വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും മറ്റ് കപടവാദങ്ങളും





വൈദ്യത്തിന്റെ ലേബലില്‍ കപടശാസ്ത്ര ആശയങ്ങള്‍ വിറ്റഴിക്കുന്നതിനെതിരേ പലയിടത്തുമെഴുതിയ കമന്റുകള്‍ മിനുക്കി പോസ്റ്റാക്കി സമര്‍പ്പിക്കുന്നു.
ഒന്നാം ഭാഗം വടക്കോട്ട് തലവച്ചുറങ്ങലിനെയും മാഗ്നെറ്റോ തെറാപ്പിയെയും മറ്റും പറ്റിയാണ്.

മനുഷ്യശരീരത്തിനു സ്വന്തമായി ഒരു കാന്തികതയുണ്ടെന്നും അത് ശരീരത്തിനു ചുറ്റും ഒരു കാന്തികവലയം സൃഷ്ടിക്കുന്നുവെന്നുമുള്ള ഒരു തെറ്റിദ്ധാരണ വ്യാപകമായുണ്ട്. അതു മുതലെടുത്തുകൊണ്ടോ അതിനു കൂടുതല്‍ പ്രചാരം നല്‍കിക്കൊണ്ടോ ചില കപടശാസ്ത്രവാദികള്‍ കുറച്ചുകാലമായി കേരളത്തിന്റെ അന്തരീക്ഷത്തെ മലിനമാക്കുന്നു. രണ്ട് തരം പ്രചരണമാണ് ഇതിനെ മുതലെടുത്ത് വരുന്നത് :
1. മനുഷ്യശരീരത്തിനു ചുറ്റും വ്യാപിച്ചിരിക്കുന്നുവെന്ന് അവകാശപ്പെടുന്ന കാന്തിക വലയത്തിനു “പ്രശ്നങ്ങള്‍ ” ഉണ്ടാകാം എന്നും ഇത് രോഗങ്ങളുണ്ടാക്കാമെന്നും, ആ രോഗങ്ങളെ ചികിത്സിക്കാനായി പുറമേ നിന്ന് കാന്തങ്ങള്‍ കൊണ്ട് ശരീരത്തെ ഉഴിഞ്ഞും മറ്റും ഈ കാന്ത വലയത്തെ “പൂര്‍വ്വസ്ഥിതിയിലാക്കാം” എന്നും പ്രചരിപ്പിച്ചുകൊണ്ടാണ് കാന്തചികിത്സ/മാഗ്നെറ്റോ തെറാപ്പി എന്ന പൊള്ള ചികിത്സാരീതി ടി.വി/പത്ര പരസ്യങ്ങളിലൂടെ നമ്മെ വഞ്ചിക്കുന്നത്.

2. ഭൂമിയുടെ കാന്തിക ഫീല്‍ഡും മനുഷ്യന്റെ ശരീരത്തിലുണ്ടെന്നു പറയുന്ന ഈ കാന്തികതയും തമ്മിലെന്തോ പ്രതിപ്രവര്‍ത്തനമുണ്ടെന്നും അതു കൊണ്ടാണ് “വടക്കോട്ട് തലവച്ചുകിടക്കരുത്” എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുള്ളത് എന്നാണു മറ്റൊരു വാദം. അന്ധവിശ്വാസങ്ങള്‍ക്ക് സാങ്കേതികപദങ്ങളുടെ കസര്‍ത്തിലൂടെ “ആധികാരികത”യും ശാസ്ത്രീയതയും നല്‍കാന്‍ ശ്രമിക്കുന്ന, ഭാരതീയപൈതൃക പ്രചാരകരെന്ന് അവകാശപ്പെടുന്ന ചിലരാണ് ഈയിടെയായി ഈവക കപടശാസ്ത്ര ആശയങ്ങളിലേക്ക് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്.

ഇവയുടെ തട്ടിപ്പ് മനസ്സിലാവണമെങ്കില്‍ മാഗ്നെറ്റിസം അഥവാ കാന്തികത എന്നാല്‍ ഭൗതികശാസ്ത്രമനുസരിച്ച് എന്താണെന്നും എന്തല്ല എന്നും അറിയേണ്ടതുണ്ട്. ക്വാണ്ടം ഫിസിക്സിന്റെ വരവ് മാഗ്നെറ്റിസം എന്ന വിഷയത്തില്‍ സങ്കീര്‍ണമായ പല വിശകലനങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. എന്നിരുന്നാലും സാധാരണ വായനക്കാര്‍ക്ക് മനസിലാക്കാവുന്ന തരത്തില്‍ സംഗതികളെ ലളിതമായി ഇവിടെ വിശദീകരിക്കാന്‍ ശ്രമിക്കാം (കണ്‍ഫ്യൂഷന്‍ ഉണ്ടാകാതിരിക്കാന്‍ ചില സൂക്ഷ്മ വസ്തുതകള്‍ ഒഴിവാക്കിയിട്ടുണ്ട്.)

1. കാന്തിക മണ്ഡലവും കാന്തിക വസ്തുക്കളും : ചില അടിസ്ഥാന ശാസ്ത്ര തത്വങ്ങള്‍

കാന്തിക ശേഷി (magnetism) കാണിക്കുന്ന വസ്തുക്കളെ ലളിതമായിപ്പറഞ്ഞാല്‍ രണ്ടായി തരം തിരിക്കാം - പാരാമാഗ്നെറ്റിക്കും (paramagnetic) ഫെറോമാഗ്നെറ്റിക്കും (ferromagnetic). ഇതില്‍ ഫെറോമാഗ്നെറ്റുകള്‍ ആണ് നാം പൊതുവേ കാണുന്ന ശക്തിയായ കാന്തികത പ്രകടിപ്പിക്കുന്ന വസ്തുക്കള്‍. പാരാമാഗ്നെറ്റിക് ആയ വസ്തുക്കള്‍ ദുര്‍ബലമായ കാന്തികശേഷി കാണിക്കുന്നവയാണ്. ഫെറോ മാഗ്നെറ്റുകളെ പൂര്‍ണമായും കാന്തവല്‍ക്കരിച്ചാല്‍ (magnetize) ചെയ്താല്‍ സ്ഥിരമായ കാന്തമാക്കാം. ഉദാഹരണത്തിനു ഇരുമ്പ്, നിക്കല്‍, ഗഡോളിനിയം തുടങ്ങിയവ. എന്നാല്‍ പാരാ മാഗ്നെറ്റുകള്‍ താല്‍ക്കാലിക കാന്തങ്ങളാവാനുള്ള ശേഷിയേ കാണിക്കാറുള്ളൂ. ഉദാഹരണത്തിന് ചെമ്പ്,അലുമിനിയം തുടങ്ങിയ ലോഹങ്ങള്‍ . കാന്തികശേഷി ഒട്ടും പ്രകടിപ്പിക്കാത്ത വസ്തുക്കളെ നാം നോണ്‍ - മാഗ്നെറ്റിക് വസ്തുക്കളെന്ന് വിളിക്കുന്നു. സാങ്കേതികമായി പറഞ്ഞാല്‍ എല്ലാ വസ്തുക്കളും ഏറിയും കുറഞ്ഞും കാന്തിക ഫീല്‍ഡുകളുമായി പ്രതിപ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും തടിക്കഷ്ണവും പ്ലാസ്റ്റിക്കുമൊക്കെ നോണ്‍‌‌ - മഗ്നെറ്റിക് ആണെന്ന് തത്വത്തില്‍ പറയാം.

ഒരു വസ്തു സ്വയം കാന്തമായി പ്രവര്‍ത്തിക്കുമോ ഇല്ലയോ എന്ന കാര്യം നിശ്ചയിക്കുന്നത് ആ വസ്തുവിന്റെ തന്മാത്രാതലത്തില്‍ കാണുന്ന മാഗ്നെറ്റിക് ഡൈപ്പോള്‍ മൊമെന്റുകളാണ്. അതെന്താണെന്നല്ലേ ? കാന്തികശേഷി പ്രകടിപ്പിക്കുന്ന ഒരു വസ്തുവിന്റെ തന്മാത്രാതലത്തില്‍ ചെറിയ വൃത്തങ്ങളുടെ രൂപത്തിലുള്ള വൈദ്യുതചാലക ലൂപ്പുകള്‍ (loops) ഉണ്ട് (ചിത്രം കാണുക). ഇത് ആ തന്മാത്രകളിലെ ആറ്റങ്ങളിലുള്ള ചലിക്കുന്ന ഇലക്ട്രോണുകളാല്‍ ഉണ്ടാകുന്നതാണ്. ഓരോ വൈദ്യുത ലൂപ്പിനും അതിന്റേതെന്നു പറയാവുന്ന ഒരു കാന്തിക ഡൈപ്പോള്‍ മൊമെന്റ് (magnetic dipole moment) കാണാം. സ്വയം കാന്തമായ വസ്തുക്കളിലെ തന്മാത്രകളുടെ പുറം പാളിയില്‍ ജോഡിയില്ലാത്ത ഇലക്ട്രോണുകള്‍ ആണു മുഖ്യമായും ഈ കാന്തിക ഡൈപ്പോളുകളുടെ സൃഷ്ടിക്ക് കാരണം. (ഇലക്ട്രോണുകളുടെ സ്വയം ഭ്രമണവും പരിക്രമണവും ["spin" as well as "revolution"] ഡൈപ്പോളുകള്‍ക്ക് രൂപം നല്‍കുന്നുണ്ട്)

ഏതുവസ്തുവിന്റെ തന്മാത്രകളിലാണോ എല്ലാ കാന്തിക ഡൈപ്പോളുകളും "ഒരേ ദിശ"യില്‍ സമാന്തരമായി സ്വയമേവ align ചെയ്യപ്പെട്ട് നില്‍ക്കുന്നത്, ആ വസ്തുവാണ് പ്രകൃത്യാതന്നെ കാന്തമായി പ്രവര്‍ത്തിക്കുക എന്ന് ലളിതമായി പറയാം. ഇങ്ങനെയുള്ള ഡൈപ്പോളുകള്‍ മൂലം പ്രസ്തുത വസ്തുവില്‍ സ്വന്തമായ ഒരു കാന്തികമണ്ഡലവും (magnetic field) ഉണ്ടാകുന്നു. ഈ പ്രതിഭാസത്തെയാണ് നാം ഫെറോമാഗ്നെറ്റിസം എന്ന് വിളിക്കുന്നതും. എല്ലാ ഡൈപ്പോളുകളും ഇങ്ങനെ ഒരേ ദിശയില്‍ അണിനിരക്കുന്നതോടെ പൂര്‍ണമായ കാന്തവല്‍ക്കരണം (മാഗ്നെറ്റിക് സാച്ചുറേഷന്‍) സംഭവിക്കുന്നു. ഇങ്ങനെയുള്ള ഫെറോ മാഗ്നെറ്റിക് വസ്തുവിനു സ്വയം ഒരു സ്ഥിരകാന്തമായി പ്രവര്‍ത്തിക്കാം. ഫെറോമാഗ്നെറ്റുകള്‍ക്ക് ഉദാഹരണങ്ങളാണ് ഇരുമ്പ്, കൊബാള്‍ട്ട്, നിക്കല്‍ തുടങ്ങിയ ലോഹങ്ങള്‍.

ഫെറോ മാഗ്നെറ്റുകളില്‍ ഇങ്ങനെയാണു കാര്യങ്ങള്‍ എങ്കില്‍ പാരാമാഗ്നെറ്റുകളില്‍ സംഗതികള്‍ അല്പം വ്യത്യസ്തമാണ്. ശക്തിയുള്ള മറ്റൊരു കാന്തത്തിന്റെ സ്വാധീനത്തില്‍ മാത്രം കാന്തികശേഷി പ്രകടിപ്പിക്കുന്നവയാണ് പാരാമാഗ്നെറ്റിക് വസ്തുക്കളെന്ന് പറഞ്ഞല്ലോ. ഇതിനു കാരണവും മേല്പ്പറഞ്ഞ കാന്തിക ഡൈപ്പോളുകളാണ്. ഇവിടെ ആറ്റങ്ങളും അയോണുകളും തന്മാത്രകളും സൃഷ്ടിക്കുന്ന സ്ഥായിയായ കാന്തിക ഡൈപ്പോളുകള്‍ക്ക് “ഒരേ ദിശ”യില്‍ സമാന്തരമായി അണിനിരക്കാനുള്ള” ശേഷി സ്വന്തമായില്ല. ഇതിനു മുഖ്യമായും രണ്ടു കാരണങ്ങളാണുള്ളത് - ഒന്നുകില്‍ മേല്പ്പറഞ്ഞ പോലെ സ്വതന്ത്രമായ ഡൈപ്പോള്‍ മൊമെന്റുകള്‍ സൃഷ്ടിക്കാന്‍ തക്കതായ ജോഡിയില്ലാ ഇലക്ട്രോണുകളുടെ കുറവ്, അല്ലെങ്കില്‍ സ്വതന്ത്രമായ ഡൈപ്പോള്‍ മൊമെന്റുകളെ "എതിര്‍ക്കുന്ന" ആന്തരിക ബലങ്ങളുടെ (internal forces) സമ്മര്‍ദ്ദം.



ഇക്കാരണങ്ങള്‍ മൂലം ഒരു പാരാമാഗ്നെറ്റിക് വസ്തുവില്‍ ഇലക്ട്രോണുകളുളവാക്കുന്ന ഡൈപ്പോളുകള്‍ അടുക്കും ചിട്ടയുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും വാരിവിതറിയ മട്ടിലാണ് കിടക്കുന്നത്. ഇത്തരമൊരു വസ്തുവിനെ ഒരു ശക്തമായ കാന്തത്തിനടുത്ത് കൊണ്ടുവരുമ്പോള്‍ ആ കാന്തിക മണ്ഡലത്തിന്റെ പ്രഭാവത്താല്‍ അതിന്റെ പുറം‌പാളികളിലേയ്ക്ക് ജോഡിയില്ലാ ഇലക്ട്രോണുകള്‍ എത്തപ്പെടുകയും ഒറ്റപ്പെട്ടും ചിതറിയും കിടക്കുന്ന ഡൈപ്പോളുകള്‍ ഒരേ ദിശയില്‍ കാന്തികമണ്ഡലത്തിനു സമാന്തരമായി ചിട്ടയില്‍ അണിനിരക്കാന്‍ കാരണമാകുകയും ചെയ്യുന്നു. തന്മൂലമാണ് പാരാമഗ്നെറ്റിക് വസ്തു കാന്തികശേഷി പ്രകടിപ്പിക്കുന്നത്. പുറമെ നിന്നുനല്‍കുന്ന കാന്തികസ്വാധീനം പിന്‍‌വലിച്ചാല്‍ പാരാമാഗ്നെറ്റിക് വസ്തുവിന്റെ കാന്തിക ശേഷിയും ഇല്ലാതാകുന്നു. പാരാമാഗ്നെറ്റിക് വസ്തുവിനെ അപേക്ഷിച്ച് ദശലക്ഷക്കണക്കിനിരട്ടിയാണു ഒരു ഫെറോമാഗ്നെറ്റിക് വസ്തുവിന്റെ കാന്തികശേഷി (ഫെറീ മാഗ്നെറ്റ്, ആന്റീ ഫെറോമാഗ്നെറ്റ് എന്നിങ്ങനെയുള്ള ചില കാന്തികതകള്‍ കൂടി വേറെയുണ്ട്, അവയെപ്പറ്റി ഇവിടെ തല്‍ക്കാലം പറയുന്നില്ല).

ഫെറോ മാഗ്നെറ്റിക്, പാരാമഗ്നെറ്റിക് വസ്തുക്കളെക്കുറിച്ചു പറയുമ്പോള്‍ തന്നെ അറിയേണ്ട ഒന്നാണ് ഡയാമാഗ്നെറ്റിസം എന്ന പ്രതിഭാസവും. ഒരു ഡയാമാഗ്നെറ്റിക് വസ്തുവിനെ പുറമേനിന്നുള്ള ഒരു കാന്തികമണ്ഡലത്തിന്റെ പ്രഭാവത്തിനു വിധേയമാക്കിയാല്‍ ആ വസ്തുവിലെ കാന്തിക ഡൈപ്പോളുകള്‍ പുറമേ നിന്ന് നല്‍കുന്ന കാന്തിക മണ്ഡലത്തിന് വിരുദ്ധമായ ദിശയില്‍ സ്വയം ക്രമീകരിക്കപ്പെടുകയും തന്മൂലം പുറത്തുനിന്നുള്ള കാന്തികതയെ ആ വസ്തു ചെറുക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ഡയാമാഗ്നെറ്റിക് ആയ വസ്തുക്കള്‍ തങ്ങളുടെ “വിപരീതകാന്തികത” മൂലം കാന്തത്തില്‍ നിന്ന് അകന്ന് പോകുകയാണ് ചെയ്യുക. വെള്ളം അടക്കം ഏതാണ്ട് എല്ലാ വസ്തുക്കളും സൂക്ഷ്മതലത്തില്‍ ഡയാമാഗ്നെറ്റിസം കാണിക്കുന്നുണ്ട്. മനുഷ്യനടക്കമുള്ള ജന്തുക്കളുടെ ശരീരങ്ങളില്‍ ഏതാണ്ട് 90%വും വെള്ളമാണ്. ഈ വെള്ളം ഡയാമാഗ്നെറ്റിക് ആണ് - അതായത് കാന്തിക ഫീല്‍ഡ് പുറമേ നിന്ന് കൊടുത്താല്‍ ദുര്‍ബലമായ ഒരു വിപരീത ബലം സൃഷ്ടിച്ച് അതിനെ ചെറുക്കുന്ന സ്വഭാവം കാണിക്കുന്നവ. രസം (mercury) വെള്ളി എന്നിവ ഡയാമാഗ്നെറ്റിക് വസ്തുക്കളുടെ മറ്റ് ഉദാഹരണങ്ങളായി പറയാം.

മനുഷ്യന്റെയും ജന്തുക്കളുടെയും ശരീരത്തില്‍ കാന്തികത അല്പമെങ്കിലും കാണിക്കുന്ന വസ്തുക്കള്‍ അവയില്‍ ഇരുമ്പ് പോലുള്ള ലോഹങ്ങളും പിന്നെ നെഗറ്റീവോ പോസിറ്റീവോ ചാര്‍ജ്ജുള്ള അയോണുകളും (ions) ആണ്. ഈ വസ്തുക്കള്‍ പാരാമാഗ്നെറ്റിക് ആണെന്ന് പറയാം. ശരീരത്തിലെ ഡയാമാഗ്നെറ്റിക് ആയ ജലത്തിന്റെ അളവ് വളരെ വലുതും പാരാമാഗ്നെറ്റിക് ആയ ഇരുമ്പും അതുപോലുള്ള മറ്റ് അയോണുകളും വളരെ ചെറുതുമാണ്. അതുകൊണ്ടുതന്നെ ആകപ്പാടെ നോക്കുമ്പോള്‍ കാന്തികമണ്ഡലത്തിലെ മനുഷ്യ/ജന്തു ശരീരങ്ങളുടെ പ്രവര്‍ത്തനം “ഡയാമാഗ്നെറ്റിക്” തന്നെയാണ്.

2. ഇല്ലാത്ത ശരീര കാന്ത” ത്തിന്റെ വല്ലാത്ത മണ്ഡലം”

വടക്കോട്ട് തലവച്ച് കിടക്കരുതെന്ന വിശ്വാസത്തിന് ശാസ്ത്രാടിസ്ഥാനമുണ്ടെന്ന് വാദിക്കുന്നവരും മാഗ്നെറ്റോ തെറാപ്പി എന്ന വ്യാജചികിത്സയുടെ പ്രചാരകരും ഒരുപോലെ ചോദിക്കുന്ന ഒരു സംഗതിയുണ്ട് -- മനുഷ്യ രക്തത്തിലെ വര്‍ണകമായ ഹീമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് കാന്തികത കാണിക്കുന്നതല്ലേ, അപ്പോള്‍ ആ ഇരുമ്പിനെ സ്വാധീനിക്കാന്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തിനും പുറമേ നിന്നുള്ള കാന്തങ്ങള്‍ കൊണ്ടുള്ള ചികിത്സയ്ക്കും ആവില്ലേ എന്ന്. ഇതുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന മറ്റൊരു ചോദ്യമാണ് തലച്ചോറിലും പേശികളിലുമൊക്കെ വൈദ്യുതസിഗ്നലുകള്‍ക്ക് കാരണമാകുന്ന ചാര്‍ജ്ജുള്ള അയോണുകളുടെ (ions) ഒഴുക്കു മൂലം ശരീരത്തിനു കാന്തിക മണ്ഡലമുണ്ടാവില്ലേ എന്ന്. കാന്തികതയുടെ സൂക്ഷ്മവശത്തെപ്പറ്റിയുള്ള അറിവില്ലായ്മയില്‍ നിന്നാണ് ഈ തൊടുന്യായം.

