന്ദു മാര്‍ക്ക് ചെയ്തിട്ട് പിത്തിംഗ് സൂചി കൈയ്യിലെടുത്തു.
    ഒന്നുകൂടെ ആ പോയിന്റ് തൊട്ട് ഉറപ്പുവരുത്തി...സൂചിയുടെ കൂര്‍ത്തമുന തവളയുടെ തലച്ചോറിലേക്കാഴ്ന്നിറങ്ങും വരെ അമര്‍ത്തി ഒറ്റക്കുത്ത്.....സൂചിയുടെ അറ്റം മെല്ലെ തലച്ചോറിനുള്ളിലിട്ട് അങ്ങോട്ടുമിങ്ങോട്ടും തിരിച്ചതോടെ തവളയുടെ കാലുകള്‍ ചലന ശേഷി നഷ്ടപ്പെട്ട് വലിഞ്ഞ് മുറുകി.

    (ഹാ..ഹാ..എത്ര ആന്ദദായകം!!)

    മലര്‍ത്തിക്കിടത്തിയ തവളയുടെ വയറും നെഞ്ചും ചേരുന്നിടത്തെ ലോലമായ ചര്‍മ്മം ഒരു ചവണ കൊണ്ട് മെല്ലെയുയര്‍ത്തി, കത്രികകൊണ്ട് ചില കൈപ്പണികള്‍.... തവളയുടെ നെഞ്ചെല്ല് മുറിച്ചുമാറ്റുമ്പോള്‍ മിടിക്കുന്ന ഹൃദയം വെളിവായി.
    ഒരേ താളത്തില്‍..ഒരേ ക്രമത്തില്‍.
    ശ്വാസോച്ഛ്വാസവും അതേപോലെ...താളം തെറ്റാതെ.
    (പിന്നീട്....പരീക്ഷണമെല്ലാം കഴിഞ്ഞ് ഭാസ്കരന്‍ മാഷും കുട്ട്യോളും 35 തവളകള്‍ക്കും ജീവന്‍ തിരിച്ചു നല്‍കി)

    2."എടാ ജയാ, എന്റെ തവളയ്ക്ക് പണ്ടൊരു അറ്റാക്കു വന്നതാണോന്ന് ഡൌട്ട്. ഇതിന്റെ ബീറ്റിന് ഒരു പവറില്ല ! " നിഷാന്ത് ചിരിച്ചുകൊണ്ട് പിറുപിറുത്തു.

    (ഇത്ഇലും മുന്തിയ തമാശകള്‍ ഡോക്ടറന്മാര്‍ പച്ചയായി വാര്‍ഡുകളില്‍ ഇപ്പോഴും പറയുന്നുണ്ട്. വിശേഷിച്ചും ലേബര്‍ റൂമുകളില്‍....)

    3.ഇത് എങ്ങനെയെഡേയ് റെക്കാഡ് ബുക്കില് ഈ സുനാപ്പി ഒട്ടിക്കണത് ?"

    (സുനാപ്പി....വൈദ്യനു ചേര്‍ന്ന ഭാഷ തെന്നെ)

    4.മറക്കില്ലല്ലോ അല്ലേ? "

    "ഇല്ലേയില്ല ! ഒരിക്കലുമില്ല !": മുപ്പത്തിനാലു തവളകളും ടേബിളില്‍ കിടന്നകിടപ്പില്‍ തലയാട്ടിക്കൊണ്ട് കോറസ് ആയി പറഞ്ഞു.

    (കഷ്ടം! എല്ലാ ജീവനും ഒന്നാണെന്ന് മനസിലാക്കാനുള്ള ഔന്നിത്യം എന്നാണുണ്ടാകുക? ശവത്തിനോട് മാന്യമായി പെരുമാറണം എന്ന് പഠിക്കുന്ന ഒരുവന്റെ വാക്ക്...എത്ര നിന്ദാപരം!!)

    5.നമ്മുടെയൊക്കെ ആരോഗ്യത്തിനും ആയുര്‍ദൈര്‍ഘ്യത്തിനും നാം തവളകളോടും ഗിനിപ്പന്നികളോടുമൊക്കെ കടപ്പെട്ടിരിക്കുന്നു...(മൂര്‍ത്തി)

    (ഇത് സ്വാര്‍ത്ഥത. മ്നുഷ്യനെപ്പോലെ വേറൊരു ജീവനല്ലെ മൂര്‍ത്തി തവളയും? തവളയുടെ ആവശ്യമാണോ ഡോക്ടറന്മാരെ ഉല്‍പ്പാദിപ്പിക്കേണ്ടത്? പട്ടിയും പൂച്ചയും എത്ര ഡോക്ടറന്മാരെ കണ്ടിട്ടാ ചികിത്സിക്കുന്നത്? നമ്മുടെ സ്വാര്‍ത്ഥതയ്ക്കു വേണ്ടി നാം ഓരോ ന്യായങ്ങള്‍ കണ്ടെത്തുന്നു.)

    6.സൂരജ് എഴുതി ഒരു തമാശ സ്ക്രിപ്റ്റ് പോലെ വായിയ്ക്കാന്‍ കിട്ടുന്നതിനു എത്രയോ ഭാഗ്യം ചെയ്തിരിയ്ക്കണം. മാര്‍വലസ് !(അതുല്യ)
    ( മനുഷ്യന്റെ മനസ്സ്....ഒരു ജീവിഒയ്ടെ മരണം തമാശ?)
    6.ആഹാ..അവസാനം വളരെ നന്ന്.(അരവിന്ദ്)
    7.വിദേശരാജ്യങ്ങളില്‍ കമ്പ്യൂട്ടര്‍ സിമുലേഷന്‍ വഴിയാണ്.............എന്നാല്‍ ശരിക്കുള്ള എക്സ്പീരിയന്‍സിനോളം വരില്ല അതൊന്നും..ശവം കീറല്‍ കഴിഞ്ഞാല്‍ നമ്മെ ഇത്രയും ഫിലോസഫിക്കലാക്കുന്ന ഒരു പരിപാടിയില്ല വേറേ...ഹ ഹ ഹ!(ഡോക്ടര്‍)

    (മരുന്ന് കമ്പനികള്‍ക്കു വേണ്ടി രോഗികളെ രഹസ്യമായി വിട്ടു കൊടുക്കുന്നവര്‍... കാശുകൊടുത്തില്ലെങ്കില്‍(സര്‍ക്കാരാശുപത്രിയില്‍ മാത്രമല്ല) രോഗിയെ ശ്രദ്ധിക്കാതെ വിടുന്നവര്‍....എത്ര ഫിലസഫിക്കലാണിവരുടെ ജീവിതമ്മ്!!)
    8.ഡോക്ടര്‍ സാര്‍, വെരി ഇന്ററസ്റ്റിംഗ്. (അപ്പു)
    (വെരി ഇന്ററസ്റ്റിംഗ്....വെരി ഇന്ററസ്റ്റിംഗ്....മനുഷ്യനെന്ന ജന്തു വെരി ഇന്ററസ്റ്റിംഗ്....)

    ReplyDelete
  20. ഈ ഏകേയെ ഇനി എന്നാ ചെയ്യും ? മൂപ്പിലാന് ഇതൊന്നും ശ്ശി സഹിക്കിണില്ല ...

    ReplyDelete
  21. "തവളയുടെ ആവശ്യമാണോ ഡോക്ടറന്മാരെ ഉല്‍പ്പാദിപ്പിക്കേണ്ടത്? പട്ടിയും പൂച്ചയും എത്ര ഡോക്ടറന്മാരെ കണ്ടിട്ടാ ചികിത്സിക്കുന്നത്? നമ്മുടെ സ്വാര്‍ത്ഥതയ്ക്കു വേണ്ടി നാം ഓരോ ന്യായങ്ങള്‍ കണ്ടെത്തുന്നു..."

    മനുഷ്യന്‍ ഒരു ജന്തു അല്ലെന്നും, മനുഷ്യന്‍ മനുഷ്യന്‍ തന്നെയാണെന്നും ഈ എ.കെ. എന്നാണാവോ മനസ്സിലാക്കുന്നത്? സുരജ് എന്തെ ഇതിനൊന്നും മറുപടി പറയാത്തത്?

    ReplyDelete
  22. മൂര്‍ത്തി ജീ,
    "നമ്മുടെയൊക്കെ ആരോഗ്യത്തിനും ആയുര്‍ദൈര്‍ഘ്യത്തിനും നാം തവളകളോടും ഗിനിപ്പന്നികളോടുമൊക്കെ കടപ്പെട്ടിരിക്കുന്നു"

    തീര്‍ച്ചയായും. അത് വിളിച്ചുപറയലായിരുന്നു ഇ പോസ്റ്റിന്റെ ധര്‍മ്മം.

    അതുല്യേച്ചീ,
    അനന്തരവളെ പീഡിപ്പിക്കരുതേ...ചില കോളെജുകളില്‍ ഈ പരീക്ഷണം ഇപ്പോള്‍ പിള്ളാരെക്കൊണ്ട് ചെയ്യിക്കുന്നതൊഴിവാക്കിയിട്ട്, ഡെമോണ്‍സ്ട്രേഷനില്‍ ഒതുക്കിയിട്ടുണ്ട്.

    കുട്ടിച്ചാത്താ, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം..ല്ലേ ? :)

    വെള്ളെഴുത്ത് മാഷേ,
    അടിച്ചുകൊല്ലാം. സൂചിയൊക്കെ കുത്തിക്കയറ്റി, കിണ്ടി അവയവങ്ങൊളൊക്കെ എടുത്തു നോക്കുകയെന്നു പറയുമ്പോള്‍...

    ശരിയാണ് ചിത്രവധം തന്നെ. Homo sapiens എന്ന മനുഷ്യ സ്പീഷീസിനേക്കാള്‍ ഉയര്‍ന്ന ഒരു സ്പീഷീസ് വന്ന് നമ്മളെയൊക്കെ ഇങ്ങനെ പിത്ത് ചെയ്ത് പഠിക്കുന്നതോര്‍ത്ത് നടുങ്ങിയിട്ടുണ്ട് കുട്ടിക്കാലത്ത് പലപ്പോഴും.(പ്ലാനറ്റ് ഓഫ് ദി ഏപ്സ് ആ ഭീതികളുടെ സിനിമാറ്റിക് രൂപം)

    അരവിന്ദ്,
    ഉപാസന,
    ദേശാഭിമാനീ,
    കാന്താരീ,
    നന്ദി !

    ദേവേട്ടാ,
    :)

    ഹോള്‍ട്ടര്‍ മോണിറ്ററെങ്കിലും വന്നത് എത്ര ന്നന്നായി...ല്ലേ ? നെഞ്ചത്ത് കൈമോഗ്രാഫും പിടിപ്പിച്ച് നടക്കേണ്ടിവന്നിരുന്നെങ്കിലോ..ഹ ഹ ഹ

    വിശ്വേട്ടാ,
    മെഡിക്കല്‍ കോളെജിലെ മ്യൂസിയത്തില്‍ നിന്നും സ്പെസിമനുകള്‍ പല പൊതുസ്ഥലത്തെയും ശാസ്ത്രമേളകളില്‍ പ്രദര്‍ശനത്തിനു വയ്ക്കുമ്പോള്‍, ഏറ്റവും ‘ഹിറ്റ്’ ആകുന്നത് വലിച്ചുകീറിയിട്ട മനുഷ്യ ശരീരമാണ് - നിഗൂഢമായ എന്തോ ഒരു കെമിസ്ട്രിയുണ്ട് അതില്‍... ആനകള്‍ ചാകാന്‍ പോകുന്ന എലിഫന്റ്സ് ഗ്രേവ് യാര്‍ഡുകള്‍ സഹ ആനകളില്‍ ഉണര്‍ത്തുന്ന കൌതുകം പോലെയൊന്ന്..?

    അപ്പുച്ചേട്ടാ,
    ശവം കീറാനും തവളയെ എടുക്കാനും മറ്റും ഗ്ലൌസുകള്‍ കിട്ടാറില്ല. ദൌര്‍ലഭ്യമാണ് പലപ്പോഴും കാരണം. പിന്നെ സ്വന്തമായി വാങ്ങിക്കൊണ്ട് വന്നാലും അധ്യാപകര്‍ കളിയാക്കും.(അവരൊന്നും പണ്ട് ഇതുപയോഗിച്ചിരുന്നില്ല എന്നതാവാം ന്യായം!). അനാട്ടമി അധ്യാപകര്‍ സ്ഥിരം പറയുന്നത് ഇതാണ് : Use your bare hands and try to get a feel of how the body really is ! ഫസ്റ്റ് ഇയര്‍ ആദ്യത്തെ ഒരാഴ്ച കഴിഞ്ഞാല്‍ പിന്നെ കൈയ്യില്‍ ഫോര്‍മാലിന്റെ വാസന ഇല്ലാതെ ഊണുകഴിക്കാന്‍ പറ്റാതാകും...ഹ ഹ ഹ!
    അനാട്ടമീയില്‍ കീറുന്ന ശവങ്ങള്‍ ഒന്നോ രണ്ടോ മാസം ഫോര്‍മാലിനൈസ് ചെയ്ത് ഏതാണ്ടൊരു ‘മമ്മി’ പരുവമാകുമ്പോഴാ നമ്മുടെ കൈയ്യില്‍ കിട്ടുക. അപ്പോഴേക്കും ഒരു മനുഷ്യന്റേതാണ് ആ ശരീരം എന്നൊന്നും തോന്നാത്ത വിധം അതു മരക്കഷ്ണം പോലായിട്ടുണ്ടാകും.
    പോസ്റ്റുമോര്‍ട്ടം എക്സാമിനേഷന്‍ നടത്തുമ്പൊ അങ്ങനെയൊന്നുമല്ല കേട്ടോ..വളരെ സിസ്റ്റമാറ്റിക് ആയി ഇരട്ട ഗ്ലൌസൊക്കെ ധരിച്ചിട്ടുണ്ടാകും. Fresh body അല്ലേ, അസുഖങ്ങള്‍ പകരാം.

    പിന്നെ മൃഗങ്ങളിലുപയോഗിക്കാവുന്ന ഈ.സീ.ജി ചെലവുള്ളതും പ്രവര്‍ത്തിപ്പിക്കാന്‍ കൈമോഗ്രാഫിനു വേണ്ടതിനേക്കാള്‍ കൂടുതല്‍ വൈദഗ്ധ്യം വേണ്ടുന്നതുമാണ്. (രോഗികളില്‍ ഇത് പ്രത്യേക പരിശീലനം കിട്ടിയ ടെക്നോളജിസ്റ്റുകളാണ് എടുക്കുക. ഡോക്ടര്‍ക്ക് ഈ.സീ.ജി interpret ചെയ്യുന്ന ജോലിമാത്രമേ ഉള്ളൂ)

    പിന്നെ ഈ പഴഞ്ചന്‍ പരീക്ഷണം ഇപ്പോഴും സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്തിന് എന്നു ചോദിച്ചാല്‍...എന്താ പറയുക..പ്രീഡിഗ്രിക്ക് ഇപ്പോഴും അമ്മീറ്ററും വോള്‍ട്ട് മീറ്ററുമൊക്കെ വച്ച് ചില എലമെന്ററി പരീക്ഷണങ്ങള്‍ ചെയ്യാറില്ലേ, ആ ഒരു പ്രാധാന്യം തന്നെ.ചരിത്രം അറിഞ്ഞിരിക്കുകയെങ്കിലും ചെയ്യാമല്ലോ. പിന്നെ Biophysics-ന്റെ ചില പ്രാഥമിക പാഠങ്ങള്‍ കൂടിയുണ്ട് ഈ പരീക്ഷണത്തില്‍ പഠിക്കാന്‍.