മനുഷ്യനടക്കമുള്ള ജന്തുക്കളുടെ ശരീരത്തിലെ ശരാശരി 4 ഗ്രാം വരുന്ന ഇരുമ്പ് പാരാമാഗ്നെറ്റിക് ആണ്. അങ്ങനെയുള്ള വസ്തുക്കള്‍ സ്വയമേവ കാന്തശേഷി കാണിക്കുന്നില്ല എന്ന് മുകളില്‍ വിശദീകരിച്ചല്ലോ. അവയിലെ സ്വതന്ത്രമായി നില്‍ക്കുന്ന ഡൈപ്പോളുകള്‍ അടുക്കും ചിട്ടയുമില്ലാതെ വാരിവിതറിയ മട്ടിലാണ് കിടക്കുന്നതെന്നും, പുറമേ നിന്ന് ശക്തമായ ഒരു കാന്തത്തിന്റെ സ്വാധീനം ചെലുത്തിയാല്‍ ഈ “അടുക്കും ചിട്ടയുമില്ലാത്ത” അവസ്ഥ മാറി അവ ഒരേ ദിശയില്‍ സമാന്തരമായി അണിനിരക്കുമെന്നും പറഞ്ഞു. എന്നാല്‍ മനുഷ്യശരീരത്തിലോ ജന്തുശരീരത്തിലോ ഈ “അടുക്കും ചിട്ടയുമുള്ള ഡൈപ്പോളുകള്‍ ” ഉള്ള അവസ്ഥ സൃഷ്ടിക്കണമെങ്കില്‍ സാധാരണ ഇരുമ്പാണിയെയോ ബോള്‍ ബെയറിങ്ങിനെയോ കാന്തം വച്ച് ആകര്‍ഷിച്ചെടുക്കുമ്പോലെയല്ല, ഒട്ടേറെ കടമ്പകള്‍ കടക്കണം. ഒന്നാമത് കാന്തികശേഷി കാണിക്കുന്ന ലോഹക്കട്ടകളിലെയോ മൊട്ടുസൂചി, ആണി എന്നിവയിലെയോ പോലെ ഇരുമ്പിന്റെയും മറ്റും തന്മാത്രകള്‍ ഒരു കൂട്ടമായല്ല ശരീരത്തില്‍ കാണുന്നത്, രക്തത്തിലും കോശങ്ങളിലും കലകളിലുമായി ചിതറിക്കിടക്കുകയാണ് അവ. രക്തത്തിലെ ഹീമോഗ്ലോബിനിലടങ്ങിയ ഇരുമ്പാകട്ടെ കാന്തങ്ങളിലുള്ള ഇരുമ്പുമായൊന്നും ഒരു സാമ്യവുമില്ലാത്ത അവസ്ഥയില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് ഇരിക്കുന്നവയുമാണ്. ശരീരത്തിലെ കോശാന്തര്‍ഭാഗങ്ങളിലായാലും രക്തത്തിലായാലുമെല്ലാം, “താപ ചലനം” (thermal motion) എന്ന പ്രതിഭാസം കാരണം അയോണുകളും തന്മാത്രകളുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും “തട്ടിക്കളിക്കപ്പെടുന്ന” അവസ്ഥയുണ്ട്. തന്മാത്രകളുടെ ഈ നിരന്തരമായ “താപ ചലന”ത്തെ ആദ്യം അടക്കി നിര്‍ത്തിയാല്‍ മാത്രമേ അവയുടെ കാന്തിക ഡൈപ്പോളുകള്‍ക്ക് സ്വസ്ഥമായി മേല്‍പ്പറഞ്ഞപോലെ അടുക്കും ചിട്ടയിലും അണിനിരന്ന് സ്വന്തമായ ഒരു കാന്തിക ഫീല്‍ഡ് സൃഷ്ടിക്കാനാവൂ. നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന രക്തവും, അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരിക്കുന്ന ദശലക്ഷക്കണക്കിനു കോടി തന്മാത്രകളും ഉള്ള മനുഷ്യശരീരത്തിലെ “താപ ചലന”ത്തെ പൂര്‍ണ്ണമായി അടക്കണമെങ്കില്‍ അതിനെ പൂജ്യം ഡിഗ്രി സെന്റീഗ്രേഡിലും വളരെ താഴേക്ക് താപനില താഴ്ത്തണം. ജീവനോടെയും സ്വബോധത്തോടെയുമിരിക്കുന്ന മനുഷ്യനിലും ജന്തുവിലും ഇത് സാധ്യമല്ല. അല്ലെങ്കില്‍ അതിശക്തമായ ഒരു കാന്തിക മണ്ഡലം ശരീരത്തിനു ചുറ്റും സൃഷ്ടിക്കണം ( ഉദാഹരണത്തിനു എംആര്‍‌ഐ സ്കാനറുകളിലേതു പോലെ). അതിശക്തമായ കാന്തിക മണ്ഡലമെന്ന് പറയുമ്പോള്‍ 10,000 Gauss-ന്റെ ശേഷിക്കും മുകളിലുള്ള കാന്തിക ഫീല്‍ഡുകളെയാണ് ഉദ്ദേശിക്കുന്നത്. കുട്ടികള്‍ ഇരുമ്പുതരികളും ഇരുമ്പ് ആണികളും മൊട്ടുസൂചികളുമൊക്കെ നീക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന കാന്തത്തിന്റെ മണ്ഡലം കഷ്ടിച്ച് 100 Gauss ആണ്. മാഗ്നെറ്റോ തെറാപ്പി എന്ന അവകാശവാദത്തോടെ വയറ്റിലും നെഞ്ചിലുമൊക്കെ കെട്ടിവച്ചുനടക്കാന്‍ ടെലിബ്രാന്റ് ഷോയിലൂടെയും മറ്റും വിറ്റഴിക്കപ്പെടുന്ന മാഗ്നെറ്റുകള്‍ക്കും കഷ്ടിച്ച് 200-300-Gauss-ന്റെ കാന്തിക മണ്ഡലമാണ് ഉല്പാദിപ്പിക്കാനാവുക. 1997ല്‍ നെതര്‍ലന്‍സിലെ റാഡ്ബൌണ്ട് യൂണിവേഴ്സിറ്റിയിലെ അലക്സാന്‍ഡര്‍ ജീമിനും കൂട്ടര്‍ക്കും കഷ്ടിച്ച് 5 ഗ്രാം തൂക്കമുള്ള ഒരു തവളയെ ഡയാമാഗ്നെറ്റിക് ലെവിറ്റേഷന്‍ വിദ്യയിലൂടെ വായുവില്‍ 3 സെന്റിമീറ്റര്‍ ഉയര്‍ത്തിനിര്‍ത്താന്‍ വേണ്ടിവന്ന കാന്തികശേഷിയെന്നത് 160,000 Gauss ആണ് ! വെറും 0.5 Gauss ശേഷിമാത്രമുള്ള ഭൂമിയുടെ സ്റ്റാറ്റിക് കാന്തികമണ്ഡലത്തിന് അപ്പോള്‍ അതിന്മേല്‍ കിടന്നുറങ്ങുന്ന മനുഷ്യനിലുണ്ടാകാവുന്ന സ്വാധീനത്തിന്റെ തോത് ഊഹിക്കാമല്ലോ. ഇനി ഭൂമിയുടെ അതിദുര്‍ബലമായ കാന്തിക മണ്ഡലം മൂലം ശരീരത്തിനു തന്മാത്രാതലത്തില്‍ കേടുപാടുകളുണ്ടാവുകയും രോഗമുണ്ടാവുകയും ചെയ്യാമെന്ന വാദം നിങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നു എന്നുതന്നെയിരിക്കട്ടെ. നിമിഷാര്‍ദ്ധങ്ങള്‍ ആയുസ്സുള്ളതും അത്രതന്നെ ദുര്‍ബലമായതുമായ ചെറു കാന്തിക മണ്ഡലങ്ങള്‍ നിങ്ങളുടെ നാഡികളിലൂടെയും പേശികളിലൂടെയും ഹൃദയത്തിലൂടെയും പോകുന്ന വൈദ്യുത സിഗ്നലുകള്‍ മൂലം ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഭൗമകാന്തികതയ്ക്കു രോഗമുണ്ടാക്കാന്‍ പറ്റുമെങ്കില്‍ ഇവയ്ക്കും തത്വത്തില്‍ അതു സാധിക്കണം !!

ചുരുക്കത്തില്‍ പാരമ്പര്യശാസ്ത്രവാദികള്‍ അവകാശപ്പെടുമ്പോലെ ഭൂമിയുടെ കാന്തിക മണ്ഡലത്തിനോ, മാഗ്നെറ്റോ തെറാപ്പിക്കാര്‍ അവകാശപ്പെടുമ്പോലെ വയറ്റിലും നെഞ്ചിലുമൊക്കെ ബെല്‍റ്റ് രൂപത്തില്‍ കെട്ടിവയ്ക്കുന്ന മാഗ്നെറ്റുകളുടെ കാന്തിക മണ്ഡലത്തിനോ ഒന്നും മനുഷ്യശരീരത്തിലൂടെ ചിതറി “ഒഴുകുന്ന” ഇരുമ്പിനെയും അയോണുകളെയും അടുക്കിപ്പെറുക്കി ശരീരത്തിലാകെ വ്യാപിച്ചു കിടക്കുന്ന തരത്തിലുള്ള ഒരു കാന്തിക മണ്ഡലം ഉല്പാദിപ്പിക്കാനുള്ള കഴിവില്ല.
(ചില ബാക്റ്റീരിയയിലും പക്ഷിമൃഗാദികളിലും വളരെ ചെറിയ തോതില്‍ മനുഷ്യനിലും കാണുന്ന “animal magnetism” എന്ന പ്രതിഭാസം തികച്ചും വ്യത്യസ്തമായ ഒരു സംഗതിയാണ്. അതിനെപ്പറ്റി പിന്നൊരിക്കലെഴുതാം)

3. ഭൗമകാന്തിക മണ്ഡലവും ശരീരവും തമ്മിലെന്ത് ?

മറ്റൊരു രസകരമായ വാദമാണ് മനുഷ്യന്‍ വടക്കോട്ട് തലവച്ച് കിടന്നാല്‍ ഭൂമിയുടെ കാന്തിക ഫീല്‍ഡും മനുഷ്യശരീരത്തിന്റെ “കാന്തിക മണ്ഡലവും” തമ്മിലുള്ള alignment തെറ്റുന്നു എന്നുള്ളത്. ഇങ്ങനെ കാന്തികമണ്ഡലങ്ങള്‍ തമ്മിലുള്ള “alignment” തെറ്റിയാല്‍ ഹൃദയത്തില്‍ നിന്നുള്ള രക്തം “പമ്പ് ചെയ്യുന്ന”തിന്റെ പ്രഷര്‍ വ്യത്യാസപ്പെടുമെന്നും ഇത് ആരോഗ്യത്തിനു ഹാനികരമാകുമെന്നുമാണ് ഒരു ഭാരതപൈതൃക പ്രഭാഷകന്‍ പറഞ്ഞു നടക്കുന്നത് ! വേറൊരിടത്ത് ഈയിടെ വായിച്ചത് ഇങ്ങനെ : “കാന്തിക ബലരേഖകള്‍ ഭൂമിയുടെ ദക്ഷിണധ്രുവത്തിലാരംഭിച്ച് ഉത്തരധ്രുവത്തിലവസാനിക്കുന്നു. വടക്കോട്ട് തലവച്ചുകിടക്കുമ്പോള്‍ മനുഷ്യശരീരത്തിന്റെ കാന്തികമണ്ഡലവും ഭൂമിയുടെ കാന്തികമണ്ഡലവും തമ്മില്‍ വിരുദ്ധാകര്‍ഷണ ശക്തിയുണ്ടാകുന്നു. വര്‍ഷങ്ങളോളം ഇങ്ങനെ കിടന്നാല്‍ ഹിസ്റ്റീരിയ ഉണ്ടാകുമെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട് ” !

ഈ രണ്ടു വിശദീകരണങ്ങളും വിഡ്ഢിത്തമാണെന്ന് മാത്രമല്ല, കപടശാസ്ത്രമുപയോഗിച്ച് അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുത്സിതശ്രമവും കൂടിയുണ്ട് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ എന്നതു കാണാതിരുന്നുകൂടാ.

ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ശക്തിയെന്നത് 0.5 Gauss-ലും താഴെയേയുള്ളൂ എന്ന് മുകളില്‍ പറഞ്ഞല്ലോ. ഈ കാന്തിക മണ്ഡലം എന്നത് ഭൂമിയുടെ ഗുരുത്വാകര്‍ഷണ ശക്തിപോലുള്ള മറ്റു ബലങ്ങളെ അപേക്ഷിച്ച് ആയിരക്കണക്കിനിരട്ടി ദുര്‍ബലമാണ് എന്നു മനസ്സിലാക്കണം. ഭൂമിക്കുള്ളില്‍ ഒരു നീളമുള്ള കാന്തമിരിക്കുന്നതായും അത് ഒരു ധ്രുവം മുതല്‍ മറ്റേ ധ്രുവം വരെ നീളുന്ന കാന്തിക മണ്ഡല രേഖകള്‍ (magnetic field lines) പുറപ്പെടുവിക്കുന്നുവെന്നുമാണ് ഇത്തരം അബദ്ധധാരണകളുടെ പ്രചാരകര്‍ ജനസാമാന്യത്തിനു നല്‍കുന്ന ചിത്രം. ഇത് ഭാഗികമായ സത്യം മാത്രമാണ്.

ഭൂമിയുടെ കാന്തിക മണ്ഡല രേഖകളെപ്പറ്റി ചെറിയ ക്ലാസുകളില്‍ പഠിപ്പിക്കുമ്പോള്‍ ഭൂമിയുടെ ധ്രുവങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് അച്ചുതണ്ടിലൂടെ ഒരു നീണ്ട കാന്തക്കഷ്ണം ഇരിക്കുന്നതായി സങ്കല്പിക്കാന്‍ പറയാറുണ്ട്. അങ്ങനെ സങ്കല്പിച്ചാല്‍ ഭൌമ കാന്തികമണ്ഡലത്തിന്റെ രേഖകള്‍ ഒരു ധ്രുവത്തില്‍ (pole) നിന്ന് മറ്റേതിലേയ്ക്ക് ക്രമത്തില്‍ അടുക്കിയതുപോലെ നീളത്തില്‍ കിടക്കുന്നു എന്നു തോന്നും. എന്നാല്‍ ഒരു സ്ഥൂലമായ ഒരു ഏകദേശരൂപം (approximation) മാത്രമാണ്. സൂക്ഷ്മതലത്തില്‍ ഭൌമ കാന്തിക രേഖകളുടെ ശരിക്കുള്ള കിടപ്പ് അറിയാന്‍ ചിത്രം നോക്കുക.

ഈ കാന്തിക മണ്ഡല രേഖകള്‍ കൃത്യം വടക്ക്-തെക്ക് ധ്രുവങ്ങള്‍ക്ക് സമാന്തരമായല്ല പോകുന്നത്. മറിച്ച് ഇവയ്ക്ക് ഉരുണ്ട ഭൂമിയുടെ പ്രതലത്തിലൂടെ തിരശ്ചീനമായി (horizontal) പോകുന്ന ഒരു സ്പര്‍ശഗുണരേഖ (tangent)യുടെ ദിശയിലും, ഭൂപ്രതലത്തിലൂടെ താഴേയ്ക്ക് തുളഞ്ഞ് (perpendicular ആയി) പോകുന്ന ഒരു ലംബ ദിശയിലും ബല ഘടകങ്ങളുണ്ട്. തിരശ്ചീന ദിശാ രേഖകളുടെ ബലത്തിനു വീണ്ടും ഒരു കിഴക്ക്-പടിഞ്ഞാറ് ദിശാ അങ്കവും ഒരു വടക്ക്-തെക്ക് ദിശാ അങ്കവും ഉണ്ടെന്ന് സൂക്ഷ്മതലത്തില്‍ കാണാം. ചുരുക്കത്തില്‍ ഭൂമിയിലെ ഓരോ പ്രദേശത്തെയും കാന്തിക മണ്ഡലത്തിന്റെ തീക്ഷ്ണത അളന്ന് പറയുമ്പോള്‍ നാം അവിടുത്തെ ലംബ ദിശാ അങ്കത്തെയും തിരശ്ചീന-ദിശാ അങ്കത്തെയും അവയെ നിര്‍ണയിക്കുന്ന ഉപഘടകങ്ങളെയുമൊക്കെ കണക്കിലെടുത്തേപറ്റൂ.

ഉദാഹരണത്തിന് ഭൂമധ്യരേഖയ്ക്ക് കുറേക്കൂടിയടുത്തു കിടക്കുന്ന സിംഗപ്പൂരില്‍ കാന്തികമണ്ഡലരേഖകള്‍ തിരശ്ചീന ദിശയില്‍ 0.40 Gauss-ഉം ലംബദിശയില്‍ ദിശയില്‍ -0.11 Gauss-ഉം ആണ് (നെഗറ്റിവ് ചിഹ്നം സൂചിപ്പിക്കുന്നത് താഴെ നിന്ന് മുകളിലേയ്ക്കുള്ള ദിശയിലാണ് ഈ കാന്തിക രേഖാങ്കത്തിന്റെ ദിശ എന്നാണ്). കൊളംബിയ, ബ്രസീല്‍ ,കെന്യ, ഇന്‍ഡോനേഷ്യ, മലേഷ്യ, ഇക്വഡോര്‍ , കോംഗോ, എന്നിങ്ങനെ എത്രയോ രാജ്യങ്ങള്‍ ഭൂമധ്യരേഖയോട് ചേര്‍ന്ന് കിടക്കുന്നു. ഇതുപോലെ ഭൂമധ്യരേഖയോടടുത്തു കിടക്കുന്ന രാജ്യമാണ് ഇന്ത്യയും. ബാംഗ്ലൂര്‍ നഗരത്തിന്റെ കിടപ്പനുസരിച്ച് കാന്തിക ബലരേഖയുടെ തിരശ്ചീന ദിശയിലെ ബലം 0.40 Gauss-ഉം ലംബദിശയിലെ ബലം 0.09 Gauss-ഉം ആണ്. അതേസമയം ഭൂമിയുടെ ഉത്തരധ്രുവത്തോട് തൊട്ടുകിടക്കുന്ന ഐസ്‌ലാന്‍ഡില്‍ (66ഡിഗ്രി വടക്ക്) ആകട്ടെ തിരശ്ചീന ദിശാ ഘടകം ദുര്‍ബലവും, അതിനെയപേക്ഷിച്ച് ലംബ ദിശാ ഘടകം വളരെ ശക്തവുമാണ്.

ഇങ്ങനെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ വടക്ക്-തെക്ക് ദിശയില്‍ കിടന്നുറങ്ങുന്ന മനുഷ്യശരീരത്തിന്റെ കാന്തികത ഭൂമിയുടെ കാന്തിക മണ്ഡലത്തിനു "വിരുദ്ധ"മായ ആകര്‍ഷണമുണ്ടാക്കുന്നു എന്ന് പറയുന്നതിന്റെ പൊള്ളത്തരം വളരെ വ്യക്തമല്ലേ? ഇന്ത്യ ഭൂപ്രതലത്തില്‍ ഏതാണ്ട് മധ്യരേഖയോടടുത്തു കിടക്കുന്ന രാജ്യമാണ്. അതിലെ ഒരു സംസ്ഥാനമായ കേരളത്തില്‍ ഒരു പ്രത്യേകസ്ഥലത്തു കിടന്നുറങ്ങുന്നയാള്‍ വടക്ക്-തെക്ക് ദിശയിലെ ഒറ്റ കാന്തിക മണ്ഡല രേഖയിലല്ല, മറിച്ച് നെടുകെയും കുറുകെയും പായുന്ന അനേകം കാന്തിക ബലരേഖകളുടെ പുറത്താണ് കിടക്കുന്നത് ! ഇങ്ങനെയാണു കാര്യങ്ങളെന്നിരിക്കെ വടക്ക്-തെക്ക് ദിശയില്‍ തലവച്ചുറങ്ങുന്നയാളുടെ “ഇല്ലാത്ത ശരീരകാന്തികരേഖ”കള്‍ ഭൂമിയുടെ കാന്തിക രേഖകളുമായി align ചെയ്യുമെന്നോ വടക്കോട്ടു തലവച്ചു കിടന്നാല്‍ alignment തെറ്റുമെന്നോ ഒക്കെയുള്ള വാദങ്ങള്‍ എത്ര വിഡ്ഢിത്തം നിറഞ്ഞതാണ് !


4. കാന്തികതയും വൈദ്യശാസ്ത്രവും

വടക്കോട്ടു തലവച്ചു കിടക്കരുതെന്ന ആചാരത്തിന്റെ പൊള്ളയായ ശാസ്ത്രവ്യാഖ്യാനം തുറന്നുകാട്ടാനും മാഗ്നെറ്റോ തെറാപ്പി എന്ന ചികിത്സയുടെ കള്ളത്തരം വ്യക്തമാക്കാനുമാണ് ഇത്രയും പറഞ്ഞതെങ്കിലും വൈദ്യശാസ്ത്രത്തിലോ രോഗചികിത്സയിലോ കാന്തങ്ങള്‍ക്കും കാന്തിക പ്രതിഭാസങ്ങള്‍ക്കും ഒരുപയോഗവുമില്ലെന്ന് ധരിക്കരുതേ.

ശക്തിയേറിയ കാന്തിക ഫീല്‍ഡിനെ ഇടവിട്ടുവരുന്ന ചെറു സിഗ്നലുകളായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ വൈദ്യശാസ്ത്രത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇത് മുകളില്‍ പറഞ്ഞുവന്ന “സ്റ്റാറ്റിക്” കാന്തികതയല്ല, കൃത്യമായ ആവൃത്തികളില്‍ സമയബന്ധിതമായി മാറിക്കൊണ്ടിരിക്കുന്ന time-varying കാന്തികതയാണ്. ചില മാനസിക രോഗങ്ങളിലും പാര്‍ക്കിന്‍സണ്‍സ് പോലുള്ള മസ്തിഷ്ക-രസ സംബന്ധിയായ രോഗങ്ങളിലും തലച്ചോറിന്റെ പ്രത്യേക ഭാഗങ്ങളെ ഉത്തേജിപ്പിക്കാന്‍ ഉപയോഗിക്കുന്ന Transcranial Magnetic Stimulation (TMS) എന്ന സാങ്കേതിക വിദ്യ തന്നെ ഉദാഹരണം.