    അഭയാര്‍ത്ഥിച്ചേട്ടാ,
    ഞാന്‍ വിനയകുനിയനായി സാഷ്ടാംഗം...:)

    അങ്കിളേ,
    പുകവലി, കള്ളുകുടി എന്നിവയെക്കുറിച്ച് രണ്ട് പോസ്റ്റുകള്‍ അണിയറയില്‍ തയാറായി വരുന്നുണ്ട്. വഴിയേ ഇടാമെന്നു വിചാരിക്കുന്നു. ഹൈപ്പര്‍ടെന്‍ഷന്‍, ഡയബറ്റീസ്, കൊളസ്ട്രോള്‍ രോഗങ്ങള്‍ എന്നിവ ആദ്യം ഇട്ടിട്ട് അതിലേക്ക് പോകാം എന്നു കരുതി . ചിലകാര്യങ്ങള്‍ വിശദീകരിക്കാന്‍ അത് സൌകര്യമാകുകയും ചെയ്യും... (അതാരാപ്പാ ബൂലോകത്തെ ആ ഓസിയാര്‍ ആരാധകന്‍ ? ;)


    വെട്ടുക്കിളീ,
    അതേ വെട്ടുക്കിളി ജീവിതം എത്ര ഭേദം. (ഹരികുമാരന്മാര്‍ പിടിച്ച് പിത്ത് ചെയ്യാന്‍ നടപ്പുണ്ട് പിറകില്‍ എപ്പോഴും ഒരു കണ്ണുവേണേ)

    പിന്നെ, മരുന്നു കമ്പനികളുടെ യുദ്ധവും ജീന്‍ പേറ്റന്റിംഗും താല്പര്യമുണ്ടേല്‍ ജുറാസിക് പാര്‍ക്ക് ഫെയിം മൈക്കിള്‍ ക്രൈറ്റന്റെ പുതിയ നോവല്‍ ഒന്നു ട്രൈ ചെയ്യൂ..(ഭാവനേടെ കാര്യത്തില്‍ ശകലം ഓവറാണ് കൈമള്‍ അച്ചായന്‍ ഇപ്രാവശ്യം...എന്നാലും മുഷിയില്ല)

    കാവലാന്‍ ജീ‍,
    അങ്ങയുടെ നല്ലൊരു വാലന്റൈന്‍സ് ഡേ ഞാനായിട്ട് കോഞ്ഞാട്ടയാകിയില്ല എന്നു കരുതട്ടെ :)
    പ്രണയം അളക്കുന്നത് തലച്ചോറിലാണ് എന്നു വേണേല്‍ ഇത്തിരി സീരിയസായി പറയാം...അതിനു യന്ത്രമൊന്നുമില്ല...നാലഞ്ചു ഹോര്‍മോണുകളുടെ കളി..പിന്നെ വികാരങ്ങളുടെ ഒരു PET സ്കാനും...പ്രണയത്തിന്റെ deterministic അഹങ്കാരത്തോടെയുള്ള ഫോട്ടോ റെഡി..ഹ ഹ ഹ!

    മണ്‍സൂണ്‍ ഡ്രീംസ്,
    ഓര്‍മ്മകള്‍ മരിക്കുന്നില്ലല്ലോ അല്ലേ..? അയവെട്ടുംതോറും മധുരം കൂടുന്നു.

    നമ്പൂതിരി മാഷ്,
    അശോക് കര്‍ത്താ മാഷിനു നമ്പൂരീടെ വക ഒരു ‘അക്ഷരശ്ലോകം’ അങ്ങട് കൊട്ക്കാരുന്നു... ഒരു എന്റര്‍ടെയിന്മെന്റ് ആയിക്കോളും..ഹ ഹ

    അശോക് കര്‍ത്താ മാഷേ,

    “..ഇത് സ്വാര്‍ത്ഥത. മ്നുഷ്യനെപ്പോലെ വേറൊരു ജീവനല്ലെ മൂര്‍ത്തി തവളയും? തവളയുടെ ആവശ്യമാണോ ഡോക്ടറന്മാരെ ഉല്‍പ്പാദിപ്പിക്കേണ്ടത്?..”

    ഹൊ, എന്തൊരു ധാര്‍മ്മിക രോഷം!

    അജമാംസ രസായനത്തില്‍ നമ്മള്‍ ആടിന്റെ വാലിലെ പൂടയായിരിക്കും ചേര്‍ക്കുന്നത് അല്യോ..?
    അശ്വമേധം കഴിയുമ്പോള്‍ പണ്ട് മാഷുടെ ആരാധനാപുരുഷന്മാര്‍ കുതിരയെ pentobarbitone കുത്തിവച്ചായിരിക്കും കൊന്നോണ്ടിരുന്നത് അല്യോ..?
    എത്ര നിസ്വാര്‍ത്ഥര്‍...ആഹ ഹാ!

    “മരുന്ന് കമ്പനികള്‍ക്കു വേണ്ടി രോഗികളെ രഹസ്യമായി വിട്ടു കൊടുക്കുന്നവര്‍... കാശുകൊടുത്തില്ലെങ്കില്‍(സര്‍ക്കാരാശുപത്രിയില്‍ മാത്രമല്ല) രോഗിയെ ശ്രദ്ധിക്കാതെ വിടുന്നവര്‍....എത്ര ഫിലസഫിക്കലാണിവരുടെ ജീവിതം !!)”

    ആ കണ്ണട വല്ലാതെ മഞ്ഞച്ചു മാഷേ. ഇടയ്ക്ക് ഒന്ന് ഊരി തുടയ്ക്കുന്നതു നല്ലതാണ്. ഇല്ലെങ്കില്‍ സ്വന്തം ശരിരം പോലും മഞ്ഞയായി കണ്ടുതുടങ്ങും ഇനി.

    ReplyDelete
  23. ഉവ്വ്‌ അശോക്‌ കര്‍ത്താ മാഷേ. മനുഷ്യന്‍ ക്രൂരനായ ജീവിയാണ്‌. മറ്റ്‌ മൃഗങ്ങള്‍ ഭക്ഷണത്തിനു വേണ്ടിയേ കൊല്ലുന്നുള്ളു, മനുഷ്യന്‍ മരുന്നു പഠനത്തിനു വേണ്ടി മൃഗങ്ങളെ പീഡിപ്പിക്കുന്നു, അതിനു നിലനില്‍പ്പെന്ന എക്സ്ക്യൂസ്‌ കൊടുക്കാം, പക്ഷേ വെറും കാഴ്ച്ചസുഖത്തിനായി ആനകളെ അടിമകളാക്കി വളര്‍ത്തുന്നതിനും ദേവപ്രീതിക്കും പെരുന്നാളാഘോഷിക്കാനും കോഴിയെയും മാടുകളെയും ബലികൊടുക്കുന്നതിനു ആ ന്യായീകരണവുമില്ല.

    പശുവിനെ ജനിപ്പിച്ച്‌, കയറില്‍ കെട്ടിയിട്ട്‌ അടിമയാക്കി വളര്‍ത്തി, അവളെ ലൈംഗികസുഖം പോലും അനുഭവിക്കാന്‍ സമ്മതിക്കാതെ ബലാല്‍ക്കാരമായി കുത്തിവച്ച്‌ ഗര്‍ഭിണിയാക്കി അവള്‍ കുഞ്ഞിനായി ചുരത്തുന്ന അമൃത്‌ മോഷ്ടിച്ച്‌ കുടിച്ച്‌, അവളുടെ കറവവറ്റുമ്പോള്‍ കണ്മുന്നിലിട്ട്‌ കുഞ്ഞിനെ ഇറച്ചിക്കാരനു വിറ്റ്‌, കുത്തിവച്ചാലും അവള്‍ ഗര്‍ഭിണിയാകാതെ വരുമ്പോള്‍ കൊന്ന് ചപ്പാത്തിക്കൊപ്പം അടിക്കുന്നതാണ്‌ ഏറ്റവും കൊടിയ ക്രൂരത. ഒക്കെ കഴിഞ്ഞ്‌ അവളെ ഗോമാതാവ്‌ എന്നൊരു തൊഴീലും ...

    ReplyDelete
  24. ഭംഗിയായ വിവരണം.
    നന്ദി സൂരജ്.

    ReplyDelete
  25. സൂരജ്,
    താങ്കള്‍ എഴുതുന്നതെല്ലാം മിക്കവാറും വായിക്കാറുണ്ടു, പക്ഷെ ചില കാരണങ്ങളാല്‍ കമെന്റുചെയ്യാന്‍ കഴിഞ്ഞിട്ടില്ല, ഞാനിപ്പോള്‍ ഒരു വല്ലാത്ത റ്റെന്‍ഷനീലാണു, സൂരജിന്റെ ഒരു വിശദമായ മറുപടീ എന്റെ റ്റെന്‍ഷന്‍ കുറക്കുമെന്നു കരുതുന്നു, എന്റെ മോനു നാല്ലു വയസ്സു കഴിഞ്ഞു, വര്‍ഷത്തില്‍ 4 തവണയെങ്ക്കിലും throat infection വരും, റ്റൊന്‍സില്‍ ഒന്നു വലൂതാണെന്നാണു ഡോക്ടര്‍മാര്‍ പറയുന്നതൂ, കഴിഞ്ഞ മാസം ഒരു ഡോ‍ക്ടര്‍ പറഞ്ഞു, tonsil remove ചെയ്യണമെന്നു, ഞാന്‍ ഒരു ENT specialistineum consult ചെയ്തു, അവരും, പിന്നെ മോനെ സ്തിരമായ്യി കാണിക്കുന്നാ ഡോക്ടരും പറയ്യുന്നു ഇതു തന്നെ, ഞങ്ങള്‍ ദുബായിലാണു താമസം, നാട്ടില്‍ പോണം സര്‍ജറി ചെയ്യാന്‍, പക്ഷെ ആരും ഒന്നും വിശദമായി പറയുന്നില്ല, എനിക്കു ഇതെകുറിച്ചു ഒന്നു പറഞ്ഞൂ തരാമോ,

    ReplyDelete
  26. പ്രിയ വേനല്‍ ജീ,

    താങ്കളുടെ പ്രൊഫൈലില്‍ കൊടുത്തിട്ടുള്ള മെയില് അഡ്രസില്‍ ഒരു പേഴ്സണല്‍ ഈ-മെയില്‍ വിടുന്നു. സംശയനിവൃത്തിയാകും എന്നു കരുതട്ടെ ?
    സസ്നേഹം,
    സൂരജ്.

    ReplyDelete
  27. അശ്വമേധം കഴിയുമ്പോള്‍ പണ്ട് മാഷുടെ ആരാധനാപുരുഷന്മാര്‍ കുതിരയെ pentobarbitone കുത്തിവച്ചായിരിക്കും കൊന്നോണ്ടിരുന്നത് അല്യോ..?
    എത്ര നിസ്വാര്‍ത്ഥര്‍...ആഹ ഹാ!

    ഹ..ഹാ..അശ്വമേധത്തെക്കുറിച്ചുള്ള അറിവ് അപാരം. വായിക്കുമ്പോള്‍ ചിത്രകഥ വായിച്ചാ‍ല്‍ പോര ഡോക്ടറെ....രാമാനന്ദസാഗറിന്റെ സീരിയല്‍ കണ്ടാലും പോരാ...അറിവുള്ള ആരോടെങ്കിലും ചോദിച്ച് മനസിലാക്കു അശ്വമേധം എന്താണെന്നും, അഥിലെ കുതിര എന്താണെന്നും.
    http://aksharakkashayam.blogspot.com/

    ReplyDelete
  28. അജമാംസ രസായനത്തില്‍ നമ്മള്‍ ആടിന്റെ വാലിലെ പൂടയായിരിക്കും ചേര്‍ക്കുന്നത് അല്യോ..?
    അപ്പോ ഡിസക്ഷന്‍ കാഴിഞ്ഞാല്‍ സംഗതി ശാപ്പിടൂകയും ചെയ്യുമോ? അപ്പോ ഇഡി-അമീന്‍ മാത്രമല്ല, മെഡിക്കോസുംm......?

    ReplyDelete
  29. ഉവ്വ ഉവ്വ...ഇനിയിപ്പോ വ്യാഖ്യാന കസര്‍ത്തുകൊണ്ട് കുതിരയെ ‘വികാരങ്ങള്‍’ആക്കാം, ലോഭ/മോഹങ്ങളാക്കാം അങ്ങനെയങ്ങനെ പലതുമാക്കാം...ചുട്ടുകൊന്ന കുതിരയെഴുന്നേറ്റുവന്നു കഥ മാറ്റി പറയില്ലല്ലോ...!
    ഋഗ്വേദം എന്നൊരു സാധനമുണ്ട്, ആര്യന്മാര് ഇന്ത്യയിലു വന്ന തങ്ങളുടെ സംസ്കാരം പ്രചരിപ്പിച്ചതിന്റെ കഥ അതുവായിച്ചാ കിട്ടും കൂട്ടത്തില്‍ ഒന്നാം മണ്ഡലത്തില്‍ ദീര്‍ഘതമസ്സ് ഋഷി വിവരിക്കുന്ന സൂക്തങ്ങളുണ്ട് അതില്‍ 162 ഒന്നെടുത്ത് വായിച്ചു നോക്കുക മാഷ്..
    ചിത്രകഥയൊക്കെ തോറ്റുപോകും...അത്ര കിടിലമാണ് കുതിരയെ ചുട്ട് വേവിക്കുന്ന ഉരുളിയെവരെ പറഞ്ഞിട്ടുണ്ട്... ഞാനീ പോസ്റ്റില്‍ എഴുതിയതിന്റെ ആയിരമിരട്ടി ക്രൌര്യത്തോടെ...യേദ്..? ഒന്ന് ട്രൈ ചെയ്യ് മാഷേ...