ഇവിടെ തലയോട്ടിക്ക് മേല്‍ ഘടിപ്പിച്ച ചില തകിടുകള്‍ വഴി വൈദ്യുതി കടത്തിവിട്ട് ശക്തിയേറിയതും എന്നാല്‍ ഇടവിട്ടുള്ള സിഗ്നലുകള്‍ക്ക് സമാനമായതുമായ (pulsed) കാന്തിക ഫീല്‍ഡ് ഉണ്ടാക്കി തലച്ചോറിനുള്ളിലെ ലക്ഷ്യസ്ഥാനങ്ങളെ ഉത്തേജിപ്പിക്കുകയാണ് ചെയ്യുന്നത്. 20,000 Gaussന്റെ (2T) വരെ ബലമുള്ള വളരെ ശക്തമായ കാന്തിക ഫീല്‍ഡുകളാണ് ഇങ്ങനെ സൃഷ്ടിക്കുന്നതെങ്കിലും ചെറു പള്‍സുകളുടെ രൂപത്തില്‍ ഇടവിട്ടിടവിട്ട് ഏതാനും മില്ലിമീറ്റര്‍ വരുന്ന ഭാഗങ്ങളിലേക്ക് വളരെ ചെറിയ 'സിഗ്നലു'കളായിട്ടാണ് എത്തുന്നതെന്നതുകൊണ്ട് ഈ കാന്തികഫീല്‍ഡ് തലച്ചോറിന് കേടുവരുത്തുന്നില്ല. അതേ സമയം ഒരു പെര്‍മനെന്റ് മാഗ്നെറ്റ് ഉപയോഗിച്ചാണ് ഇത്ര ശക്തിയുള്ള കാന്തികമണ്ഡലം ശരീരത്തില്‍ സൃഷ്ടിക്കുന്നതെങ്കില്‍ കോശങ്ങള്‍ക്ക് സ്ഥിരമായ കേടുപാടുകള്‍ വരുകയും ചെയ്യാം. ഇങ്ങനെ മസ്തിഷ്കത്തിലെ പ്രത്യേക ഭാഗങ്ങളെ തെരഞ്ഞുപിടിച്ച് ഉത്തേജിപ്പിക്കുക വഴി മന്ദീഭവിച്ച നാഡികളുടെ പ്രവര്‍ത്തനം കൂട്ടാന്‍ സാധിക്കും.ഉദാഹരണത്തിനു മസ്തിഷ്കത്തിലെ ഡോപ്പമീന്‍ എന്ന രാസവസ്തുവിന്റെ അളവ് താഴുന്ന പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ TMS സങ്കേതം വഴി ഡോപ്പമീന്‍ ഉത്സര്‍ജ്ജനം കൂട്ടാന്‍ സാധിക്കും. അതുപോലെ, ജന്തുശരീരത്തിലെ ചില പ്രോട്ടീനുകളുടെയും കോശങ്ങളുടെയും നിര്‍മ്മാണത്തിനു സഹായിക്കുന്ന പല ജൈവതന്മാത്രകളെയും 140,000 Gauss-ന്റെയൊക്കെ അതിശക്തിമായ കാന്തിക ഫീല്‍ഡുകളില്‍ സ്വാധീനിക്കാന്‍ സാധിക്കുമെന്ന് ഏറെക്കാലമായി പഠനങ്ങളുണ്ട്. ഈ വസ്തുക്കളിലടങ്ങിയ ജലത്തിന്റെ കാന്തിക വികര്‍ഷണ ശേഷിയായ ഡയാമാഗ്നെറ്റിസം ഉപയോഗപ്പെടുത്തിയാണ് ഇത് സാധിക്കുന്നത്. അതിശക്തമായ കാന്തികമണ്ഡലങ്ങള്‍ക്ക് ശരീരത്തിലെ ഹൈഡ്രജന്‍ അണുകേന്ദ്രങ്ങള്‍ക്കുമേലുള്ള സ്വാധീനത്തെ ഉപയോഗപ്പെടുത്തിയാണു മാഗ്നെറ്റിക് റെസണന്‍സ് ഇമേയ്ജിംഗ് എന്നുവിളിക്കുന്ന എംആര്‍ഐ സ്കാനറുകള്‍ പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ പതിനായിരക്കണക്കിനു Gaussന്റെ മണ്ഡലം സൃഷ്ടിക്കുന്ന ശക്തിയേറിയ ഇലക്ട്രോ മാഗ്നെറ്റുകളുടെ ഈ വിധത്തിലുള്ള ശാരീരിക ഫലങ്ങളെ എടുത്ത് വലിച്ചുനീട്ടിയാണ്, അവയുമായി താരതമ്യം പോലും ചെയ്യാനാവാത്തവിധം ശുഷ്കമായ സ്റ്റാറ്റിക് മാഗ്നെറ്റുകളെ ബെല്‍റ്റായും മാലയായും വളയായും മോതിരമായും വിറ്റ് ആളെപ്പറ്റിക്കുന്ന മാഗ്നെറ്റോ തെറാപ്പിക്കാര്‍ ചെയ്യുന്നത്. സന്ധിവാതവും മൈഗ്രേയ്നും അപസ്മാരവും മുതല്‍ ക്യാന്‍സര്‍ (!) വരെ ചികിത്സിച്ചുമാറ്റാമെന്നാണ് പല കാന്തചികിത്സാ കമ്പനികളുടെയും വാദം. നേരിട്ട് ഈ അവകാശവാദങ്ങള്‍ കൊടുത്തുകൊണ്ട് പത്രമാധ്യമങ്ങളില്‍ പരസ്യം ചെയ്താല്‍ നിയമക്കുരുക്കില്‍ പെടുമെന്നറിയാവുന്നതുകൊണ്ട് ഇതിന്റെ മാര്‍ക്കറ്റിംഗ് മിക്കപ്പോഴും നേരിട്ടുള്ള ഏജന്റുകള്‍ വഴിയും റെപ്രസന്റേറ്റിവുമാര്‍ മുഖാന്തരവുമാണ് നടക്കുന്നത്. പൊള്ളചികിത്സയാണെന്ന് ശാസ്ത്രസമൂഹം കാലങ്ങളായി മുദ്രകുത്തിയിട്ടും മാഗ്നെറ്റിസത്തെ പറ്റിയുള്ള അന്ധവിശ്വാസങ്ങളെ മുതലെടുത്ത് അന്താരാഷ്ട്രതലത്തില്‍ തന്നെ ദശലക്ഷങ്ങള്‍ മറിയുന്ന ബിസിനസ്സായി വളരുകയാണ് പല രാജ്യങ്ങളിലും ഇത്.

സ്ഥിരമായി കേള്‍ക്കുന്ന അവകാശവാദങ്ങളില്‍ ചിലത് ഇങ്ങനെ :
കാന്തങ്ങള്‍ രക്തത്തിലെ ഹീമൊഗ്ലോബിനിലുള്ള ഇരുമ്പിനെ ആകര്‍ഷിക്കുക വഴി കാന്തങ്ങള്‍ ചേര്‍ത്തുവയ്ക്കുന്ന ഭാഗത്ത് രക്തയോട്ടം കൂട്ടുന്നു, നാഡികളിലൂടെ (nerves) സഞ്ചരിക്കുന്ന വൈദ്യുതസിഗ്നലുകളുടെ കാന്തികമണ്ഡലത്തെ മാഗ്നെറ്റോ തെറാപ്പിയിലുപയോഗിക്കുന്ന കാന്തങ്ങള്‍ സ്വാധീനിക്കുന്നു, കാന്തങ്ങള്‍ ദുഷിച്ച/രോഗം വന്ന കോശങ്ങളിലെ അയോണുകളെ (ions) കാന്തികതയിലൂടെ ആകര്‍ഷിച്ച് ശരിയായ ചാലകശേഷിയുണ്ടാക്കിക്കൊടുക്കുന്നു, രക്തക്കുഴലുകള്‍ക്കുള്ളിലടിഞ്ഞ ദുഷിപ്പുകളെ ഇളക്കി മാറ്റാന്‍ കാന്തചികിത്സയിലൂടെ കഴിയും.
രക്തത്തിലൊഴുകുന്ന ഇരുമ്പും നാഡികളിലെയും കോശങ്ങളിലെയും മറ്റും ചാര്‍ജ്ജുള്ള അയോണുകളും ഒക്കെക്കൂടിച്ചേര്‍ന്നു ശരീരത്തെ ചൂഴ്ന്നു നില്‍ക്കുന്ന ഒരു കാന്തികമണ്ഡലം (aura) സൃഷ്ടിക്കുന്നു എന്ന അവകാശവാദത്തിന്റെ പുറത്താണ് കാന്തചികിത്സയുടെ മെക്കാനിസത്തെപ്പറ്റിയുള്ള ഈ കപടവിശദീകരണങ്ങളത്രയും നില്‍ക്കുന്നത്. ഇതു ജീവശാസ്ത്രപരമായോ ഫിസിക്സിന്റെ പശ്ചാത്തലത്തിലോ സാധുതയുള്ളതല്ല എന്ന് നാം മുകളില്‍ കണ്ടു.

ജന്തുശരീരത്തിന്റെ മുഖ്യ ഘടകമായ ജലം ഡയാമാഗ്നെറ്റിക് ആണ്. കാന്തം അതിന്മേല്‍ എന്തെങ്കിലും ദുര്‍ബലമായ സ്വാധീനമെങ്കിലും ചെലുത്തുന്നുവെങ്കില്‍ അത് കാന്തിക വികര്‍ഷണമാണ് (magnetic repulsion). കാന്തിക ആകര്‍ഷണം കാണിക്കുന്ന ബാക്കിയുള്ള പാരാമാഗ്നെറ്റിക് വസ്തുക്കളെന്ന് പറയുന്നത് ഇരുമ്പും മറ്റ് ലോഹ, ലോഹേതര അയോണ്‍ കണികകളുമാണ്. രക്തക്കുഴലുകളിലൂടെ സാമാന്യം നല്ല മര്‍ദ്ദത്തിലൊഴുകുന്ന രക്തത്തെ തൊലിപ്പുറത്ത് വച്ചുകെട്ടുന്ന ഒരു കാന്തക്കഷ്ണം കൊണ്ട് അങ്ങോട്ടേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പറയുന്നതേ അസംബന്ധമാണ്. മറ്റൊരു തമാശകൂടിയുണ്ട് : ഇനിയഥവാ ഇവര്‍ പറയുമ്പോലെ രക്തത്തെ കാന്തം വച്ചുകെട്ടുന്ന ഭാഗത്തേയ്ക്ക് ആകര്‍ഷിക്കുകയാണ് മാഗ്നെറ്റോ തെറാപ്പി ശരിക്കും ചെയ്യുന്നതെന്ന് സമ്മതിച്ചാല്‍ തന്നെ, അങ്ങനെ ഒരുഭാഗത്തേയ്ക്ക് മാത്രമായി രക്തത്തെ ആകര്‍ഷിച്ചു നിര്‍ത്തുന്നത് അവശ്യം രക്തയോട്ടം വേണ്ടുന്ന ശരീരഭാഗങ്ങളെ അപകടപ്പെടുത്താനേ ഇടവരുത്തൂ !

ഇരുമ്പ്, അയോണ്‍ കണികകള്‍ ആദിയായവ ശരീരസ്രവങ്ങളില്‍ ചിതറിയും ചിട്ടയില്ലാതെയും ഒഴുകുന്നതിന്റെ കാരണമായ തെര്‍മല്‍ ചലനത്തെപ്പറ്റി മുകളില്‍ വിശദീകരിച്ചുകഴിഞ്ഞു. അതിനെ അടക്കി നിര്‍ത്താന്‍ ഈ മാഗ്നെറ്റോതെറാപ്പിക്കാര്‍ വിറ്റഴിക്കുന്ന 200-റോ 300-റോ Gaussന്റെ കാന്തികശേഷിയുള്ള സ്റ്റാറ്റിക് മാഗ്നെറ്റുകളൊന്നും പോരാ. തൊലിപ്പുറമേ വച്ചുകെട്ടുന്ന ഈ ദുര്‍ബല മാഗ്നെറ്റുകളുടെ സ്വാധീനം ഏതാനും മില്ലിമീറ്ററുകള്‍ക്കപ്പുറം ശരീരത്തിലേക്ക് കടക്കുകയുമില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

രത്നച്ചുരുക്കം :
  • മനുഷ്യശരീരത്തെ ആകെ ആവരണം ചെയ്തുനില്‍ക്കുന്ന രീതിയിലുള്ള ഒരു ജൈവ കാന്തിക ഫീല്‍ഡും (magnetic aura) ശാസ്ത്രം കണ്ടെത്തിയിട്ടില്ല. അത്തരമൊരു കാന്തികമണ്ഡലം സൃഷ്ടിക്കാന്‍ സാധാരണ നിലയ്ക്ക് മനുഷ്യശരീരത്തിലുള്ള ഇരുമ്പിനോ അയോണുകള്‍ക്കോ സാധിക്കുകയുമില്ല.
  • പെര്‍മനെന്റ് സ്റ്റാറ്റിക് മാഗ്നെറ്റുകളുപയോഗിച്ചുള്ള മാഗ്നെറ്റോ തെറാപ്പി ചികിത്സാരീതി പൊള്ള ചികിത്സയാണ്. ഇതിനു നല്‍കപ്പെടുന്ന വിശദീകരണങ്ങളൊന്നും തന്നെ ഫിസിക്സിലോ മെഡിക്കല്‍ സയന്‍സിലോ യാതൊരും അടിസ്ഥാനവും ഉള്ളവയല്ല.
  • ഭൂമിയുടെ കാന്തിക ഫീല്‍ഡുമായി പ്രതിപ്രവര്‍ത്തിക്കുന്ന ഒരു കാന്തിക മണ്ഡലവും മനുഷ്യന്റെ ശരീരത്തെ ആവരണം ചെയ്തു നില്‍ക്കുന്നതായി കണ്ടെത്തിയിട്ടില്ല. സൂക്ഷ്മതലത്തിലെ ജൈവകണികാ പ്രതിപ്രവര്‍ത്തനങ്ങളാകട്ടെ ഏതെങ്കിലും പ്രത്യേക ദിശയില്‍ തലവച്ചുകിടന്നതു കൊണ്ട് "ശരീരകാന്തികത" ഭൗമകാന്തികതയോട് എന്തെങ്കിലും രീതിയില്‍ വിരുദ്ധമായി പ്രതിപ്രവര്‍ത്തിക്കും എന്ന വാദത്തിനു സാധുതയും നല്‍കുന്നില്ല.

77 comments:

  1. If magnets had any effect on living (or dead) tissue, imagine what havoc it would create when the body passes through an MRI machine.

    These dingolapic morons who advocate such nonsense should read up on the power of a modern day MRI machine.

    ReplyDelete
  2. ആദ്യം തെങ്ങ ഉടക്കട്ടെ..!!!..ooo...
    വായിച്ചു നോക്കിയിട്ട് പിന്നാലെ അഭിപ്രായം പറയാം...

    ReplyDelete
  3. ഗ്രേറ്റ്! ഈ ശവിയെ കണ്ടെത്താന്‍ ഇത്തിരി വൈകി ട്ടോ. ലേഖനം അടിപൊളിയയിട്ട്ണ്ട് ഗഡീ. പഴയ പൊസ്റ്റുകളും വായിക്കണം. എല്ലാ വിധ ഭാവുകങ്ങളും.

    ReplyDelete
  4. Reiki, Pranic Healing തുടങ്ങിയവ aura-യെ ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേള്‍ക്കുന്നു. അവയെക്കുറിച്ചും കൂടി ഒന്നെഴുതാമോ സൂരജ്‌?

    ReplyDelete
  5. കുറേ ദിവസങ്ങളായി പത്രങ്ങളിൽ ഒരു ഭൂഗർഭജലശാസ്ത്രഞജന്റെ പരസ്യം കാണുന്നു. വിളിച്ചന്വേഷിച്ചപ്പോൾ 3000 രൂപയും എറണാകുളത്തു നിന്നുള്ള പെട്രൂൾ കാശുമാണു ഒരു കിണറിന്നു സ്ഥാനം നോക്കുവാനെന്നു പറഞ്ഞു ...
    ഡൌസിങ്ങല്ലാ..ഇലക്ട്രോണിക്ക് സംവിദാനമുപയോഗിച്ചാണു പരിപാടി..ശാസ്ത്രഞനാണ് ...എന്നൊക്കെ പറയുന്നു.
    ഈ സംവിധാനത്തെ കുറിച്ചൊ,ഈ ശാസ്ത്രഞ്ജനെകുറിച്ചൊ കൂടുതലെന്തെങ്കിലും അറിയുന്ന ബ്ലോഗ് സുഹൃത്തുക്കൾ അറിവുകൾ പങ്കുവെക്കുമെന്നു പ്രതീക്ഷ.

    ReplyDelete
  6. ശാസ്ത്രത്തിന്റെ മുഖം നല്‍കി രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഓരോരോ അന്ധവിശ്വാസങ്ങളെയും ഇങ്ങനെ പൊളിച്ചടുക്കിയാല്‍ പിന്നെ അന്ധവിശ്വാസങ്ങളെ കുടിയിരുത്താന്‍ ഗ്യാപ്പുകള്‍ ഇല്ലാണ്ടാവൂലോ പോത്തുകാലപ്പാ!

    ReplyDelete
  7. രണ്ടു്‌ അന്ധവിശ്വാസങ്ങൾ ചേർന്നാൽ ഒരു ശാസ്ത്രം ഉണ്ടാവും എന്നു കേട്ടിട്ടില്ലേ? മൈനസ് ഇന്റു മൈനസ് ഈസ് ഈക്വൽ ടു പ്ലസ് എന്നു ഡോ. ഗോപാലകൃഷ്ണൻ പറയും.

    വിശദമാക്കാം.

    വിശ്വാസം 1: രാവിലെ ഉണർന്നെഴുനേൽക്കുന്നതു വലത്തോട്ടാവണം. അല്ലെങ്കിൽ പ്രശ്നമാണു്‌. "ഇന്നു നീ ഇടത്തൂടാണോ എണീറ്റതു്‌?" എന്നു ചോദിക്കുന്നതു കേട്ടിട്ടില്ലേ?

    വിശ്വാസം 2: വാസ്തുവനുസരിച്ചു്‌ കിഴക്കും വടക്കുമാണു്‌ ഉത്തമദിക്കുകൾ. (വാസ്തുക്കാർ ആ രണ്ടു ദിശയിലേ വീടു തിരിഞ്ഞിരിക്കാവൂ എന്നു പറയും.) ഇതിനും ഓരോ 'സയന്റിഫിക്' തത്ത്വമൊക്കെ ഇവന്മാർ പറയാറുണ്ടു്‌. അതു പോകട്ടേ.

    ഇനി, ഇതു രണ്ടും കൂടി കൂട്ടി വായിച്ചേ. വലത്തോട്ടു തിരിഞ്ഞെഴുനേൽക്കുമ്പോൾ കിഴക്കോട്ടോ വടക്കോട്ടോ നോക്കണമെങ്കിൽ എങ്ങോട്ടു തല വെച്ചു കിടക്കണം? എലിമെന്ററി മിസ്സിസ് വാട്സൺ, തെക്കോട്ടോ, കിഴക്കോട്ടോ!

    ഇത്രയേ ഉള്ളൂ. ഇതു ഞാൻ ഉണ്ടാക്കിയതല്ല. പ്രശസ്ത വാസ്തുശാസ്ത്രജ്‍ഞൻ കാണിപ്പയ്യൂരിനോടു്‌ വടക്കോട്ടും പടിഞ്ഞാട്ടും തല വെയ്ക്കുന്നതിന്റെ പ്രശ്നത്തെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം ഉത്തരം പറഞ്ഞതാണു്‌.

    ഞാൻ ചോദിച്ചു, "അപ്പോൾ ശരീരത്തിലെ മാഗ്നറ്റിക് ഫോഴ്സും ഭൂമിയിലെ മാഗ്നറ്റിക് ഫോഴ്സും തമ്മിൽ...?"

    കാണിപ്പയ്യൂർ: "അതൊക്കെ ചുമ്മാ വിവരമില്ലാത്തവർ പറഞ്ഞുണ്ടാക്കുന്നതാണു്‌. ഭൂമിയിൽ കാന്തമുണ്ടെന്നൊന്നും വാസ്തു പറയുന്നില്ല."

    എല്ലാം ക്ലിയറായില്ലേ? നൗ ഗോ റ്റു യുവർ ക്ലാസ്സസ്.....

    ReplyDelete
  8. കുറെയധികം സംശയങ്ങള്‍ ദുരീകരിക്കപ്പെട്ടു.
    നന്ദി...

    ReplyDelete
  9. എച്ചൂസ്മീ
    ഇരുമ്പ് പാരാമാഗ്നെറ്റിക്കോ ഫെറോമാഗ്നെറ്റിക്കോ ?

    പാരാമാഗ്നെറ്റിക് ആയ വസ്തുക്കള്‍ സ്വയമേവ ശക്തിയുള്ള കാന്തികത കാണിക്കുന്നവയല്ല, മറിച്ച് ശക്തിയുള്ള മറ്റൊരു കാന്തം കൊണ്ടുവന്ന് അടുത്തു പിടിച്ചാല്‍ മാത്രം കാന്തികശേഷി പ്രകടിപ്പിക്കുകയും കാന്തത്തില്‍ നിന്ന് അകന്ന് നീങ്ങുകയോ അടുത്തേയ്ക്ക് വന്ന് ഒട്ടിപ്പിടിക്കുകയോ ചെയ്യുന്നവയാണ് - ഉദാഹരണത്തിന് ഇരുമ്പ്, നിക്കല്‍ തുടങ്ങിയ ലോഹങ്ങള്‍

    ഫെറോമാഗ്നെറ്റുകള്‍ക്ക് ഉദാഹരണങ്ങളാണ് ഇരുമ്പ്, കൊബാള്‍ട്ട്, നിക്കല്‍ തുടങ്ങിയ ലോഹങ്ങള്‍.

    ReplyDelete
  10. വിജ്ഞാനപ്രദം. ബ്ലോഗിംഗിനു പുറത്തുള്ളവരും ഇതെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്.

    ReplyDelete
  11. Waiting eagerly for a Post abt Reiky,Aura and Energy trasformation ,which reiki masters are talking about.

    ReplyDelete
  12. @ കൈപ്പള്ളി:
    “If magnets had any effect on living (or dead) tissue, imagine what havoc it would create when the body passes through an MRI machine.”

    സുഹൃത്തേ MRIക്ക് ആരോഗ്യ പ്രശ്നം ഉണ്ടാകില്ല എന്ന് തീര്‍ത്ത് പറയുവാന്‍ കഴിയുമോ!

    കുറഞ്ഞ അളവില്‍ - മില്ലിടെസ്ല (mT), മൈക്രോടെസ്ല റേഞ്ചില്‍ - നടത്തിയ പഠനങ്ങളില്‍ പോലും ഫ്രീ റാഡിക്കള്‍ ഉല്‍പ്പാദിപ്പിക്കപ്പെടും, അത് സൂരജ് പറഞ്ഞ “അപകടകാരിയല്ലാത്ത” ഇരുമ്പ് മൂലം (ഫെന്റന്‍ റിയാക്ഷന്‍) ആണെന്നും കൂടി അറിയുക.

    സൂരജ് പറഞ്ഞ് വെയ്ക്കുന്നത് ചെറിയ കാന്തിക മണ്ഡലത്തില്‍ ഒന്നും സംഭവിക്കില്ല, പേടിക്കണ്ടതില്ല എന്നാണ്. പക്ഷേ ശാസ്ത്ര പരീക്ഷണങ്ങള്‍ നല്‍കുന്ന ഫലം തിരിച്ചല്ലേ!

    തലച്ചോറില്‍ നടക്കാവുന്ന രാസപ്രവര്‍ത്തനങ്ങളെ കുറിച്ച്:
    http://www.ncbi.nlm.nih.gov/pmc/articles/PMC1241963/pdf/ehp0112-000687.pdf

    "Increased
    risks of amyotropic lateral sclerosis (Davanipour
    et al. 1997; Hakansson et al. 2003; Johansen
    and Olsen 1998; Savitz et al. 1998),
    Alzheimer’s disease (Feychting et al. 2003;
    Hakansson et al. 2003; Sobel et al. 1995), and
    Parkinson’s disease (Noonan et al. 2002) have
    been reported in occupational exposure to
    extremely low-frequency electromagnetic fields." എന്നും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്!

    അതായത് കുറഞ്ഞ കാന്തിക മണ്ഡലവും അള്‍ഷമേഴ്സ്, പാര്‍ക്കിന്‍സണ്‍ രോഗങ്ങള്‍ക്ക് വരെ കാരണക്കാരായി മാറുന്നു!

    നൈട്രിക്ക് ഓക്സൈഡുകളും, ഓക്സിജനും, ഇരുമ്പും ഒക്കെ ചേര്‍ന്ന് ഉണ്ടാക്കുന്ന ഫ്രീ റാഡിക്കള്‍ ഡി.എന്‍.എ.യുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നത് വളരെ ഗൌരവമേറിയത് തന്നെയല്ലേ. ഫ്രീ റാഡിക്കലുകള്‍ മൂലം ക്യാന്‍സര്‍ മുതല്‍ ജനിതക മാറ്റങ്ങള്‍ വരെയുണ്ടാകുമെന്നതും നമുക്ക് അറിവുള്ളതാണ്.

    ഇനി ചെറിയവനെ കൊണ്ടുള്ള മറ്റൊരു ഉപദ്രവം. എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുമെന്നത് ദാ ഇവിടെ http://www.springerlink.com/content/1q0433th1m1564h5/

    അവര്‍ പറഞ്ഞ് വെയ്ക്കുന്നത് ഭൂമിയുടെ കാന്തിക വലയം ബയോളജിക്കല്‍ റിയാക്ഷനുകളെ ബാധിക്കുമെന്നാണ്!!

    പക്ഷിക്കള്‍ക്ക് ഭൂമിയിലെ കാന്തിക മണ്ഡലങ്ങള്‍ “കാണുവാന്‍” കഴിയുന്നതെങ്ങിനെ എന്നതിനെ പറ്റി http://rsif.royalsocietypublishing.org/content/7/Suppl_2/S135.full

    http://www.nature.com/nature/journal/v405/n6787/full/405707a0.html

    തലവേദനയും കാന്തിക മണ്ടലവും തമ്മിലുള്ള ബന്ധത്തിന് http://www.informaworld.com/smpp/content~content=a785607315&db=all (ഇത് സ്പോണ്‍സര്‍ ചെയ്തത് ഒരു പക്ഷേ കാന്ത കമ്പനികളായിരിക്കാം)

    ജിയോ മാഗ്നറ്റിക്ക് റേഞ്ചിലും (50 മൈക്രോ ടെസ്ല) താഴെയുള്ള പരീക്ഷണങ്ങളില്‍ വരെ ഫ്രീ റാഡീക്കള്‍ (റീയാക്റ്റീവ് ഓക്സിജന്‍ നൈട്രജന്‍ സ്പീഷീസ്) ഉണ്ടാകുന്നുണ്ട് എന്ന് ശാസ്ത്രീയ ലേഖനങ്ങള്‍ പബ്മെഡീല്‍ തിരഞ്ഞാല്‍ കിട്ടും (www.pubmed.gov).

    ഭൂമിയുടെ കാന്തിക മണ്ഡലത്തിന് ഒരു സ്വാധീനവും ചെലുത്തുവാന്‍ കഴിയില്ല എന്ന് പറയുന്നത് മറ്റേ കൂട്ടര്‍ “ശാസ്ത്രീയ മണ്ടത്തരം” പറയുന്നതിന് തുല്ല്യമല്ലേ!

    ഉപകാരപ്പെടുമെന്ന് കരുതി വാങ്ങി ഉപയൊഗിക്കുന്ന കാന്ത വളകളും മറ്റും വിപരീത ഫലമായിരിക്കും നല്‍കുവാന്‍ സാധ്യതയുള്ളത്. അത് കൊണ്ട് അവ ഉപയോഗികുമ്പോള്‍ സൂക്ഷിക്കുക.

    ഇത് എഴുതി എന്ന് പറഞ്ഞ് ഞാന്‍ “മറ്റവരെ” അനുകൂലിക്കുന്നു എന്ന് വിചാരിക്കരുത്. ഒരു വശം മാത്രമല്ല മറു വശവും ഉണ്ടെന്ന് കാണിക്കുവാനാണ് :)


    @ അരുണ്‍:
    ഒരു ടൈപ്പോ എറര്‍ അല്ലേ അത്.... :)

    ReplyDelete
  13. @ അരുണ്,

    തിരുത്തിയിട്ടുണ്ട്.പലസമയത്തായി ടൈപ്പ് ചെയ്ത് കോപ്പിപ്പേസ്റ്റ് ചെയ്ത ഡോക്ക്യുമെന്റ് ഇങ്ങോട്ട് മാറ്റിയപ്പോള്‍ ഉണ്ടായ പ്രശ്നമാണ് ;) സാധാരണ നിലയ്ക്ക് ഇരുമ്പ് ഫെറോമാഗ്നെറ്റിക് തന്നെയാണ്. നിക്കല്‍ ഗഡോളിനിയം തുടങ്ങിയവ മറ്റുദാഹരണങ്ങളും .

    എന്നാല്‍ ഇരുമ്പു തന്നെ പാരാമാഗ്നെറ്റിക് ആകുന്ന അവസരങ്ങളുമുണ്ട്. രക്തത്തിലെ ഹീമൊഗ്ലോബിനിലെ ഇരുമ്പ് പാരാമാഗ്നെറ്റിക് ആണെന്നു പോസ്റ്റില്‍ പറഞ്ഞത് ശ്രദ്ധിച്ചിരിക്കുമല്ലോ.

    ReplyDelete
  14. വിജ്ഞാനപ്രദമായ ഒരു ലേഖനം. പലപ്പൊഴും പലയിടത്തും കേട്ടിട്ടുണ്ട് ഇതു പോലെയുള്ള വാചകങ്ങള്‍.

    ReplyDelete
  15. @ മനോജ്,

    താങ്കളുടെ ആശങ്കള്‍ മാനിക്കുന്നു. പക്ഷേ അതും ഞാന്‍ പറഞ്ഞതും തമ്മില്‍ പൊരുത്തക്കേടൊന്നും തോന്നിയില്ല.
    പ്രധാന പ്രശ്നമെന്താണെന്ന് വച്ചാല്‍ , ഞാനെഴുതിയത് "ചെറിയ" കാന്തിക ഫീല്‍ഡുകളെപ്പറ്റിമാത്രമാണെന്ന് ഒരു അര്‍ത്ഥം താങ്കള്‍ക്ക് വന്നുപോയി. എന്നാല്‍ അത് അങ്ങനെയല്ല.

    ജന്തുശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴവുള്ള “ചെറിയ” മാഗ്നെറ്റിക് ഫീല്‍ഡുകളും (ഉദാ: താങ്കള്‍ തന്നെ ക്വോട്ട് ചെയ്ത DNA single- and double-strand breaksന്റെ Henry Lai and Narendra P. Singh പേപ്പര്‍) ഉണ്ട്. പക്ഷേ അതുണ്ടാക്കുന്ന time-varying മഗ്നെറ്റിക് ഫീല്‍ഡും മാഗ്നെറ്റോ തെറാപ്പിക്കാരന്റെ മാഗ്നെറ്റുണ്ടാക്കുന്ന static ഫീല്‍ഡും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഓള്‍ട്ടര്‍നേയ്റ്റിംഗ് കണ്ടിനെപ്പോലെയുള്ള ടൈം വേരിയിംഗ് മാഗ്നെറ്റിക് ഫീല്‍ഡുകള്‍ ആണ് ഞാന്‍ "സെക്ഷന്‍ 4-ല്‍" സൂചിപ്പിച്ച മെഡിക്കല്‍ ഉപയോഗമുള്ള/ മെഡിക്കല്‍ ഇമ്പാക്റ്റുകള്‍ ഉള്ള കാന്തിക ഫീല്‍ഡുകള്‍. ഇതിനൊപ്പം താങ്കള്‍ പറഞ്ഞ "extremely low-frequency electromagnetic fields" എന്നതും "ചെറിയ കാന്തിക ശേഷി" എന്നതും സാങ്കേതികമായി ഒന്നല്ല. 300 hertzല്‍ താഴെ ആവൃത്തിയുള്ള time-varying ഫീല്‍ഡുകളാണ് ഈപറയുന്ന extremely low-frequency electromagnetic fields എന്നത്.

    പിന്നെ,
    ജന്തുശരീരത്തിലെ ഫെറൈറ്റ്/മാഗ്നറ്റൈറ്റ് ആദിയായവയുടെ സാന്നിധ്യവും അവ animal magnetismല്‍ ചെലുത്തുന്ന റോളും അതിന്റെ മറ്റു മെകാനിസങ്ങളുമൊക്കെ ഒരു myth buster പോസ്റ്റില്‍ ആശയക്കുഴപ്പം വര്‍ധിപ്പിക്കാനേ ഉതകൂ എന്നതുകൊണ്ട് മനഃപൂര്‍വം ഒഴിവാക്കിയതു തന്നെയാണ്.

    ഞാന്‍ അഡ്രസ് ചെയ്യാന്‍ ശ്രമിക്കുന്ന വിഷയം വ്യക്തമാണെന്നാണ് എന്റെ ധാരണ. ഏതുതരം ആര്‍ഗ്യുമെന്റിനെയാണ്, ഏതുതരം “വ്യാഖ്യാന”ങ്ങളെയാണ് ഞാന്‍ എതിര്‍ക്കാന്‍ ശ്രമിക്കുന്നത് എന്ന് ആവര്‍ത്തിച്ച് പല പാരഗ്രാഫുകളിലും വ്യക്തമാക്കിയിട്ടുമുണ്ട്.

    "Anything under the sun including the sun can cause allergies" എന്നൊരു aphorism ഉണ്ട് വൈദ്യസര്‍ക്കിളുകളില്‍. ന്യു ഏജ് ഉഡായിപ്പിസ്റ്റുകളും വാക്സിനേയ്ഷന്‍ വിരോധികളും മറ്റ് കാക്കത്തൊള്ളായിരം കോണ്‍സ്പിരസി തിയറിക്കാരും കൂടി ഇപ്പോള്‍ ഇതിനെ “Anything under the sun including the sun can cause CANCER !! " എന്നാക്കുന്ന കാലമാണ്. ഈ ഭീതിയെ മുതലെടുത്തു നടത്തുന്ന ‘കച്ചവട’ത്തിനെ തടയാനൊത്തില്ലെങ്കിലും വേണ്ടില്ല, അതിനു നമ്മളായിട്ട് എണ്ണയൊഴിച്ചുകൊടുക്കുകയെങ്കിലും ചെയ്യാതിരിക്കാമല്ലോ എന്നാണ് എന്റെ പോളിസി ;)
    (വെറുതേ, പറഞ്ഞെന്നേയുള്ളൂ‍)

    ReplyDelete
  16. @ സൂരജ്,
    അവയില്‍ തന്നെ 0 ഹേര്‍ട്സിലും നടത്തിയ പരീക്ഷണങ്ങള്‍ ഉണ്ട് :)

    പിന്നെ സ്റ്റാറ്റിക്ക് മാഗനറ്റിക്ക് ഫീല്‍ഡ് ഉപയൊഗിച്ച് നടത്തിയ പരീക്ഷണങ്ങളെ കുറിച്ച് ഒരു റിവ്യൂ ഉണ്ട് (Frontiers in Bioscience, 13, 6106, 2008) - വീക്ക് [“ചെറുത്”], മോഡറേറ്റ്, സ്ട്രോങ് ലവലുകളിലെ SMF പരീക്ഷണങ്ങളെ കോര്‍ത്തിണക്കി കൊണ്ട്.

    ഇവിടെയും ഓക്സിജന്‍ ഫ്രീ റാഡിക്കല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു, നൈട്രിക്ക് ഓക്സൈഡ് ഉണ്ടാകുന്നു. ഇത് കൊണ്ട് തന്നെ എനിക്ക് ഇതില്‍ താല്പര്യം ഉള്ളത്. [അള്‍ട്രാ സൌണ്ടിലും ഫ്രീ റാഡിക്കല്‍ ഉല്‍പ്പദിപ്പിക്കപ്പെടും എന്നതും സത്യം തന്നെയാണല്ലോ].

    “ചെറിയ” SMFല്‍ നൈട്രിക്ക് ഓക്സൈഡ് ഉണ്ടാകുന്നത് കാത്സ്യം ഫ്ലക്സിനെ ബാധിക്കുന്നു എന്നും, ജിയോ മാഗ്നറ്റിക്കില്‍ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ സഡന്‍ ഡെത്തിനും, ഡിപ്രഷനും വരെ ഇടയാക്കാം എന്നും പഠനങ്ങള്‍ ഉണ്ട് (സ്പോണ്‍സര്‍ ചെയ്തത് ആര് എന്നറിയില്ല)!!

    ഇത്തരം പരീക്ഷണങ്ങള്‍ നോക്കിയാല്‍ നൈട്രിക്ക് ഓക്സൈഡ് ഉണ്ടാകുന്നുവെങ്കില്‍ അത് രക്തക്കുഴലുകള്‍ റിലാക്സ് ചെയ്യാനും അത് വഴി രക്തയോട്ടം കൂടുവാനും സാധ്യതയുണ്ട്. കൂടാതെ ട്യൂമറുകള്‍ക്കെതിരെയും SMF ഉപയോഗിക്കാന്‍ സാധിച്ചേക്കും.

    ശരീരത്തില്‍ മൊത്തം ഫേറോയോ, പാരയോ, ഡയോ എന്നതിലല്ല മോളിക്കുലാര്‍ ലെവലില്‍ എന്ത് സംഭവിക്കും എന്നതിലാണ് കാര്യം എന്ന് തോന്നുന്നു.

    സെല്‍ ഫോണ്‍, ട്രാന്‍സ്മിറ്റര്‍, എം.ആര്‍.ഐ., മാഗനറ്റിക്ക് ട്രെയിന്‍ തുടങ്ങിയവ മൂലമുള്ള മാഗ്നറ്റിക്ക് ഫീല്‍ഡ് എങ്ങിനെ നമ്മളെ ബാധിക്കും എന്നതും ഒരു പ്രധാനകാര്യം തന്നെയല്ലേ.

    പക്ഷേ ഫ്രീ റാഡിക്കലുകളുടെ ലൈഫ് ടൈം കൂട്ടുവാന്‍ “ചെറിയ” SMFനു പോലും കഴിയും എന്നത് നല്ലതിന് പകരം കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുവാനേ ഇടയുള്ളൂ.

    National Center for Complementary and Alternative Medicine (NCCAM) എന്ന അമേരിക്കന്‍ ഗവണ്മെന്റിന്റെ സൈറ്റില്‍ മാഗനറ്റിക്ക് തെറാപ്പിയെ കുറിച്ച് അറിയാന്‍ http://nccam.nih.gov/health/magnet/magnetsforpain.htm

    കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് ആഗോള താപനത്തിന് കാരണം അത് കൊണ്ട് അത് കുറയ്ക്കണം എന്നതിന് പകരം മലിനീകരണം ക്യാന്‍സറുകള്‍ക്കും മാറാ രോഗങ്ങള്‍ക്കും ഇടയാക്കുമെന്ന സ്ട്രേറ്റ് ഫോര്‍വേര്‍ഡ് ആശയം ജനങ്ങളിലെത്തിക്കുന്നതല്ലേ കൂടുതല്‍ ഉപകാരം ഉണ്ടാക്കുക ;)

    ReplyDelete
  17. @ Manoj,

    It is entirely possible that magnetic fields of the order of microteslas can result in the generation of free radicals or other oxidants, and a similar mechanism may be working in animals whereby they make use of magnetic field changes for navigation. It has also been proven that one of the many molecular mechanisms cascading to produce malignancies is "Free Radical" generation. But I find it preposterous when somebody tries to connect the two facts to form a new conclusion - especially when systematic reviews of epidemiological studies on such magnetism (Eg:the WHO EHC 232) have repeatedly shown the evidence to be either negative or inconclusive regarding the existence of such a "causal" association.

    If one is too afraid of developing "diseases" from the kind of magnetic fields you are talking about - ie., at the level of microteslas or nanoteslas - then one ought to go and live in oblivion, in total isolation from every piece of electrical and magnetic item in this world or better - kill oneself at once ! Because, every minute they live,they are being haunted by the earth's magnetic field, or worse, their own temporary little magnetic fields caused by the electric signal passing along the conducting system of the heart or the nerves.

    From the point of a medical practitioner, I believe that in case of magnetic fields, extrapolating the association/correlations with cancer,or any other health issue for that matter, to "causal" relationships especially when most systematic reviews have hinted on the possible coexisting confounders, will only help create more fear.

    The best one can do with such research is to push for establishing safety-guidelines on setting up "power grids", "mobile phone transmitters" and "towers" and also create awareness regarding occupational hazards among those who work in the vicinity of very strong EMFs.

    ReplyDelete
  18. സൂരജ്, നന്ദി ലേഖനം കുറേശ്ശെ വായിച്ച് വരുന്നു.

    റഫീക്ക് കിഴാറ്റൂര്‍
    ഭൂഗർഭജലത്തിന്റെ സാനിധ്യം കണ്ടെത്താൻ ഒരു മീറ്റർ ഇന്ന് നിലവിലുണ്ട്, CWRDMS ൽ ഇന്ന് ലഭ്യമാണ്. ഈ മീറ്ററിലെ മഗ്നറ്റ് വെള്ളത്തിന്റെ ഒഴുക്കിനനുസൃതമായി ചലിക്കുമ്പോഴാണ് വെള്ളമുണ്ടെന്ന് മനസ്സിലാക്കുന്നത്.

    ReplyDelete
  19. Please check this out - about a man who survive without food. There have been earlier reports on similar persons too.

    http://www.dnaindia.com/india/report_medicos-amazed-at-miracle-baba-prahlad-jani_1376063

    http://www.youtube.com/watch?v=FGF7EY2Ucm8

    Any idea, whether any *real* scientific study is undertaken and proved or disproved this?