    ReplyDelete
  30. ഡോക്ടര്‍ സൂരജ്‌ ഒരു അനുഭവക്കറിപ്പിട്ടിരിക്കുന്നു. രണ്ടാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ തവളകളുടെ ഹൃദയമിടിപ്പ്‌ പരിശോധിച്ച്‌ പഠിച്ചതിനേക്കുറിച്ചാണത്‌. വായനാ സുഖമുണ്ടെങ്കിലും അതിലടങ്ങിയിരിക്കുന്ന നിന്ദയും പരിഹാസവും ഒരു ഭിഷഗ്വരനു ചേര്‍ന്നതായില്ല. മൃത്യുവിനു വിധേയമാകുന്ന ഒരു സഹജീവിയേക്കുറിച്ച്‌ ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഡോക്ടറന്മാരില്‍ നിന്നും കാരുണ്യവും സഹാനുഭൂതിയും പ്രതീക്ഷിച്ചുകൂടെന്ന് ആവര്‍ത്തിച്ച്‌ തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണു നമ്മള്‍ കടന്ന് പോകുന്നത്‌. അതു കൊണ്ട്‌ ഇത്തരം ഒരു പോസ്റ്റ്‌ വന്നതില്‍ അത്ഭുതപ്പെടാനില്ല. കുറഞ്ഞപക്ഷം തന്റെ മനസിനെ സുതാര്യമായി പകര്‍ത്തിയതിനു ഡോക്ടറെ അഭിനന്ദിക്കുകയാണു വേണ്ടത്‌. പ്രകൃതിയുടെ ഈ ജീവവലയിലെ ഒരു ജീവനെ നിഷ്കരുണം കൊല്ലുമ്പോള്‍ ശരീരശാസ്ത്രം പഠിക്കുന്നവര്‍ നൊമ്പരപ്പെടുന്നില്ലെന്നും പകരം ആനന്ദിക്കുകയാണെന്നും കാണിച്ചു തന്നതിനു......
    ഇവിടെ വിഷയമതല്ല. തവളയേയും കൂറയേയുമൊക്കെ കീറിമുറിച്ചാല്‍ മനുഷ്യന്റെ ശരീരശാസ്ത്രം പഠിക്കാന്‍ കഴിയുമോ? സംശയമുണ്ട്‌. സഹജീവികളോട്‌ കൃപ കാട്ടണ്ട എന്നൊരു ചിന്ത ഉള്ളില്‍ പതിയുന്നവന്‍ വളര്‍ന്ന് വരുമ്പോള്‍ തന്റെ രോഗികളോട്‌ കൃപ കാട്ടുമോ? മനസില്‍ നിന്നും കൃപ ഒഴിവാക്കാനുള്ള ഒരു പരിശീലനമല്ലെ ഈ ഡിസക്ഷന്‍? ഡോക്ടറും അറിയാതെ അത്‌ സമ്മതിക്കുന്നുണ്ട്‌. ഈ പരിശീലനം ഒരു ഡോക്ടറെ നിര്‍മ്മമനാക്കുമത്രെ! ഒരു തെരുവ്‌ ഗുണ്ട ചില്ലറ കത്തിക്കുത്തുകളിലൂടെ വളര്‍ന്ന് ക്വട്ടേഷന്‍ പാര്‍ട്ടിയാകുന്ന പോലെ. അല്ലെ?
    മനുഷ്യന്റെ നേര്‍പതിപ്പല്ല അവന്‍ കൊന്നു പഠിക്കുന്ന ജീവികള്‍ ഒന്നും. അവയ്ക്കുള്ള ചില്ലറ സാമ്യങ്ങള്‍ മനുഷ്യനോട്‌ സാമ്യപ്പെടുത്തുവാനുള്ള ഒരു പ്രാകൃത രീതിയാണു കീറിപ്പഠനങ്ങളില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്‌. തവളയെ തുറന്ന് വച്ചിട്ട്‌ അതിന്റെ ഒരു പ്രവര്‍ത്തനത്തെ മനുഷ്യന്റെ തത്തുല്യമായ പ്രവര്‍ത്തനമായി ഊഹനം നടത്തുവാനാണു പഠിപ്പിക്കുന്നത്‌. അല്ലാതെ ഇതുപോലെയാണു മനുഷ്യന്റെ ഉള്ളിലും എന്ന് പറയാനാവില്ല. ഒരു ദൃശ്യത്തെ വച്ചിട്ട്‌-യഥാര്‍ത്ഥ വസ്തുവിനേയല്ല-ഊഹനാപാഹനങ്ങളിലൂടെ നിജസ്ഥിതി മനസിലാക്കലാണിത്‌. മനസിലാണത്‌ സംഭവിക്കുന്നത്‌. ദൃശ്യം ഒന്നായിരുന്നാലും ഒരാള്‍ക്കുണ്ടാകുന്ന 'ബോധം' രണ്ടാമതൊരാള്‍ക്ക്‌ അതില്‍ നിന്ന് ഉണ്ടാവണമെന്നില്ല. അങ്ങനെ ഉണ്ടാവണമെന്നുണ്ടെങ്കില്‍ യഥാര്‍ത്ഥ വസ്തുവിനെ തന്നെ കാട്ടിക്കൊടുക്കണം. ജഡം കീറി കാണിച്ചു കൊടുത്താലും ഈ യാഥാര്‍ത്ഥ്യബോധം ഉണ്ടാകില്ല. കാരണം മരിക്കുമ്പോള്‍ തന്നെ വലിയ രാസീയ-ഭൗതിക മാറ്റങ്ങള്‍ ശരീരത്തിനുള്ളില്‍ നടക്കുന്നു. ജീവിച്കിരിക്കുന്ന 'മനുഷ്യ'നല്ല, ജഡമായിക്കിടക്കുന്നത്‌. അപ്പോള്‍ കീറിമുറിച്ച്‌ കാണിച്ചു കൊടുക്കുന്നെങ്കില്‍ അത്‌ പച്ചയായ മനുഷ്യനെത്തെന്നെ വേണം.
    ജഡം കീറിമുറിയ്ക്കുന്നതില്‍ നിന്ന് ഭിഷഗ്വരന്‍ നേടുന്നത്‌ എന്താണു? ഡോ.സൂരജ്‌ പറയുന്നതു പോലെ നിര്‍മ്മമതയും തത്ത്വചിന്താ ഔന്നിത്യവുമാണോ? അതോ തന്റെ ടേബിളില്‍ കിടത്തിയിരിക്കുന്ന മനുഷ്യരെല്ലാം വെറും ഒരു ജഡ തുല്യര്‍ ആണെന്നാകുമോ? പല ഡോക്ടറന്മാരുടേയും പെരുമാറ്റം പരിശോധിച്ചാല്‍ രണ്ടാമത്‌ പറഞ്ഞതിനാണു സാദ്ധ്യത കൂടുതല്‍. (പല ഗൈനക്കോളജിസ്റ്റുകളും ഗര്‍ഭിണിയെ വേശ്യയായിക്കാണുന്നപോലെ). പഠനമെല്ലാം ജഡത്തിലാകുമ്പോള്‍ രോഗിയേയും ജഡമായിക്കാണുന്നതില്‍ ഇവരെ തെറ്റു പറയേണ്ടതുണ്ടോ? പരസ്യത്തിന്റെ മനശ്ശാസ്ത്രം ആലോചിച്ചാല്‍ ഇത്‌ പിടി കിട്ടും. പരസ്യങ്ങള്‍ ആവര്‍ത്തിക്കുന്നതു എന്തിനാണു? ചരക്കിന്റെ ഗുണദോഷങ്ങള്‍ ഉപഭോക്താവിനു മനസിലാകാന്‍ വേണ്ടിയാണോ? തീര്‍ച്ചയായും അല്ല. ചരക്കിനേപ്പറ്റി കാണിച്ചു തരുന്നതും കേള്‍പ്പിച്ചു തരുന്നതും മാത്രം ഉപഭോക്താവ്‌ മനസിലാക്കാന്‍ വേണ്ടിയാണു. ശവം മാത്രം കാണുന്നവന്‍ എല്ലാം ശവമായിക്കാണും. യന്ത്രമായിക്കാണുന്നവന്‍ എല്ലാം യന്ത്രമായും.
    ഇനി, ശവത്തെത്തന്നെ ഇക്കൂട്ടര്‍ വെറുതെ വിടുമെന്ന് വിചാരിക്കുന്നുണ്ടോ? ജഡത്തോട്‌ ആദരവ്‌ പുലര്‍ത്തണമെന്നാണു പറയുന്നത്‌. ഈ ബഹുമാനം പലപ്പോഴും അതിരു കടന്ന് 'ആരാധന' വരെയാകാറുണ്ട്‌. ചത്ത തവളയെപ്പോലെ മലര്‍ന്നടിച്ച്‌ കിടക്കുന്ന ശവങ്ങള്‍ പലതും ഡിസക്ഷന്‍ കഴിഞ്ഞ്‌ വാരിക്കൂട്ടുമ്പോള്‍ അവയുടെ പല സുപ്രധാനാവയവങ്ങളും ഭിഷഗ്വരമുകുളങ്ങളുടെ കീശയിലായിക്കഴിഞ്ഞിരിക്കും. അല്ലെ? പിന്നെ എന്ത്‌ തവള............

    ReplyDelete
  31. ഏകെ എന്ന അശോക് കര്‍ത്ത സ്വന്തം മനസ്സിന്റെ വൈകൃതങ്ങളാണ് പോസ്റ്റായും കമന്റായും ബൂലോഗത്ത് പ്രദര്‍ശിപ്പിക്കുന്നത് . അതൊന്നും ഇപ്പോള്‍ ആരും ശ്രദ്ധിക്കാറില്ല . അതെല്ലാം ഇവിടെയൊക്കെ കിടക്കട്ടെ . ഇങ്ങനെയും ചിന്തിക്കുന്നവര്‍ ഉണ്ടെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാമല്ലോ .

    ReplyDelete
  32. സുരേഷിനോട് യോജിക്കാതെ തരമില്ല. വളരെ ഗൌരവതരമായി കൊണ്ടുപോകുന്ന ഒരു ബ്ലോഗില്‍ കടന്നുവന്ന് അലമ്പുണ്ടാക്കുകയാണു ഏ.കെ ചെയ്യുന്നത്. ഇതിനു അയാള്‍ക്കുള്ള യോഗ്യതയെന്താണു? ഇത്തരക്കാര്‍ക്ക് ‘അടി’യാണു മരുന്നു. കുറഞ്ഞപക്ഷം അങ്ങേരുടെ കമന്റുകള്‍ ഇതില്‍ ഇടാതിരിക്കുക. അക്ഷരക്കഷായം ബ്ലോഗ് ബഹിഷ്കരിക്കുക. അതൊക്കെ വായിച്ചാല്‍ നാം ആശയക്കുഴപ്പത്തില്‍ ചെന്ന് പെടും.

    ReplyDelete
  33. സൂരജ് മുന്‍പൊരിക്കല്‍ ഇവിടെ ഒരു എഴുതിയത് പോസ്റ്റ് ചെയ്യാതെ പോയിരുന്നു. ഈ കര്‍ത്തായെ പോലെ ചില ഫോബിയകള്‍ ബാധിച്ചവര്‍ക്ക് വിശദമായ മറുപടി പറഞ്ഞ് സമയം പാ‍ാഴാക്കരുതെന്ന്. തെറ്റിദ്ധരിക്കപ്പെട്ടേക്കും എന്ന് ഭയന്ന് അന്ന് ആ കമന്റ് ഒഴിവാക്കിയതാണ്. ഇപ്പോള്‍ അത് ചേര്‍ക്കുന്നു.

    എഴുത്തിലെ ഹാസ്യവും ഗൌരവവും ഒരുപോലെ നന്നാവുന്നുണ്ട്. അഭിനന്ദനങ്ങള്‍.

    അശ്വമേധത്തെക്കുറിച്ച് സൂരജ് മനസ്സിലാക്കിയത് ശരിയാ‍ണ്. മൃഗത്തെ കൊല്ലുകമാത്രമല്ല മൃഗഭോഗത്തിനൊടും ശവഭോഗത്തിനോടും ബന്ധമുള്ള യാഗവിധികള്‍ ഉണ്ട്. ഇതൊക്കെയും അനുഷ്ടിക്കപ്പെട്ടിരുന്നു. അടയാളത്തില്‍ അല്ല. അക്ഷരാര്‍ത്ഥത്തില്‍ തന്നെ.

    പൊതുവായനക്ക് യോജിക്കാത്ത കണ്ടന്റ് അല്ലെങ്കില്‍ ആരുടെയും കമന്റുകള്‍ ബ്ലോഗില്‍ നിന്ന് ഒഴിവാക്കുന്നത് നല്ലതല്ല. അത് ബ്ലോഗ് നല്‍കുന്ന ഇന്റര്‍ ആക്റ്റീവ് സാധ്യതകള്‍ക്ക് എതിരാണ്. ബുദ്ധിമരവിപ്പുകള്‍ ചിലച്ചിട്ട് പോകട്ടെ എന്ന് കരുതുക. അത്രതന്നെ.

    ReplyDelete
  34. എഴുത്ത് നന്നായെന്ന് പതിവുപോലെ പറഞ്ഞ് സുഖിപ്പിക്കുന്നില്ല. പറയാനുളളത് വേറൊരു കാര്യമാണ്.

    ബൈ ദ ബൈ.
    പത്താം ക്ലാസില്‍ ലോണ്‍ ഡോഗെന്നൊരു കവിത പഠിച്ചിട്ടുണ്ടോ. ഐറിന്‍ റുഥര്‍ഫോര്‍ഡ് എഴുതിയത്. ദേ ഇതാണ് സാധനം.
    ഒരു കമന്റായി ഇതിവിടെ കിടക്കട്ടെ!
    I'M a lean dog, a keen dog, a wild dog, and lone;
    I'm a rough dog, a tough dog, hunting on my own;
    I'm a bad dog, a mad dog, teasing silly sheep;
    I love to sit and bay the moon, to keep fat souls from sleep.

    I'll never be a lap dog, licking dirty feet,
    A sleek dog, a meek dog, cringing for my meat,
    Not for me the fireside, the well-filled plate,
    But shut door, and sharp stone, and cuff and kick, and hate.

    Not for me the other dogs, running by my side,
    Some have run a short while, but none of them would bide.
    O mine is still the lone trail, the hard trail, the best,
    Wide wind, and wild stars, and hunger of the quest!

    ReplyDelete
  35. 'അടി മരുന്നും' ഊരുവിലക്കും പ്രഖ്യാപിച്ചിരിക്കുന്ന സ്ഥിതിക്ക്‌ 'ബൂലോക'പരിസരത്ത്‌ കാണപ്പെടുന്നത്‌ 'ആരോഗ്യകര'മല്ലെന്ന് അറിയാം. എങ്കിലും യജ്ഞത്തിലെ കുതിരയെപ്പറ്റി 'പണ്ഡിതന്മാര്‍' ചര്‍ച്ച ചെയ്യുന്നത്‌ കേട്ടപ്പോള്‍ ഒന്നിത്രടം വരെ വന്നു പോകാമെന്ന് കരുതി. തല്ലുന്നേല്‍ തല്ലട്ടെ! ഡിഗ്രിയും പത്രാസ്സുമുള്ളവര്‍ കാര്യങ്ങള്‍ നിശ്ചയിച്ചു കഴിഞ്ഞാല്‍ പിന്നെ അതിനു മാറ്റമുണ്ടാവില്ലെന്നറിയാം. യജ്ഞത്തിലെ കുതിരയേക്കുറിച്ച്‌ ഡോക്ടറുടേയും ഉത്സാഹക്കമ്മിറ്റിക്കാരുടേയും അഭിപ്രായം അങ്ങനെ തന്നെ ഇരിക്കട്ടെ. നാലടി നടന്നാല്‍, ഒരാണികേറ്റിയാല്‍ ചത്തുപോകുന്ന കുതിര! ആത്മതത്ത്വത്തേക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നിടത്താണു ബീഫും പോര്‍ക്കും! ഹാ..ഹ. അവരുടെ അഭിപ്രായം മാറ്റാന്‍ ഞാന്‍ ആളല്ല. അതു മാറിയാല്‍ അവരുടെ പല സങ്കല്‍പങ്ങളും തകരും. എങ്കിലും ബൃഹാദാരണ്യം ഒന്നാം ബ്രാഹ്മണം ഒന്ന് വായിച്ചു നോക്കുക. "ഓംഃ ഉഷാവ അശ്വസ്യ മേധസ ശിരഃ സുര്യശ്ചക്ഷുവാദപ്രാണോ........" എന്ന് തുടങ്ങുന്നത്‌. അതില്‍ യാഗാശ്വത്തിന്റെ മുഖം, കൈകാലുകള്‍ തുടങ്ങി എല്ലാത്തിനേക്കുറിച്ചും പറയുന്നുണ്ട്‌. എന്നിട്ടും സ്വന്തം അഭിപ്രായമാണു ശരി എന്ന് തോന്നുന്നുവെങ്കില്‍ അതില്‍ ഉറച്ചു നില്‍ക്കുക. വേദങ്ങളുടെ 'പ്രകൃതം' അഹിംസയാണു. അതില്‍ നിന്നും വാച്യമായോ അല്ലാതെയോ അതിനു മാറിപ്പോവാനാവില്ല. കുതിരയെ തിന്നണമെന്ന് മോഹമുള്ള ഏതെങ്കിലും ബ്രാഹ്മണനോ ശൗചഹീനക്കാരനോ മറിച്ചൊരു വ്യാഖ്യാനം തന്നിട്ടുണ്ടെങ്കില്‍ നാം നിസ്സഹായരാണു. താങ്കള്‍ക്‌ക്‍കൂടി അവകാശപ്പെട്ട ഒരു പൈതൃകം തെറ്റായി പഠിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യരുതെന്ന് ഒരപേക്ഷയുണ്ട്‌. ഭൂതദയ ഒരു സ്വഭാവമായിക്കഴിഞ്ഞവനു മാത്രമേ ഇന്ത്യന്‍ വൈജ്ഞാനികതയിലേക്ക്‌ പ്രവേശിക്കാന്‍ കഴിയൂ. അല്ലാതെ അക്കാദമിക്കായി എന്തെങ്കിലും പഠിച്ചാല്‍ അതൊക്കെ കുതര്‍ക്കങ്ങള്‍ക്കേ ഉപകരിക്കു. എത്ര ഡിഗ്രിയുണ്ടായാലും ജീവിതത്തിനു പ്രയോജനപ്പെടില്ല. അതു കൊണ്ട്‌ സമയമുണ്ടെങ്കില്‍ അതൊന്നു നൊക്കുക. ഇല്ലെങ്കില്‍ കാലമാകുമ്പോള്‍ തനിയെ പഠിച്ചു കൊള്ളും. താങ്കളുടെ ആദര്‍ശ്ശ സമൂഹം-പാശ്ചാത്യന്‍-അതാണല്ലോ ഇപ്പോള്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നത്‌.

    ReplyDelete
  36. സൂരജ്,

    നേരത്തെ കണ്ടിരുന്നു. കമന്റിടാന്‍ പറ്റിയില്ല. വളരെ നല്ല ലേഖനം.

    തവളകളെ ജീവനോടും കറിയാക്കിയും കണ്ടിരിക്കുന്നത് ചൈനീസ് തീന്‍ മേശയില്‍!. നല്ല സ്വാദ്.

    "ഓം: തവളായ നമഹ". സുരജെ, തവളകളുടെ ഉന്നമനത്തിനായ് പ്രവര്‍ത്തിക്കു‌‌.....ഒരു അസുര ഗണത്തില്‍ പെട്ട മനുഷ്യന്‍! .

    ReplyDelete
  37. പത്തുപന്ത്രണ്ടു വയസ്സുള്ളപ്പോഴാണ്.. അന്നു കണ്ട ഏതോ സിനിമയുടെ സൈഡ് എഫക്ടാ‍യീരിയ്ക്കാം പ്രചോദനം.. പാടത്തുപോയി നല്ല തടിച്ചുരുണ്ട ഒരു പച്ചത്തവളയെ ചൂണ്ടയിട്ടു പിടിച്ചു. ചൂണ്ടയില്‍ പിടിയ്ക്കാന്‍ ഇത്രയ്യും ഈസിയായിട്ടുള്ള വേറൊരു ജീവീ ഇല്ല!