    ReplyDelete
  20. @ സൂരജ്,

    താങ്കള്‍ പറഞ്ഞത് ഒരു മെഡിക്കല്‍ പ്രാക്ടീഷനര്‍ എന്ന നിലയില്‍. ഞാന്‍ പറയുന്നത് ഒരു ഗവേഷകന്‍ എന്ന നിലയിലും. പിന്നെ നമ്മള്‍ തമ്മില്‍ ഡിഫ്രന്‍സ് വരുവാന്‍ ഒരു പക്ഷേ ഞാന്‍ ബയോളജിസ്റ്റ് അല്ലാത്തതാകാം. ഒരു കെമിസ്ട്രിക്കാരന് 95% കോണ്‍ഫിഡന്‍ഷ്യലോ, ബോക്സ് ഗ്രാഫുകളോ, എറര്‍ ബാറുകളോ ഒരു പ്രശ്നമല്ലായിരിക്കും. ഇതേ പോലെ തന്നെ ബയോളജിസ്റ്റുകള്‍ക്ക് റിഡോക്സ് പൊട്ടന്‍ഷ്യലോ, മെറ്റല്‍ സാന്നിദ്ധ്യമോ, ഹൈഡ്രജന്‍ ബോണ്ടിങ്ങോ പ്രശ്നമല്ല എന്നും വരാം. എന്നാല്‍ രണ്ട് കൂട്ടരും ചേര്‍ന്ന് കഴിയുമ്പോള്‍ കിട്ടുന്ന റിസള്‍ട്ടുകള്‍ ഗുണം ചെയ്യുമെന്നാണ് എന്റെ അനുഭവം :)

    എന്റെ കാഴ്ചപ്പാടില്‍ ഫ്രീ റാഡിക്കല്‍ ഫീല്‍ഡ് ഇന്നും ഒരു ഹോട്ട് ടോപ്പിക്ക് തന്നെയാണ്, പ്രത്യേകിച്ച് നൈട്രിക്ക് ഓക്സൈഡ് ഫീല്‍ഡ്. ലോക്കല്‍ ഫ്രീ റാഡിക്കല്‍ പ്രൊഡക്ഷന്‍ ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട ഒന്നും, പ്രത്യേകിച്ച് ലോക്കലായി ഉണ്ടാകുന്ന നൈട്രിക്ക് ഓക്സൈഡുകള്‍ മറ്റ് ഭാഗങ്ങളിലേയ്ക്ക് സഞ്ചരിക്കുമെന്നതിനാല്‍.

    ഡബ്ലു.എച്.ഒ,യും മറ്റും പറയുന്നത് വ്യക്തമായ പരീക്ഷണങ്ങള്‍ നടന്നിട്ടില്ല എന്നതാണ്. പരീക്ഷണം നടത്തിയാല്‍ ഉണ്ടാകുന്നത് എന്തെന്ന് അവര്‍ക്ക് ഇപ്പോഴേ പ്രവചിക്കുവാന്‍ കഴിയുമോ?

    ഓക്സിജനും, കാര്‍ബണ്‍ ഡൈ ഓക്സൈഡും ആണ് ശ്വസനത്തില്‍ പങ്കെടുക്കുന്ന രണ്ട് വാതകങ്ങള്‍ എന്ന് പഠിച്ച നമ്മള്‍ ഇന്ന് മൂന്നാമത്തെ വാതകമായ നൈട്രിക്ക് ഓക്സൈഡിനെ കൂടി ഉള്‍പ്പെടുത്തിയിട്ട് 10 വര്‍ഷം പോലും ആകുന്നില്ല. ഇപ്പോഴും നൈട്രിക്ക് ഓക്സൈഡ് ഹീമോ ഗ്ലോബിനില്‍ എന്ത് മാറ്റങ്ങളാണ് വരുത്തുന്നത് എന്നതിനെ പറ്റി പഠനങ്ങള്‍ നടന്ന് കൊണ്ടേയിരിക്കുന്നു.

    “Because, every minute they live,they are being haunted by the earth's magnetic field”
    :) ഓക്സിജന്‍ ശരിക്കും ജീവികള്‍ക്ക് ദോഷമല്ലേ ചെയ്യുക? എന്നിട്ടും നമ്മള്‍ എങ്ങിനെ അതി ജീവിക്കുന്നു? അതിനെ പ്രതിരോധിക്കുവാന്‍ ശരീരത്തില്‍ തന്നെ സംവിധാനങ്ങളുണ്ട്. പക്ഷേ മനുഷ്യന്‍ നിര്‍മ്മിക്കുന്ന കാന്തിക വലയം എങ്ങിനെ നമ്മള്‍ അതിജീവിക്കുമെന്നത് കണ്ട് പിടിക്കണം. അല്ലാതെ ആത്മഹത്യ ചെയ്യുവാന്‍ തുടങ്ങിയാല്‍ അത് ഡാര്‍വിനെ കൊലയ്ക്ക് കൊടുക്കുന്നതാവില്ലേ :)

    നമ്മള്‍ വിശ്വസിച്ച് ചെല്ലുന്ന ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകളീല്‍ പലതും പിന്നീട് മറ്റ് രോഗങ്ങള്‍ ഉണ്ടാക്കുമെന്ന് തരുന്ന ഡോക്ടറോ കഴിക്കുന്ന രോഗിയോ അറിയുന്നുണ്ടോ? പിന്നീട് ആരെങ്കിലും പഠനം നടത്തികഴിയുമ്പോഴാണ് അയ്യോ ഇതിന്റെ “അധിക” ഉപയോഗം ഇനി പാടില്ല എന്ന് ഗവണ്മെന്റുകള്‍ നിയമം ഉണ്ടാക്കുക :)

    ശരിയാണ് ജനങ്ങളെ ഭയപ്പെടുത്തരുത് അല്ലാതെ തന്നെ അവരെ എങ്ങിനെ ബോധവന്മാരാക്കാം എന്നത് എന്നേക്കാള്‍ നന്നായി അറീയുക താങ്കളെ പോലെ രോഗികളെ കൈകാര്യം ചെയ്യുന്നവര്‍ക്കല്ലേ. :)

    ഞാന്‍ മുന്നോട്ട് വെയ്ക്കുവാന്‍ ഉദ്ദേശിച്ചത്, മാഗ്നറ്റിക്ക് സാന്നിദ്ധ്യം ഫ്രീ റാഡിക്കല്‍ ഉണ്ടാക്കുവാനോ അതിന്റെ സ്ഥിരത കൂട്ടുവാനോ സാധിക്കുമെങ്കില്‍ നല്ലതിനെന്ന് പറഞ്ഞ് ധരിക്കുന്ന മാഗ്നറ്റിക്ക് ബെല്‍റ്റുകളും മറ്റും ഒരു പക്ഷേ വിപരീത ഫലമായിരിക്കും തരിക എന്നതാണ്.

    ReplyDelete
  21. @ ശ്രീ,

    ഞാന്‍ ഈ കക്ഷിയെ കുറിച്ചറിഞ്ഞത് സനല്‍ ഇടമറുകില്‍ നിന്നാണ്. പുള്ളീ കഴിഞ്ഞ ദിവസം “on live india"യില്‍ ഇതിനെ കുറിച്ച് സംസാരിച്ചു എന്ന് തോന്നുന്നു. എന്നാല്‍ ഗുജറാത്തിലെ പരീക്ഷണ ഹോസ്പിറ്റലില്‍ ഇത് നിരീക്ഷിക്കുവാന്‍ “മറ്റാരെയും” കടത്തി വിടുന്നില്ല എന്നാണ് സനലിന്റെ വാദം. 2003ലും ഇത് പോലെ ഒരു പരീക്ഷണം നടന്നിരുന്നു പോലും. അത് ഫ്ലോപ്പായിരുന്നു എന്ന് സനല്‍ അവകാശപ്പെടുന്നു. http://www.rationalistinternational.net/article/20031201_en.htm

    ReplyDelete
  22. സനലിന്റെ വാദം ശരിയായിരിക്കാം, അതുപോലെ ഒരു പരീക്ഷണത്തിന് എല്ലാവരെയും കടത്തിവിടാനും കഴിയില്ലല്ലോ. RTI വച്ചിട്ടോ മറ്റോ അദ്ദേഹത്തിനു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമോ എന്നറിയില്ല. സാധാരണക്കാരന്റെ യുക്തിവച്ച് ഇതെല്ലാം തള്ളിക്കളയാനും കഴിയില്ല. MoD & NASA ഇതില്‍ പങ്കെടുത്തെങ്കില്‍, വെറുതെ ജനങ്ങളെ പറ്റിക്കാന്‍ വേണ്ടി ശ്രമിക്കും എന്നുകരുതാനും വയ്യ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കുമായിരിക്കും, in science / nature or other research magazines എന്നു പ്രതീക്ഷിക്കാം, അല്ലേ? അതിനുവേണ്ടി ശ്രീ സനില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും പ്രതീക്ഷിക്കാം.

    ReplyDelete
  23. നല്ല ചര്‍ച്ച.
    സൂരജിന്റെ സ്ഥിരം അവതരണത്തിന്റ്റെ അത്ര ഉഷാറായില്ല പോസ്റ്റ് എന്നും ചേര്‍ക്കുന്നു.
    :)

    ReplyDelete
  24. ഒരു ഓഫ് കൂടി. “ശാസ്ത്രവുമായി” ബന്ധപ്പെടുന്നത് കൊണ്ട്...

    @ ശ്രീ
    2003ലെ കാര്യമാണ് ആ ലിങ്കില്‍... 7 കൊല്ലം കഴിഞ്ഞിട്ടും പരീക്ഷണ റിപ്പോര്‍ട്ട് ഒന്നും കണ്ടില്ല :) ചിലപ്പോള്‍ അതീവ രഹസ്യമായിരിക്കാം (ഈ “വിദ്യ” മറ്റ് രാജ്യങ്ങള്‍ അടിച്ച് മാറ്റിയാലോ)!!!!! എന്നാല്‍ 2010 ആയപ്പോള്‍ വീണ്ടും അയാളില്‍ ഇപ്പോള്‍ നടക്കുന്ന പരീക്ഷണത്തില്‍ നാസ്സ ഉണ്ടോ എന്നറിയില്ല.

    ഇത് പോലെ വാദങ്ങളുമായി ഇതിന് മുന്‍പും ഇപ്പൊഴും പല രാജ്യത്ത് ആളുകളുണ്ട്. പക്ഷേ അവരില്‍ പലരെയും “ഷോപ്പിങ്” കഴിഞ്ഞിറങ്ങുന്നതും കണ്ടിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ കാണാം :)

    പിന്നെ എക്സ്ട്രാ ടെറസ്റ്റിയലുമായി ബന്ധമുണ്ടായി എന്ന് അവകാശപ്പെടുന്നവരുടെയും അടുത്ത് നാസക്കാര്‍ ചെല്ലാറുണ്ട് :) എന്ന് വെച്ച് “അവര്‍” പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞിട്ടുമില്ല... അത് കൊണ്ട് നാസ പങ്കെടുത്തു എന്ന് പറഞ്ഞ് സംഭവം സത്യമായിരിക്കുമെന്ന് കരുതാനാവില്ല. എന്നാല്‍ അത് സത്യമോ മിഥ്യയോ എന്ന് വിലയിരുത്തുവാന്‍ (അവര്‍ക്ക് ഉപകാരപ്പെടുമെങ്കില്‍...) അവര്‍ തയ്യാറാകുന്നു എന്നത് അഭിനന്ദനീയം തന്നെ.

    ഇപ്പോള്‍ നടക്കുന്നത് ചിലപ്പോള്‍ ഹോസ്പിറ്റലിന് ആളെ കൂട്ടാനും ആയിരിക്കാന്‍ സാധ്യതയില്ലേ :)

    ReplyDelete
  25. എന്നും വലത് വശം തിരിഞ്ഞു മാത്രമേ എഴുന്നെല്‍ക്കാവൂ എന്ന് ഭാര്യ നിര്‍ബന്ധം പിടിക്കാറണ്ട്. രണ്ടാള്‍ക്കും തെക്കും വടക്കും അറിയാത്തത് കൊണ്ട് ഭാഗ്യം. :-)

    ReplyDelete
  26. Sorry, off topic again.

    @മനോജ്‌:
    നാസ ഉള്ളതുകൊണ്ട് അതൊക്കെ ശാസ്ത്രീയമാണെന്നു ഞാനും ഉദ്ദേശിച്ചിട്ടില്ല. 'സൂര്യയോഗ'യുടെ ( http://solarhealing.com/ ) Hira Ratan Manek-നെയും പണ്ട് ഇതുപോലെ നാസ US-ലേക്ക് വിളിച്ചിരുന്നു. അത് നാസയുടെ അംഗീകാരം എന്ന മട്ടില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്, ആ വാര്‍ത്ത അവരുടെ വളര്‍ച്ചയ്ക്ക്, പ്രത്യേകിച്ച് US-ല്‍ വളരാന്‍‍, സഹായിച്ചിട്ടുണ്ട്! മാത്രവുമല്ല ഇവര്‍ രണ്ടുപേരെയും പരീക്ഷിച്ച ഡോക്ടര്‍ ഒരാള്‍തന്നെയെന്നും കേള്‍ക്കുന്നു. അതിനാല്‍, ഈ സ്റ്റഡിയുടെ വിശദ വിവരങ്ങള്‍ RTI ഉപയോഗിച്ചോ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചോ പുറംലോകത്ത് എത്തിക്കാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു. കള്ളപ്രചാരണങ്ങള്‍ ശാസ്ത്രീയമായിത്തന്നെ ആധികാരികമായിത്തന്നെ പൊളിക്കാമായിരുന്നു.

    ReplyDelete
  27. സൂരജ് ഡോക്ടറേ.. .വളരെ നന്ദിയുണ്ട് ഈ ലേഖനം എഴുതിയതിന്. ഒരുപാടുപേരുടെ സംശയങ്ങൾ ഇങ്ങനെ മാറട്ടെ. ഒപ്പം ഒരു അഭ്യർത്ഥനയും. വിരലിലിടുന്ന (നവ)രത്നമോതിരങ്ങളിൽ കൂടി “കടന്നുവന്ന് രക്തത്തിലേക്ക് കടക്കുന്ന” പ്രകാശരശ്മികൾ കൊണ്ടുവരുന്ന ഭാഗ്യത്തിന്റെ ശാസ്ത്രവും, ആ വഴിക്ക് ഒഴിഞ്ഞുപോകുന്ന നിർഭാഗ്യത്തിന്റെ ജ്യോതിശാസ്ത്രവും കൂടി സമയം‌പോലെ ഒന്നു വിശദീകരിക്കണേ :-)

    പോസ്റ്റിന്റെ താഴെയോ, പോസ്റ്റ് ടൈറ്റിലിനു താഴെയോ Publish Date ഒന്നു വെളിവാക്കിയിരുന്നെങ്കിൽ ഭാവിയിൽ വായിക്കുന്നവർക്ക് പ്രയോജനകരമായേനേ. ഇപ്പോൾ ആദ്യത്തെ കമന്റുനോക്കിയാണ് പോസ്റ്റ് പബ്ലിഷ് ചെയ്ത തീയതി മനസ്സിലാക്കുന്നത് :-)

    ReplyDelete
  28. സൂരജ് ഈ പോസ്റ്റ് നന്നായി. ഇവിടെയും ഉണ്ട് ഇതുപ്പോലെ ഉള്ള വിരുതന്മാർ. ഞങ്ങളുടെ ക്ലബ്ബിലും ഇവർ വന്ന് കുറെ വിഡ്ഢികളെ പറ്റിച്ചിട്ടു പോയി. എന്തുചെയ്യാൻ നാം പറയുന്നതിനെക്കാൾ അവർക്കു വിശ്വാസം മാഗ്നെറ്റ് മെത്തയെ ആണ്. അനുഭവിക്കട്ടെ.

    അപ്പു പറഞ്ഞതു പോലെ രത്നങ്ങളെകുറിച്ചും എഴുതൂ. ചിലതൊക്കെ എലെക്ട്രിക് കറണ്ട് പോലെ പ്രവർത്തിക്കും എന്നാ പരസ്യം തൊടല്ലെ ചിലപ്പോൾ കരണ്ടടിക്കും :)

    ReplyDelete
  29. "Increased
    risks of
    amyotropic lateral sclerosis (Davanipour
    et al. 1997; Hakansson et al. 2003; Johansen
    and Olsen 1998; Savitz et al. 1998),
    Alzheimer’s disease (Feychting et al. 2003;
    Hakansson et al. 2003; Sobel et al. 1995), and
    Parkinson’s disease (Noonan et al. 2002) have
    been reported in occupational exposure to
    extremely low-frequency electromagnetic fields." എന്നും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്!

    അതായത് കുറഞ്ഞ കാന്തിക മണ്ഡലവും അള്‍ഷമേഴ്സ്, പാര്‍ക്കിന്‍സണ്‍ രോഗങ്ങള്‍ക്ക് വരെ കാരണക്കാരായി മാറുന്നു!
    ---------
    മനോജ്‌,

    "റിസ്ക്‌ കൂട്ടുന്നു" എന്ന് പേപ്പറില്‍ എഴുതിയതിനെ "...രോഗങ്ങള്‍ക്ക് കാരണക്കാരായി മാറുന്നു" എന്ന് സ്വന്തമായി തിരുത്തി എഴുതുന്നതു ഒരു എതിര്‍വാദം നിരത്തുമ്പോള്‍ ഉണ്ടാകുന്ന ആവേശം കൊണ്ടാണെങ്കില്‍ അത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും എന്ന് മനസ്സിലാക്കുക. പ്രത്യേകിച്ച് ഈ വക കാര്യങ്ങള്‍ ഗഹനമായി പഠിക്കാത്ത പൊതുജനത്തിന്. മാധ്യമങ്ങള്‍ ഈ രീതിയില്‍ ഗവേഷണ കാര്യങ്ങളെ സെന്‍സേഷണല്‍ ആക്കിയാണ് പൊതുവേ ചിത്രീകരിക്കാറ്. പക്ഷെ ഗവേഷകര്‍ കുറച്ചു കൂടി സംയമനം പാലിക്കണം എന്നാണു എന്റെ തോന്നല്‍.

    ReplyDelete
  30. @മനോജ്‌
    ഇതേ പോലെ തന്നെ ബയോളജിസ്റ്റുകള്‍ക്ക് റിഡോക്സ് പൊട്ടന്‍ഷ്യലോ, മെറ്റല്‍ സാന്നിദ്ധ്യമോ, ഹൈഡ്രജന്‍ ബോണ്ടിങ്ങോ പ്രശ്നമല്ല എന്നും വരാം.

    ഇങ്ങനെ പറയണമെങ്കില്‍ ചില്ലറ ശാസ്ത്രബോധവും, ടണല്‍ വിഷനും ഒന്നും പോര. അല്ലയോ ഗവേഷകാ അങ്ങേയ്ക്ക് നമോവാകം. :)

    ReplyDelete
  31. പറ്റിക്കുന്നവരെ നമുക്ക്‌ മനസ്സിലാക്കാം, പറ്റിക്കുന്നവർക്ക്‌ കൂട്ടു നിൽക്കുന്ന മാധ്യമങ്ങളേയോ? നമ്മുടെ ഏതെങ്ങിലും ഒരു മുഖ്യധാര പത്രങ്ങളിൽ ശാസ്ത്രസംബദ്ധമായ ഈ പൊളിച്ചടുക്കുകൾ വരുന്നുണ്ടോ? പരസ്യത്തിനും അപ്പുറത്ത്‌ അവരേ പിൻതിരിപ്പിക്കുന്ന ഘടകമേതാണ്‌?

    ബൈബിൾ ഖുറാൻ തുടങ്ങിയ പുസ്തകങ്ങളിലൂടെ കൃസ്തുമതവും ഇസ്ലാമതവും ഒരു പരിധി വരെ അതിരുകൾ തീർക്കുമ്പോൾ, ഇന്ത്യക്കാരുടെ മറ്റ്‌ “ഭുരിഭാഗം വിശ്വസങ്ങളും” ഹിന്ദുമതഛായയും ആർഷഭാരതസംസ്കാരവും കൂട്ടികുഴച്ച്‌ അവതരിപ്പിക്കുമ്പോൾ എതിർക്കുന്നതിനും ഒരു വർഗ്ഗീയതയുടെ നിറം വരുമോ എന്നതാണോ നമ്മുടെ ആശങ്ക?

    എന്റെ ഒരു നിരീക്ഷണം മാത്രം....

    ReplyDelete
  32. കക്കരയുടെ വാക്കുകള്‍ കണ്ടപ്പോള്‍ ആട്, തേക് ,മാഞ്ചിയം കാലം ഓര്മ വന്നു..!
    മാധ്യമങ്ങള്‍ക്ക്‌ പണമാണ് കാര്യം,പരസ്യമാണ് താരം...
    ജനങ്ങള്‍ ഇത്തരം ചതിക്കുഴികളില്‍ വീഴുന്നതിനു മുഘ്യധാരാ മാധ്യമങ്ങളുടെ പങ്കു കണ്ടില്ലെന്ന് നടിക്കാനാകില്ല.
    ചര്‍ച്ച നന്നാകുന്നു..മനോജിന്റെയും സൂരജിന്റെയും വാദങ്ങളില്‍ വൈരുധ്യം നില്‍ക്കുന്നതിനാല്‍ ഞാനുമൊന്ന് ഗൂഗ്ലിംഗ് നടത്തി നോക്കട്ടെ!!!
    കാന്തം എന്നത് പണ്ടു മുതലേ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്..ഭൂമിയുടെ ഗുരുത്താകര്‍ഷനവും കാന്തികതയും ഒന്നാണെന്ന് വിചാരിച്ചിരുന്നു പണ്ട്‌!!
    സൂരജ്‌ പറയുന്നത് വരെ കാന്തികതയുടെ ശാസ്ത്രീയത വലിയ പിടിയില്ലായിരുന്നു.ഇപ്പോഴും പരിപൂര്‍ണമായി മനസിലായിട്ടോന്നുമില്ല,എങ്കിലും നന്ദി....