    പിടിച്ച തവളയെ കൊണ്ട് വന്ന്, ചാഞ്ഞുകിടക്കുന്ന തെങിന്റെ കടയ്ക്കല്‍ വച്ച് മൊട്ടുസൂചികൊണ്ട് ക്രിസ്തുദേവനെപ്പോലെ കൈകളിലേയ്ക്ക് സൂചി അടിച്ചുകയറ്റി.. ഒന്നു കുതറി.. പിടഞ്ഞു.. ഉം... ശേഷം, വാങിവച്ച പുതിയ ബ്ലേഡെടുത്ത് അതിന്റെ കഴുത്തിന്റെ താഴെവച്ച് ഏതാണ്ട് കാലിന്റെ ലെവല്‍ വരെയ്ക്കും അമര്‍ത്തി ഒറ്റ വര.
    ദേ കെടക്കണൂ.. ഗംബ്ലീറ്റ് തവള പാക്കേജ്... ഒരീര്‍ക്കിലെടുത്ത് ഒക്കെ ഒന്നു പൊക്കീം താഴ്ത്തീം നോക്കി.. അന്നൊക്കെ ആകപ്പാ‍ടെ അറിയാവുന്ന ആന്തരികഘടന ഇടയ്കിടെ വീട്ടില്‍ ബാ ബാ വിളിച്ച് ചോറിട്ടുകൊടുത്ത് വളര്‍ത്തി വലുതാക്കിയ യുവതാരങ്ങളായ കോഴിക്കുട്ടന്മാരുടേതാണ്... ആ ‘സംഗതിക‘ളൊക്കെ യഥാസ്ഥാനങ്ങളില്‍ അല്പസ്വല്പം ഷേപ്പ് വിത്യാസമുണ്ടെങ്കിലും ഉണ്ടെന്നു തന്നെ ഉറപ്പു വരുത്തി... പിന്നെ വേറെന്തു ചെയ്യാന്‍?? അപ്പോഴാണ് മിടിയ്ക്കുന്ന ഹൃദയം കണ്ടത്..ഒരു രസം തോന്നി.. തൊട്ടടുത്ത് നിന്ന കറുകപുല്ലിന്റെ നീണ്ട ഒരു ഭാഗം പറിച്ചെടുത്ത് അത്തളപിത്തളതവളാച്ചീടെ ഹൃദയത്തിന്റെ അടിഭാഗത്തിലേയ്ക്ക് അങ്ങ് കേറ്റി വച്ചു.. അപ്പഴല്ലെ രസം.. ഡിംഗ് ഡോംഗ് .. അതെ കറുകപ്പുല്ല് മോളിലേയ്ക്കും താഴേയ്ക്കും പൊങ്ങിയുയരാന്‍ തുടങ്ങി... ക്ലോക്കിന്റെ പെന്‍ഡുലത്തിന്റെ വേഗത... പതിയെ പതിയെ പുല്ലിന്റെ ഭാരം കൂട്ടിയും കുറച്ചും വേഗതയുടെ ഫ്രീക്വന്‍സി രസിച്ചു... പിന്നെ ബോറടിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മൊട്ടുസൂചിയൊക്കെ ഇളക്കിപ്പറിച്ച് തവളയെ കുളത്തില്‍ കൊണ്ടിട്ടു!!..

    ഇപ്പഴും ഇടയ്ക്കൊക്കെ ഞാനാ തവളയെ ഓര്‍ക്കാറുണ്ടായിരുന്നു.. അപ്പോഴൊക്കെ, അതിനെ അന്നു ഞാന്‍ കൊല്ലാതെ വിട്ടല്ലോ എന്നൊരാശ്വാസം തോന്നാറുണ്ട് (ഹഹ) പാവം ഇപ്പോ എന്തെടുടുക്കുന്നുണ്ടാവോ?

    ReplyDelete
  38. കരുതിയിരിക്കുക ! ak എന്ന കര്‍ത്താ അഥവാ പാശ്ചാത്യവിരുദ്ധന്‍ അഥവാ പാരമ്പര്യ-പൈതൃകഭ്രാന്തന്‍ ഈ പരിസരത്തുണ്ട് . അങ്ങേര്‍ കമ്പ്യൂട്ടറില്‍ ബ്ലോഗ് എഴുത്ത് നിര്‍ത്തി താളിയോലയില്‍ എഴുതാന്‍ പോകുന്നു . ഇത് ബ്ലോഗിന്റെ തലവിധി . നേരാംവണ്ണം ഒരു ചര്‍ച്ച നടക്കുമ്പോള്‍ ഇങ്ങനെ ചില ദുശ്ശകുനികള്‍ കയറിവരും . സഹിക്കാതിരിക്കാന്‍ നിര്‍വാഹമില്ല.

    ReplyDelete
  39. നാലടി നടന്നാല്‍, ഒരാണികേറ്റിയാല്‍ ചത്തുപോകുന്ന കുതിര! ആത്മതത്ത്വത്തേക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നിടത്താണു ബീഫും പോര്‍ക്കും! ഹാ..ഹ. അവരുടെ അഭിപ്രായം മാറ്റാന്‍ ഞാന്‍ ആളല്ല. അതു മാറിയാല്‍ അവരുടെ പല സങ്കല്‍പങ്ങളും തകരും. എങ്കിലും ബൃഹാദാരണ്യം ഒന്നാം ബ്രാഹ്മണം ഒന്ന് വായിച്ചു നോക്കുക. "ഓംഃ ഉഷാവ അശ്വസ്യ മേധസ ശിരഃ സുര്യശ്ചക്ഷുവാദപ്രാണോ........" എന്ന് തുടങ്ങുന്നത്‌. അതില്‍ യാഗാശ്വത്തിന്റെ മുഖം, കൈകാലുകള്‍ തുടങ്ങി എല്ലാത്തിനേക്കുറിച്ചും പറയുന്നുണ്ട്‌. ഒന്നു വ്യക്തമാക്കി പറഞ്ഞു താ മാഷേ..എന്താണു അതില്‍ പറഞ്ഞിരിക്കുന്നത്?
    മാഷുടെ താളിയോലബ്ലോഗുകള്‍ വായിക്കാനയി കാത്തിരിക്കുന്നു..
    മാഷേ, എത്ര കാലമായി ഇതു തുടങ്ങിയിട്ട്?
    ഐ മീന്‍ ബ്ലോഗെഴുത്ത്..തെറ്റിദ്ധരിക്കല്ലേ..

    ReplyDelete
  40. റൂട്ട് കോസിനു,
    വേദങ്ങളുടെ വിശകലനങ്ങളാണു ഉപനിഷത്തുകള്‍. വേദം സവിശേഷമായ ഒരു ഗണിത ഭാഷയിലാണു രചിച്ചിരിക്കുന്നത്. അതിനെ നമ്മുടെ വ്യവഹാര ഭാഷകൊണ്ട് വായിക്കാന്‍ ശ്രമിച്ചാല്‍ അബദ്ധമാകും. ടെന്‍സര്‍ എന്ന ഗണിതം പഠിക്കാന്‍ അരിത്തമറ്റിക്ക് അപര്യാപ്തമാകുന്ന പോലെ. സൂരജിനു പറ്റിയ ഈ അബദ്ധം നമ്മുടെ മുനിമാര്‍ മുങ്കൂട്ടി കണ്ടിരുന്നു. അതു കൊണ്ട് വേദത്തിനു വിശകലനങ്ങള്‍ ഉണ്ടായി. അക്കൂട്ടത്തില്‍ വളരെ ശ്രേഷ്ഠമായതാണു, ബൃഹദാരണ്യകം. അത് വേദമായി തന്നെ കണക്കാക്കാം. അതിലെ ഒന്നാം ബ്രാഹ്മണത്തില്‍ യാഗത്തിലെ കുതിരയെ കുറിച്ച് പറഞ്ഞിരിക്കുന്നതാണു പ്രസക്ത സൂചന. പണം കിട്ടുമെന്നുണ്ടെങ്കില്‍ ഏതു ഭാഷയും ഏതു പണിയും നാം ചെയ്യും. എന്നാല്‍ നമ്മുടെ പാരമ്പര്യത്തിന്റെ ഈടുവയ്പുകള്‍ കുറിച്ചിട്ടിരിക്കുന്ന സംസ്കൃതത്തെ തിരിഞ്ഞു നോക്കില്ല. അതെല്ലാവര്‍ക്കും സൌജന്യമായി അനായാസമായി കിട്ടണം. രൂപയ്ക്ക് പത്ത് ചാള എന്ന മട്ടില്‍ ചന്തയില്‍ വില്പനയ്ക്ക് വച്ചിരിക്കുന്ന ഒരു ചരക്കല്ലാത്തതു കൊണ്ടാണു അതിന്റെ അന്വയവും അര്‍ത്ഥം ചേര്‍ക്കാതിരുന്നത്. താങ്കള്‍ക്ക് അതിന്റെ സാ‍രം അറിയാന്‍ യഥാര്‍ത്ഥമായും താല്‍പ്പര്യമുണ്ടെങ്കില്‍ അതിനു വഴിയുമുണ്ട്.