    ReplyDelete
  33. @ മുഹമ്മദ് ഷാന്‍ ,

    കണ്‍ഫ്യൂഷനുകള്‍ ഉണ്ടാക്കാതിരിക്കാനാണ് തന്മാത്രാ ലെവല്‍ ഇന്ററാക്ഷനുകളെപ്പറ്റിയും മറ്റുമുള്ള വിശദാംശങ്ങള്‍ ഈ പോസ്റ്റില്‍ ഒഴിവാക്കിയതു തന്നെ. ശ്രീ മനോജ് അതെടുത്ത് ഇവിടെ ഇട്ടപ്പഴേ ഞാന്‍ പറഞ്ഞതാണ്, ഇത് ഗുണത്തേക്കാളേറെ കൂടുതല്‍ ഉഡായിപ്പ് വാദങ്ങള്‍ക്ക് എണ്ണയൊഴിച്ചു കൊടുക്കാനേ ഉപകരിക്കൂ എന്ന്.

    അവിടുന്നും ഇവിടുന്നും ചെറിപ്പിക് ചെയ്ത് തുന്നിക്കെട്ടി "ഇങ്ങനെയുണ്ടാവാന്‍ സാധ്യതയില്ലേ?" എന്ന് ചോദിക്കുന്ന അതേ ന്യായം തന്നെയാണ് മാഗ്നെറ്റോ തെറാപ്പിക്കാരനും ഗ്രഹണത്തിനു ഭക്ഷണം കഴിച്ചാല്‍ ആരോഗ്യപ്രശ്നമുണ്ടാകുമെന്ന് പറയുന്ന "ആചാര ഉഡായിപ്പിസ്റ്റുക"ളെപ്പോലുള്ളവരും ഒക്കെ ഉപയോഗിക്കുന്ന താര്‍ക്കിക ന്യായം.

    ഷാനിന്റെ കണ്‍ഫ്യൂഷന്‍ മാറ്റാനും ഇതിന്റെ ചുവടുപിടിച്ച് ഇനി വരാവുന്ന വിതണ്ഡവാദങ്ങള്‍ക്ക് മറുപടിയെന്ന നിലയിലും ചിലത് എഴുതുന്നു -

    മാഗ്നെറ്റിക് തരംഗങ്ങളെപ്പറ്റി ധാരാളം പഠനങ്ങള്‍ നടക്കുന്നുണ്ട്. തന്മാത്രാ തലത്തില്‍ നടന്ന ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വളരെ ദുര്‍ബലമായ മാഗ്നെറ്റിക് ഫീല്‍ഡുകളുടെ സാന്നിധ്യത്തിലെ റിയാക്ഷനുകളില്‍ ചില ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകുന്നു എന്നാണ്. അത് ഒരു സൈഡില്‍ നില്‍ക്കട്ടെ. ഇനി മറ്റൊരു കൂട്ടം ഗവേഷണങ്ങളില്‍ കിട്ടുന്ന റിസള്‍ട്ടനുസരിച്ച് ക്യാന്‍സര്‍ പോലുള്ള ചില രോഗാവസ്ഥകള്‍ക്കു പ്രാഥമിക തലത്തില്‍ കാരണമാകുന്ന പല മെക്കാനിസങ്ങളില്‍ ഒന്ന് ശരീരത്തില്‍ ഹാനികരമായ ചില വസ്തുക്കള്‍ മൂലമുല്‍‌പാദിപ്പിക്കപ്പെടുന്ന ഫ്രീ റാഡിക്കലുകള്‍ ആണ് .
    ഇവ രണ്ടും തികച്ചും വ്യത്യസ്തമായ വിഭാഗങ്ങളില്പ്പെട്ട പഠനങ്ങളാണ്. ഈ രണ്ട് തരം പഠനറിസള്‍ട്ടുകളെ പലപ്പോഴും കണ്‍ഫ്യൂഷനുണ്ടാക്കണമെന്ന ദുരുദ്ദേശ്യത്തോടെ തന്നെ ചേര്‍ത്തുകെട്ടിയാണ് "കാന്തികഫീല്‍ഡുകള്‍ ക്യാന്‍സറുണ്ടാക്കും" എന്ന മൂന്നാം ഉപപത്തി ഉഡായിപ്പിസ്റ്റുകള്‍ നെയ്തെടുക്കുന്നത്. ഇതിനെയാണ് മുകളില്‍ ഒരു കമന്റില്‍ ഞാന്‍ preposterous എന്നു വിളിച്ചതും. "കാക്ക വാഴക്കൈയ്യില്‍ ഇരുന്നു കരഞ്ഞു. അപ്പോള്‍ വിരുന്നുകാര്‍ വീട്ടില്‍ വന്നു" എന്നതിനെപ്പിടിച്ച് കാക്ക കരഞ്ഞതുകൊണ്ടാണ് വിരുന്നുകാരു വന്നത് എന്നാക്കുന്ന തരം താര്‍ക്കിക ന്യായം മാത്രമാണിത്.

    continued below...

    ReplyDelete
  34. contd from above....ദുര്‍ബലമായ കാന്തിക തരംഗങ്ങള്‍ - വിശേഷിച്ച് ഭൂമിയുടേതും സാദാ മാഗ്നെറ്റുകളുടേതും പോലുള്ള സ്റ്റാറ്റിക് ഫീല്‍ഡുകള്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി ഒരു മെറ്റാ അനാലിസിസിലും കാണിച്ചിട്ടില്ല. Factor-X 'increases the risk of' the Disease-Y എന്ന്‍ ബയോസ്റ്റാറ്റിസ്റ്റിക്സില്‍ പറയുന്നതിന്റെ അര്‍ത്ഥം "Factor-X will cause the Disease-Y" എന്ന്‍ ഒരു ശാസ്ത്രജ്ഞനും പറയില്ല. Relative Risk, Attributed Risk, Odds Ratio എന്നൊക്കെയുള്ള പദങ്ങള്‍ സ്റ്റാറ്റിസ്റ്റിക്സില്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടവയാണ്, സാധാരണ വ്യവഹാരത്തിലുദ്ദേശിക്കുന്ന അര്‍ത്ഥമല്ല ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ പഠനത്തില്‍ അവയ്ക്കുള്ളത്. X മൂലമാണ് Yഎന്ന രോഗം ഉണ്ടാകുന്നത് എന്ന് പറയണമെങ്കില്‍ causal relationship ആണ് സ്ഥാപിക്കേണ്ടത്.ഇതിനാണ് വൈദ്യശാസ്ത്ര ഗവേഷണത്തില്‍ എപ്പീഡിമിയോളജിക്കല്‍ പഠനങ്ങള്‍ (ഈ case-ല്‍ പ്രോസ്പെക്റ്റിവ് സ്റ്റഡികള്‍‌ ) നടത്തുന്നത്. കണ്ട്രോള്‍ഡ് ട്രയലുകള്‍ നടത്താതെ possible in vitro chemical mechanism വച്ചുകൊണ്ട് മാത്രം ഒരു രോഗത്തിനും കാര്യകാരണ ബന്ധം സ്ഥാപിക്കാനാവില്ല. അത് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാതെ,
    a) There are reactions where Factor X can result in the formation of B;
    b)Disease-Y can be "caused" by B
    So Factor-X can cause Disease-Y എന്ന് കണ്‍ക്ലൂഡ് ചെയ്യുന്നത് ശാസ്ത്രീയമല്ല, പ്രത്യേകിച്ച് കപടശാസ്ത്രവാദങ്ങള്‍ ഏതാണ്ടെല്ലാം തന്നെ ഇങ്ങനെയുള്ള തുന്നിക്കൂട്ടല്‍ കണ്‍ക്ലൂഷനുകളുടെ പുറത്താണ് വിറ്റ് പോകുന്നത് എന്നതുകൊണ്ട്.

    ഇതിനൊരുദാഹരണം പറയാം : ഈയടുത്ത് ഇന്റര്‍നെറ്റില്‍ കറങ്ങിനടന്ന ഒരു ഇമെയില്‍ ഫോര്‍‌വേഡാണ് "തണുപ്പിച്ച വെള്ളം കുടിക്കുന്നത് ക്യാന്‍സറിനു കാരണമാകു"മെന്ന് സചിത്രമായി വാദിക്കുന്ന ഒരെണ്ണം. തണുപ്പിനു മോളിക്യുലാര്‍ തലത്തില്‍ ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങളും ഉത്തേജിപ്പിക്കാനോ നിസ്തേജമാക്കാനോ പറ്റുന്ന റിയാക്ഷനുകളുണ്ട്. അത്തരം ചില റിയാക്ഷനുകള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് വഴിവയ്ക്കുന്നവയാണെന്നത് ഇതുമായി ഒരു ബന്ധവുമില്ലാത്ത ഒരു വിവരവുമാണ്. ഇതുരണ്ടും തുന്നിക്കൂട്ടിയിട്ട് "തണുത്തവെള്ളം ക്യാന്‍സറുണ്ടാക്കും" എന്ന് പറയുന്നത് ശുദ്ധ ഉഡായിപ്പാണ്.

    ReplyDelete
  35. @ ശ്രീ.മനോജ്,

    "ഓക്സിജന്‍ ശരിക്കും ജീവികള്‍ക്ക് ദോഷമല്ലേ ചെയ്യുക? എന്നിട്ടും നമ്മള്‍ എങ്ങിനെ അതി ജീവിക്കുന്നു? അതിനെ പ്രതിരോധിക്കുവാന്‍ ശരീരത്തില്‍ തന്നെ സംവിധാനങ്ങളുണ്ട്. പക്ഷേ മനുഷ്യന്‍ നിര്‍മ്മിക്കുന്ന കാന്തിക വലയം എങ്ങിനെ നമ്മള്‍ അതിജീവിക്കുമെന്നത് കണ്ട് പിടിക്കണം. അല്ലാതെ ആത്മഹത്യ ചെയ്യുവാന്‍ തുടങ്ങിയാല്‍ അത് ഡാര്‍വിനെ കൊലയ്ക്ക് കൊടുക്കുന്നതാവില്ലേ"

    താങ്കള്‍ക്ക് ഈ ന്യായം സ്വയം സ്വീകരിച്ച് ഈ ആദ്യമേ തന്നെ ഈ കണ്‍ഫ്യൂഷനുണ്ടാക്കല്‍ ഒഴിവാക്കാമായിരുന്നല്ലോ. വളരെ സ്പെസിഫിക്കായ ലാബ് കണ്ടീഷനുകളില്‍ നടത്തുന്ന ഏതാനും in vitro പരീക്ഷണങ്ങളില്‍ ദുര്‍ബലമായ കാന്തിക ഫീല്‍ഡുകള്‍ ഫ്രീറാഡിക്കല്‍ ഉല്പാദിപ്പിക്കുന്നതിനെ എടുത്തിട്ട്, ഇത് ക്യാന്‍സറിനു കാരണമാകും (അതും വെറും സ്റ്റാറ്റിസ്റ്റിക്കല്‍ risk associationനെയാണ് താങ്കളെടുത്ത് causal association ആക്കിയതെന്നോര്‍ക്കണം!) എന്ന കണ്‍ക്ലൂഷനിലേക്ക് വലിച്ചുകെട്ടിയത് താങ്കള്‍ തന്നെയല്ലേ ? ആ ന്യായത്തെ പരിഹസിക്കാന്‍ തന്നെയാണ് ഞാന്‍ ശരീരത്തില്‍ പ്രകൃത്യാ ഉണ്ടാവുന്ന നൈമിഷികമായ ചെറു കാന്തിക ഫീല്‍ഡുകളെപ്പറ്റി പറഞ്ഞത്.

    കാന്തിക ഫീല്‍ഡുകളാല്‍ ഉത്തേജിതമായി ശരീരത്തില്‍ നടക്കാന്‍ സാധ്യതയുള്ള ഫ്രീറാഡിക്കല്‍ ഉല്പാദനത്തിന്റെ എത്രയോ ആയിരമിരട്ടി ഫ്രീറാഡിക്കലുകള്‍ ശരീരത്തിലെ സ്വാഭാവികമായ ബയോമോളിക്യുലാര്‍ റിയാക്ഷനുകളില്‍ നിമിഷം തോറും ഉണ്ടാകുന്നുണ്ട് (ഉദാഹരണത്തിനു cellular respiration).ഇതു കൂടാതെയാണ് (താങ്കള്‍ പറയുന്ന) മൈക്രോ ടെസ്ല നിലവാരത്തിലെ കാന്തികഫീല്‍ഡുകള്‍ താല്‍ക്കാലികമായാണെങ്കിലും മനുഷ്യന്റെ നാഡികളിലും പേശികളിലും സൃഷ്ടിക്കപ്പെടുന്നുണ്ട് എന്ന് ഞാന്‍ സൂചിപ്പിച്ചത്. ഇതൊക്കെക്കൊണ്ട് അസുഖം വരുമോ എന്ന് പേടിച്ച് ജീവിക്കാനാണെങ്കില്‍ കമ്പ്യൂട്ടറും റേഡിയോയും ടീവിയും ബള്‍ബും ഇലക്ട്രിക് ലൈനുകളും ഇല്ലാത്ത ഏതെങ്കിലും കാട്ടില്പോയി താമസിക്കേണ്ടിവരും. ഇന്‍‌വിട്രോ പരീക്ഷണങ്ങളുടെ റിസള്‍ട്ടുകളെ എടുത്ത് മനുഷ്യശരീരത്തിലേയ്ക്കാരോപിക്കുന്നതിന്റെ അര്‍ത്ഥരാഹിത്യവും അവിടെത്തന്നെയാണ്.

    "നമ്മള്‍ വിശ്വസിച്ച് ചെല്ലുന്ന ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകളീല്‍ പലതും പിന്നീട് മറ്റ് രോഗങ്ങള്‍ ഉണ്ടാക്കുമെന്ന് തരുന്ന ഡോക്ടറോ കഴിക്കുന്ന രോഗിയോ അറിയുന്നുണ്ടോ? പിന്നീട് ആരെങ്കിലും പഠനം നടത്തികഴിയുമ്പോഴാണ് അയ്യോ ഇതിന്റെ “അധിക” ഉപയോഗം ഇനി പാടില്ല എന്ന് ഗവണ്മെന്റുകള്‍ നിയമം ഉണ്ടാക്കുക"

    ഇതും മുകളിലെഴുതിയതുമായി ബന്ധപ്പെടുത്താവുന്ന സ്റ്റേറ്റ്മെന്റായതുകൊണ്ട് പറയട്ടെ,
    ഈ "ആരെങ്കിലും" എന്ന് വിളിക്കുന്നതും വൈദ്യശാസ്ത്രഗവേഷകരെ തന്നെയാണ് എന്ന് ഓര്‍ക്കണം. ഒരു മരുന്ന് മാര്‍ക്കറ്റിലിറങ്ങിക്കഴിഞ്ഞാല്‍ പിന്നെ എല്ലാമായി എന്നുകരുതി കൈയ്യും കെട്ടി നില്‍ക്കുകയല്ല വൈദ്യശാസ്ത്രം പൊതുവേ ചെയ്യുക (അങ്ങനെയല്ലാത്ത ഫ്രാഡുകളും ഫീല്‍ഡിലുണ്ടെന്നത് മറക്കുന്നില്ല).മരുന്നുകളുടെ സൈഡ് ഇഫക്റ്റ് പ്രൊഫൈലിംഗ് ഒരു തുടര്‍ പ്രക്രിയയാണ്. അങ്ങനെ വര്‍ഷങ്ങളോളം മരുന്നുകളെ പിന്തുടര്‍ന്ന് നടത്തുന്ന എപ്പീഡിമിയോളജിക്കല്‍ സ്റ്റഡികളിലൂടെയാണ് പുതിയ സൈഡ് ഇഫക്റ്റുകള്‍ക്ക് അവ risk കൂട്ടുന്നുണ്ടോ എന്ന് കണ്ടെത്തുന്നത്. ആ riskനെയാണ് പിന്നീട് in vitro, in vivo ലാബ് പഠനങ്ങളിലൂടെ causal ബന്ധമായി സ്ഥാപിക്കുന്നതും തള്ളുന്നതുമെല്ലാം.

    ReplyDelete
  36. സൂരജ്‌..,
    വിശദീകരണത്തിന് നന്ദി.. :)

    ReplyDelete
  37. @ യാത്രാമൊഴി
    കമന്റ് ആണെന്നതിനാലും ഓരോ റെഫറന്‍സിലും ഉള്ളത് എടുത്ത് എഴുതുവാന്‍ ഉള്ള മടിയും കാരണമാണ് റിവ്യൂവില്‍ കണ്ടത് ക്വോട്ടിയത്. അത് മാത്രം വെച്ച് നോക്കാതെ ആ റെഫറന്‍സ് പേപ്പറുകള്‍ നോക്കിയാല്‍ ഒരു പരിധി വരെ മനസ്സിലാകും :)

    :) അനുഭവത്തില്‍ നിന്ന് പറഞ്ഞ് പോയതാ സുഹൃത്തേ :)

    @ ശ്രീ.ശ്രീ.ശ്രീ.സൂരജ്, ;)
    “മാഗ്നെറ്റിക് തരംഗങ്ങളെപ്പറ്റി ധാരാളം പഠനങ്ങള്‍ നടക്കുന്നുണ്ട്. തന്മാത്രാ തലത്തില്‍ നടന്ന ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വളരെ ദുര്‍ബലമായ മാഗ്നെറ്റിക് ഫീല്‍ഡുകളുടെ സാന്നിധ്യത്തിലെ റിയാക്ഷനുകളില്‍ ചില ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകുന്നു എന്നാണ്. അത് ഒരു സൈഡില്‍ നില്‍ക്കട്ടെ. ഇനി മറ്റൊരു കൂട്ടം ഗവേഷണങ്ങളില്‍ കിട്ടുന്ന റിസള്‍ട്ടനുസരിച്ച് ക്യാന്‍സര്‍ പോലുള്ള ചില രോഗാവസ്ഥകള്‍ക്കു പ്രാഥമിക തലത്തില്‍ കാരണമാകുന്ന പല മെക്കാനിസങ്ങളില്‍ ഒന്ന് ശരീരത്തില്‍ ഹാനികരമായ ചില വസ്തുക്കള്‍ മൂലമുല്‍‌പാദിപ്പിക്കപ്പെടുന്ന ഫ്രീ റാഡിക്കലുകള്‍ ആണ് .”

    ഇത് രണ്ടും ഒരേ പരീക്ഷണത്തില്‍ വന്നാല്‍ സൂരജ് എങ്ങിനെ വിലയിരുത്തും? ഇത് രണ്ടും ഒരേ പരീക്ഷണത്തില്‍ (SMF) വന്ന റെഫറന്‍സുകള്‍ അവേയിലബിള്‍ അല്ലേ. സമയം കിട്ടുമ്പോള്‍ പബ്മെഡീല്‍ സെര്‍ച്ച് ചെയ്ത് നോക്കുക :)

    പരീക്ഷണത്തില്‍ മാഗനറ്റിക്ക് ഫീല്‍ഡ് മൂലം ഫ്രീ റാഡിക്കള്‍ ഉണ്ടാകുകയും 8-OH-dG കൂടി എന്നും കണ്ടാല്‍ എന്നെ സംബന്ധിച്ച് ആ പരീക്ഷണത്തിന് വളരെ പ്രാധാന്യം ഉണ്ട്. അത് കൊണ്ട് എന്ത് ദോഷമാണുണ്ടാകുക എന്ന് ഞാന്‍ സൂരജിന് പറഞ്ഞ് തരണ്ട കാര്യവുമില്ല.