    ReplyDelete
  41. എത്ര കാശ് വേണം ?

    ReplyDelete
  42. പണം കിട്ടുമെന്നുണ്ടെങ്കില്‍ ഏതു ഭാഷയും ഏതു പണിയും നാം ചെയ്യും.
    അത് മലയാളിയുടെ പൊതു സ്വഭാവം. എന്ന് വച്ച് കാശു കാണിച്ചാല്‍ ഞാനങ്ങ് വീ‍ീഴുമെന്ന് വിചാരിച്ചോ? പോയി പുസ്തമെടുത്ത് നോക്ക്. സ്വന്തമായിട്ട് ആവശ്യമുണ്ടെങ്കില്‍ പഠിച്ചാല്‍ മതി. ഞാനിത് എഴുതിയത് ഡോക്റ്ററെറ്റ് കിട്ടാനൊന്നുമല്ല. സന്ദര്‍ഭവശാല്‍ കണ്ടു. അത് പറയേണ്ട ഒരവസരം വന്നപ്പോള്‍ പറഞ്ഞു. ഇനി തുടരണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അതിനുള്ള വഴിയും ചൂണ്ടിക്കാണിച്ച് തന്നിട്ടുണ്ട്.

    ReplyDelete
  43. മാഷേ, ഇതൊക്കെ വ്യക്തിനിഷ്ഠമാണ്.താങ്കള്‍ക്ക് ഈ വേദങ്ങളും ബ്രുഹദാരണ്യകവും അല്ലെങ്കില്‍ എതെങ്കിലും മതഗ്രന്ഥങ്ങളുമൊക്കെ ശ്രേഷ്ടവും സങ്കീര്‍ണ്ണവും ആയി തോന്നുന്നുണ്ടാവാം.എന്നുവച്ച് അവ വാസ്തവത്തില്‍ അങ്ങനെയാകണമെന്നോ, എല്ലാവര്‍ക്കും അങ്ങനെ തോന്നണമെന്നോ ഇല്ല.നല്ല സൃഷ്ടികളും ഗ്രന്ഥങ്ങളും വേറെയുമില്ലേ? അതുകൊണ്ട് താങ്കള്‍ പറയുന്ന ഗ്രന്ഥങ്ങള്‍ പോയി വായിക്കേണ്ടതു "NEED OF THE HOUR" ആണെന്ന് തോന്നുന്നില്ല..

    പിന്നെ വേറൊരു നിരീക്ഷണം:
    വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും വരിക്കാരായ രണ്ട് ബ്ലൊഗ്ഗെര്‍സിനെ നമുക്കറിയാം. ഒന്ന് അക്ഷരക്കഷായവും, പിന്നൊന്ന് അക്ഷരശാസ്ത്രവും.
    രണ്ട് പേരുടെയും പോസ്റ്റുകളിലും കമന്റുകളിലും തര്‍ക്കുത്തരങ്ങളും, അസഹിഷ്ണുതയും, നിസ്സാര ചര്‍ച്ചകളുമൊക്കെയാണു കാണുന്നത്. പിന്നെ സംസ്കൃതത്തിന്റെ അതിപ്രസരവും..

    എന്താണു മാഷേ ഇത്? വേദങ്ങള്‍ നിങ്ങളെ എന്തു പഠിപ്പിച്ചു?

    ReplyDelete
  44. വേദങ്ങള്‍ നിങ്ങളെ എന്തു പഠിപ്പിച്ചു?
    ഇതിനൊക്കെ ഞാന്‍ എന്താ മറുപടി പറയുക. എന്തിനു പറയണം? റൂട്ട് കോസ് ചികഞ്ഞ് നടന്ന് കണ്ട് പിറ്റിച്ചതല്ലെ, ഈ അക്ഷരക്കഷായവും അക്ഷരശാസ്ത്രവും? അതെങ്ങനെ സാധിച്ചു? ഇതിനെ തിരിച്ചറിയണമെങ്കില്‍ ഇതൊക്കെ നേരത്തെ തന്നെ താങ്കളുടെ ഉള്ളില്‍ ഉണ്ടായിരിക്കും. കണ്ണ് ഒരു വസ്തുവിനെ തിരിച്ചറിയുന്ന ശാസ്ത്രം? അതുപോലെ. അങ്ങനെ കണ്ടെത്തി. അതുമായി സംവദിക്കുന്നു. എനിക്കെന്ത് ചെയ്യാന്‍ പറ്റും? താങ്കളുടെ ലോകം താങ്കള്‍ തന്നെ തിരഞ്ഞെടുക്കുമ്പോള്‍ ? താങ്കള്‍ക്ക് വേണ്ടെങ്കില്‍ വേണ്ട. അതും ഞാനുമായി ഒരു ബന്ധവുമില്ല. താങ്കള്‍ക്ക് എതിര്‍ക്കണമെന്നോ അനുകൂലിക്കണമെന്നോ ഒക്കെ തോന്നുന്നുണ്ടെങ്കില്‍ അത് താങ്കളുടെ മാത്രം കാര്യം. ഇതൊന്നും അറിയാത്ത, കാണാത്ത എത്രയോ കോടി ആളുകള്‍ ഉണ്ട്. അവര്‍ എന്നോട് ഒന്നും ചോദിക്കാറില്ല. റൂട്ട് കോസ് സ്വന്തം ലോകത്തില്‍ വ്യാപരിക്കുന്നതിനു ഞാനെന്തു വേണം?

    ReplyDelete
  45. വേദങ്ങളുടെ 'പ്രകൃതം' അഹിംസയാണു. അതില്‍ നിന്നും വാച്യമായോ അല്ലാതെയോ അതിനു മാറിപ്പോവാനാവില്ല. ..... വേദങ്ങളുടെ വിശകലനങ്ങളാണു ഉപനിഷത്തുകള്‍. വേദം സവിശേഷമായ ഒരു ഗണിത ഭാഷയിലാണു രചിച്ചിരിക്കുന്നത്. അതിനെ നമ്മുടെ വ്യവഹാര ഭാഷകൊണ്ട് വായിക്കാന്‍ ശ്രമിച്ചാല്‍ അബദ്ധമാകും. ടെന്‍സര്‍ എന്ന ഗണിതം പഠിക്കാന്‍ അരിത്തമറ്റിക്ക് അപര്യാപ്തമാകുന്ന പോലെ. സൂരജിനു പറ്റിയ ഈ അബദ്ധം നമ്മുടെ മുനിമാര്‍ മുങ്കൂട്ടി കണ്ടിരുന്നു. അതു കൊണ്ട് വേദത്തിനു വിശകലനങ്ങള്‍ ഉണ്ടായി. അക്കൂട്ടത്തില്‍ വളരെ ശ്രേഷ്ഠമായതാണു, ബൃഹദാരണ്യകം. അത് വേദമായി തന്നെ കണക്കാക്കാം. അതിലെ ഒന്നാം ബ്രാഹ്മണത്തില്‍ യാഗത്തിലെ കുതിരയെ കുറിച്ച് പറഞ്ഞിരിക്കുന്നതാണു പ്രസക്ത സൂചന.

    അശോക് കര്‍ത്താ മാഷേ, താങ്കള്‍ ഈ പറഞ്ഞിരിക്കുന്നതിന് ഞാനെഴുതിയ മറുപടി ഒരു പാട് ദൈര്‍ഘ്യമേറിയതായി. അതുകൊണ്ടും, ഇവിടെ അതൊരു ഓഫ് ടോപ്പിക് ചര്‍ച്ചയാകും എന്നതിനാലും
    ദാ എന്റെ കമന്റു ശേഖരത്തില്‍ ഇടുന്നു. ഈ ലിങ്കില്‍ വായിക്കാം.

    ReplyDelete
  46. Well written Suraj. The same was there for us also (PG Zoology).

    ReplyDelete