    ആരാണ് “മൂന്നാം ഉപപത്തി ഉഡായിപ്പിസ്റ്റുകള്‍“ എന്ന് ഒന്ന് കൂടി ചിന്തിച്ച് നോക്കുക ;) ഞാന്‍ ചൂണ്ടി കാണീച്ചത് ആദ്യം സൂചിപ്പിച്ചില്ല എന്നത് മനപൂര്‍വ്വമാണെന്നും ആളുകളെ കണ്‍ഫ്യൂഷനാക്കാതിരിക്കാനാണ് എന്നും പറഞ്ഞു. പിന്നീട് എക്സ്. വൈ. എന്ന വ്യത്യസ്ത പരീക്ഷണങ്ങള്‍ കൂട്ടി യോജിപ്പിച്ച “ഉഡായിപ്പ്” എന്നാക്കി. താങ്കള്‍ തന്നെ പറഞ്ഞ എക്സ്ം വ്വൈയും ചേര്‍ന്ന ഒറ്റ പരീക്ഷണങ്ങള്‍ പുറത്ത് വന്നിട്ടുണ്ട് എന്നിരിക്കേ ഇനി..... :)

    ഒരു ഡ്രഗ്ഗ്, ഡിഷ്-മൃഗങ്ങള്‍ എന്നീ കടമ്പകള്‍ കടന്നിട്ട് വേണമല്ലോ മനുഷ്യരില്‍ പരീക്ഷണത്തിനായി എത്താന്‍. അതും “വോളണ്ടിയേര്‍സില്‍” വിജയിച്ചതിന് ശേഷവും. എന്നിട്ടും വിപണിയില്‍ ഇറങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് പ്രശ്നമുണ്ടെന്ന് കണ്ട് ചിലപ്പോള്‍ പിന്വലിക്കേണ്ടി വരിക! അപ്പോഴേയ്ക്കും ട്രീറ്റ്മെന്റിന് വിധേയരായവര്‍? ഇതല്ലേ യഥാര്‍ത്ഥലിലുള്ള അപകടം? എന്നിട്ടും നാം “മോഡേണ്‍” മെഡിസിനില്‍ “വിശ്വസിക്കുന്നു” :)

    ഞാന്‍ പറഞ്ഞവ അവേയിലബിള്‍ റെഫറന്‍സുകളീല്‍ നിന്നാണ്. ഇനി ഇവ ശരിയാണോ എന്ന് സ്ഥാപിക്കുവാനാണെങ്കില്‍ ഞാന്‍ എന്നെങ്കിലും ഈ ഏരിയയില്‍ റിസര്‍ച്ച് ചെയ്യുമ്പോള്‍ ടെസ്റ്റ് ചെയ്യാം. അത് കഴിഞ്ഞ് “ആധികാരികമായി” കമന്റ് ഇടാം :)

    അപ്പോള്‍ ഓ.ക്കെ. കാര്യങ്ങള്‍ നടക്കട്ടെ ഞാനായിട്ട് ഇനി കമന്റീട്ട് ആളുകളെ “കണ്‍ഫ്യൂഷനാക്കുന്നില്ല” :)

    എന്ന് ശ്രീ. അല്ലാത്ത മനോജ് :)

    ReplyDelete
  38. പോസ്റ്റിന്റെ ലക്ഷ്യത്തിനു അഭിനന്ദനങ്ങള്‍...
    മാര്‍ഗ്ഗത്തില്‍ കുറച്ചൂ പോരായ്മകള്‍ ഉണ്ടെന്നു വിശ്വസിക്കുന്നു.ഫെറോ,ഫെറി എല്ലാം ബള്‍ക്കു(സാധാരണയായി) പ്രോപ്പര്‍ട്ടീസ് ആണു. ശരീരത്തിലെ മാഗ്നെട്ടിക്ക് മോളിക്കുലാര്‍ ഡിസ്റ്റ്ട്രിബൂഷന്‍ വച്ചു നോക്കുമ്പോള്‍ ഇതിനു വലിയ പ്രാധാന്യം ഉണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ ആറ്റം/മോളിക്കുലാര്‍ ലെവലിലെ മാഗ്നെറ്റിക് ഇന്ററാക്ഷനില്‍ സ്വാധീനം ഉണ്ടോ എന്നു കാര്യമായി പോസ്റ്റില്‍ പ്രതിപാദിക്കുന്നുമില്ല. ഈ ഉഡായിപ്പുകള്‍ തെറ്റാണെന്നൂ തെളിയിക്കാന്‍ ആ വഴിക്കായിരുന്നു പോകേണ്ടിയിരുന്നതു. ഉദാഹരണത്തിനു ബയോമെക്കാനിസങ്ങളിലെ എനെര്‍ജി ലെവത്സിന്റെ ആക്സസിബിലിറ്റിയും, ഇലെക്ട്രോണിക് എക്സ്സൈറ്റേഷനെയും തീരുമാനിക്കുന്ന സീമന്‍ സ്പ്ലിറ്റിംഗ്, മാഗ്നെറ്റിക് സ്പ്ലിറ്റിംഗ് തുടങ്ങി താഴേക്കു സ്പിന്‍ ഓര്‍ബിറ്റ് കപ്ലിംഗില്‍, മാഗ്നെറ്റിക് ഡൈപോള്‍ കപ്ലിംഗ് എന്നിവയില്‍ വരെ എര്‍റത്തിന്റെ മാഗ്നെറ്റിക് ഫീല്‍ഡ്/തെറാപ്പിയില്‍ ഉപയോഗിക്കുന്ന ഫീല്‍ഡ് ഒരു സ്വാധീനവും ചെലുത്തുന്നില്ലെങ്കില്‍ ഈ ഉഡായിപ്പെല്ലാം തെറ്റാണെന്നു കണ്ണുമടച്കൂ പറയാം. ഇവിടെ മനോജിന്റെ വാദങ്ങളില്‍ ചില പോയിന്റുകള്‍ കാണുന്നു. ചുരുക്കത്തില്‍ പോസ്റ്റിലെ വാദങ്ങളുടെ അഭികാമ്യതയില്‍ അത്ര മതിപ്പില്ല. ഈ ഉഡായിപ്പുകള്‍ ശാസ്ത്രീയമായി തെറ്റാണെന്നു തെളിയീക്കുക അത്ര എളുപ്പം പണിയാണെന്നും കരുതുന്നില്ല. എങ്കിലും ശ്രമത്തിനു അഭിനന്ദനങ്ങള്‍. അടുത്ത പോസ്റ്റ് തകര്‍പ്പനാക്കൂ...

    ReplyDelete
  39. പ്രിയ മനോജ്, ഈ പോസ്റ്റിൽ സൂരജ് പറയുന്ന കപടശാത്രജ്ഞരെ - മാഗ്നെറ്റിക് മെത്ത ഉപയോഗിച്ചാൽ അതുകൊണ്ട് എല്ലാ രോഗവും മാറും എന്നു പറഞ്ഞ് സാധാരണക്കാരെ കളിപ്പിക്കുന്നവരെ - എതിർക്കേണ്ടതു തന്നെ ആണ്. ഒരു വലിയ വിഭാഗം ജനങ്ങൾ അവരുടെ വലയിൽ വീഴുന്നത്‌ അഞാൻ കണ്ടിട്ടുണ്ട്.

    പക്ഷെ ബാക്കി - സൂരജല്ലെ പറഞ്ഞിട്ടു കാര്യമില്ല അവരുടെ ഉദ്ദേശം വേറേ ആണ്

    ReplyDelete
  40. മനുഷ്യശരീരത്തെ ആകെ ആവരണം ചെയ്തുനില്‍ക്കുന്ന രീതിയിലുള്ള ഒരു ജൈവ കാന്തിക ഫീല്‍ഡും (magnetic aura) ശാസ്ത്രം കണ്ടെത്തിയിട്ടില്ല.
    ഇവിടെ magnetic aura ഇല്ല എന്നല്ല കണ്ടെത്തിയിട്ടില്ല എന്നാണു ലേഖകൻ പറയുന്നത്. ഇനി കണ്ടെത്തിയാൽ എന്ത് ചെയ്യും? കണ്ടെത്താനുള്ള സാദ്ധ്യത തള്ളിക്കളയുന്നുമില്ല!
    കണ്ടെത്താത്ത ഒരു കാര്യത്തെപ്പറ്റി തുടർന്ന് പറയുന്നത് “....അത്തരമൊരു കാന്തികമണ്ഡലം സൃഷ്ടിക്കാന്‍ സാധാരണ നിലയ്ക്ക് മനുഷ്യശരീരത്തിലുള്ള ഇരുമ്പിനോ അയോണുകള്‍ക്കോ സാധിക്കുകയുമില്ല....” എന്നാണു. ബൊദ്ധ്യമില്ലാത്ത ഒരു കാര്യത്തെവച്ച് മറ്റൊരു കാര്യം ഉറപ്പിച്ച് പറയുന്നത് ശാസ്ത്രയുക്തമല്ല. നല്ലൊരു വിഷയം അവതരിപ്പിക്കുമ്പോൾ അത് എല്ലാ‍ അർത്ഥത്തിലും യുക്തിഭദ്രവും ശാസ്ത്രീയവുമായിരുന്നാൽ ഗുണകരമായിരിക്കും

    ReplyDelete
  41. കഷായക്കാരന്‍ പോസ്റ്റ് തലകുത്തിനിന്ന് വായിച്ചത് എന്റെ കുറ്റമല്ല! പിന്നെ, "ബൊദ്ധ്യമില്ലാത്ത ഒരു കാര്യത്തെവച്ച് മറ്റൊരു കാര്യം ഉറപ്പിച്ച് പറയുന്നത് ശാസ്ത്രയുക്തമല്ല" എന്ന് കര്‍ത്താവു സാറ് ശാസ്ത്രയുക്തിക്ക് ക്ലാസെടുക്കുന്നത് കണ്ടപ്പോള്‍ എനിക്ക് പഴയ മൈക്രോ വേവ് അവനില്‍ "പോളിമെറേയ്സ് റിയാക്ഷന്‍" നടന്നതും പിന്നെ തീണ്ടാരിത്തുണി വഴി പാപ്പിലോമാവൈറസ് കേറിയതും ഓര്‍മ്മവന്നു. സാരമില്ല. എന്റെ പിഴ ;))

    ReplyDelete
  42. @ ചതുര്‍മാനങ്ങള്‍ ,

    "ഫെറോ,ഫെറി എല്ലാം ബള്‍ക്കു(സാധാരണയായി) പ്രോപ്പര്‍ട്ടീസ് ആണു. ശരീരത്തിലെ മാഗ്നെട്ടിക്ക് മോളിക്കുലാര്‍ ഡിസ്റ്റ്ട്രിബൂഷന്‍ വച്ചു നോക്കുമ്പോള്‍ ഇതിനു വലിയ പ്രാധാന്യം ഉണ്ടെന്നു തോന്നുന്നില്ല.എന്നാല്‍ ആറ്റം/മോളിക്കുലാര്‍ ലെവലിലെ മാഗ്നെറ്റിക് ഇന്ററാക്ഷനില്‍ സ്വാധീനം ഉണ്ടോ എന്നു കാര്യമായി പോസ്റ്റില്‍ പ്രതിപാദിക്കുന്നുമില്ല. ഈ ഉഡായിപ്പുകള്‍ തെറ്റാണെന്നൂ തെളിയിക്കാന്‍ ആ വഴിക്കായിരുന്നു പോകേണ്ടിയിരുന്നതു."

    ഇതിനോട് തത്വത്തില്‍ യോജിക്കുന്നു. എന്നാല്‍ ബയോമാഗ്നെറ്റിസത്തെപ്പിടിച്ചുള്ള ഏതുതരം ആരോപണങ്ങളെയും അവകാശവാദങ്ങളെയുമാണ് പൊളിച്ചുകാട്ടാന്‍ ഇവിടെ ശ്രമിച്ചിരിക്കുന്നത് എന്ന് ഒന്നുകൂടെ സൂക്ഷിച്ചു നോക്കൂ. മോളിക്യുലാര്‍ ലെവല്‍ ഇന്ററാക്ഷനുകളെപ്പറ്റിയല്ല ആ അവകാശവാദങ്ങള്‍. ഇത്തരം ബള്‍ക്ക് പ്രോപ്പര്‍ട്ടികളെ വച്ചുകൊണ്ടുള്ള അവകാശവാദങ്ങള്‍ക്ക് അതുവച്ചു മറുപടി നല്‍കുന്നതാണ് ഉചിതമെന്ന് തോന്നി. അത്രതന്നെ ;)


    "...ഉദാഹരണത്തിനു ബയോമെക്കാനിസങ്ങളിലെ എനെര്‍ജി ലെവത്സിന്റെ ആക്സസിബിലിറ്റിയും, ഇലെക്ട്രോണിക് എക്സ്സൈറ്റേഷനെയും തീരുമാനിക്കുന്ന സീമന്‍ സ്പ്ലിറ്റിംഗ്, മാഗ്നെറ്റിക് സ്പ്ലിറ്റിംഗ് തുടങ്ങി താഴേക്കു സ്പിന്‍ ഓര്‍ബിറ്റ് കപ്ലിംഗില്‍, മാഗ്നെറ്റിക് ഡൈപോള്‍ കപ്ലിംഗ് എന്നിവയില്‍ വരെ എര്‍റത്തിന്റെ മാഗ്നെറ്റിക് ഫീല്‍ഡ്/തെറാപ്പിയില്‍ ഉപയോഗിക്കുന്ന ഫീല്‍ഡ് ഒരു സ്വാധീനവും ചെലുത്തുന്നില്ലെങ്കില്‍.."

    ഇത്ര സൂക്ഷമമായ വസ്തുതകളെപ്പറ്റി ആധികാരികമായി പറയണമെങ്കില്‍ ഞാന്‍ ഒരു ഫിസിസിസ്റ്റാകണം. ഫിസിസിസ്റ്റായാലും പോരാ, ഈ സ്പെസിഫിക് ഏര്യയില്‍ തന്നെ ഗവേഷണ വിവരവും വേണ്ടിവരും. തല്‍ക്കാലം ഒരു മെഡിക്കല്‍ പോയിന്റ് ഒഫ് വ്യൂ സ്വീകരിച്ച് മാഗ്നെറ്റോതെറാപ്പിയുടെ ഇഫക്റ്റുകളെ സംബന്ധിച്ച കണ്ട്രോള്‍ഡ് ട്രയലുകളില്‍ വിശ്വാസമര്‍പ്പിക്കാനാവൂ എന്ന് തോന്നി.അതുകൊണ്ടുതന്നെ വടക്കോട്ട് തലവച്ചുകിടന്നാല്‍ "ഭൂമിയുടെ കാന്തികതയുമായുള്ള അലൈന്‍‌മെന്റ് തെറ്റുമെന്നോ കാന്തം കെട്ടിവച്ച് വാതം മാറ്റാമെന്നോ ഉള്ള അവകാശവാദം പൊളിക്കാന്‍ സീയ്മെന്‍ സ്പ്ലിറ്റിംഗ് വരെയൊക്കെ പോകണമെന്നും തോന്നിയില്ല.

    എനിവേ, ആശംസകള്‍ക്കു നന്ദി. മുന്‍പൊരു പോസ്റ്റില്‍ ചതുര്‍മാനങ്ങളുടെ ഇ-മെയില്‍ ഞാന്‍ ചോദിച്ചിരുന്നു. ഒരെണ്ണം അയക്കൂ, ഈ വിലാസത്തില്‍ - dr.surajrajan@gmail.com

    ReplyDelete
  43. ( സൂരജേ അതൊക്കെ അന്ധവിശ്വാസം അല്ലാതെന്താ? )
    പക്ഷെ RCC യിലെ ഗവേഷണവിഭാഗം തീണ്ടാരിത്തുണി കൊണ്ട് തലചുറ്റിയിരിക്കുന്നത് ഒന്ന് പോയി അന്വേഷിക്കുന്നത് നല്ലതല്ലെ? രഹസ്യം വല്ലതും അവർ പറയുമെങ്കിൽ. ചവറ ബൽറ്റിൽ നടത്തിയ ഗവേഷണവും മൈക്രോവെവ് അവനുമായി ബന്ധിപ്പിക്കാമോ എന്നും ആലോചിക്കാം. ഒരു സംശയം (കാര്യമായിട്ടു തന്നെ ചോദിക്കുകയാ, ആ ഗൌരവത്തിൽ തന്നെ എടുക്കണം) ഈ ആട്ടോക്ലേവിനു പകരം മൈക്രോവേവ് പരിഷ്കരിച്ച് ഉപയോഗിക്കാൻ പറ്റുമോ? അങ്ങനെ ഉപയോഗിക്കുന്നുണ്ടോ?

    ReplyDelete
  44. @ശ്രീ (sreyas.in)

    ഈ സൂര്യയോഗ വെറും തട്ടിപ്പാണ്.

    http://www.randi.org/jr/071103.html

    ഇയാളെ പരിശോധിച്ചത് George Brainard (Thomas Jefferson University) & Andrew Newberg (www.andrewnewberg.com) ആണെന്നാണ്‌ അവകാശ വാദം.

    ഇത് Andrew Newbergനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതാണ്:

    Thank you for your message.
    Unfortunately, the information on my involvement with Hirai Ratan is not accurate. I did perform several brain imaging studies on him during his meditation practice. However, I have never evaluated his claims regarding fasting and sun gazing and I did not observe him during a 130 day fast. Thus, I can neither support nor refute his claims.
    I hope that this is helpful.
    Sincerely,
    Andrew Newberg

    ReplyDelete
  45. "Never lie down to sleep with your head northward or westward” is a common injunction given from time immemorial by the Indian mother to her children. Almost every Hindu- orthodox or heterodox- observes this dictum of his ancestors, but he doesn’t know the rationale or significance behind the dictum, although it has been handed down to him through generations. For example, Vishnu Purana says: “O King! It is beneficial to lie down with the head placed eastward or southward. The man who lies down with his head placed in contrary directions becomes diseased.” The Varshaadi Nool says: “Sleeping eastward is good; sleeping southward prolongs life; sleeping westward and northward brings ruin.” The Mahabharata says: “Men become wise by sleeping eastward and southward.” There are two Tamil proverbs which run thus: “Vaaraatha Vashvu Vanthaalum Vadakkae Thalai Vaikkakkuudathu”, meaning; ” Even in the heyday of sudden fortune, one should not lie down with head to the north”, and ” Vidakkeiyayinum Vadakkaakaathu”, meaning: “Even the head of the dried fish should not be placed northward.”

    Above is an extract from the view expressed by the revered Swami Buaji Maharaj , the President of the the Indo-American Yoga-Vedanta Society in New York, on this subject. Here is the link for the article: http://soulcurrymagazine.com/sc/which-direction-you-should-sleep.html


    Swamiji has explained the issue lucidly and logically. Many of the metabolic processes in the human body operate not at the macro or micro levels but at the nano level of which we know very little as yet (enzymes, hormones, trace elements etc.). Your exposition of very basic physics is inadequate to deal with this issue conclusively one way or another. Swamiji has also used elementary science, but in a more coherent and logical way with all the common sense and the ages old tried and tested (through human experience) wisdom. Your foray in to realms beyond your competence and training to pronounce the final word on an issue of which the world knows very little ,while being audacious , might as well have the potential to bring irreparable health hazards to your immature cronies.

    No one compels any one to sleep in a particular direction, putting one's head north and in jeopardy. Sleeping with the head northward might or might not be injurious in the long run, but why take the risk. When found innocuous, it is always safe and wise to follow the age old tried and tested (through experience) wisdom rather than an upstart like you. I for one would rather sleep in any of the other three directions. You and your alter ego, Umesh might be sleeping with your head northward ( hardly, I think , like preachers who never practice). You are welcome to your ways . But don't potentially harm others by your pseudo science.

    Lesson: Don't sleep with your head northward, to be on the safe side( left or right). We return to where we started.

    ReplyDelete
  46. @ Krish,

    "Swamiji has explained the issue lucidly and logically. Many of the metabolic processes in the human body operate not at the macro or micro levels but at the nano level of which we know very little as yet (enzymes, hormones, trace elements etc.). Your exposition of very basic physics is inadequate to deal with this issue conclusively one way or another. Swamiji has also used elementary science, but in a more coherent and logical way with all the common sense and the ages old tried and tested (through human experience) wisdom. Your foray in to realms beyond your competence and training to pronounce the final word on an issue of which the world knows very little ,while being audacious , might as well have the potential to bring irreparable health hazards to your immature cronies "


    Your profile says you are a "Post Doc Scientist", and yet you take some "Swami's" word for granted in matters of science ! You need not subscribe to the "basic physics" exposed herein, you could at the least check for data on the following :

    1. What cultures / percentage of people around the globe believes in such a superstition ?

    2. What percentage of Indians believe in such a superstition ?

    3. What percentage of Indian Hindus believe in such a superstition ?

    4. Which scriptures/epics/puranas other than the Vishnu purana & Mahabharata have references to such a belief ?

    5. Does Indian medical texts (for eg: the Charaka Samhita, Susruta Samhita, Ashtangahridaya,Bhaishajya ratnavali etc) have such a health hazard warning ? What are your references ?

    6. Are there any studies to quote regarding the specific health hazards of sleeping in the north south direction or the specific benefits of sleeping in the east west direction ?

    ReplyDelete
  47. Your persistence only proves that common sense is a rather uncommon sense. These points are beside the point. I don't waste my time going into unnecessary, unwarranted scientific skulduggery unless it is a matter of potential harm to me or to others.

    I simply refuse to take risk when it is absolutely unnecessary for me to take risk.

    By encouraging others to take risk they can perfectly do without.you are potentially endangering them which is a preposterous disservice to the public.

    ReplyDelete
  48. And that is all. i don't intent to pursue this silly issue any further.

    ReplyDelete
  49. "I don't waste my time going into unnecessary, unwarranted scientific skulduggery unless it is a matter of potential harm to me or to others. I simply refuse to take risk when it is absolutely unnecessary for me to take risk."

    Your earlier comment says more than enough about the "scientific skulduggery" you engage in ;))))

    All I am asking is whether you have an iota of proof (besides a casual mention in an Epic or a random Swami/Charlatan) that noncompliance with the above said superstition will lead to health hazards (or that compliance with it is beneficial)

    ReplyDelete
  50. ആര്ഷഭാരതത്തിനു നല്ലൊരു മൊതല്‍ ആരുന്നു.
    പക്ഷെ എന്നാ ചെയ്യാനാ റിസ്ക്‌ എടുക്കുകേല.

    ReplyDelete
  51. Krish
    എന്തിനാ സാറേ റിസ്ക്ക് എടുക്കുന്നത്, വടക്കോട്ട് തലവെക്കണമെന്ന് വന്നാ സാറങ്ങ് നിന്ന് ഉറങ്ങിയാമതി കെട്ടൊ!!!

    ReplyDelete
  52. @Krish
    സൂരജിനെ കുറ്റം പറയാനാവില്ല. അദ്ദേഹം നിൽക്കുന്ന ശാസ്ത്രശാഖയുടെ വേലിക്കെട്ടുകൾക്ക് പുറത്തേക്ക് അദ്ദേഹം വരണമെന്നോ ഒന്ന് എത്തിനോക്കണമെന്നോ പറയുന്നതിൽ അർത്ഥമില്ല. വടക്കോട്ട് തലവെച്ചുറങ്ങിയാൽ കുഴപ്പമില്ല എന്ന് അദ്ദെഹം അദ്ദേഹത്തിന്റെ ശാസ്ത്രയുക്തികൾ നിരത്തി ഇപ്പോൾ സമർത്ഥിച്ചുണ്ട്. ഇനി അത് മാറിക്കൂടായ്കയില്ല. അങ്ങനെ ഒരുപാട് ചുവട് മാറ്റങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള ഒരു രംഗത്താണു സൂരജ് നിൽക്കുന്നത്. ഒരു കാലത്ത് സിദ്ധൌഷധം എന്ന് പറഞ്ഞ് മനുഷ്യരിൽ പ്രയോഗിച്ച പലതും ഇന്ന് വിഷമാണെന്ന് അവർ തന്നെ പറയുന്നുണ്ട്. പക്ഷെ ഉത്തമ ബൊദ്ധ്യത്തിൽ അന്ന് ഉപയോഗിക്കുകയും ഉപയോഗിപ്പിക്കുകയും ചെയ്തിട്ട് അതിന്റെ ദോഷങ്ങൾക്കിരയാവരോട് സഹതപിക്കാൻ പോലും തയ്യാറായിട്ടില്ലാത്ത ഒരു (കു)ശാസ്ത്രശാഖയാണു മോഡേൺ മെഡിസിൻ. ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയാൻ അവർക്ക് ഒരു ഉളിപ്പുമില്ല. അപ്പോഴും അവർക്ക് ന്യായം പറയാനുണ്ടാകും. പക്ഷെ അതിന്റെ ദോഷവശങ്ങൾ അനുഭവിച്ചവർക്ക് എന്ത് compensation അവർ നൽകുന്നുണ്ട് എന്ന് ആരും ആലോചിക്കാറില്ല. സൂരജിന്റെ ലേഖനം വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. കാന്തചികിത്സ കൊണ്ട് അപകടമൊന്നുമില്ല. പക്ഷെ അതൊരു തട്ടിപ്പാണു. ആരും അതിൽ പെടരുത്. ഇതിനേക്കാൽ വലിയ തട്ടിപ്പു നടക്കുന്ന മേഖലയിൽ നിന്നു കൊണ്ടാണു സൂരജ് അത് പറയുന്നത് എന്ന് കാണുമ്പോൾ ചിരി വരും. ഇത് പറയുമ്പോൾ അദ്ദേഹം തികഞ്ഞ ഒരു ശാസ്ത്രവാദിയുടെ മേലങ്കി അണിഞ്ഞു കളയും. എല്ലാവരേയും രക്ഷിക്കാനുള്ള ‘എസ്തപ്പാനാ’ണു താനെന്ന ഭാവനയിൽ അദ്ദേഹം നിൽക്കും. തല വടക്കോട്ട് വെക്കാതിരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു റിസ്കും ഇല്ല. എന്നിട്ടും അതിനെതിരേ ഒരു കുറിപ്പിറ്റുന്നത് മറ്റ് ഉദ്ദേശത്തോടെ ആവണം. പ്രധാന ഉദ്ദേശം കാന്തിക കച്ചവടം വഴി ഒഅഴുകിപ്പോകുന്ന കാശിനു തടയിടുക എന്നുള്ളതല്ലാതെ മറ്റൊന്നുമില്ല. മോഡേൺ മെഡിസിനിൽ കച്ചോടം വല്ലാതെ കുറഞ്ഞ് വരികയാണെന്നാണു കേൾവി. അപ്പോൾ അതിൽ കച്ചോടം ഉറപ്പിക്കാൻ സൂരജിനേപ്പോലുള്ളവർ രംഗത്തു വരും. ഇപ്പോഴും സാദ്ധ്യതകൾ ഒരു ചികിത്സാ രംഗമാണെന്നും അത് ശാസ്ത്രബദ്ധമാണെന്നും അതിനു പുറത്തുള്ളതെല്ലാം അന്ധവിശ്വാസമാണെന്നും വാദിച്ച് ആളുകളെ ആകർഷിച്ചു നിർത്തേണ്ടത് ആ രംഗം കൊണ്ട് ജീവിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ആവശ്യമാണു. അറിഞ്ഞോ അറിയാതെയോ സൂരജ് ചെയ്യുന്നത് അതാണു. അത് കണ്ടിരിക്കുകയല്ലാതെ കരണീയമായിട്ടുള്ളത് മറ്റെന്താണു?

    ReplyDelete
  53. പാവം തീവണ്ടീടെ ബര്‍ത്തില്‍ കെടന്നൊറങ്ങുമ്പം എന്തോ ചെയ്യും ?
    അതിനുണ്ടോ ആര്‍ഷഭാരതബോധം ?

    ReplyDelete
  54. "പ്രധാന ഉദ്ദേശം കാന്തിക കച്ചവടം വഴി ഒഅഴുകിപ്പോകുന്ന കാശിനു തടയിടുക എന്നുള്ളതല്ലാതെ മറ്റൊന്നുമില്ല. മോഡേൺ മെഡിസിനിൽ കച്ചോടം വല്ലാതെ കുറഞ്ഞ് വരികയാണെന്നാണു കേൾവി. അപ്പോൾ അതിൽ കച്ചോടം ഉറപ്പിക്കാൻ സൂരജിനേപ്പോലുള്ളവർ രംഗത്തു വരും."

    ങാഹാ.. അപ്പം കര്‍ത്താവ് സാറ് സിദ്ധയുനാനി കച്ചവടം ഉറപ്പിക്കാനാണ് മോഡേണ്‍ മെഡിസിനെതിരേ പോസ്റ്റിടുന്നത് എന്ന്‍ എനിക്കും വാദിക്കാമല്ലോ അല്ലേ ? ;))

    ReplyDelete
    Replies
    1. Dear doctor thanks for your advise @ Suraj..I was struggling due to Back pain. after MRI My doctor (one of the best doctor, was a department head in a medical collage completed study In India and UK) told me you have got disc budging between L4 and L5 and there are two solution available as now 1, Use a belt and do exercise which will help also reduce pain the second option is surgery and replace the disc ...so I got scared thought my life is going to end ...but I followed his advice did exercise also used a belt but the pain not reduced at all. Finally returned to Malaysia and joined back to office so local people told me to go for a massage which may cure this pain but i was not ready to believe in this because the modern science proved the disc bulge won’t solve it self or exercise but my Chinese friend told me to practice yoga and he told me this is from India. Any way last may I had been to India for 10 days holiday so during those period I bought one book which explaining about basic Yoga after returning one day I tried some those yoga practice and after few days i have noticed little bit improvement so i stick on it and now after 2 months I am completely alright there is no back pain there is no gas trouble also feel very good.so I do believe that some of these texts are very useful and not necessary to test in a laboratory to believe. Also have noticed that I can sleep very well if I keep my head towards east ….

      Delete
  55. ചർച്ച രസം.. രസകരം. അത്ര പിടിയില്ലാത്ത വിഷയമായതിനാൽ അഭിപ്രായങ്ങൾ ഒന്നും പറയുന്നില്ല.ഡോ. എൻ.ഗോപാലകൃഷ്ണന്റെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചിരുന്നു, ഈ ബ്ലൊഗ് ചർച്ചയെപറ്റി.ഐ.ഐ.എസ്.എച്ച് ന്റെ വെബ്സൈറ്റു വഴി. പ്രതികരണം കണ്ടില്ല. അദ്ദേഹത്തിനു കുറച്ചു കൂടി ശാസ്ത്രീയമായി എന്തെങ്കിലും പറയാൻ കഴിഞ്ഞേനെ. ഇപ്പോഴും പ്രതീക്ഷിയ്ക്കുന്നു.

    ReplyDelete
  56. @ഋഷി
    എന്നാൽ ഋഷിക്ക് തെറ്റി. ഡോ.ഗോപാലകൃഷ്ണനു ഈ ചർച്ചയിൽ ഒന്നും സംഭാവന ചെയ്യാനാവില്ല. എന്ന് മാത്രമല്ല ബുദ്ധിപൂർവ്വം ഇതിൽ നിന്നൊക്കെ മാറി നിൽക്കുകയും ചെയ്യും. അദ്ദേഹം പകുതി വഴിയിൽ ആയിപ്പോയ ഒരാളാണു. സയൻസ് വിടുകയും ചെയ്തു സനാതനി ആയിട്ടുമില്ല. പണ്ട് ഭാരതത്തിൽ ഇങ്ങനെ ഉണ്ടായിരുന്നു. ഇപ്പോൾ ആധുനിക ശാസ്ത്രം അത് ശരിവച്ചിരിക്കുന്നു എന്ന മട്ടിലാണു അദ്ദേഹത്തിന്റെ നിഗമനങ്ങൾ. അപ്പോൾ അദ്ദേഹം സത്യമായി എണ്ണുന്നത് ഇന്നത്തെ ശാസ്ത്രത്തെയും അതിന്റെ രീതികളേയുമാണു. അല്ലാതെ പൌരാണികമായ സനാതന ദർശനങ്ങളേ അല്ല. അതു കൊണ്ടാണല്ലോ പൌരാണികതയെ സാധൂകരിക്കാൻ സയൻസിനെ ഉദ്ധരിക്കുന്നത്. യഥാർത്ഥത്തിൽ അതിന്റെ ആവശ്യമില്ല. ഭാരതീയ ദർശനങ്ങളെ അതിന്റെ ഋഷിമാർ തെളിയിക്കുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ളതാണു. നാം ആ വഴിയിലൂടെ പോകേണ്ടതേയുള്ളു. അല്ലാതെ ആധുനിക ശാസ്ത്രത്തിന്റെ പുതിയൊരു പരീക്ഷണമോ തെളിവോ അതിനു ആവശ്യമില്ല. ഒരു ശാസ്ത്രവും അതിന്റെ രീതിവിധാനങ്ങൾക്ക് പുരത്തുള്ളത് അംഗീകരിക്കുന്നില്ല. ആധുനിക ശാസ്ത്രത്തിലാണു സത്യമെന്ന് തോന്നുന്നുവെങ്കിൽ പിന്നെ എന്തിനു ആ പഴഞ്ചൻ കാര്യങ്ങൾ ഈ കാലത്ത് എഴുന്നള്ളിക്കണം? ആധുനിക ശാസ്ത്രം നമ്മുടെ മുന്നിൽ ഉണ്ടല്ലോ! അതിന്റെ രീതിവിധാനങ്ങളിലൂടെ പോയി ആത്മാവിഷ്കാരം നടത്തുകയല്ലെ വേണ്ടത്. അക്കാര്യത്തിൽ സൂരജിനെ അഭിനന്ദിക്കാതെ തരമില്ല.

    ReplyDelete
  57. സാറമ്മാരേ,

    ശാസ്ത്രമൊന്നും ഞാൻ പഠിച്ചിട്ടില്ല. പിന്നെ ഗവേഷണം, അത് ചെയ്യണമെന്നുണ്ടായിരുന്നു. ഒത്തില്ല.

    എന്നാലും, നമ്മടെ കൃഷ് സാർ പറഞ്ഞതിലും കാര്യമുണ്ട്, എന്തിനാന്നേ ചുമ്മാ റിസ്കെടുക്കുന്നേ ?
    ജോലിയും കൂലിയുമില്ലാത്തവർ തെക്ക് വടക്കല്ലേ നടക്കാറുള്ളൂ, കിഴക്ക്പടിഞ്ഞാറ് നടന്നിരുന്നെങ്കിൽ എന്നേ നല്ല ജോലികിട്ടിപ്പോയേനേ. ഇതാണ് ഏയ്ജ് ഓൾഡ് വിസ്ഡമൊന്നും തള്ളിക്കളയരുതെന്ന് പറയുന്നത്.
    കാന്താ തൂകുന്നു തൂമണം.... ഇതെങ്ങുനിന്ന്..... കാന്താ......

    ഒരുകാര്യം കൂടി...

    നമ്മടെ കാന്തപുരം ഈ ആർഷത്തിന്റെ ആരായിട്ട് വരും? ചുമ്മാതല്ല സാഹിബ്ബ് ആളുകളെ ആകർഷിക്കുന്നത്, പേരിൽപ്പൊലും കാന്തമല്ലേ?

    യ്യോ, റിസ്കായോ എന്തോ!

    ReplyDelete
  58. http://shanpadiyoor.blogspot.com/2010/06/blog-post_437.html
    സൂരജ്‌ ഇതൊന്നു നോക്കി ഒരു മറുപടി പറയാമോ?

    ReplyDelete
  59. സൂരജ്‌ ഞാനൊരു മറുപടി എന്‍റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട് ദയവായി നോക്കുക

    ReplyDelete
  60. I have experienced some increase in the probability of seeing a dream or -remembering a dream I saw after I wake up- while I sleep aligned to the north - south direction (Head towards north) compared to the East - West direction. I tried sleeping in both the directions just to find the difference. I am not saying my experience/results was based on scientifically correct experimental procedure. But even now i feel the difference, especially in things related to dreams. Most of the times the difference I felt is that sleeping in east-west direction reduced the occurrence of dream (or may be i cant recall it). But i could recall the dreams when i sleep in the north-south direction. I dont know the explanation. but there is something which requires personal research. The effect may not be the same for everyone. Its very easy to verify personally. One more thing worth mentioning is that, I tested this during the period of January to May (i dont remember exactly) im not sure whether the experience is related to the sun's apparent movement towards the north/south (due to the earth's axis tilt).

    Please do not consider this as my argument against/towards anything. I am not biased towards the scientific / religious community completely.

    And I dont think vedas/ancient knowledge and science are different. Only difference is in the way both explains something just because they both are languages/tools used in different times to convey information/ideas. For example: if someone shows an Integrated Circuit Chip to a scientist in the 1800 or before, he/she may very well test it and conclude it as nothing more but as a piece of stone excellently cut and attached with metallic legs by someone with some high level skill in cutting, like a watch maker or clock maker. Also, no one (even the inventor of the technology) from this age can prove to them using any concepts in that age that a Compact Disk is anything more than a plastic disc, a piece of art. Even the greatest scientist/spiritual teacher will fail in proving that the CD contains something which is beyond the physical dimension (software/information).

    Similarly, Vedic information only conveys the concepts not the technology, because the concept is important. Technology changes in time, but concepts dont. The rishis, from their experience, knew that. So they encoded the concepts in poems (to maintain its pronunciation).

    According to me a true (not academic) researcher is not someone who rejects something, he is someone who finds many things even in nothing.

    Thats y 'they' called Zero (0) as 'Poojyam'.

    ReplyDelete
  61. nice article, suraj

    a few people think that, the 'magnetic' hemoglobin will rush our blood into or away from brain, if we lie aligned to earth's magnetic field. as suraj has pointed out, hemoglobin is not magnetised. even if it is, a magnet doesnt move (translate) in a magnetic field. it only rotate to align itself in the magnetic field. thus, if our RBCS were magnetised (or magnetism could be induced) we cant create a flow in our blood, but only that they rotate in their place, to slightly change their alignment, and the distribution and funciton of blood and it's particle remains unchanged.

    secondly, the magnetism of earth is not fixed. it's not always north - south. there's constant change in the magnetic axis, and there's even sudden reversals once in a while.

    wiki article on earth's magnetic reversal

    ReplyDelete
  62. “ ഗ്രേറ്റ് “

    http://tkjithinraj.blogspot.com/

    ReplyDelete
  63. പുഴുത്ത തെറി വിളിച്ച് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ദിഗ്‌വിജയം നേടിയെന്ന് അഹങ്കരിക്കുമ്പോഴും മറുവശത്ത് താനൊരു യഥാര്‍ത്ഥ മതവിശ്വാസിയാണെന്ന് ബോധ്യപ്പെടുത്താനും സിയ മറക്കുന്നില്ല. നോമ്പിനെ അസാധുവാക്കുന്ന കാര്യങ്ങളെക്കുറിച്ച് വിസ്തരിച്ചെഴുതി തന്റെ പ്രത്യയശാസ്ത്രമണ്ഡലം അദ്ദേഹം ശക്തിപ്പെടുത്തിയിട്ടുണ്ട്. "ഊമ്പിക്കൊടുക്കല്‍. അല്ലെങ്കില്‍ അണ്ടി കഴുകിക്കൊടുക്കല്‍ എന്നൊക്കെ പറയാം. വിമര്‍ശനത്തിനൊപ്പം ഒരു വായിക്കൊടുപ്പ്. അതാണിപ്പം കമ്മികളുടെ പുത്യേ സ്റ്റൈല്..." എന്നൊക്കെ എഴുതിയ അതേ തൂലിക

    ഹഹഹഹ കൊള്ളാം മന്മഥവിചാര കൂലിയെഴുത്താശാനേ...കൊള്ളാം. ആശാന്‍ ഈ ഉദ്ധരിച്ച പുഴുത്ത തെറി കളൊക്കെ ആരാണ്‍ ആദ്യം എഴുതിയതെന്നും ആര്‍ക്കെതിരേ വിജയം നേടാനായിരുന്നുവെന്നും ആശാന്‍ ഒന്ന് തിരിഞ്ഞു നോക്കിയാല്‍ കൊള്ളാമായിരുന്നു. മരിച്ചു കിടന്ന കെ എം മാത്യുവിനെതിരെ പുഴുത്ത തെറിയെഴുതി മുതലാളിത്തത്തിനു മേല്‍ കമ്മ്യൂണിസം ദിഗ്വിജയം നേടി എന്നഹങ്കരിച്ച ഡോക്ടര്‍ മണുക്കുവാണ് ഈ വഹ തെറികളുടെയൊക്കെ പേറ്റന്റ് എടുത്തയാളെന്ന് കൂലിയാശാന്‍ സൌകര്യപൂര്‍വം മറന്നതായിരിക്കും അല്യോ? അന്നത് റീ ഷെയറിയും ലൈക്കിയും ആര്‍മാദിച്ച കമ്മിക്കൂട്ടം ചെയ്ത വിവരക്കേടൊന്നും സിയ ചെയ്തില്ലല്ലോ? ഉവ്വോ? പുഴുത്ത തെറി എഴുതിയവന്‍ പുണ്യാളന്‍. അത് ഉദ്ധരിച്ചവന്‍ ഉളുപ്പില്ലാത്തവന്‍. കൊള്ളാം മന്മഥ സഖാവേ, കൊള്ളാം. ഇത് ചൈനയല്ലെന്ന് എല്ലാവരും ഓര്‍ത്താല്‍ നന്ന്...

    ReplyDelete
  64. ഇത്രയും നാളും ഞാനും അങ്ങനെ വിശ്വസിച്ചു പോന്നു. എവിടെയൊക്കയോ വായിച്ചതാണത്. ഏതായാലും തെറ്റിദ്ധാരണ മാറ്റിത്തന്നതിന് നന്ദി.

    ReplyDelete
  65. :))
    വായിച്ചു! സംഭവം കൊള്ളാം, തലേല്‍ കുറച്ചൊക്കെ കയറി.. അത്രേള്ളു അഭിപ്രായം..

    ReplyDelete
  66. ആയിരക്കണക്കിന് ഇരട്ടി എന്ന് പറയുമോ ...?
    ആയിരം മടങ്ങ് എന്നല്ലേ ??

    ReplyDelete
  67. thank you for this vital information that it is a false belief humanbeings are badly affected by earths northern magnetic power.now iam convinced it is only a belief not have a scientific background.

    ReplyDelete
  68. Direction of magnetic field lines at any point on the surface of earth can be sensed by a magnetic compass. Thats how we distinguish between north and south for centuries.This proves the existence of a measurable magnetic field over the earth surface in north south direction.... If it can deflect the compass needle it can very well effect the blood molecules (?.. I don't know hearts pumping pressure. If its quite large, I am sorry.)

    Regarding the effect on blood pressure-

    Blood of course contains electrically charged particles as well as molecules having magnetic dipoles. When an electric charge move in a magnetic field, it will be deflected by a force normal to the direction of motion directly proportional to the product charge, velocity and magnetic field strength. This is because of the interaction of the magnetic field and a local field created by moving particle. (This is the principle of operation of electric motor)

    Earth's magnetic field can certainly effect the blood circulation.. its magnitude depends on the strength of earth's field and the pumping power of blood....

    ReplyDelete
  69. Direction of magnetic field lines at any place on the surface of earth can be sensed by a magnetic compass. This proves the presence of a measurable magnetic field. If it can deflect magnetic field it can very well deflect molecules of blood having magnetic dipoles...

    Other than magnetic dipoles blood contains electrically charged particles too. Electric charge moving in magnetic field is also deflected by a force normal to its direction of motion and magnitude proportional to electric charge, velocity, and magnetic field strength.

    So earth's magnetic field can definitely effect blood circulation however negligible it may be. ( This is my conviction.. I didn't check quantitatively. I don't have any idea about strength of magnetic field and heart's pumping power. If that ratio is too low, I am sorry....

    ReplyDelete
    Replies
    1. Read the article once more from start to finish, man !

      Delete
    2. I was struggling due to Back pain. after MRI My doctor (one of the best doctor, was a department head in a medical collage completed study In India and UK) told me you have got disc budging between L4 and L5 and there are two solution available as now 1, Use a belt and do exercise which will help also reduce pain the second option is surgery and replace the disc ...so I got scared thought my life is going to end ...but I followed his advice did exercise also used a belt but the pain not reduced at all. Finally returned to Malaysia and joined back to office so local people told me to go for a massage which may cure this pain but i was not ready to believe in this because the modern science proved the disc bulge won’t solve it self or exercise but my Chinese friend told me to practice yoga and he told me this is from India. Any way last may I had been to India for 10 days holiday so during those period I bought one book which explaining about basic Yoga after returning one day I tried some those yoga practice and after few days i have noticed little bit improvement so i stick on it and now after 2 months I am completely alright there is no back pain there is no gas trouble also feel very good.so I do believe that some of these texts are very useful and not necessary to test in a laboratory to believe. Also have noticed that I can sleep very well if I keep my head towards east …

      Delete